ഇപ്പോൾ സല്ലു ഉള്ളതും ഇല്ലാത്തതും കണക്കാണ്…
അത്താഴത്തിന് സല്ലുവിനെ വിളിക്കേണ്ടി വന്നില്ല……
സംസാരങ്ങളൊന്നും ഉണ്ടായില്ല എന്ന് മാത്രം…
ഭക്ഷണം കഴിഞ്ഞതും സല്ലു മുറിയിലേക്ക് പോയി……
പാത്രങ്ങളൊക്കെ കഴുകി സുഹാന മുകളിലെത്തിയതും സല്ലു കിടന്നിരുന്നു…
അന്ന് സുഹാന സ്വസ്ഥമായി കിടന്നുറങ്ങി…
അവൾ അല്പം വൈകിയാണ് എഴുന്നേറ്റത്……
മുറിക്കു പുറത്തിറങ്ങിയതും കുളിച്ചു വേഷം മാറി നിൽക്കുന്ന സല്ലുവിനെ അവൾ കണ്ടു…
പന്തു കളിക്കാൻ പോകുമ്പോൾ കൊണ്ടുപോകുന്ന ബാഗിലേക്ക് ഡ്രസ്സ് എടുത്തു വെക്കുന്നു…
“” ഇയ്യ് എങ്ങോട്ടാ… ….?””
സുഹാന അഴിഞ്ഞ മുടി വാരിക്കെട്ടിക്കൊണ്ട് ചോദിച്ചു…
സൽമാൻ മിണ്ടിയില്ല…
ഇന്നലെ സല്ലു ഫോൺ ചെയ്ത കാര്യം സുഹാനയ്ക്ക് ഓർമ്മ വന്നു…
“” എവിടേക്കാണെന്നാ ചോയ്ച്ചേ………. “
അവൾ ശബ്ദമുയർത്തി…
“” പണിയുണ്ട്……..””
അവളുടെ മുഖത്തു നോക്കാതെ അവൻ പറഞ്ഞു…
“” പണിയോ………..!!?””
സുഹാന വിശ്വാസം വരാതെ എടുത്തു ചോദിച്ചു…
സല്ലു മറുപടി പറയുന്നതിനു മുൻപേ , പുറത്ത് ഒരു ബൈക്കിന്റെ ഹോണടി കേട്ടു……
തിടുക്കത്തിൽ ബാഗുമെടുത്ത് സല്ലു അവളെ കടന്ന് പടികളിറങ്ങി……
സുഹാനയും അവനു പിന്നാലെ പടികളിറങ്ങി……
“”ടാ …… ഏടേക്കാണെന്ന് പറഞ്ഞിട്ടു പോടാ… …. “
സല്ലു മുറ്റത്തെത്തിയിരുന്നു…
ഗേയ്റ്റിനു പുറത്തുണ്ടായിരുന്ന ബൈക്കിന്റെ പിന്നിലേക്ക് അവൻ കയറുന്നത് സിറ്റൗട്ടിൽ നിന്ന് സുഹാന കണ്ടു……
ബൈക്കിൽ വന്നത് ആരാണെന്ന് അവൾക്ക് വ്യക്തമായിരുന്നില്ല…
ബൈക്ക് വിട്ടു പോയി……….
“” ഓനേടാക്കാ പൊലർച്ചെ……….?””
അബ്ദുറഹ്മാൻ സിറ്റൗട്ടിലേക്ക് വന്നു…
“” പണിക്ക്… ….”
സുഹാന ബാപ്പയെ നോക്കി……
“” പണിക്കോ………………!!?”
അബ്ദുറഹ്മാനും നടുങ്ങിയതു പോലെ അവൾക്ക് തോന്നി…
ഒരു നിമിഷത്തിനു ശേഷം, അബ്ദുറഹ്മാൻ ചിരിച്ചു തുടങ്ങി…
“” അന്റെ മാപ്പിള നല്ല കനത്തിൽ കൊടുത്തിട്ടുണ്ട്…….”
“” ആൾക്കാര് വല്ലോം പറയില്ലേ ഉപ്പാ…….?”
സുഹാന സംശയത്തോെടെ അബ്ദുറഹ്മാനെ നോക്കി..
“ ജോലിക്ക് പോകുന്നതിന് ആരെന്തു പറയാനാ മോളേ……. ആ ഒരൊറ്റ പ്രശ്‌നം കൊണ്ട് അവൻ നന്നായി എന്ന് കൂട്ടിക്കോ……. “
അബ്ദുറഹ്മാൻ മന്ദഹാസത്തോടെ തന്നെ പറഞ്ഞു…
പക്ഷേ സുഹാനയ്ക്ക് അതത്ര വിശ്വാസ്യതയുള്ളതായി തോന്നിയില്ല…
ബാപ്പയ്ക്ക് ചായ കൊടുത്ത ശേഷം അവൾ സല്ലുവിനെ വിളിച്ചു……
അവൻ ഫോണെടുത്തില്ല…
അവൾ ജോലികളൊക്കെ ധൃതിയിൽ തീർത്തു..
പണിയിലാണ് എന്നൊരു മെസ്സേജ് മാത്രം ഫോണിൽ വന്നു കിടപ്പുണ്ടായിരുന്നു……
അതും അവൾക്കത്ര വിശ്വാസ്യമായി തോന്നിയില്ല……
പന്തുകളിയല്ലാതെ മറ്റൊന്നും അവനറിയില്ല…
അവനെ ആര് പണിക്കു വിളിക്കാൻ… ?
ഇനി അഥവാ വിളിച്ചാലും വിളിച്ചവർ തന്നെ കുറച്ചു കഴിയുമ്പോൾ അവനെ പറഞ്ഞു വിട്ടേക്കും……
അബ്ദുറഹ്മാൻ പോയിരുന്നു…
സല്ലു എവിടെ എന്ന് ചോദിച്ച ഫാത്തിമയോട് സുഹാന കാര്യം പറഞ്ഞെങ്കിലും അവരും അത് വിശ്വസിച്ചിട്ടില്ല എന്ന് മുഖഭാവത്തിൽ നിന്ന് സുഹാനയ്ക്ക് മനസ്സിലായി……
പത്തു മണിക്കും സല്ലു വന്നില്ല…
ജനലരികിലും വാതിൽക്കലും അവനെ പ്രതീക്ഷിച്ചു പല തവണ വന്നും പോയിയും നിന്ന് സമയം കടന്നുപോയതും സുഹാന അറിഞ്ഞില്ല……
ഉച്ചക്ക് ഭക്ഷണത്തിന് ഫാത്തിമ വിളിച്ചെങ്കിലും സുഹാന വിശപ്പില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി……
മൂന്നുമണി കഴിഞ്ഞപ്പോൾ ഗേയ്റ്റിനു പുറത്ത് ബൈക്കിന്റെ ശബ്ദം കേട്ടതും സുഹാന ഓടി വാതിൽക്കലേക്ക് ചെന്നു…
ബാഗും ചുമലിലിട്ട് രണ്ടു കയ്യിലും സഞ്ചികൾ പിടിച്ച് സല്ലു വരുന്നത് കണ്ടുകൊണ്ട് അവൾ അകത്തേക്ക് വലിഞ്ഞു…
സല്ലു അകത്തേക്ക് കയറി……
ഹാളിൽ നിന്ന ഉമ്മയെ അവൻ ഗൗനിച്ചതു കൂടെയില്ല …
ഒരു കയ്യിൽ പവിഴത്തിന്റെ പത്തുകിലോയുടെ അരിച്ചാക്ക്…
മറു കൈയ്യിൽ പച്ചക്കറികൾ…
അത്ഭുതവും സന്തോഷവും സങ്കടവും തിക്കു മുട്ടിയ മനസ്സുമായി സുഹാന നിന്നു…
സല്ലു കിച്ചണിൽ നിന്ന് പുറത്തേക്ക് വന്നു…
എട്ടാമത്‌ഭുതം കണ്ടതു പോലെ ഫാത്തിമയും അവന്റെ പിന്നാലെ തുറിച്ച മിഴികളുമായി ഹാളിലേക്ക് വന്നു..
