യക്ഷയാമം – 11

മലയാളം കമ്പികഥ – യക്ഷയാമം – 11

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സീതയുടെ നെറ്റിയിൽ എന്തോ മുറിവ് രൂപപ്പെട്ടിരിക്കുന്നു. അതിൽനിന്നും രക്തം പൊടിയുന്നുണ്ട്.
അടിച്ചുണ്ടിനെ പിന്നിലാക്കി അവളുടെ ദ്രംഷ്ടകൾ വളരാൻ തുടങ്ങിയിരുന്നു
കണ്ണുകളിൽ നിന്നും ചുടുരക്തം ഒലിച്ചിറങ്ങി.

അമ്മു പിന്നിലേക്ക് തന്റെ ഓരോ കാലുകൾ വച്ചു.
ഗൗരി അവളുടെ കൈയ്യിൽ മുറുക്കെ പിടിച്ചുകൊണ്ട് പറഞ്ഞു.

“പേടിക്കേണ്ട ഒന്നും ചെയ്യില്ല്യാ..”

പതിയെ സീതയുടെ രൂപം വളരാൻ തുടങ്ങി.
ആകാശംമുട്ടിനിൽക്കുന്ന കരിമ്പനയുടെ ശിരസുവരെ അവൾ വളർന്നു.

സീതയുടെ അട്ടഹാസം ആ പ്രദേശം മുഴുവനും പ്രകമ്പനംകൊള്ളിച്ചു.
പെട്ടന്ന് ശക്തമായ കാറ്റ് ഒഴുകിയെത്തി.
വൃക്ഷങ്ങൾ തമ്മിൽ കൂട്ടിമുട്ടി.

പടർന്നുപന്തലിച്ച മൂവാണ്ടൻമാവിന്റെ ഒരു ശിഖരം ഗൗരിയുടെ മുൻപിലേക്ക് ഒടിഞ്ഞു വീണു.
അതിൽനിന്നും രണ്ടു സർപ്പങ്ങൾ ഇഴഞ്ഞുവന്ന് ഫണമുയർത്തി അവരെ നോക്കിനിന്നു.
ഇടക്ക് അതിന്റെ നീളമുള്ള നാവ് പുറത്തേക്കിട്ട് അമ്മുവിനെ തീക്ഷണമായി നോക്കുന്നുണ്ടായിരുന്നു.

“ഗൗര്യേച്ചി നിക്ക് പേടിയാ…”
അമ്മു ഗൗരിയുടെ മറപറ്റി നിന്നു.

“ഹഹഹ…”
ഭൂമിയെ സ്പർശിക്കാതെ അവൾ അന്തരീക്ഷത്തിൽനിന്നുകൊണ്ട് ചിരിച്ചു.

പതിയെ സർപ്പങ്ങൾ പടർന്നുപന്തലിച്ച കുറ്റിക്കാട്ടിലേക്ക് ഇഴഞ്ഞുനീങ്ങി.

“തിരുമേനിയുടെ ബന്ധനത്തിൽനിന്നും മാർത്താണ്ഡൻ എന്നെ മോചിപ്പിച്ചു.
പിന്നെ അയാളുടെ അടിമയാക്കി.
ഇപ്പോൾ അയാളുടെ കൈയ്യിൽനിന്നും നിങ്ങളെന്നെ മോചിപ്പിച്ചു.
പൂർണ സ്വാതന്ത്ര്യത്തോടെ.
ഇനിയെനിക്ക് പ്രതികാരം ചെയ്യണം.
എന്നെ നശിപ്പിച്ചവർക്കെതിരെ
എന്റെ ജീവിതം തകർത്തവർക്കെതിരെ,
എന്റെ സ്വപ്നങ്ങളെ ചുട്ടെരിച്ചവർക്കെതിരെ.

അത്രെയും പറയുമ്പോൾ സീതയുടെ കണ്ണുകളിൽ നിന്നും മിഴിനീർക്കണങ്ങൾക്കുപകരം ചുടുരക്തമായിരുന്നു ഒഴുകിയിരുന്നത്.

“ഇനിയൊരു കർമ്മവും അവൻ ഒരു കന്യകയെയുംവച്ച് ചെയ്തുകൂട.”
കണ്ണുകളിൽ നിന്നും അഗ്നി ജ്വലിച്ചുകൊണ്ട് സീത പറഞ്ഞു.
എന്നിട്ട് അവൾ ഗഗനനീലിമയിലേക്ക് മറഞ്ഞു.

പതിയെ പ്രകൃതി ശാന്തമായി. പൊടിപടലങ്ങൾ മണ്ണോടുചേർന്നു.

അപ്പോഴാണ് അമ്മു ഗൗരിയുടെ കൈയ്യിലുള്ള ആ ബാഗ് ശ്രദ്ധിച്ചത്.

“ഇതെവിടന്നാ ഗൗര്യേച്ചി ?..”

“ഓ, ഇതോ, ഇതാ ചെറിയ അറ തുറന്നപ്പോൾ കിട്ടിയതാ. ഞാനിങ്ങെടുത്തു.”

“മ്, ഇനിയിപ്പ ഇതിന്റെ പേരിൽ ന്ത് പ്രശ്നാണാവോ ണ്ടാവാ..”

മറുത്തൊന്നും പറയാതെ ഗൗരി അമ്മുവിന്റെ കൈയ്യുംപിടിച്ച് മനയിലേക്ക് തിരിച്ചുനടന്നു.

ചെറിയ ഇടവഴികഴിഞ്ഞ് റോഡിലേക്ക് ചെന്നുകയറിയപ്പോൾ അവിചാരിതമായി അനി മുന്നിൽവന്നുനിന്നു.

“മ്…ഈ വഴി എവിടന്നാ വരുന്നേ ?..”
അമ്മുവിനോടാണ് ചോദിച്ചതെങ്കിലും ഗൗരിയുടെ മുഖത്തുനോക്കിയായിരുന്നു അയാൾ നിന്നത്.

“എങ്ങടുല്ല്യാ ഏട്ടാ…
ഗൗര്യേച്ചിക്ക് സ്ഥലങ്ങളൊക്കെ കാണണമെന്നുപറഞ്ഞപ്പോൾ ഒന്നു നടക്കാൻ ഇറങ്ങീതാ..”
“മ്, ഈ സ്ഥലം അത്ര ശരിയല്ല. വേഗം മനയിലേക്ക് പൊയ്ക്കോളൂ.”

അത്രേയും പറഞ്ഞ് അയാൾ നടന്നകന്നു.

മനയിലേക്ക് അവർ കയറിച്ചെല്ലുമ്പോൾ തിരുമേനി കലിതുള്ളി നിൽക്കുകയായിരുന്നു.

“ന്താ കുട്ട്യോളെ, നേരം എത്രയായി ഇവിടന്ന് പോയിട്ട്. ഞാൻ പറഞ്ഞതല്ലേ അധികദൂരം പോണ്ടന്ന്. “

“അത്… അതുമുത്തശ്ശാ ഞങ്ങളൊന്നു നടക്കാനിറങ്ങിയതാ. അധികദൂരം പോയിട്ടൊന്നുല്ല്യാ..”

അമ്മു ഒറ്റശ്വാസത്തിൽ പറഞ്ഞു.

“മ്, ഭക്ഷണം കഴിക്കൂ, നമുക്ക് വൈകിട്ട് മണ്ഡപത്തിലേക്ക് ഒന്നുപോണം.”
ചാരുകസേരയിലേക്ക് ഇരുന്നുകൊണ്ട് തിരുമേനി പറഞ്ഞു.

അമ്മുവും, ഗൗരിയും അകത്തേക്ക് കയറിപ്പോയി.

മുറിയിൽ ചെന്ന ഗൗരി തന്റെ കൈവശമുള്ള ബാഗ് തുറന്നുനോക്കി.
കുറച്ചു കുപ്പിവളകളും പിന്നെ ചളിപിടിച്ചതുമായ രണ്ടുപേനകളും ഒരു പുസ്തകവും.

വേഗം കമ്പ്യൂട്ടറിന്റെ അടുത്തുള്ള കസേര വലിച്ചിട്ട് അതിലിരുന്നു.
ഒരു കാൽ കട്ടിലിലേക്ക് കയറ്റിവച്ചുകൊണ്ട് ഗൗരി ആ പുസ്തകം പതിയെ തുറന്നുനോക്കി.

“ഹോ എന്തൊരു ചൂടാ ഗൗര്യേച്ചി.”
അമ്മു പിന്നിലൂടെവന്ന് വാതിലിനോട് ചാരികിടക്കുന്ന സ്വിച്ച്‍ബോർഡിലെ ഫാനിന്റെ സ്വിച്ചിട്ടു.

വേഗത്തിൽ കറങ്ങിയ ഫാനിന്റെ കാറ്റുമൂലം
കൈയ്യിലെ പുസ്തകത്താളുകളിലെ പൊടിപടലങ്ങൾ വായുവിൽ കലർന്നു.

പൊടിയുടെ ഗന്ധം നസികയിലേക്ക് അടിച്ചുകയറിയപ്പോൾ ഫാൻ നിറുത്താൻ കൽപ്പിച്ച് അവൾ വീണ്ടും പുസ്തകത്തിലേക്ക് കണ്ണോടിച്ചു.

