തന്റെ ദേഹേത്തേക്കെന്തോ വന്ന് വീഴുന്നത് പോലെ തോന്നിയ ടോണി ഞെട്ടി കണ്ണ് തുറന്നു. ഒരു കുറിയ
മനുഷ്യൻ തന്റെ ദേഹത്തിട്ട് കുലുക്കുന്നു.
“ ആരാ.. എന്താ ഇവിടെ…”
ചെറിയൊരു പേടിയോടെ അയാൾ ചോദിച്ചു.
ടോണി എഴുന്നേറ്റിരുന്ന് ചെറിയൊരു ചിരിയോടെ പറഞ്ഞു.
“ ചേട്ടാ.. രാത്രി ഇത് വഴി പോയപ്പോൾ ഉറക്കം വന്നത് കൊണ്ട് ഇവിടെ കേറി കിടന്നതാ…”
“ ഇത് വഴി എങ്ങോട്ടാ… ഇവിടുന്നങ്ങോട്ട് വഴിയില്ലല്ലോ…”
അയാൾ സംശയത്തോടെ ചോദിച്ചു.
“ ചേട്ടാ… ഇവിടെ അടുത്തെവിടെയെങ്കിലും ഒരു കത്തീഡ്രൽ പള്ളിയുണ്ടോ…”
“ ആ… ഉണ്ടല്ലോ… അവിടെയെന്താ…? “”
“ അവിടുത്തെ സേവ്യറച്ചനെ കാണാൻ വന്നതാ ഞാൻ…”
അച്ചന്റെ പേര് കേട്ടതും അയാൾ ഒന്നടങ്ങി.
“ ഓ… അച്ചനെ കാണാൻ വന്നതാണല്ലേ.. എങ്കിൽ ഒരു ചായയെടുക്കാം…”
“ ശരി ചേട്ടാ.. നല്ല ചൂടിൽ ഒരു ചായ വേണം…”
“” വെള്ളം ചൂടാവുന്നതേയുള്ളൂ… ഇപ്പോതരാം…”
ടോണി തൊട്ടിയിൽ നിന്നും വെള്ളം കോരി മുഖം കഴുകി. പുറത്തേക്ക് നോക്കുമ്പോൾ ചെറിയ വെളിച്ചം പരന്നിട്ടുണ്ട്. എങ്കിലും കനത്ത മൂടൽമഞ്ഞ് കാരണം ഒന്നും വ്യക്തമായി കാണുന്നില്ല.
“ അല്ല ചേട്ടാ… ഇവിടെ വേറെ കടയൊന്നുമില്ലേ…”
ടോണി ലോഹ്യം ചോദിച്ചു.
“” ഇല്ല… എന്റെയീ ചായക്കട മാത്രമേ ഉള്ളൂ… ഇവിടെ നാട്ടുകാരൊക്കെ ഒരുപാട് പേരുണ്ട്.. പക്ഷേ കടകളൊന്നുമില്ല… എന്തെങ്കിലും സാധനങ്ങൾ വാങ്ങണമെങ്കിൽ ഇരുപത്തിനാല് കിലോമീറ്റർ അകലെ ടൗണിൽ പോണം…”
വിശേഷങ്ങൾ പറഞ്ഞു കൊണ്ട് അയാൾ ചൂട് ചായ ടോണിക്ക് കൊടുത്തു. പുറത്ത് നിന്നും സംസാരം കേട്ട് നാൻസി ഉണർന്നു. അല്ലെങ്കിലും അവൾ ശരിക്കുറങ്ങിയിട്ടില്ല. മധുരമായ സ്വപ്നങ്ങളും കണ്ട് മയങ്ങിക്കിടക്കുകയായിരുന്നു. പെട്ടെന്നവൾ ചാടിയെഴുന്നേറ്റു. തന്റെ ഗന്ധർവന്റെ ശബ്ദമല്ലേ ആ കേട്ടത്.. ? കർത്താവേ…താനൽപം വൈകിയോ.. ?
അവൾ വേഗം വാതിൽക്കൽ വന്ന് തല പുറത്തേക്കിട്ട് നോക്കി. അവിടെയതാ…
ബെഞ്ചിലിരുന്ന് ചായ ഊതിക്കുടിക്കുന്ന