ഹൃദയസ്പന്ദനം പതിവിലും വേഗത്തിൽ പിടക്കുന്നത് അറിഞ്ഞ അഞ്ജലി ചുറ്റിലും നോക്കി.
കത്തിനിൽക്കുന്ന ലൈറ്റിന്റെ ചുറ്റും പ്രാണികൾ വട്ടമിട്ട് പറക്കുന്നു.
ഇരയെ പിടിക്കാൻ വേണ്ടി പതുങ്ങി നിൽക്കുന്ന ഭീമൻ പല്ലിയെ അവൾ ഭയത്തോടെ നോക്കിനിന്നു.
പെട്ടന്ന് അതിന്റെ നീളമുള്ളനാവ് പുറത്തേക്കിട്ട് ചുമരിൽ പറ്റിയിരിക്കുന്ന ചെറുപ്രാണിയെ ഒറ്റവലിക്ക് അകത്താക്കികൊണ്ട് വീണ്ടും ചുമരിന്റെ ഇടയിലേക്ക് മറഞ്ഞു.
“ഗൗരിമോള് അവസാനം ആ രൂപത്തെ എപ്പോഴാ കണ്ടേ..”
മറുതലക്കൽ മുത്തശ്ശന്റെ ചോദ്യംകേട്ട ഗൗരി ഉണ്ടായ സംഭവങ്ങൾ ഓരോന്നായി വിവരിച്ചുകൊടുത്തു.
“ഞാൻ കണ്ടു മുത്തശ്ശാ, ഡോക്ടറുടെ മരിച്ചുപോയ മകളെ, ആ രൂപത്തിന്റെ കൈയ്യിൽ പിടിച്ച് അങ്ങുദൂരേക്ക് ഒഴുകിപോകുന്നത്.”
“മ്… മോള് ഒരിക്കലും ഭയക്കരുത്.
മോൾടെ കൂടെ ആരാ ഉള്ളെ?”
“എന്റെ കൂട്ടുകരിയുണ്ട്, അഞ്ജലി.”
“അവളിൽ ന്തെലും ഭാവമാറ്റം കാണുന്നുണ്ടോ?”
സംശയത്തോടെയുള്ള മുത്തശ്ശന്റെ ചോദ്യം അവളിൽ ഭയമുണർത്തി. പതിയെ ഗൗരി അഞ്ജലിയെ നോക്കി.
“ഇല്യാ…ന്താ മുത്തശ്ശൻ അങ്ങനെ ചോദിച്ചേ..?”
“ദൈവത്തിൽ വിശ്വാസം ഉണ്ടെങ്കിൽ തീർച്ചയായും ഇത്തരം ശക്തികളിലും നീ വിശ്വസിക്കണം,
ബാക്കി നീയിടെ വന്നിട്ട് മുത്തശ്ശൻ പറഞ്ഞുതരാ,
ഇപ്പോ, നല്ലച്ഛനെ മനസിൽ ധ്യാനിച്ചുകൊണ്ട് മഹാമൃത്യുഞ്ജയമന്ത്രം ജപിക്ക്യാ,
കൂടെ തട്ടകത്തെ ഭഗവതിയെയും വിളിക്കാൻ മറക്കരുത്.
കുഞ്ഞുന്നാളിൽ പഠിച്ചത് മറന്നുവോ..?
“ഇല്ല്യാ മുത്തശ്ശാ..”
“എന്നാ ശരി, മോള് ഫോൺ വച്ചോ.
പേടിക്കേണ്ട ട്ടോ, അമ്മേടെ അനുഗ്രഹം ണ്ടാകും കൂടെ.”
ഫോൺ വച്ച് ഗൗരി വീണ്ടും അഞ്ജലിയെ തിരിഞ്ഞു നോക്കി.
ചുമരിൽ വേട്ടയാടുന്ന ആ ഭീമൻ പല്ലിയെ ഭയത്തോടെ നോക്കിനിൽക്കുകയായിരുന്നു അവൾ.
“അഞ്ജലീ…”
ഗൗരി പതിയെ അവളുടെ തോളിൽ സ്പർശിച്ചു.
അപ്രതീക്ഷിത സ്പർശനം, ഒരലർച്ചയോടെ അവളിലുണ്ടായ ഭാവമാറ്റം കണ്ട് ഗൗരി പിന്നിലേക്ക് മലർന്നുവീണു.
നിശബ്ദത നിറഞ്ഞ ആ മുറിയിൽ ഗൗരിയുടെ അലർച്ച നാലുചുമരുകളിൽ തട്ടി ചുറ്റിലും പ്രകമ്പനം കൊണ്ടു.
അഴിഞ്ഞുവീണ കേശം, കണ്ണുകളിൽ ചുവപ്പ് കലർന്നിരിന്നു. നെറ്റിയിൽ എന്തോ കൊണ്ടുകീറിയമുറിവ്. അവയിൽ നിന്ന് ചുടു രക്തം കവിളിലൂടെ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.
ഇടത് കൈയിലെ ഞരമ്പ് മുറിഞ്ഞ് രക്തം നിലത്ത് പതിച്ച ടൈൽസിലേക്ക് ഇറ്റിവീണു.
ആർദ്രമായ ചുണ്ടുകൾ വിണ്ടു കീറിയിട്ടുണ്ട്. അടിച്ചുണ്ടിനെ പിന്നിലാക്കി അവളുടെ കൊമ്പുകൾ പോലെയുള്ള പല്ലുകൾ വളരാൻ തുടങ്ങി.
ഗൗരി പതിയെ പിന്നിലേക്ക് ഇഴഞ്ഞു നീങ്ങി.
അഞ്ജലിയുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കിയ ഗൗരിയുടെ കൃഷ്ണമണികൾ പുറത്തേക്ക് തള്ളിനിന്നു.
“താര.”
ഇടറിയ സ്വരത്തിൽ അവൾ വിളിച്ചു.
നിലവിളിക്കാൻ ഒരുങ്ങിയ അവളുടെ ശബ്ദം ആരോ പിടിച്ചുവക്കുന്ന പോലെ തോന്നി.
ഗൗരി പിന്നിലേക് ഇഴഞ്ഞു നീങ്ങുംതോറും താര അടുത്തേക്ക് വന്നു.
ചുമരിൽ തട്ടിനിന്ന ഗൗരി കാലുകൾ ഉള്ളിലേക്ക് വലിച്ചു.
ഭയം ഉള്ളിൽ കിടന്ന് താണ്ഡവമാടുമ്പോഴും
മുത്തശ്ശൻ പറഞ്ഞ വാക്കുകളായിരുന്നു
അവൾക്ക് ഓർമ്മവന്നത്
കണ്ണുകളടച്ച് ഗൗരി മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കാൻ തുടങ്ങി.
“ഓം ത്ര്യംബകം യജാമഹെ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വാരുകമിവ ബന്ധനാത്
മൃത്യോര്‍ മുക്ഷീയ മാമൃതാത്.”
തുടരും…