‘ഞാനൊരു ദിക്കില്‍ മിണ്ടാണ്ടെ ഇരിക്വോ? ശുണ്ഠിപിടിച്ച കേളുനായര്‍ കയര്‍ത്തു. എന്നിട്ട് മടിയില്‍ നിന്ന് ഒരു ബീഡികൂടി എടുത്ത് ചുണ്ടിനിടയില്‍ തിരുകിയിട്ട് തീകൊളുത്താന്‍ നോക്കുമ്പോള്‍ തീപ്പെട്ടി കഴിഞ്ഞിരിക്കുന്നു. അയാള്‍ ചുറ്റും നോക്കി.
‘ഒന്നിങ്ങട്ടും എടുത്തോളൂട്ടോ, അതോണ്ട് മുടിഞ്ഞാല്‍ മുടിയട്ടെ. തീപ്പെട്ടി ഞാന്‍ തരണ്ട്’ കുറുപ്പ് കൈനീട്ടി.
ബീഡി കത്തിച്ച് തീക്കൊള്ളി ഊതിക്കെടുത്തിയിട്ട് അതിന്റെ കരിയാത്ത ഭാഗം ഇടത്തെ കാതിനുള്ളില്‍ മെല്ലെ തിരുകിക്കയറ്റി തിരുപ്പിടിച്ചുകൊണ്ട് കേളുനായര്‍ ഗൗരവത്തില്‍ തുടര്‍ന്നു. അപ്പോ ഞാനെന്തേ പറഞ്ഞത്. ങ്ഹാ, ഈ ബ്രാഹ്മണശാപംന്ന് പറയണതുണ്ടല്ലോ അതെന്നായാലും എന്തായാലും ഏല്‍ക്കാണ്ടെ പോവില്ല. മൂന്നു തലമുറയായില്ലേ അവരനുഭവിക്കുന്നു. ഈയമ്മേടെ കുട്ടികള്‍ക്കെങ്കിലും തകരാറൊന്നും വരാണ്ടിരുന്നാല്‍ മതിയായിരുന്നു.’
‘താനെന്താ ഈ പിറുപിറുക്കണെ. ഇപ്പോ തനിക്കാ നൊസ്സെന്ന് തോന്നണൂല്ലോ. ഒന്നു തെളിച്ചു പറഞ്ഞൂടെ എന്താ പറയുള്ളതെച്ചാല്‍’ കേളിനായപ്ഡ പറഞ്ഞിതിന്റെ പൊരുള്‍ കുറച്ചൊക്കെ ഊഹിക്കാന്‍ കഴിഞ്ഞെങ്കിലും ഒന്നും മനസ്സിലായില്ലെന്ന മട്ടില്‍ കുറുപ്പ് ചോദിച്ചു.
‘എന്താ ബ്രാഹ്മണശാപംന്നാ താന്‍ പറയണെ. ആര്‍ക്കാപ്പോ ബ്രാഹ്മണശാപം ഇവിടെ’
‘അതാ ആ പോയില്ലേ നമ്മുടെ മേലേപ്പാടത്തെ മാധനിയമ്മ. അവരുടെ കഥ പറയേരുന്നു. അവര് രക്ഷപ്പെട്ടൂന്നാ തോന്നന്നെ, മൂന്നു തലമുറയായി അനുഭവിക്കാന്‍ തൊടങ്ങീട്ട്. ഇക്കണ്ട പണോം പ്രതാപോം ഒക്കെ ഉണ്ടായിട്ട് എന്താ ഒരു പ്രയോജനം. മനുഷ്യന്മാര്‍ക്കു വെളിവില്ലാണ്ടായാല്‍…’
എന്തോ ഗൗരവമേറിയ കാര്യമാണ് കേളുനായര്‍ പറയുന്നതെന്നു തോന്നിയതുകൊണ്ട് എളെയത് അടുത്തേക്ക് ചേര്‍ന്നിരന്ന് ചെവി വട്ടംപിടിച്ചു. ചിരിച്ചു . കേളുനായര്‍ ബീജി ചുണ്ടകള്‍ക്കിടിയില്‍വെച്ച് ശക്തിയോടെ വലിച്ചു. അതു കെട്ടുകഴിഞ്ഞിരുന്നു.
‘പണ്ടാരം’ ശപിച്ചുകൊണ്ട് അയാള്‍ ബീഡിക്കുറ്റി ദൂരത്തേക്കു വലിച്ചെറിഞ്ഞു. ‘ഇതിലും ഭേദം വല്ല മടക്കൊള്ളിയും കത്തിച്ചുവലിക്യാ. ബീഡി യാേ്രത!!! മൊലപ്പാലല്ലാതെ മായംചേര്‍ക്കാത്ത മറ്റൊന്നും കിട്ടില്ലാന്നാ വന്നേക്കണേ…’
‘മൊലപ്പാലാച്ചാലച്ചാല്‍ അത് വേണ്ടത്ര കിട്ടാനും ഇല്ലാ അല്ലേ’ കുറുപ്പ് പറഞ്ഞു.
‘അതൊക്കെ വിട് എന്തോ ഒരു ബ്രാഹ്മണ ശാപത്തിന്റെ കാര്യം പറഞ്ഞല്ലോ, അതെന്താണെന്ന് മനസ്സിലായില്ല’ പണിക്കര്‍ തെരക്കി.
‘ആങ്ഹാ പണിക്കര്‍ക്കതറിയില്ലേ. അതറിയാത്തവരാരും ഈന്നാട്ടിലില്ലാന്നാ ഞാന്‍ കരുതീത്. എന്നു പറയാനാച്ചാല്‍ ഒരു പിടി പറയാനുണ്ടേനു’
‘ഹായ് പറയപ്പാ നേരം കളയാണ്ടെ, തന്റെ മുഖവുര കഴീമ്പളേക്കും കൊച്ചുരാമന്‍ പീടിക പൂട്ടും. ഒന്നു വേഗാവട്ടെ’ കുറുപ്പ് തെരക്കുകൂട്ടി.
‘പണ്ട്, പണ്ടെന്നുവച്ചാല്‍ തെക്ക് തിരുവനന്തപുരത്ത് മുറജപം പതിവായ് നടക്കുന്ന കാലം. അപ്പോ ഒരു മുറജപത്തിന് വടക്കൂന്നൊരു നമ്പൂതിരപ്പാട് ഈ വഴിക്ക വരണ്ടായത്രെ, ഇവിടെ എത്തിയപ്പോഴേക്കും നേരം നന്നേ വൈകി. എന്നാലിനി യാത്ര പുലര്‍ച്ചെയാവാം എന്നു കരുതി നമ്പൂതിരി തെരക്കിയപ്പോ അവിടുത്തെ ഇത്തിരി ഭേദമായ നായര്‍ വീട് മേല്‍പ്പാടമാണെന്ന്. അപ്പോള്‍ തിരുമേനി അങ്ങോട്ട് കയറി ചെന്ന് കാരണവരോട് കാര്യം പറഞ്ഞു. നമ്പൂരിയല്ലേ അതോണ്ട് തിരുമേനിക്ക് രാത്രി കഴിക്കാന്‍ വേണ്ട സകല സൗകര്യങ്ങളും കാരണോര് ഒരുക്കിക്കൊടുത്തു. പക്ഷേ, ഈ നമ്പൂരാര്‍ക്ക് നായരുടെ വീട്ടില്‍ അന്തി ഉറങ്ങണച്ചാല്‍ ഒരു കാര്യം കൂടാണ്ടെ വയ്യല്ലോ. അത് മാത്രം കാരണോര് കരുതീല്യ, എന്തിനേറെ പറയുന്നു അര്‍ദ്ധരാത്രിയായപ്പോ തിരുമേനിക്കൊരു പൂതി. ആരും കാണാണ്ടെ പഹയന് മെല്ലെ കാരണോരെടെ കളത്രത്തിന്റെടുത്തേക്കങ്ങട്ട് ചെന്നു. കാരണോരും അതു കണ്ടൂന്ന പറയണെ. എന്നിട്ടും തിരുമേനിക്കൊരു കൂസലൂംലേ, കാരണോര്‍ക്ക് അത് സഹിച്ചില്ല, അയാള്‍ ആ പാവം തിരുമേനിയെ പിടിച്ചുവലിച്ച് പുറത്താക്കി നല്ലോണം അങ്ങട്ട് ചാര്‍ത്തി. ഒക്കെ കഴിഞ്ഞപ്പോള്‍ നമ്പൂതീരിപ്പാടിന്റെ വകയൊരു ശാപം. അന്നു തുടങ്ങീതാണെന്നെ പറയണേ മേലേപ്പാടത്തെ ഒരു താവഴീല് എന്നും ഒരു സ്ത്രീക്ക് ഭ്രാന്ത്. അതേയ് വെറും ഭ്രാന്തല്ലാച്ചോളൂ… ശരിക്കും കാമഭ്രാന്ത്…’
