തിരുമേനി യാത്രപറഞ്ഞിറങ്ങിയതും ഗൗരി എഴുന്നേറ്റ് ജാലകത്തിലൂടെ പുറത്തേക്ക് നോക്കി.
രാമൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്ന് കാർ സ്റ്റാർട്ട് ചെയ്തു.
വൈകാതെ തിരുമേനി കാറിലേക്കുകയറി.
പതിയെ കാർ ഗൗരിയുടെ കൺവെട്ടത്തുനിന്ന് മാഞ്ഞുപോകുന്നതുവരെ അവൾ നോക്കിനിന്നു.
“യ്യേ… ഹു ഹു.. അടുമാ ഡോലുമാ, ഐസലങ്കിടി മാലുമാ…”
പാട്ടുംപാടി ഗൗരി തുള്ളിക്കളിക്കുന്നതുകണ്ട അമ്മു പകച്ചുനിന്നു.
“ന്തടി,നോക്കുന്ന.”
“മ്ഹ് “
“നീ വന്നേ, ഇപ്പോൾതന്നെ പോകാം.”
ഗൗരി അവളുടെ കൈത്തണ്ടയിൽ പിടിച്ചുവലിച്ചുകൊണ്ട് ഉമ്മറത്തേക്ക് ഇറങ്ങിയോടി.”
“ദേ,അമ്മൂ അധികദൂരമൊന്നും പോണ്ടട്ടോ,
പെട്ടന്ന് തിരിച്ചുവരണം.”
അംബികചിറ്റ പപ്പടകോലുമായി ഉമ്മറത്തേക്കുവന്നുകൊണ്ടു പറഞ്ഞു.
“ഇല്ല്യാ,ചിറ്റേ, ഇപ്പവരാം.”
തെക്കേകണ്ടത്തിലൂടെനടന്ന് അവർ റോഡിലേക്ക് ചെന്നുകയറി. അല്പദൂരം പിന്നെയും കഥകൾപറഞ്ഞുനടന്നു.
“ഗൗര്യേച്ചി, ഞാൻപറഞ്ഞിരുന്നില്ലേ ഒരു സീതയെപ്പറ്റി. മാർത്താണ്ഡൻ അവളെവച്ച് ആഭിചാരകർമ്മങ്ങൾ നടത്തിയിരുന്നത് അവിടെവച്ചായിരുന്നു.”
“അവളെ വച്ച് എന്തുകർമ്മം..”
സംശയത്തോടെ ഗൗരി ചോദിച്ചു.
“ആ, എനിക്കറിയില്ല്യാ. പക്ഷെ അതുകഴിഞ്ഞശേഷം സീത ആറിൽ മരിച്ചുകിടക്കുന്നതാ കണ്ടത്. കാലിന്റെ ഒരു വിരലും, വലതുകൈയ്യിലെ മോതിരവിരലും അറ്റിരുന്നു. ആത്മാവ് മാർത്താണ്ഡനെ ചുറ്റിപ്പറ്റിനിൽക്കാനാണത്രേ, പിന്നീട് അവൾ ദുരാത്മാവായി നാടുമുഴുവൻ അലഞ്ഞുനടന്നു. അവളെ രക്ഷിക്കാൻ ഈ നാട്ടിൽനിന്നും ആരുംശ്രമിച്ചില്ലന്ന് പറഞ്ഞ് പലരെയും അവൾ ആക്രമിച്ചു.”
“എന്നിട്ട്..”
ഗൗരി ചോദിച്ചു.
“അവസാനം മുത്തശ്ശനും മറ്റു മാന്ത്രികരും ചേർന്ന് അവളെ ബന്ധിച്ചു. പക്ഷെ അവളുടെ കൈയ്യിലെ മോതിരവിരലിൽ മരതകം കൊണ്ട്നിർമ്മിച്ച ഒരു മോതിരമുണ്ട്. അത് നഷ്ട്ടപ്പെട്ടു. എന്തോ മന്ത്രശക്തിയുള്ളതാണെന്ന് കേട്ടിട്ടുണ്ട്.”
അല്പദൂരം നടന്ന് അവർ വീതികുറഞ്ഞ പാതയിലെത്തി കഷ്ടിച്ച് മൂന്നോ നാലോ അടിമാത്രംവീതിയുള്ള ഇടിഞ്ഞുപൊളിഞ്ഞ ഒരുപാത.
ഗൗരി മുന്നിൽനടന്നു.
നടക്കുംതോറും നിശബ്ദത കൂടിക്കൂടി വന്നിരുന്നു
“പോണോ ഗൗര്യേച്ചി. നിക്കെന്തോ ഒരു ഭയം.”
അമ്മു ഒരുനിമിഷം അവിടെനിന്നു.
“അയ്യേ, ഇങ്ങനെ പേടിക്കല്ലേ, ഞാനില്ലേ വാ,”
ഗൗരി അവളുടെ കൈയ്യുംപിടിച്ച് മുൻപിലേക്ക് നടന്നു.
ആ വഴിചെന്നവസാനിച്ചത് ഇടിഞ്ഞുപൊളിഞ്ഞ ഓടിട്ട ഒരു വീട്ടിലേക്കായിരുന്നു.
മുറ്റത്ത് ഒരാൺ മയിൽ പീലിവിടർത്തി നിൽക്കുന്നതുകണ്ട ഗൗരി അദ്ഭുതത്തോടെ നോക്കി.
അവരെകണ്ടപാടെ മയിൽ അപ്പുറത്തെ തൊടിയിലേക്ക് ചേക്കേറി.
വീടിന്റെ പിൻഭാഗത്തുനോക്കിയാൽ അണ്ണാനും കുഞ്ഞുങ്ങളും, പലതരം പക്ഷികളും കലപില ശബ്ദമുണ്ടാക്കി പ്രകൃതിയെ മനോഹരമാക്കിയിരിക്കുന്നത് കാണാം. അകലെ വലിയ കുന്നിൻചെരിവുകളും, കോട വന്നുമൂടിയ താഴ്വാരയും, ആകാശംമുട്ടെ വളർന്ന പനകളും ആ പ്രദേശത്തെ മോടികൂട്ടി.
കിഴക്കുനിന്ന് ഇളംങ്കാറ്റ് അവരെത്തേടിയെത്തി.
“അമ്മൂ, വാഹൂ…. അടിപൊളി. ഇറ്റ്സ് വെരി നൈസ്, ഇത്രേം ഭംഗിയുള്ള സ്ഥലങ്ങൾ ഇവിടെയുണ്ടോ ?.. വാ, അപ്പുറത്തേക്ക് പോയിനോക്കാം.”
ഗൗരി അമ്മുവിന്റെ കൈപിടിച്ചുവലിച്ചു.
“ഗൗര്യേച്ചി മതി പോവാം”
അമ്മു ശബ്ദം താഴ്ത്തി പറഞ്ഞു.
“ഹാ നിൽക്ക് പെണ്ണേ, നല്ല തണുത്ത കാറ്റ് ലേ.”
“അതയ്, ഇത് പുണ്ണ്യസ്ഥലമൊന്നുമല്ല. ശാന്തി ലഭിക്കാത്ത ഒരുപാട് ആത്മാക്കൾ ഇവിടെയുണ്ട്, മാർത്താണ്ഡന്റെ മന്ത്രവാദത്തിൽ അകപ്പെട്ട് സ്വയം ജീവിതം അവസാനിപ്പിച്ചവരും, കൊല്ലപ്പെട്ടവരും.
അവയിൽ അധികം പെൺകുട്ട്യോളാ. ഗൗര്യേച്ചി നിർബന്ധം പിടിച്ചോണ്ട് മാത്രമാ ഞാൻ കൂടെ വന്നേ.”
“ഹും, ഇനി നിന്നെ ഒരുസ്ഥലത്തും കൊണ്ടുപോകില്ല.നോക്കിക്കോ, “
ദേഷ്യത്തോടെ ഗൗരി പറഞ്ഞു.
എന്നിട്ട് അവൾ മുൻപേ നടന്നു.
“ഗൗര്യേച്ചി..”
ഇടറിയശബ്ദത്തിൽ അമ്മു വിളിക്കുന്നതുകേട്ട ഗൗരി പതിയെ തിരിഞ്ഞുനോക്കി.
അമ്മുവിന്റെ ചന്ദനകളർ പട്ടുപാവാടയുടെ ഒരുതല അന്തരീക്ഷത്തിൽ പൊന്തിനിൽക്കുന്നു.
അമ്മുശക്തമായി വലിക്കുന്നുണ്ടെങ്കിലും ആരോ പിടിച്ചുവച്ചപോലെ ഒരനക്കമില്ലാതെ അതുപോലെ തന്നെ നിൽക്കുകയായിരുന്നു.
ഗൗരി സൂക്ഷിച്ചുനോക്കി.തന്റെ കണ്ണിന് കാണാൻ കഴിയാത്തതെന്താ അവിടെ നടക്കുന്നതായി അവൾക്കുതോന്നി.