ആദ്യപേജിൽ ഇങ്ങനെ എഴുതിയിരുന്നു.

സീത വാര്യർ. എം.
തേർഡ് ഇയർ ബി എ മലയാളം
എസ് എൻ ജി എസ് കോളേജ്
പട്ടാമ്പി.

“പ്രാണൻ പകർന്നെടുത്ത എന്റെ പ്രിയ മാഷിന്..”

“ആരാണ് ആ മാഷ് ?..”
ഗൗരി തന്റെ അടിച്ചുണ്ടിനെ തടവികൊണ്ട് സ്വയം ചോദിച്ചു.

അടുത്തപേജ് മറച്ചതും കിഴക്കേ ജാലകത്തിന്റെ പൊളി ശക്തമായി വലിയശബ്ദത്തോടുകൂടി വന്നടഞ്ഞു.

“അമ്മേ..”

ഉള്ളിലൊന്ന് ഞെട്ടിയ ഗൗരി ദീർഘശ്വാമെടുത്തു.

രണ്ടാമത്തെ പേജിൽ പെൻസിൽകൊണ്ട് ഒരാളുടെ ചിത്രം വരച്ചിട്ടുണ്ട്.
സൂക്ഷിച്ചുനോക്കിയ ഗൗരി തരിച്ചുനിന്നു.

“സച്ചി… സച്ചിദാനന്ദൻ., അയ്യോ മാഷ്..
ആ മാഷാണോ ഈ മാഷ്.”

ഗൗരി കസേരയിൽ നിന്നുമെഴുന്നേറ്റു.

“സീതയുമായി മാഷിന് എന്ത് ബന്ധം.”
ഒറ്റനോട്ടത്തിൽ അവൾ ആ പുസ്തകത്താളുകൾ മറച്ചുനോക്കി.
പകുതി ചിതൽ തിന്നുനശിപ്പിച്ചിരുന്നു.

അവസാന പേജിലെഴുതിയ വരികൾ ഗൗരിയുടെ മനസിൽ ആഴത്തിൽ പതിച്ചു.

“മാഷേ, എന്റെ മനസ്സിനെ പിടിച്ചുനിർത്താൻ എനിക്കുകഴിയുന്നില്ല. ഞാനറിയാതെ ചലിച്ചുപോകുന്നു. ശരീരം തളരുന്നപോലെ
ചിലപ്പോൾ നാളെ എന്റെ മരണമാകാം..”

“എന്തായിരിക്കും ഇതിനർത്ഥം.”
ഗൗരി സ്വയം ചോദിച്ചു.

“നാളെ മാഷിനെ ഒന്നുകാണണം”
അവൾ മനസിലുറപ്പിച്ചു.

“ഗൗര്യേച്ചി, വാ പോവാം..”
അമ്മു വീണ്ടും മുറിയിലേക്ക് കടന്നുവന്നു.

ഗൗരി പുസ്തകം മടക്കി തന്റെ അലമാരയുടെ അറയിൽവച്ച് പൂട്ടി മുത്തച്ഛന്റെകൂടെ മനസില്ലാമനസോടെ ഇറങ്ങിത്തിരിച്ചു.
ശിവക്ഷേത്രത്തിലെ മണ്ഡപത്തിൽ സന്ധ്യാസമയങ്ങളിൽ കലാമണ്ഡലം ശ്രീമതി രേണുകയുടെ സംഗീത ക്ലാസ് നടക്കുന്നുണ്ട്. അമ്മുവിനെയും ഗൗരിയെയും പരിചയപ്പെടുത്തി,സംഗീതം അഭ്യാസിപ്പിക്കുവാൻ രേണുകയോട് തിരുമേനി കല്പിച്ചു.

“നിയിപ്പ അതിന്റെ ഒരു കുറവേ ണ്ടായിരുന്നൊള്ളു.”
വിരസതയോടെ അമ്മു പറഞ്ഞു.

ദീപാരാധന കഴിഞ്ഞ് അവർ മഹാദേവനെ തൊഴുത് മനയിലേക്ക് തിരിച്ചു.

പാടവരമ്പിലൂടെ നടന്നുപോകുമ്പോഴായിരുന്നു എതിരെനിന്ന് ഒരു സ്ത്രീ വരുന്നത് കണ്ടത്.

തിരുമേനിയെ കണ്ടമാത്രയിൽ അവർ വേഗം വരമ്പിൽനിന്നും ചളിയിലേക്ക് ഇറങ്ങി വഴിയൊരുക്കി.

“എന്താ നീല്യേ..സുഖല്ലേ..?”
പൗരുഷമാർന്ന ശബ്ദത്തിൽ തിരുമേനി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *