നീ വരുവോളം – 1 1

“എന്തേ  കൊണ്ടോകില്ലേ ?അപ്പോൾ കൊണ്ട് പോയാൽ മതിയായിരുന്നു.ഇപ്പോൾ ഇങ്ങനൊരു യാത്ര വേണ്ടായിരുന്നു.” അവളുടെ മുഖം  വാടി.

“കൊണ്ടുപോകാമല്ലോ …, എന്തായാലും എനിക്ക് ബാംഗ്ലൂർ വരെ പോകേണ്ട  കാര്യമുണ്ട് ..അപ്പോൾ നിന്നെയും കൂടെ കൂടി എന്നുള്ളു.കുറച്ചു കാശിന്റെ ആവശ്യത്തിനാണ് …അടുത്താഴ്ചയല്ലേ അവളുടെ സർജറി…”

“ഹും…നീ സമ്മതിക്കാഞ്ഞിട്ടാണ് ഇല്ലേൽ ഞാനും എന്തെങ്കിലും ജോലി നോക്കിയേനെ…”

“ആഹ്ഹ .. തൽക്കാലം വേണ്ട…”

“സഞ്ജു നാട്ടിൽ പോകുമ്പോൾ ഞാൻ കൂടെ വന്നോട്ടെ ?എനിക്കെല്ലാരേം കാണാല്ലോ ?സഞ്ജുന്റെ അമ്മയേം , അജ്ഞനകുട്ടിയേം , വല്യേടത്തിയേം കുഞ്ഞൂട്ടനേം എല്ലാം..ഇതിപ്പോ നീ പറഞ്ഞുള്ള അറിവല്ലേ  എനിക്കുള്ളൂ .പിന്നെ  കണ്ട ഫോട്ടോസും.

പിന്നെ കുഞ്ഞൂട്ടനെന്തേലും വാങ്ങി കൊണ്ട് പോകാട്ടോ നമുക്ക് ..അച്ഛനില്ലാത്ത കുട്ടിയല്ലേ ..നമ്മൾ വേണ്ടേ അവനെ നോക്കാൻ .. വല്യേടത്തിയെ സഹായിക്കാൻ … ആരൂല്ലതാവാന്ന് പറേണേ അത്ര സുഖമുള്ള  ഏർപ്പാടല്ല.അതൊരു നോവാണ് ..ഒരിക്കലും ഉണങ്ങാത്ത നോവ്..ഒന്ന് കരയുമ്പോൾ ചേർത്ത് പിടിക്കാൻ …ന്താ  നിന്റെ മുഖം വാടിയിരിക്കുന്നെന്ന് ചോദിയ്ക്കാൻ….സാരില്ല പോട്ടെ എല്ലാം ശെരിയാകുമെന്ന് പറയാൻ ഒരാളുണ്ടാവാന്ന് വെച്ചാൽ പുണ്യമാണ് .”

“അതൊക്കെ നിനക്ക് തോന്നുന്നത് മീര …ആരുമില്ലായിരുന്നെ”ങ്കിൽ എന്ന് എത്രവട്ടം ഞാൻ ചിന്തിച്ചിട്ടുണ്ടെന്നോ ?ഈ ഉത്തരവാദിത്തങ്ങളൊന്നും തലയിൽ പേറേണ്ടായിരുന്നു….ഫ്രീ ബേർഡ്  ആയിട്ട് നടക്കായിരുന്നു.”

“ഉവ്വ ..അങ്ങനൊന്നും പറയാൻ പാടില്ല..ഇതൊക്കെ സുഖമുള്ള നോവാ…ഒരാളുടെ ചുണ്ടിലെ പുഞ്ചിരിക്ക് കരണമാവന്ന വെച്ചാൽ അതൊരു ഭാഗ്യവും സഞ്ജു..”. അവളെന്തോ ആലോചിച്ചു ചിരിച്ചു

ചെന്നൈയിൽ നിന്നും ബാംഗ്ലൂർ ബസ് പുറപ്പെട്ടു , നഗര തിരക്കുകളിലേക്ക് ഊളിയിട്ടു.പുറത്തു ഇരുട്ട് കനംവെച്ചു തുടങ്ങി ..

ചുണ്ടിൽ പുഞ്ചിരിയും, ഉള്ളിൽ നൂറു നൂറു സ്വപ്നങ്ങളുമായി അവളവന്റെ കൈകോർത്തു പിടിച്ചു മെല്ലെ തോളിലേക്ക് ചാഞ്ഞു… അവളെ വരവേൽക്കാനെന്ന പോലെ ബാംഗ്ലൂർ നഗരവും …..മഞ്ഞിൽ കുളിച്ചു നിന്നു

 

++++

 

സഞ്ജയ്‌യുടെ കൈയും പിടിച്ചു കലാശിപ്പാളയത്തിറങ്ങുമ്പോൾ മീരയ്ക്കറിയില്ലായിരുന്നു തന്റെ ജീവിതത്തിന്റെ വഴിത്തിരിവിവിടെ ആണെന്ന്.

തണുത്ത കാറ്റടിച്ചപ്പോൾ അവളവനിലേക്ക് ഒന്ന് ചേർന്ന് നിന്നു. “നിനക്ക് തണുക്കുന്നുണ്ടോ ?”

“കുറച്ചു…” പല്ലുകൾ കൂട്ടി ഇടിക്കുന്നതിനിടയിലും അവളെങ്ങിനെയോ പറഞ്ഞൊപ്പിച്ചു.

അവൻ അവളെ ശ്രദ്ധിക്കാതെ മുന്നിൽ വന്ന ഓട്ടോ കൈകാണിച്ചു നിർത്തി.

“വാ..കയറ്….” അവരുടെ മുന്നിൽ നിർത്തിയ ഓട്ടോയിലേക്ക് നോക്കി കൊണ്ട് അവൻ പറഞ്ഞു.

“ഒരുപാട് ദൂരം പോകണോ സഞ്ചു…എനിക്കെന്തോ ഒരു വല്ലായ്ക തോന്നുന്നു.”

“എന്തുപറ്റി ?” അവൻ ആകാംഷയോടെ ചോദിച്ചു

“എന്താണെന്നറിയില്ല..മനസ്സിൽ ഒരു സന്തോഷവും തോന്നുന്നില്ല..എന്തോ അരുതാത്തത് സംഭവിക്കാൻ പോകും പോലൊരു തോന്നൽ.”

“നീ വെറുതെ ഓരോന്ന് ചിന്തിച്ചിട്ടാണ്… ഇപ്പോഴത്തെ ഈ കഷ്ടപ്പാടൊക്കെ മാറിയാൽ നമുക്ക് മുന്നിൽ നല്ലൊരു ജീവിതമുണ്ട്….”

മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും അവളവനിലേക്ക് ചേർന്നിരുന്നു….

ഓട്ടോ ഗ്രീൻ ഗാർഡൻ  അപ്പാർട്മെന്റിലെ ഗേറ്റിൽ നിർത്തി.അവരവിടെ ഇറങ്ങി.

സെക്യൂരിറ്റിക്ക് അവനെ പരിചയമുള്ളതുകൊണ്ട് ഗുഡ് മോർണിങ്ങ് വിഷ് ചെയ്തു ഗേറ്റ് തുറന്നു കൊടുത്തു.

“ഹേ സഞ്ജയ്.”  പെട്ടെന്നാണ് ഒരു പെൺകുട്ടി ഓടി വന്നു അവനെ കെട്ടിപ്പിടിച്ചത്.

“ഹേ തൻവി.”

“അലക്സിനെ കാണാൻ ആണോ ?”

“അതേ..അവനുണ്ടല്ലോല്ലേ ?”

“ഉണ്ട് ഉണ്ട്…ഇത്….” മീരയെ നോക്കി കൊണ്ടവൾ  ചോദിച്ചു.

“അതൊക്കെയുണ്ട്.” പിന്നെ പരിചയപ്പെടുത്താം…”

“ആഹ് …ഓക്കേ .”

എന്തോ അവരുടെ സംസാരം മീരയ്ക്ക് എന്തുകൊണ്ടോ ഇഷ്ടമായില്ല.കൂടാതെ സഞ്ജയുടെ മറുപടിയും.

ഡി-12 ഫ്ലാറ്റിലേക്ക് ലിഫ്റ്റിൽ കയറുമ്പോൾ അവൾക്ക് അത്ഭുതമായിരുന്നു.. ഫ്ലാറ്റിന്റെ മുന്നിലെത്തി അവൻ ബെല്ലടിച്ചു..