അമ്മുവിനെ സഹായിക്കാൻ ഗൗരിയുംകൂടെച്ചെന്നു.
രണ്ടുപേരും ശക്തമായി പട്ടുപാവാട ആഞ്ഞുവലിച്ചു.
പെട്ടന്ന് മണ്ണിളക്കി എന്തോ പുറത്തേക്കുവന്നു.
ബന്ധനം വേർപ്പെട്ടയുടനെ അവർ രണ്ടുപേരും നിലത്തേക്കു തെറിച്ചുവീണു.
കൈകുത്തിയെഴുന്നേറ്റയുടൻ ശക്തമായ കാറ്റ് ആഞ്ഞുവീശി. നിലത്തുവീണ കരിയിലകൾ വായുവിൽ പറന്നുയർന്നു.
പൊളിഞ്ഞുവീഴാറായ വീടിന്റെ മേൽക്കൂരയിൽനിന്നു. ഓട്ടുംകഷ്ണങ്ങൾ ഇളകി നിലത്തേക്കുവീണു.
ശക്തമായ കാറ്റിൽ ഗൗരിയുടെ ഷാൾ അന്തരീക്ഷത്തിലേക്ക് പറന്നുയർന്നു.
“ഗൗര്യേച്ചി.., എനിക്ക് പേടിയാവുന്നു.”
അമ്മുവിന്റെ ശബ്ദം ഇടറി.
“ഏയ് ,ഒന്നുല്ല്യാ.”
ഗൗരി അവളെ ചേർത്തുപിടിച്ചുകൊണ്ട് സമാധാനിപ്പിച്ചു.
തൊണ്ട വറ്റിവരണ്ട ഗൗരിക്ക് ഉമിനീരിറക്കാൻ വല്ലാതെ ബുദ്ധിമുട്ടേണ്ടി വന്നു.
പെട്ടന്നൊരു കരിമ്പൂച്ച അവരുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടു.
ഭയംകൊണ്ട് അമ്മു കരയാൻ തുടങ്ങി.
കരിമ്പൂച്ച അല്പം മുൻപിലേക്കുനടന്ന് അടുത്തുള്ള ഒരു വലിയ കല്ലിനെ മൂന്നുപ്രാവശ്യം വലംവച്ചു.
പെട്ടന്ന് ആ ഭീമമായശില പതിയെ വിണ്ടുകീറി. അതിനുള്ളിൽനിന്നും
ചുടുരക്തമൊഴുകാൻ തുടങ്ങി.
അതുകണ്ട അമ്മു സർവ്വശക്തിയുമെടുത്ത് നിലവിളിച്ചു.
പതിയെ ആ ശിലയിൽനിന്നും ഒരു രൂപം പൊങ്ങിവന്നു.
അത്രയും നേരം ധൈര്യം സംഭരിച്ച ഗൗരിക്ക് ഒരുനിമിഷം തന്റെ കൈകാലുകൾ കുഴയുന്നപോലെ തോന്നി.
പതിയെ ആ രൂപം വളർന്നുവന്നു.
“സീത, ഗൗര്യേച്ചി സീത.”
ഭയംകൊണ്ട് അവൾ ഗൗരിയുടെ പിന്നിലേക്ക് മറഞ്ഞു.
സീത ആർത്തട്ടഹസിച്ചു.
ആ ചെറുവനം മുഴുവൻ അവളുടെ അട്ടഹാസം മുഴങ്ങി.
കണ്ണിൽ നിന്നും അഗ്നി ജ്വാലകളായി നിലത്തേക്ക് അടർന്നു വീണു.
ഘോരമായ ഇടിയും മിന്നലും ഭൂമിയിലേക്ക് ഇറങ്ങിവന്നു.
അമ്മുവിനെ മാറിലേക്ക് ചേർത്തുപിടിച്ചുകൊണ്ട് ഗൗരി കണ്ണുകളടച്ച് നാമങ്ങൾ ഉരുവിട്ടു.
“സിന്ദൂരാരുണ വിഗ്രഹാം ത്രിനയനാം,
മാണിക്യ മൌലി സ്ഫുരത്,
താരാനായക ശേഖരാംസ്മിത മുഖീ,
മാപീന വക്ഷോ രുഹാം
പാണിഭ്യാംമളി പൂര്‍ണരത്ന ചഷകം,
രക്തോല്പലം ബിഭ്രതീം സൌമ്യാം
രത്ന ഘടസ്‌ഥ രക്തചരനാം,
ധ്യായേത് പരാമംബികാം “
തുടരും….