കമ്പികഥ – നെല്ലിച്ചുവട്ടിൽ
പ്രണയമിഷടമില്ലെങ്കിൽ വായിക്കരുത്. ഇഷ്ടത്തോടെ,
-ഷജ്നാദേവി.
* * * * *
നെല്ലിച്ചുവട്ടിൽ വേദികയും ശരത്തും ചുറ്റിക്കളിക്കുന്നത് കണ്ട ഗായത്രി ടീച്ചർക്ക് കൗതുകമായി. തന്റെ കൗമാരത്തിലെ മറക്കാനാവാത്ത ഓർമ്മകളിൻ വർണ്ണം കുടഞ്ഞുനിൽക്കുന്ന നെല്ലിമരച്ചുവട്ടിലെ കാഴ്ച കാണാനായി ഗായത്രി പമ്മി,ഒന്നു കൂടി അടുത്തു. ആകാംക്ഷയായിരുന്നു അവൾക്ക്. അവരെന്താവും പറയുക എന്നോർത്ത് ടീച്ചറുടെ മനസ്സ് തുടികൊട്ടി.
ഈശ്വരാ ആരും കാണാതിരുന്നാൽ മതിയായിരുന്നു…
ഗായത്രി പരിഭ്രമിച്ച് ചുറ്റും നോക്കി. ഇല്ല ആരും തന്നെ ശ്രദ്ധിക്കുന്നില്ല. മുന്നോട്ട് വച്ച കാൽ പിന്നോട്ടില്ല. മിടിക്കുന്ന ഹൃദയത്തോടെ അവർ തൊട്ടടുത്ത് ചോരപ്പൂക്കൾ കുടഞ്ഞിട്ട് മുടിയഴിച്ചാടിയ വാകമരച്ചുവട്ടിൽ കാടുപിടിച്ച കാരമുൾച്ചെടിയ്ക്കു പുറകിൽ നിന്ന് ഒന്നേ നോക്കിയുള്ളു. കണ്ണു വെട്ടിച്ചു കളഞ്ഞു ഗായത്രി!
അവൾക്കത് കണ്ട് കണ്ണിലിരുട്ട് കയറി.
അവരുടെ കണ്ണുകളിൽ പ്രണയച്ചുടുള്ള നോട്ടമല്ല ഗായത്രി കണ്ടത്; കാമം പഴുത്ത കണ്ണുകളായിരുന്നു നാലും!
പ്രിയനെ നോക്കാൻ കൈകൾ കൂട്ടിപ്പിണച്ച് നാണിച്ച് ചുവന്ന പ്രീഡിഗ്രിക്കാരിയെയല്ല കണ്ടത്; അവനെ ചുണ്ടോട് ചേർത്ത് വിയർത്തൊഴുകിയ പ്ലസ്ടുക്കാരിയെയാണ് കണ്ടത്. നെഞ്ചുയരങ്ങളിലേയ്ക്ക് പടർന്ന കൈകൾ തട്ടിമാറ്റാൻ കരുത്തില്ലാത്ത കൗമാരം. പ്രണയമെന്തെന്നറിയാതെ മണ്ണടിയാൻ വിധിച്ച ബാല്യങ്ങളെയോർത്ത് ഒരിറ്റു കണ്ണുനീരൊഴുക്കി ഗായത്രി തിരിച്ചു നടന്നു…കഴിഞ്ഞ കാലത്തിലേയ്ക്ക്, തന്റെ കൊഴിഞ്ഞുപോയ കൗമാരത്തിലേയ്ക്ക്…
“സൽമാ അന്റെ ഇക്കാക്കെന്ത്യേ? ഇന്ന് കണ്ടില്ലല്ലോ?”
“ഇക്കാക്ക് പന്യാ, പനി മാറ്യാ നാളെ വരും.” ഗായത്രിയുടെ ചോദ്യങ്ങൾക്ക് ഉമ്മുസൽമ മറുപടി പറയുമ്പോൾ ഗായത്രിയുടെ കണ്ണുകളിൽ തുളുമ്പിയ കണ്ണുനീരിനെ എന്തുപേരിട്ടാണ് വിളിക്കേണ്ടത്?
ഗായത്രി ഈശ്വരനു മുൻപിൽ മുട്ടുകുത്തി നെഞ്ചുപൊട്ടിക്കരഞ്ഞത് ഏതെങ്കിലും ദൈവം കേട്ടിട്ടുണ്ടാവുമോ? ഉണ്ടായിരിക്കണം.
പിറ്റേന്ന് മദ്രസയിലേയ്ക്കുള്ള വഴിയിൽ ആട്ടിൻകുട്ടിയെയും മടിയിലിരുത്തി കാത്തിരുന്ന ഗായത്രിയ്ക്ക് വീണ്ടും കരയേണ്ടി വന്നു. അതാ വരുന്നു സൽമ, കൂടെ ഇക്കാക്കയുമുണ്ട്! അതുവരെ അടക്കി വെച്ച ദുഃഖം മുഴുവൻ പൊട്ടിച്ചുവിട്ട് സുൽഫിക്കറിനെ കെട്ടിപ്പിടിച്ചൊന്ന് കരയാൻ ഗായത്രി വല്ലാതാശിച്ചുവെങ്കിലും, ഇതുവരെ ആ മുഖത്തൊന്ന് നോക്കാനുള്ള ധൈര്യം പോലുമുണ്ടായിട്ടില്ല. പേടി കൊണ്ടല്ലത്; പ്രേമം കനത്ത് മിഴികളിൽ ഭാരമേറിയത് കൊണ്ടാണ്. തന്നെയൊന്നു നോക്കുക പോലും ചെയ്യാതെ അന്നും സുൽഫിക്കർ അവളെ കടന്നു പോയി. അവർ പരസ്പരം നോക്കിയില്ല. പക്ഷേ പെണ്ണിന്റെ മനസ്സിലൊരു തിടുക്കത്തിന്റെ തിരയുയർന്നതിന്നൊച്ച സുൽഫിക്കറിൽ അലച്ചിട്ടോ, എന്തോ അന്നാദ്യമായി സുൽഫിക്കർ പാളിയൊന്ന് തിരിഞ്ഞു. അത് കണ്ട് ഗായത്രിക്കുട്ടി ചിരിക്കാനോ കരയാനോ കഴിയാതെ വിവശയായി നിന്നു. അവർ നടന്നകന്നപ്പോൾ അവൾ ഓടിയകത്ത് കയറി കതകടച്ചു. തറയിലിരുന്ന ഗായത്രി മെത്തയിൽ മുഖം പൂഴ്ത്തി സന്തോഷം അടക്കാനാവാതെ തേങ്ങിക്കരഞ്ഞു.
അന്ന് നേരത്തെ സ്കൂളിൽ പോയ ഗായത്രിയ്ക്ക് തിടുക്കമായിരുന്നു സുൽഫിക്കറൊന്ന് വേഗം വന്നു കിട്ടാൻ…
ഇനിയെന്ത് വന്നാലും ശരി ആ മുഖത്തൊന്നു കൂടി നോക്കണം. ഇഷ്ടമുണ്ടെങ്കിൽ അവനൊന്ന് ചിരിക്കുകയെങ്കിലും ചെയ്യുമല്ലോ… ഗായത്രി വെറുതേ പലതും കണക്കുകൂട്ടി.
പക്ഷേ അന്നവൻ ക്ലാസ്സിൽ വന്നത് പതിവിലും പ്രസരിപ്പോടെയായിരുന്നു. ആ കണ്ണുകളിൽ എന്തെന്നില്ലാത്ത തിളക്കം ദൃശ്യമായ ഗായത്രിയുടെ കരിനീല മിഴികൾ പിടച്ചു പോയി. അതിനിടയിൽ അവനൊന്ന് നോക്കിയെങ്കിലും ഗായത്രിയുടെ നിയന്ത്രണം വിട്ട് നോട്ടം വഴുതിപ്പോയി… പനിനീർപ്പൂ അധരങ്ങൾ പുറത്തേയ്ക്ക് ചുരുണ്ട് അറിയാതെ ഭാവം മാറി പരിഭവമായിപ്പോയി. അവൻ ഒന്നു കൂടി അവളെ നോക്കി പുറകിലെ ബെഞ്ചിൽ പോയിരുന്നു. ഗായത്രിയുടെ മുഴുവൻ ആത്മവിശ്വാസവും ചോർന്ന് അവൾ സ്വയം പഴിച്ചു. ‘ശ്ശോ വേണ്ടായിരുന്നു. അങ്ങിനെയൊന്നുമല്ലടീ നിന്റെ ചെക്കനെ നോക്കേണ്ടത്.’ അവൾ സ്വയം തിരുത്തി.
അല്ലെങ്കിലും ഇപ്പൊ എട്ടാം ക്ലാസ്സായി. മൂന്ന് കൊല്ലമായി ഇത് മനസ്സിലിട്ട് കൊണ്ടു നടക്കുന്നു. എന്നിട്ടും അത് മനസ്സിലാക്കാത്ത ചെക്കന് ഇത് തന്നെ വേണം. ഇന്ന് മുഴുവൻ ആലോചിക്കട്ടെ. എന്നിട്ട് വിഷമിക്കട്ടെ. അപ്പൊ നാളെ വന്നിട്ട് എന്നെ… നാളെ വന്നിട്ട്? ഒന്ന് ചീത്ത പറയുകയെങ്കിലും ചെയ്താൽ മതിയായിരുന്നു. അവനൊന്ന് ദേഷ്യം പിടിച്ച് നോക്കുമായിരുന്നെങ്കിൽ അതോർത്ത് രാത്രി ഉറങ്ങാതെ കിടന്ന് സങ്കടപ്പെടാൻ കൊതിച്ച പാവം പെണ്ണാണ് ഗായത്രി.
അന്നൊരു ഞായറാഴ്ച്ചയാണ് കളിക്കിടയിൽ സൽമ പറഞ്ഞത്:
“ഇക്കാക്ക ചോയ്ച്ച്ന്ന് പറയാൻ പറഞ്ഞു” അത് കേട്ട ഗായത്രിയ്ക്ക് അതുവരെയുണ്ടായിരുന്ന ഭാരം പകുതി കുറഞ്ഞു. എങ്കിലും എന്തെങ്കിലും ഒക്കെ തിരിച്ചും പറയേണ്ടേ? ” ഉം എന്തിനാ ചോയ്ച്ചത്?”
“അതിക്കറിയുല്ല, നേര്ട്ട് ചോയ്ച്ചോ” സൽമ ഊറിച്ചിരിച്ചാണത് പറഞ്ഞത്.
അന്നുറങ്ങാതിരുന്ന ഗായത്രി പിറ്റേന്ന് സുൽഫിക്കർ തന്നെ ഒന്ന് നോക്കുക പോലും ചെയ്യാതിരുന്നതിൽ സൽമയോട് പരാതി പറഞ്ഞു. അതിന് സുൽഫിക്കറിന്റെ മറുപടി സൽമ പറഞ്ഞത് ഇന്നും ഇന്നലെയെന്നോണം മങ്ങാതെ നിൽക്കുന്നു: “അത് ഇക്കാക്ക് മോത്ത് നോക്കാൻ ഇഷ്ടല്ലാണ്ടല്ല ചേച്ച്യേ. ചേച്ചിനെ നോക്കുമ്പൊ മനസ്സില് വല്ലാത്ത ഒരിതാത്രേ.” പിന്നീടങ്ങോട്ട് വാക്കാലുള്ള ദൂതുകളും അതിനുള്ള മറുപടികളും സൽമയുടെ ജോലിയായിരുന്നു.
“ഇഞ്ഞി ഇക്കൊന്നും വെയ്യത്. ഇത്ര കാലായില്ലേ ഇക്കാക്കാട് നേരിട്ട് സംസാരിച്ചോ.” സൽമയുടെ വാക്കുകൾ അസഹനീയതയുടെയല്ല; ഒന്നാവേണ്ടവർ പെട്ടെന്ന് ചേർന്ന് കാണാനുള്ള തിടുക്കമായിരുന്നു പ്രതിഫലിച്ചത്.
അങ്ങിനെ എന്തും വരട്ടെയെന്ന് കരുതി. ഒരു ദിവസം പറയാൻ തന്നെ തീരുമാനിച്ച ഗായത്രി അത് കടലാസിൽ കുറിച്ചിട്ടു. പിറ്റേന്ന് സൽമയുടെ കൈകളിൽ അതേൽപ്പിച്ചു. കുഞ്ഞുപാവാടയും ഒതുക്കി അവൾ ഓടിച്ചെന്ന് സുൽഫിക്കറിനത് ഏൽപ്പിച്ചു. അവൻ വായിക്കുന്നതിനൊപ്പം അവളും ഒളിഞ്ഞും തെളിഞ്ഞും അതൊന്നു വായിക്കാനുള്ള ശ്രമം നടത്തി. പാവത്തിന്റെ ആഗ്രഹം കണ്ട് സുൽഫിക്കർ അവളെയും ചേർത്തിരുത്തി അത് തുറന്ന് വായിച്ചു, “പ്രിയനേ, ഇഷ്ടമായിരുന്നൊരു നൂറുനാളായ്.
ഇനിയും പറഞ്ഞില്ലെങ്കിൽ ചങ്കിലൂടൊരു വസ്തുവും ഇറങ്ങാതായിരിക്കുന്നു. അതുകൊണ്ട് പറയുന്നു. ഇഷ്ടമാണെങ്കിലും.., ഇനി അല്ലെങ്കിലും. വെറുക്കില്ലെന്നൊരു വാക്ക് കേൾക്കുവാൻ കൊതിച്ച് സ്വന്തം ഗായത്രി.”