യക്ഷയാമം – 3

സഞ്ജു അവന്റെ കൈയിലുള്ള ഫ്ലാഷലൈറ്റ് സ്വയം മുഖത്തേക്ക് തെളിച്ചു.

ദീർഘശ്വാസമെടുത്ത അഞ്ജലി ഗൗരിയെ പറഞ്ഞു സമാധാനിപ്പിച്ചു.

രാവിലെ എത്തുമെന്ന് പറഞ്ഞ സഞ്ജുവും, അഞ്ജലിയുടെ അച്ഛനും രാത്രിതന്നെ ബാംഗ്ലൂരിൽ എത്തിയിരുന്നു.
അഞ്ജലിക്ക് ഒരു സർപ്രൈസ് കൊടുക്കാൻ വേണ്ടിയാണ് ഡോർ തുറന്ന് അകത്തേക്ക് കയറിയതെന്ന് സഞ്ജു വ്യതമാക്കിയതോടെയാണ് അവരുടെ ശ്വാസം ക്രമാതീതമായത്.

പുറത്തുനിന്ന് കൊണ്ടുവന്ന ഭക്ഷണം അവർ ഒരുമിച്ചിരുന്ന് കഴിച്ചു.

രാവിലെയെഴുന്നേറ്റ് നേരത്തെ പോകാണമെന്നായിരുന്നു വിചാരിച്ചതെങ്കിലും ഗൗരിയെ യാത്രയാക്കിയിട്ട് പോകാമെന്ന് അഞ്ജലിയുടെ അച്ഛൻ നിർബന്ധം പിടിച്ചപ്പോൾ.
സഞ്ജുവിന് അനുസരിക്കേണ്ടിവന്നു

വസ്ത്രങ്ങളും അനുബന്ധ സാധനങ്ങളും ഒതുക്കിവച്ച് ഫ്ലാറ്റ് പൂട്ടി അവർ പുറത്തേക്ക് ഇറങ്ങി. ഉച്ചഭക്ഷണം കഴിച്ച് സായാഹ്നം
അടുത്തുള്ള പാർക്കിൽ ചിലവഴിച്ചു.
ട്രെയിന് സമയമായപ്പോൾ അവർ ഒരുമിച്ച് റയിൽവേ സ്റ്റേഷനിലേക്ക് തിരിച്ചു.

ഗൗരി മുത്തശ്ശന് താനെത്തുന്ന സമയം ഫോണിലൂടെ വിളിച്ചുപറഞ്ഞു.

അന്തിച്ചോപ്പ് ബാംഗ്ളൂർ നഗരത്തെ കൂടുതൽ വർണ്ണാലങ്കാരമാക്കിയിരുന്നു
തീറ്റതേടി വന്നപറവകൾ നഗരത്തിന്റെ പലഭാഗങ്ങളിലും കൂട്ടം കൂട്ടമായി പറന്നുയർന്നു.

ചുറ്റിലും തെരുവ്‌ വിളക്കുകൾ തെളിയാൻ തുടങ്ങി.

ട്രെയിൻ വന്നുനിൽക്കുന്ന ഫ്ലാറ്റ് ഫോം മൈക്കയിലൂടെ വിളിച്ചു പറയുന്നത് കേട്ട് സഞ്ജു ഗൗരിയുടെ ബാഗെടുത്ത് ഫ്ലാറ്റ് ഫോമിലേക്ക് നടന്നു.

ചൂളം വിളിച്ചുകൊണ്ട് ഗൗരിക്ക് പോകാനുള്ള കൊച്ചുവേലി എക്സ്പ്രെസിന് ഫ്ലാറ്റ് ഫോമിലേക്ക് വന്നുനിന്നു.

ഗൗരിയുടെ ബാഗെടുത്ത് സഞ്ജു
ജാലകത്തിനരികിലെ സീറ്റ് നമ്പർ പതിനാലിൽ കൊണ്ടുവച്ചു.

“അഞ്ജലീ… ഞാൻ പോയിട്ടുവരാം…”
ഗൗരി അവളെ ചേർത്തുപിടിച്ചു.

അജ്ഞാനമെഴുതിയ കണ്ണുകൾ ഈറനണിഞ്ഞതുകണ്ട അഞ്ജലി അവളെ സമാധാനിപ്പിച്ചു.

” കുറച്ചൂസ്സല്ലേ ഗൗരി…. അതുകഴിഞ്ഞാൽ നമ്മൾ വീണ്ടും ബാംഗ്ളൂർ…”

“മ്..”
ഗദ്ഗദം അലയടിച്ചുയരുന്ന അവളുടെ മനസിനെ സ്വയം നിയന്ത്രിച്ചുകൊണ്ട് ഗൗരി ട്രെയിനിലേക്ക് കയറി.

ഉടനെ പച്ചലൈറ്റ് കത്തി.

ചൂളം വിളിച്ചുകൊണ്ട് ട്രെയിൻ പോകാൻ തയ്യാറായി നിന്നു.

ഗൗരി കണ്മറയുന്നത് വരെ അഞ്ജലി ആ ഫ്ലാറ്റ് ഫോമിൽതന്നെ നിന്നു.

ദീർഘശ്വാസമെടുത്ത്‌ അവൾ പതിനാലാം നമ്പർ സീറ്റിൽ ഇരുന്നു

“മുത്തശ്ശനോട് ചോദിക്കണം ഞാൻ കണ്ട കറുത്തരൂപം എന്തായിരുന്നു ന്ന്, “

സന്ധ്യ മാഞ്ഞുതുടങ്ങിയിരുന്നു, ആകാശചുംബികളായ കെട്ടിടങ്ങൾ താണ്ടി പാടങ്ങളിലൂടെയും, തൊടുകളിലൂടെയും കൂകിപാഞ്ഞുകൊണ്ട് ട്രെയിൻ സഞ്ചരിച്ചുകൊണ്ടേയിരുന്നു.

വൈകാതെതന്നെ ടി ടി ആർ വന്ന് ടിക്കറ്റ് പരിശോധിച്ച് തിരിച്ചുപോയി.

കറുത്തവാവ് അയതുകൊണ്ടാകാം പുറത്ത് കൂരിരുട്ട് വ്യാപിച്ചു നിൽക്കുന്നത്.
കൂറ്റൻ മലകളുടെയും, മരങ്ങളുടെയും കറുത്തനിഴലുകൾ മാറിമറിഞ്ഞു പോകുന്നത് ഗൗരിയെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടായിരുന്നു.

“ബ്രഹ്മപുരം. നിരവധി സവിശേഷതകൾ നിറഞ്ഞ തനി നാടാൻപ്രദേശം, മാന്ത്രിക വിദ്യകളും, അഭിചാരകർമ്മങ്ങളും, നിറഞ്ഞുനിൽക്കുന്ന മുത്തശ്ശന്റെ നാട്.”

ബാഗിൽനിന്നും തന്റെ ഐ പാഡ് എടുത്ത് കഴിഞ്ഞതവണ അച്ഛനും അമ്മയും മൂത്തശ്ശനെ കാണാൻചെന്നപ്പോൾ എടുത്ത ഫോട്ടോകൾ ഓരോന്നായി എടുത്തുനോക്കുന്നതിനിടയിൽ ഗൗരി സ്വയം പറഞ്ഞു.

“ഞാൻ കണ്ട കറുത്തരൂപവും, മുത്തശ്ശന്റെ നാടും തമ്മിൽ എന്തേലും ബന്ധമുണ്ടോ.?
ഉണ്ടായിരിക്കണം ഇല്ലങ്കിൽ കണ്ണടക്കുമ്പോൾ എന്തിന്നെന്നെ പിൻതുടരുന്നു
അറിയില്ല്യാ..”

ഉത്തരമില്ലാത്ത ചോദ്യങ്ങൾ
ഓരോന്നായി അവൾ സ്വയം ചോദിച്ചു.

ഗൗരി വാച്ചിലേക്ക് നോക്കി സമയം
12.40 am

ട്രെയിന്റെ വേഗതകുറഞ്ഞു. പേരറിയാത്ത ഏതോ സ്റ്റേഷനിൽ ട്രെയിൻ പതിയെ ചെന്നുനിന്നു. ജാലകത്തിലൂടെ ഇളം കാറ്റ് ഒഴുകിയെത്തി.
ചുരിദാറിന്റെ ഷാൾ ഗൗരി തലവഴി മൂടി.

പെട്ടന്ന് ഇരുട്ടിന്റെ മറവിൽനിന്ന് ഒരാൾ കമ്പിളിപുതച്ച് ഗൗരിയിരിക്കുന്ന കംപാർട്ട്‌മെന്റിലേക്ക് കയറി
അവളുടെ നേരെ മുൻപിലുള്ള സീറ്റിൽ ഇരിപ്പുറപ്പിച്ചു.

അരണ്ടവെളിച്ചത്തിൽ അയാളുടെ മുഖം വ്യക്തമല്ലായിരുന്നു.
കഴുത്തിൽ കുറെയേറെ രക്ഷകളും, ചാരടുകളുമുണ്ട്.
അടിമുടിനോക്കിയ ഗൗരി അയാളുടെ വലതു കാലിൽ വളയിട്ടിരിക്കുന്നത് കണ്ട് അത്ഭുതപ്പെട്ടു.

അയാൾ പുറത്തുവിടുന്ന ഓരോ ശ്വാസത്തിനും രക്തത്തിന്റെ ഗന്ധമുണ്ടായിരുന്നു.

ട്രെയിൻ പതിയെ ചലിച്ചു.
ഗൗരിയുടെ ഹൃദയസ്പന്ദനം പതിവിലും വേഗത്തിൽമിടിക്കാൻ തുടങ്ങി.

“എവിടന്നാ കുട്ടി..”
അപ്രതീക്ഷിതമായ ആ ചോദ്യം അവളിൽ ഭീതിയുളവാക്കി.

“ങേ….”

“ചോദിച്ചത് കേട്ടില്ലേ എവിടന്നാ ന്ന്..”
രൗദ്രഭാവത്തിൽ അയാൾ വീണ്ടും ചോദിച്ചു.

“ഞാൻ…ഞാൻ.. ബാംഗ്ളൂർ ന്നാ”
സീറ്റിലിരുന്ന ബാഗെടുത്ത് മടിയിൽ വച്ച് ഒരുധൈര്യത്തിനെന്നപോലെ അവൾ ബാഗിനെ മാറോട് ചേർത്തുപിടിച്ചു.

“ഈ അസമയത്ത് എങ്ങോട്ടാ…”
അയാൾ വീണ്ടും ചോദിച്ചു.

കമ്പളി പുതച്ച മുഖത്തിനുള്ളിൽ രണ്ട് കണ്ണുകൾ മാത്രമേ ഗൗരി കണ്ടിരുന്നൊള്ളു
അതും അഗ്നിപോലെ ജ്വലിക്കുണ്ടായിരുന്നു.

“ബ്രഹ്മപുരം.”
ഇടറിയ ശബ്ദത്തിൽ അവൾ പറഞ്ഞു.

“ഹഹഹ…..ഹഹഹ…. ”
അയാൾ ആർത്തട്ടഹസിച്ചു.
“ജീവിച്ചു കൊതിതീർന്നോ നിനക്ക്..”
കൈയിലുള്ള ദണ്ഡ് സീറ്റിലേക്ക് വച്ചുകൊണ്ട് അയാൾ ചോദിച്ചു.

പെട്ടന്നാണ് ഗൗരി അത് ശ്രദ്ധിച്ചത്.
രക്ഷകൾക്കിടയിൽ ചരടിൽ കോർത്ത മറ്റൊരു രക്ഷ. അതിന്റെ ലോക്കറ്റ് ഒരു തലയോട്ടി മാത്രം.
കൂടെ ചുടുരക്തവും പറ്റിപ്പിടിച്ചിരിക്കുന്നു.

ഭയം ഉടലെടുത്ത ഗൗരി പിന്നെ അങ്ങോട്ട് നോക്കിയതെയില്ല.

“അവിടെ എങ്ങോട്ടാ…?”
അയാൾ വീണ്ടും ചോദിച്ചു.

“കീ…കീഴ്ശ്ശേരി…”
ഭയത്തോടെ അവൾ പറഞ്ഞു.

“കീഴ്ശ്ശേരിയിലെ…”
സീറ്റിൽ കയറ്റിവച്ച ദണ്ഡിൽ അയാൾ പിടിയുറപ്പിച്ചു.

“ശങ്കരൻ തിരുമേനി എന്റെ… എന്റെ മുത്തശ്ശനാ..”

ഗൗരി പറഞ്ഞതും അയാൾ തന്റെ ദണ്ഡ് എടുത്ത് സീറ്റിൽ നിന്നും പിടഞ്ഞെഴുന്നേറ്റ്
നാലുഭാഗത്തേക്കും നോക്കിക്കൊണ്ട് കംപാർട്ട്‌മെന്റിൽ അങ്ങോട്ടുമിങ്ങോട്ടും ഓടിനടന്നു.
മറ്റുള്ള യാത്രക്കാർ അയാളെത്തന്നെ ഉറ്റിനോക്കുന്നുണ്ടായിരുന്നു.

പെട്ടന്ന് അയാൾ ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തെ ഇരുട്ടിന്റെ മറവിലേക്ക് എടുത്തുചാടി.

ആ കാഴ്ചകണ്ട മറ്റുയാത്രക്കാരെല്ലാവരും ഒന്നു നെടുങ്ങി.
ഗൗരി എഴുന്നേറ്റ് വേഗം വാതിലിനടുത്തേക്ക് ചെന്നുനോക്കി.
അന്ധകാരം മാത്രം.
അയാളുടെ നിഴൽ പോലും കാണാൻ കഴിഞ്ഞില്ല.

“ദേവീ…അയാളാരാ…? മുത്തശ്ശന്റെ പേരുപറഞ്ഞപ്പോൾ എന്തിനാ പുറത്തേക്ക് ചാടിയത്..?

ഗൗരിയുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളുമായി ബ്രഹ്മപുരത്ത് കീഴ്ശ്ശേരി മനക്കലെ ശങ്കരൻതിരുമേനി തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *