“ഏയ്,എന്താ തിരുമേനി ദേവി കൈവിടില്ല്യാ..”
രാമൻ അദ്ദേഹത്തെ ആശ്വസിപ്പിച്ചു.
ഉമ്മറത്തേക്ക് കയറിച്ചെന്ന് തിരുമേനി ചാരുകസേരയിൽ നിവർന്നു കിടന്നു.
“ഗൗര്യേ, ആ പുണ്യാഹം ഇങ്ങെടുത്തോളൂ.”
അംബലത്തിൽനിന്നും കൊണ്ടുവന്ന പുണ്യാഹവുമായി ഗൗരിയും അമ്മുവും ഉമ്മറത്തേക്കുവന്നു.
തിരുമേനി നാക്കിലയിൽ പൊതിഞ്ഞ ചരടെടുത്ത് ഗൗരിയെ നോക്കി.
“ഇങ്ങട് വാര്യാ.”
അടുത്തേക്കുവിളിച്ച ഗൗരിയെ അദ്ദേഹം പുണ്യാഹം കൊണ്ട് ശുദ്ധിവരുത്തി.
ശേഷം പൂജിച്ചെടുത്ത കറുത്തചരടെടുത്ത് ഗൗരിയുടെ വലതുകൈയിലേക്ക് രണ്ടുമടക്കായി ഇട്ടിട്ട്
ആദിശങ്കരനെ മനസിൽ ധ്യാനിച്ചു.
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ.
“ജ്യോതിർമാത്ര സ്വരൂപായ
നിർമലജ്ഞാന ചക്ഷുഷേ.
നമഃ ശിവായ ശാംതായ
ബ്രാഹ്മണേ ലിംഗമൂർതയേ”
ശേഷം അദ്ദേഹം ചരട് മൂന്ന് കെട്ടുകളായി ബന്ധിച്ചു.
“ഇനി നിന്നെ ഒരു ദുഷ്ട്ടശക്തിക്കും കീഴ്പ്പെടുത്താൻ കഴിയില്ല.
ഒന്നോർക്കണം അശുദ്ധി വരുത്താതെ നോക്കണം, വരുത്തിയാൽ വീണ്ടും മൂന്നുനാൾ ഗായത്രിമന്ത്രം ജപിച്ച് ശുദ്ധിവരുത്തി പൂജിക്കണം. മനസിലായോ.?”
“ഉവ്വ് മുത്തശ്ശാ, ”
ഗൗരി അമ്മുവിനെയും കൂട്ടികൊണ്ട്
പ്രാതൽ കഴിക്കാനിരുന്നു.
“അമ്മു, നമുക്ക് ഒന്നുകറങ്ങാൻ പോയാലോ?, എനിക്കീസ്ഥലം ഒത്തിരിയിഷ്ടപ്പെട്ടു. ബാംഗ്ളൂരൊക്കെ മാറിനിൽക്കും, ഇവിടെയിരുന്ന് ബോറടിച്ചുടാ..ഫോണിലാണെങ്കിൽ റേഞ്ച് ഇല്ല.”
പ്ലേറ്റിലേക്ക് ഇഡലി പൊട്ടിച്ചിടുന്നതിനിടയിൽ അവൾ പറഞ്ഞു.
“ഗൗര്യേച്ചി, അങ്ങനെയാണെങ്കിൽ ഇവിടെ അടുത്തൊരു സ്ഥലമുണ്ട്. പക്ഷെ മുത്തശ്ശനറിഞ്ഞാൽ വഴക്കുപറയും.”
“ഇല്ല്യാ, നീ പറ, എവിട്യാ ?..”
ആകാംക്ഷയോടെ ഗൗരി ചോദിച്ചു.
“മാർത്താണ്ഡന്റെ പഴയ വാസസ്ഥലം.
ഒന്നര വർഷം മുൻപ് മുത്തശ്ശൻ അയാളെ നാടുകടത്തിതാ, പിന്നെ ഇങ്ങോട്ട് വന്നിട്ടില്ല്യാ. ദൂരെയെവിടെയോ ആണ് ഇപ്പോൾ.”
അല്പം ഭയത്തോടെ അമ്മു പറഞ്ഞു.
“മുത്തശ്ശൻ ഇന്ന് പുറത്തുപോണം ന്ന് പറഞ്ഞിരുന്നു. അവരിറങ്ങട്ടെ, ന്നിട്ട് നമുക്കു പോകാം”
പ്ലേറ്റിൽനിന്നും ഒരുകഷ്ണം ഇഡലിയെടുത്ത് സാമ്പാറിൽമുക്കി ഗൗരി വായിലേക്ക് വച്ചുകൊണ്ട് പറഞ്ഞു.
“മ്.”
അമ്മു സമ്മതംമൂളി.
ശേഷം അവർ ഭക്ഷണം കഴിച്ചിട്ട് മുകളിലെ മുറിയിലേക്കുപോയി.
പുസ്തകങ്ങളും മറ്റും വായിച്ച് സമയം തള്ളിനീക്കുകയായിരുന്ന അവരുടെ അടുത്തേക്ക് തിരുമേനി പതിയെ നടന്നുവന്നത്.
“ഗൗര്യേ, ഞാനൊന്നു പുറത്തുപോവാ പൂജാസാധാനങ്ങൾ വാങ്ങിക്കണം. ഒന്നുരണ്ടുപേരെ കാണാൻ പോണം.
പുറത്തിറങ്ങി അധികദൂരം നടക്കരുത് ട്ടോ, പരിജയല്ല്യാത്ത സ്ഥലാ
നിന്നോടും കൂട്യാ പറഞ്ഞേ”
അമ്മുവിന്റെ നേരെ തിരിഞ്ഞുകൊണ്ടു തിരുമേനി പറഞ്ഞു.
തിരുമേനി യാത്രപറഞ്ഞിറങ്ങിയതും ഗൗരി എഴുന്നേറ്റ് ജാലകത്തിലൂടെ പുറത്തേക്ക് നോക്കി.
രാമൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്ന് കാർ സ്റ്റാർട്ട് ചെയ്തു.
വൈകാതെ തിരുമേനി കാറിലേക്കുകയറി.
പതിയെ കാർ ഗൗരിയുടെ കൺവെട്ടത്തുനിന്ന് മാഞ്ഞുപോകുന്നതുവരെ അവൾ നോക്കിനിന്നു.
“യ്യേ… ഹു ഹു.. അടുമാ ഡോലുമാ, ഐസലങ്കിടി മാലുമാ…”
പാട്ടുംപാടി ഗൗരി തുള്ളിക്കളിക്കുന്നതുകണ്ട അമ്മു പകച്ചുനിന്നു.
“ന്തടി,നോക്കുന്ന.”
“മ്ഹ് “
“നീ വന്നേ, ഇപ്പോൾതന്നെ പോകാം.”
ഗൗരി അവളുടെ കൈത്തണ്ടയിൽ പിടിച്ചുവലിച്ചുകൊണ്ട് ഉമ്മറത്തേക്ക് ഇറങ്ങിയോടി.”
“ദേ,അമ്മൂ അധികദൂരമൊന്നും പോണ്ടട്ടോ,
പെട്ടന്ന് തിരിച്ചുവരണം.”
അംബികചിറ്റ പപ്പടകോലുമായി ഉമ്മറത്തേക്കുവന്നുകൊണ്ടു പറഞ്ഞു.
“ഇല്ല്യാ,ചിറ്റേ, ഇപ്പവരാം.”
തെക്കേകണ്ടത്തിലൂടെനടന്ന് അവർ റോഡിലേക്ക് ചെന്നുകയറി. അല്പദൂരം പിന്നെയും കഥകൾപറഞ്ഞുനടന്നു.
“ഗൗര്യേച്ചി, ഞാൻപറഞ്ഞിരുന്നില്ലേ ഒരു സീതയെപ്പറ്റി. മാർത്താണ്ഡൻ അവളെവച്ച് ആഭിചാരകർമ്മങ്ങൾ നടത്തിയിരുന്നത് അവിടെവച്ചായിരുന്നു.”
“അവളെ വച്ച് എന്തുകർമ്മം..”
സംശയത്തോടെ ഗൗരി ചോദിച്ചു.
“ആ, എനിക്കറിയില്ല്യാ. പക്ഷെ അതുകഴിഞ്ഞശേഷം സീത ആറിൽ മരിച്ചുകിടക്കുന്നതാ കണ്ടത്. കാലിന്റെ ഒരു വിരലും, വലതുകൈയ്യിലെ മോതിരവിരലും അറ്റിരുന്നു. ആത്മാവ് മാർത്താണ്ഡനെ ചുറ്റിപ്പറ്റിനിൽക്കാനാണത്രേ, പിന്നീട് അവൾ ദുരാത്മാവായി നാടുമുഴുവൻ അലഞ്ഞുനടന്നു. അവളെ രക്ഷിക്കാൻ ഈ നാട്ടിൽനിന്നും ആരുംശ്രമിച്ചില്ലന്ന് പറഞ്ഞ് പലരെയും അവൾ ആക്രമിച്ചു.”
