സൂര്യനെ പ്രണയിച്ചവൾ- 15

Related Posts


ആ വാര്‍ത്ത‍യ്ക്ക് മുമ്പില്‍ ഷബ്നം അമ്പരന്നു പോയി.

“ഇവിടെ, പാലക്കാട്?”

അവള്‍ അവിശ്വാസം നിറഞ്ഞ സ്വരത്തില്‍ ചോദിച്ചു.

“കൃത്യമായിപ്പറഞ്ഞാല്‍ പറളിയില്‍…എന്നുവെച്ചാല്‍ വെറും ഇരുപത് കിലോമീറ്റര്‍ മാത്രം ദൂരത്ത്…”

റിയ പറഞ്ഞു.
പെട്ടെന്ന് അങ്ങോട്ട്‌ സന്തോഷും ലാലപ്പനും കടന്നുവന്നു.

“ജോ…”

ലാലപ്പന്‍ പറഞ്ഞു.

അയാളുടെ സ്വരത്തിലെ ആകാംക്ഷ തിരിച്ചറിഞ്ഞ് ജോയല്‍ ഉദ്വേഗഭരിതനായി.

“ഒരു ന്യൂസ് ഉണ്ട്….”

ലാലപ്പന്‍ പറഞ്ഞു.

“ഏഷ്യാനെറ്റ് ന്യൂസിലെ പാലക്കാട് റിപ്പോര്‍ട്ടര്‍ പ്രിയങ്ക ഇളയേടത്ത് മഠത്തില്‍ ഇപ്പോള്‍ വിളിച്ചിരുന്നു….”

“എന്താ? എന്താ കാര്യം?”

ജോയലിന്റെ സ്വരത്തില്‍ ആകാംക്ഷയേറി.

“അത്…”

“നീ കാര്യം പറ ലാലപ്പാ!”

ജോയല്‍ അസഹിഷ്ണുവായി.

“ജോയലെ, എടാ ഇന്ന് നൈറ്റ് പറളിയിലെ വീട്ടില്‍ വെച്ച് … അവരുടെ കുടുംബക്ഷേത്രത്തില്‍ വെച്ച് ഗായത്രിയുടെ വിവാഹനിശ്ചയച്ചടങ്ങ്‌ …”

റിയയും ഷബ്നവും സംഭീതിയോടെ പരസ്പ്പരം നോക്കി.

“ഇതാണോ നീയിത്ര കഷ്ട്ടപ്പെട്ടത്?”

ജോയേല്‍ ചിരിച്ചു.

“വല്ലവളും കല്യാണമോ അടിയന്തിരമോ നടത്തുന്നതിന് നമുക്കെന്ത്?”

“അങ്ങനെ വല്ലവളും ഒന്നുമല്ല!”
ഷബ്നം ഉച്ചത്തില്‍, പെട്ടെന്ന് പറഞ്ഞു.

ടീം ലീഡര്‍ സന്തോഷിന്‍റെ മുമ്പിലാണ് താനത് പറഞ്ഞത് എന്നറിഞ്ഞപ്പോള്‍ അവളൊന്ന് ജാള്യതയോടെ അയാളെ നോക്കി.

“ഐ മീന്‍…ഗായത്രി അങ്ങനെ മറ്റു വല്ലവരും എന്ന കാറ്റഗറിയില്‍ പെട്ട ആളല്ലല്ലോ…അതുകൊണ്ട് …”

“അതുകൊണ്ട്?”

ജോയല്‍ നെറ്റി ചുളിച്ച് അവളെ നോക്കി.

“അതുകൊണ്ടെന്താ?”

ശബ്ദമൊട്ടും കുറയ്ക്കാതെ ഷബ്നം പറഞ്ഞു.

“…..നമുക്ക് ആ ചടങ്ങ് മുടക്കണം…”

എല്ലാവരും ജോയലിനെ നോക്കി.

“സന്തോഷ്‌ ചേട്ടാ, ഒന്ന് പറ!”

ഷബ്നം അയാളെ നോക്കി.

“ജോയല്‍ പറയട്ടെ!”

സന്തോഷ്‌ ഗൌരവത്തോടെ പറഞ്ഞു.

“എന്നിട്ട് ലാസ്റ്റ് ഞാന്‍ പറയാം!”

എല്ലാവരും ജോയലിനെ നോക്കി.

ജോയല്‍ മിലിട്ടറി യൂണിഫോമിനകത്ത് നിന്നും ഒരു തോക്കെടുത്തു.

“എന്‍റെ ഏറ്റവും ഫേവറിറ്റ് ഗണ്‍ ആണിത്!”

അവന്‍ അത് എല്ലാവരും കാണ്‍കെ ഉയര്‍ത്തി.

“റെമിങ്ങ്ടണ്‍ മോഡല്‍ സെവെന്‍ സീറോ സീറോ സീറോ….”

അവന്‍ പറയുന്ന നാടകീയമായ വാക്കുകളിലെ സൌന്ദര്യത്തിലേക്ക് എല്ലാവരും കാതുകള്‍ കൊടുത്തു.

“എന്‍റെ അടിമ ആണിവന്‍…ഇവന്‍റെ അടിമയാണ് ഇവന്‍റെയുള്ളിലെ മാഗസിന്‍ ….. ഇതിലെ ബുള്ളറ്റ്സ്… എന്‍റെ രണ്ടാജ്ഞകള്‍ മാത്രം ഇവന്‍, റെമിങ്ങ്ടണ്‍ മോഡല്‍ സെവെന്‍ സീറോ സീറോ സീറോ….എന്ന ഇവന്‍ നടപ്പാക്കിയിട്ടില്ല…”

എല്ലാവരുടെയും കണ്ണുകള്‍ അവന്‍റെ ഓരോ ചലനങ്ങളിലുമാണ്.

“പോത്തന്‍ ജോസഫ് എന്ന കില്ലര്‍കോപ്പിന്‍റെ തല തുളയ്ക്കുക എന്ന ആജ്ഞ…പദ്മനാഭന്‍ തമ്പിയെന്ന എക്സ് കില്ലര്‍ മിനിസ്റ്ററുടെ തല തുളയ്ക്കുക എന്ന ആജ്ഞ….”

“അല്ല…ജോയല്‍…”
സന്തോഷ്‌ പറഞ്ഞു.

“അവരെ നമ്മുടെ കയ്യില്‍ കിട്ടാഞ്ഞിട്ടല്ലല്ലോ… അപ്പോഴൊക്കെ നീ പറഞ്ഞത്…വെറുതെ വെടിവച്ച് ഒരു നിമിഷത്തെ മാത്രം വേദന നല്‍കി കൊല്ലേണ്ടവരല്ല…ഒരു സഹസ്രാബ്ദം വരെ നീളുന്ന വേദന നല്‍കി ഇഞ്ചിഞ്ചായി കൊല്ലണം എന്നല്ലേ പറഞ്ഞത്…അതുകൊണ്ടല്ലേ…?”

“അതെ…”

ജോയല്‍ പറഞ്ഞു.

“പപ്പായുടെ ചോരയ്ക്ക് കാരണക്കാരായ എല്ലാവരേയും നമ്മള്‍ കൊന്നു. ശ്യാം മോഹന്‍ ശര്‍മ്മയെ, അയാളുടെ ഗ്രൌണ്ട് ക്രൂവിലെ സഹദേവനെ, തോമസ്‌ പാലക്കാടനെ…പക്ഷെ…”

ജോയല്‍ എല്ലാവരെയും ഒന്ന് നോക്കി.

“ഇവരെ… പദ്മനാഭന്‍ തമ്പിയേയും പോത്തന്‍ ജോസഫിനെയും …. ഇവരെ രണ്ടുപേരെയും കൊല്ലുകയല്ല…കിഡ്നാപ്പ് ചെയ്യാന്‍ ആണ് നമ്മള്‍ തീരുമാനിച്ചിരിക്കുന്നത്…. അത് കൊ….”

“അത്കൊണ്ട്…”

സന്തോഷ്‌ ജോയലിനെ തുടരാന്‍ അനുവദിക്കാതെ പറഞ്ഞു.

“ഇന്ന് നമ്മള്‍ ആ ചടങ്ങില്‍ പങ്കെടുക്കുന്നു… ഒരു ടെസ്റ്റ്‌ ഡോസ് പോലെ … കളിക്ക് മുമ്പുള്ള ട്രയല്‍ പോലെ…”

“ഗായത്രിയെ കല്യാണം കഴിക്കാന്‍ പോകുന്ന ആള്‍ ആരാണ് എന്നറിയുമോ?”

ലാലപ്പന്‍ ചോദിച്ചു.

ജോയല്‍ അറിയില്ല എന്ന അര്‍ത്ഥത്തില്‍ അയാളെ നോക്കി.

“സ്പെഷ്യല്‍ ടാസ്ക്ക് ഫോഴ്സ് ലീഡര്‍ ക്യാപ്റ്റന്‍ രാകേഷ് മഹേശ്വര്‍…”

ജോയലിന്റെ മുഖത്ത് ചുളിവുകള്‍ വീണു.

“അവനോ?”

ജോയല്‍ ചോദിച്ചു.
ലാലപ്പന്‍ അതെ എന്ന അര്‍ത്ഥത്തില്‍ തലകുലുക്കി.

“നമുക്ക് പറ്റിയ എതിരാളിയാണ് അവന്‍…ദ ബെസ്റ്റ്…അപ്പോള്‍ കളിയിലെ നിയമങ്ങള്‍ തെറ്റും …ഫൌള്‍ പ്ലേ കൂടും…എ ഗെയിം വിത്തൌട്ട് അമ്പയേഴ്സ് ….എ ഗെയിം വിത്തൌട്ട് റൂള്‍സ് ….ഹഹഹഹ…!!”

*****************************************************************

ഗായത്രി കിടക്കയില്‍, ജനലിലൂടെ വിദൂരത്ത്, ആകാശത്ത് തിളങ്ങുന്ന നക്ഷത്രങ്ങളെ നോക്കി കിടക്കുകയായിരുന്നു.
അപ്പോഴാണ്‌ സാവിത്രി അങ്ങോട്ട്‌ വന്നത്.
അവള്‍ അലിവോടെ മകളെ നോക്കി.
എങ്ങനെ ജീവിച്ച പെണ്ണാണ്!
കിലുക്കംപെട്ടിപോലെ, തുള്ളിച്ചാടി, എപ്പോഴും ചിരിയും തമാശയും വര്‍ത്തമാനവുമൊക്കെയായി…
അഞ്ചു വര്‍ഷം മുമ്പ് വരെ….
അന്ന് ജോയല്‍ ബെന്നറ്റ് എന്ന ചെറുപ്പക്കാരനെക്കുറിച്ച് വാര്‍ത്തകേട്ട ദിവസം ബോധമറ്റ് വീണതാണ്.
ബോധത്തിലേക്ക് വന്നത് പക്ഷെ മറ്റൊരു ഗായത്രി.
എപ്പോഴും വിഷാദവും, മൂകതയും, ഓര്‍മ്മയും…
പിന്നീട് ഒരിക്കലും അവളെ ഒന്ന് ചിരിച്ചു കണ്ടിട്ടില്ല.
ഉറക്കെ സംസാരിച്ചു കണ്ടിട്ടില്ല.
പിനീടാണ് അറിയുന്നത് ജോയല്‍ ബെന്നറ്റ്‌ എന്ന സഹപാഠിയുമായി മകള്‍ പ്രണയത്തിലാണ് എന്ന്.
അയാള്‍ പക്ഷെ രാജ്യത്ത് കുപ്രസിദ്ധി നേടിയ ഭീകരസംഘടനയിലെ അംഗമാണ് എന്നറിയാതെ.
അച്ഛന്റെ പാത തിരഞ്ഞെടുത്ത മകന്‍!
അത് ഗായത്രിയെ തളര്‍ത്തി.
അവളിലെ സന്തോഷം എന്നെന്നേക്കുമായി അവസാനിപ്പിച്ച ദിവസം!
ഓരോന്നോര്‍ത്ത് സാവിത്രിയുടെ കണ്ണുകള്‍ നിറഞ്ഞു.

“മോളെ…”

അവര്‍ ഗായത്രിയുടെ കട്ടിലില്‍ ഇരുന്നു.
മകളുടെ തലമുടിയില്‍ തഴുകി.
ഗായത്രി അമ്മയോട് ചേര്‍ന്നിരുന്നു.

“മോളെ, ഇന്ന് മോള്‍ ഹാപ്പിയായിരിക്കണം…”

അവര്‍ മകളോട് പറഞ്ഞു.

“മോള്‍ക്ക് വിഷമം ഉണ്ട് എന്നറിയാം…മറക്കാനാവാത്ത വിഷമം..പക്ഷെ…”

സാവിത്രിയുടെ മിഴികള്‍ നിറഞ്ഞൊഴുകി.

“പക്ഷെ മോള്‍ടെ അച്ഛനും എനിക്കും മോളല്ലാതെ മറ്റാരാ ഉള്ളത്? മോള്‍ടെ ലൈഫില്‍ സന്തോഷം ഇല്ലന്നു വരുമ്പോള്‍ ഞങ്ങള്‍ക്ക് സ്വസ്ഥത ഉണ്ടാവ്വോ കുട്ടീ?”

ഗായത്രി അമ്മയുടെ ചുമലില്‍ മുഖമമര്‍ത്തി.

“..അതുകൊണ്ട് മോള്‍ ഈ വിവാഹത്തിനു സമ്മതിക്കണം… എതിര് പറയരുത്..നല്ലവനാണ് രാകേഷ് … ഒത്തിരി ഗുണങ്ങള്‍ ഉള്ള ചെറുപ്പക്കാരന്‍..മോള്‍ എന്ന് വെച്ചാല്‍ ജീവന്‍…”

അപ്പോള്‍ വാതില്‍ക്കല്‍ പദ്മനാഭന്‍ തമ്പിയുടെ രൂപം പ്രത്യക്ഷമായി.
സാവിത്രി എഴുന്നേറ്റു.
അയാള്‍ അവരുടെയടുത്തേക്ക് വന്നു.

Leave a Reply

Your email address will not be published. Required fields are marked *