“നീയെന്താ വൈകിയേ.. അല്ലേലും ഈയിടെ നീ ഒഴപ്പാ. അതെങ്ങനാ. കറങ്ങി നടക്കാനല്ലേ താൽപര്യം? ”
താരീഖ് ദേഷ്യപ്പെട്ടു. “പൗലോസ് ഷാപ്പിലും, നീയും മാഡോം കായലിലും. കