പ്രേതാനുഭവങ്ങൾ

Kambi Kathakal – പ്രേതാനുഭവങ്ങൾ
Prethanubhavangal | Author : Geethu

തൂങ്ങിമരിച്ച സ്ത്രീയുടെ പ്രേതത്തെ ഭയന്നു ജീവിച്ച ഒരു ദേശത്തെ കുറിച്ചാണ് ഞാൻ ഇവിടെ എഴുതുന്നത്.
ഇപ്പോൾ കേൾക്കുമ്പോൾ അതിശയം കൂറുമെങ്കിലും, ഞാൻ ജനിച്ചു വളർന്ന ദേശം കുറേ വർഷങ്ങൾക്ക് മുമ്പ് അങ്ങനെയായിരുന്നു.
കേരളാ പാലക്കാട് അതിർത്തിയിലുള്ള മേൽപ്പറഞ്ഞ ദേശത്താണ് എന്റെ അപ്പയുടെ തറവാട്.
ജനിച്ചു ബുദ്ധിയുറച്ച പ്രായം മുതൽ കേൾക്കാൻ തുടങ്ങിയ നിരവധി പേരുടെ അനുഭവങ്ങളുണ്ട്.
അതിൽ പലതും ഇപ്പോൾ ഓർമ്മയിൽ ഇല്ല.
ഓർത്തെടുക്കാൻ പറ്റുന്നത് ഇവിടെ കുറിക്കുന്നു.
നിങ്ങൾ അതിന്റേതായ രീതിയിൽ ഉൾക്കൊള്ളുമെന്ന് കരുതുന്നു.

അപ്പയുടെ തറവാട്ടിലും ഒരു അനുഭവസ്ഥൻ ഉണ്ടായിരുന്നു. അപ്പയുടെ നേരെ മൂത്ത ചേട്ടച്ചാര്.
അദേഹത്തിന്റെ അനുഭവത്തിലേക്കു വരുന്നതിനു മുമ്പ് നമുക്ക് പാഞ്ചിയെ പരിചയപ്പെടാം.

പാഞ്ചി എന്നാണ് നാട്ടുകാർ ആ സ്ത്രീയെ വിളിച്ചിരുന്നത്.
കാണാൻ സുന്ദരിയാണെന്നു പറയുന്നു
ആ സ്ത്രീ ജീവിച്ചു മരിച്ച കാലഘട്ടത്തിൽ ഞാൻ ജനിച്ചിട്ടില്ല, ഞാനവരെ കണ്ടിട്ടുമില്ല,
കേട്ടറിഞ്ഞ കാര്യങ്ങൾ പറയുന്നു എന്ന് മാത്രം.
പാഞ്ചിയെ ആരോ പ്രേമിച്ചു ചതിച്ചുവെന്നും ആ നിരാശയിൽ അവൾ വീടിന് മുന്നിലെ മാവിൽ തൂങ്ങിമരിച്ചെന്നും ആണ് നാട്ടിൽ പ്രചാരത്തിലുള്ള ഒരു കഥ.
അവളുടെ ദേഹത്ത് വെള്ളപ്പാണ്ടും കുഷ്ഠവും ഉണ്ടായിരുന്നു, കല്യാണം നടക്കാത്ത വിഷമത്തിൽ ആത്മഹത്യ ചെയ്തതാണെന്നുള്ള മറ്റൊരു കഥയും പ്രചരിച്ചിരുന്നു.
പാഞ്ചിയുടെ അച്ഛനമ്മമാർ ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടിരുന്നു. ആകെയുള്ള സഹോദരൻ കുഷ്ഠം വന്ന് എവിടേക്കോ പോയതാണത്രെ.
ഇതിലെ സത്യാവസ്ഥ എന്താണെന്ന് എനിക്കും അറിയില്ല കേട്ടോ.
അന്നതിന്റെ നിജസ്ഥിതി ചികയാനും കഴിഞ്ഞില്ല.
കാരണം അപ്പയുടെ തവാട്ടിൽ നിന്നും എന്റെ പത്താം ക്ലാസ്സ് സമയത്ത് ഉമ്മച്ചിയുടെ നാടായ ഇരിഞ്ഞാലക്കുടയിലേക്ക് ഞങ്ങൾ താമസം മാറിയിരുന്നു. അതവിടെ നിൽക്കട്ടെ, ഇനി കാര്യത്തിലേക്ക് കടക്കാം.

പാഞ്ചി തൂങ്ങി മരിച്ചതോടെയാണ് നാട്ടിൽ പല അനിഷ്ട സംഭവങ്ങളും ഉണ്ടായതെന്ന് പറയപ്പെടുന്നു.
ആലിക്കണ്ണ് എന്ന അറവുകാരനാണ് പാഞ്ചിയുടെ പ്രേതത്തെ ആദ്യമായി കണ്ടതെന്നാണ് ദേശത്തെ ഭൂരിപക്ഷ അഭിപ്രായം.
പാഞ്ചിയുടെ മരണം നടന്നിട്ട് കുറച്ചു ദിവസങ്ങൾ പിന്നിട്ടപ്പോൾ ആണ് ആ സംഭവം നടക്കുന്നത്.
എന്നും പുലർച്ചെ ആലി അറവുശാലയിലേക്കു പോകുന്നത് പാഞ്ചിയുടെ വീടിന് മുന്നിലൂടെ ആയിരുന്നു.
അന്നും പതിവുപോലെ ആലി ആവഴി പോയപ്പോൾ വീടിന് മുന്നിലെ മാവിൽ തൂങ്ങിമരിച്ച അതേ നിലയിൽ പാഞ്ചിയെ കണ്ട് വിളറി പിടിച്ചു നിലവിളിച്ചു ഓടിയെന്നും, നിരത്തിൽ ബോധംകെട്ടു വീണെന്നും ആണ് ദേശത്തെ ജനങ്ങൾ പറയുന്നത്.
പക്ഷെ കുറച്ചു പുരോഗമന വാദികൾ പറഞ്ഞത് ആലിക്കണ്ണ് പാഞ്ചിയെ വിചാരിച്ചു നടന്നപ്പോൾ അങ്ങനെ തോന്നിയതാവാം എന്നായിരുന്നു.
അങ്ങനെ ഒരു നിഗമനത്തിൽ എത്താൻ അവർക്ക് കുറേ ന്യായങ്ങളും ഉണ്ടായിരുന്നു.
അക്കാലത്ത് പുരോഗമന ചിന്താഗതി തുലോം കുറവായതിനാൽ അധികമാരും അവരുടെ കൂട്ടത്തിൽ കൂടിയില്ല.
അതോടെ ആലിക്കണ്ണ് കശാപ്പ് നിർത്തി ചന്തയിൽ പലവ്യഞ്ജന കട തുടങ്ങിയെന്നും, പിന്നീട് മക്കത്തു പോയി ഹജ്ജ് കർമം നിർവഹിച്ചു മടങ്ങുമ്പോൾ മരണപ്പെട്ടു എന്നുമാണ് പറയുന്നത്.

ഒട്ടനവധി അനുഭവങ്ങൾ നാട്ടിൽ പ്രചാരത്തിലുണ്ട്, എന്നാൽ ഏറ്റവും പൈശാചികമായ അനുഭവം ഉണ്ടായത് കൗസല്യ എന്ന സ്ത്രീയ്ക്ക് ആയിരുന്നു.
പാഞ്ചിയുടെ വീടിന് താഴെയുള്ള തോടിന്റെ കരയിലാണ് കൗസല്യ താമസിച്ചിരുന്നത്.
ജീവിച്ചിരിക്കുന്ന കാലത്ത് കൗസല്യ പാഞ്ചിയെ വല്ലാതെ ഉപദ്രവിച്ചിരുന്നത്രെ.
ഒരുദിവസം രാത്രി മൂത്രമൊഴിക്കാൻ പുറത്തിറങ്ങിയ കൗസല്യ കുറേനേരം കഴിഞ്ഞിട്ടും തിരിച്ചു വന്നില്ല.
അവരുടെ ഭർത്താവ് ഒരു പോടിത്തൂറി ആയിരുന്നത്രെ. അയാൾ വാതുക്കൽ നിന്ന് കുറേനേരം കൗസല്യയെ വിളിച്ചു.
അപ്പോൾ കൗസല്യ പടികയറി വന്നു.
ഭർത്താവ് പേടിച്ചു നിലവിളിച്ചു പോയി.
കാരണം കണ്ണുതുറിച്ച് മുടിയിഴകൾ കാറ്റിൽ പറത്തി രൗദ്ര ഭാവത്തിൽ അവിടെ നിന്നത് കൗസല്യ അല്ലായിരുന്നത്രെ.
“ഇവിടുന്നു പൊയ്ക്കോ.. അല്ലെങ്കിൽ ഞാൻ എല്ലാം ചുട്ടുകരിക്കും..” എന്ന് ഉറക്കെ അലറി കൗസല്യ ബോധരഹിതയായി വീണു.
കൗസല്യയുടെ കയ്യിലും തുടയിലും ഒക്കെ അടിയേറ്റ പാടുകൾ ഉണ്ടെന്ന് പറയപ്പെടുന്നു.
അതിനു ശേഷം കൗസല്യയ്ക്കു ചിത്തഭ്രമം ബാധിച്ചു. നിരന്തരമായി ഉണ്ടായ പാഞ്ചിയുടെ ഉപദ്രവം സഹിക്കവയ്യാതെ ആ കുടുംബം വീട് ഉപേക്ഷിച്ച് ദൂരെ എവിടേക്കോ പോയി.
മരണംവരെ കൗസല്യയുടെ മാനസിക വിഭ്രാന്തി മാറിയില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.
അന്ന് വീട്ടുപറമ്പിൽ കൗസല്യ നേരിട്ട ദുരനുഭവം എന്താണെന്ന് ദേശക്കാർക്ക് ഇന്നും അറിയില്ല. അത് പറയേണ്ട ആൾ കൗസല്യയാണ്. മാനസിക രോഗിയായ കൗസല്യ ആരോടും അത് പറഞ്ഞതുമില്ല.

ആ സംഭവം ദേശക്കാരെ വല്ലാതെ ഭയപ്പെടുത്തി.
ദേശത്തെ പലരും പാഞ്ചിയുടെ പ്രേതത്തെ കണ്ടു ഭയന്നു. അതിൽ ചിലർക്ക് ചിത്തഭ്രമം, വിഷാദരോഗം പോലുള്ള അവസ്ഥകളും വന്നുചേർന്നു.
പറഞ്ഞു കേട്ടിട്ടുള്ളത് പാഞ്ചിയുടെ പ്രേതം അവളുടെ വീട്ടു പരിസരത്ത് മാത്രമാണ് വിഹരിച്ചിരുന്നത് എന്നാണ്.
ആ വഴിയാണ് ദേശക്കാർ ചന്തയിലേക്കും, അമ്പലത്തിലേക്കും ജുമാമസ്ജിദിലേക്കും ഒക്കെ പോയിരുന്നത്.
പാഞ്ചിയുടെ ശല്യം തുടങ്ങിയതോടെ ദേശക്കാർക്ക് കിലോമീറ്ററുകൾ ചുറ്റിയുള്ള മറ്റൊരു വഴി തിരഞ്ഞെടുക്കേണ്ടി വന്നു.
ഒരുപാട് കാലം പാഞ്ചിയുടെ പ്രേതം നാട്ടുകാരെ വലച്ചു എന്നാണ് കേട്ടത്.

അങ്ങനെ ഒരിക്കൽ പാഞ്ചിയുടെ പ്രേതത്തെ ഇല്ലായ്മ ചെയ്യാൻ നാട് ഉണർന്നു.
അതെങ്ങനെ വേണമെന്ന് തീരുമാനിക്കാൻ നാട്ടുക്കൂട്ടം ചേർന്നു.
അയൽദേശത്തുള്ള ഒരു കൊടും മന്ത്രവാദിയുടെ പേരാണ് കൂടുതൽ ആളുകളും പറഞ്ഞത്.
അയാൾക്ക് നാടെങ്ങും ഖ്യാതി ഉണ്ടായിരുന്നു.
മേൽപ്പറഞ്ഞ മന്ത്രവാദിയുടെ പേര് ഞാനിപ്പോൾ ഓർക്കുന്നില്ല, ചെറുപ്പത്തിൽ ആ പേരെനിക്ക് നന്നായി അറിയാമായിരുന്നു. കരിങ്ങാടൻ എന്നോ മറ്റോ ആണെന്ന് തോന്നുന്നു. ശരിയാണോ എന്നറിയില്ല കേട്ടോ. എന്റെ ഉമ്മച്ചിയും ആ പേര് മറന്നു പോയി.
അയാളെ പിന്നീട് എപ്പോഴോ തറവാട്ടിൽ പോയപ്പോൾ ഞാനും ഒരുനോക്കു കണ്ടിട്ടുണ്ട്. അടുത്തുള്ള വീട്ടിൽ ഒരു കർമ്മം നടത്താൻ വന്നപ്പോൾ. ഞാൻ കാണുമ്പോൾ അയാൾ വൃദ്ധനായിരുന്നു.
പക്ഷെ ഈ സംഭവം നടക്കുന്നത് അയാളുടെ ചെറുപ്രായത്തിൽ ആയിരുന്നു.
പ്രസ്തുത മന്ത്രവാദി ഒമ്പത് ദിവസം നീണ്ടുനിന്ന കൊടിയ മാന്ത്രിക കർമത്തിലൂടെ ആണത്രേ പാഞ്ചിയുടെ പ്രേതത്തെ ഇല്ലായ്മ ചെയ്തത്.
അതിന്റെ ഫലമായി പാഞ്ചിയുടെ പ്രേതശല്യം അവസാനിച്ചു എന്നാണ് പറയപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *