ദിവാകരേട്ടന്റെ മോള് ദിവ്യ 2

പുഴപ്പണിക്കുപോകുന്നവരിൽ നിന്നും ഉണ്ണിയേട്ടൻ ഉന്നത ജോലിക്കാരനാണ്. കല്പണിയാണ്. ഉണ്ണിയേട്ടൻ കുടുംബം നോക്കിയാ. ദിവസോം പണിക്കുപോകും.

പതിവ് പോലെ വീട്ടിൽ വന്ന ഉണ്ണിയേട്ടനോട് ഞാൻ പറഞ്ഞു, ഒരു സന്തോഷ വാർത്തയുണ്ട്. ദിവാകരേട്ടൻ വരാൻ രണ്ടു ദിവസമെടുക്കും. എവിടെപ്പോയി. ഉണ്ണിയേട്ടന്റെ കണ്ണ് ഒന്നൂടെ തുറിച്ചുവന്നു. ദാസൻ മുതലാളിക്ക് വേണ്ടി തൊണ്ട് കൊണ്ടുവരാൻ പോയേക്കാ. ദിവാകരേട്ടനില്ലാത്ത ആ രാത്രി. ഞങ്ങൾ സുരേന്ദ്രേട്ടന്റെ പൊളിഞ്ഞ പീടികത്തിണ്ണയിൽ ഒത്തുകൂടി.കാമുകന്മാരെല്ലാവരുമുണ്ട്. ഉണ്ണിയേട്ടന്റെ വക ഒരു കുപ്പി പൊട്ടി. പൂസായ ഉണ്ണിയേട്ടൻ തന്റെ ആത്മാർത്ഥ പ്രേമം എല്ലാവരോടും പറഞ്ഞു. പിന്നെ കരഞ്ഞു. എല്ലാവർക്കും വിഷമായി. വെകിളി സുരേഷ് മുന്നിട്ടിറങ്ങി പ്രഖ്യാപനം നടത്തി. നാളെമുതൽ നമ്മളാരും ദിവ്യേടെ വരവും കാത്തുനിൽക്കില്ല. ദിവ്യ ഇനി ഉണ്ണിയേട്ടനുള്ളതാണ് കുപ്പി വാറ്റി കുടിച്ചുകൊണ്ട് പറഞ്ഞു നിർത്തി. ഉണ്ണിയേട്ടന്റെ കണ്ണ് വീണ്ടുംതുറിച്ചു. എല്ലാവരും വാക്കു പാലിച്ചു. പിറ്റേ ദിവസം ദിവ്യയുടെ വരവും കാത്ത് ആരും നിന്നില്ല. വഞ്ചിയിൽ ചാരി ഉണ്ണിയേട്ടൻ മാത്രം. കൂട്ടുകാരികളോടൊത്ത് ദിവ്യ നടന്നു വരുന്നത് കണ്ട് ഉണ്ണിയേട്ടന്റെ കാലുകൾ വിറച്ചു. തൊണ്ടയിലെ വെള്ളം വറ്റി. പുഴക്കാറ്റേറ്റു ഉണ്ണിയേട്ടൻ കോരിത്തരിച്ചു. കണ്ണ് തുറിച്ചു.

ദിവ്യാ!!! വെപ്രാളത്തിൽ ഉദ്ദേശിച്ച മൃദുത്വം വിളിയിൽ വന്നില്ല. വിളി കട്ടിയായിപ്പോയി. ദിവ്യയും കൂട്ടുകാരികളും ഞെട്ടി.

ദിവ്യ നിന്നു. മം, എന്താ അവൾ അരിശത്തോടെ ചോദിച്ചു. പറയാൻ വച്ചതെല്ലാം തൊണ്ടക്കുഴിയിൽ കുടുങ്ങിക്കിടന്നു. സിനിമ പ്രേമിയായ ഉണ്ണിയേട്ടൻ രണ്ടും കല്പിച്ചു പറഞ്ഞൊപ്പിച്ചു.

ഐ ലവ് യു. ദിവ്യയുടെ ചുറ്റുമുള്ള വെളിച്ചം പൊടുന്നനെ കേട്ടു. കൂട്ടുകാരികൾ രണ്ടു വശത്തേക്കുമായി ഓടി. ഉണ്ണിയേട്ടന്റെ തുറിച്ച കണ്ണിൽ ഇരുട്ട് കയറി. കരഞ്ഞുകൊണ്ട് ദിവ്യ വീട്ടിലേക്കോടി. പുഴക്കടവിൽ ഉണ്ണിയേട്ടൻ-ദിവ്യ പ്രണയകഥകൾ പറന്നു നടന്നു.

ദിവ്യ സ്കൂളിൽ പോയില്ല. ഉണ്ണിയേട്ടൻ പണിക്കും പോയില്ല. എവിടേക്കെങ്കിലും ഒന്ന് മാറിനിക്കാൻ ഞങ്ങളും ഉണ്ണിയേട്ടന്റെ അമ്മയും ആവത് പറഞ്ഞുനോക്കി. ഉണ്ണിയേട്ടൻ എവിടേം പോയില്ല. അകലെ ദിവാകരേട്ടന്റെ തൊണ്ടുമലയും കുത്തിയുള്ള വരവ് കണ്ട് കൂടെയുണ്ടണ്ടായിരുന്ന പലരും പിൻവാങ്ങി. കൊല്ലുന്നെങ്കിൽ കൊല്ലട്ടെ. ഉണ്ണിയേട്ടൻ പറഞ്ഞു. പുഴക്കരയെത്തുന്നതിനുമുന്പേ കൂട്ടുകാരൻ ദിവാകരേട്ടനോട് സംഭവം വിളിച്ചു പറഞ്ഞു. മുഴുവനാക്കുന്നതിനു മുന്നേ ദിവാകരേട്ടൻ പുഴയിലേക്ക് ചാടി. എല്ലാവരും ഓടി. ഉണ്ണിയേട്ടനും.

കരയിൽ കിടന്ന കവണം മടലെടുത്തു ഉണ്ണിയേട്ടന്റെ പുറകേയോടി പാതി ഉണ്ണിയേട്ടന്റെ നടുംപുറത്തും പാതി റോഡിലൂടെ അടിവീണു. സ്‌ഥാനം തെറ്റിയ അടിയിൽ ദിവാകരേട്ടൻ റോഡിൽ നെഞ്ചുമടിച്ചു വീണു. ഉണ്ണിയേട്ടൻ ഓടി വീട്ടിൽകേറി, ഉണ്ണിയേട്ടന്റമ്മ വാതിലടച്ചു കുറ്റിയിട്ടു. ദിവാകരേട്ടൻ വാതിൽ ചവിട്ടി പൊളിക്കാൻ നോക്കി. ജനൽ ചില്ല് ഇടിച്ചു പൊട്ടിച്ചു കൈത്തണ്ടയിലിരുവശവും ചില്ലു കഷ്ണം തുളഞ്ഞുകയറി. കൈയിട്ടു ഉണ്ണിയേട്ടന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു. ഉണ്ണിയേട്ടന്റെ കണ്ണുതുറിച്ചു. ചോര ചുമരിലൂടെ ഒഴുകി. പിന്നെ മണ്ണിലേക്കും.

ദിവാകരേട്ടൻ ബോധമറ്റു നിലത്തു വീണു.

ദിവാകരേട്ടനെ ആശുപത്രിക്ക് കൊണ്ട് പോയതിനു ശേഷമാണ് ഉണ്ണിയേട്ടന്റെ വാതിൽ തുറന്നത്.

ദിവാകരേട്ടന്റെ കൈ ആഴത്തിൽ മറിഞ്ഞിരിക്കുന്നു. പോകുന്ന വഴിക്കു ധാരാളം ചോര വാർന്നുപോയി. ദിവാകരേട്ടന് ചോര കയറ്റണം. അത്യാവശ്യത്തിനുള്ളത് ആശുപത്രിക്കാർ തന്നെ ചെയ്തു. ദിവാകരേട്ടന് ബോധം വന്നതിനൊപ്പം മറ്റൊരു വാർത്ത കൂടി എല്ലാവരും അറിഞ്ഞു. ദിവാകരേട്ടനും.

ദിവാകരേട്ടന് എയ്ഡ്സ്. തിരിച്ചു വന്ന ദിവാകരേട്ടൻ ഗുണ്ടയല്ല. എയ്ഡ്സ് രോഗിയാണ്. എന്നിട്ടും കൂട്ടുകാർ വീണ്ടും ഒത്തുകൂടി. കള്ളുകുടിച്ചു. ഒരു ഗ്ലാസ് വേറെ. അത് ദിവാകരേട്ടനായി മാത്രം. ബഹളമില്ല, പാട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *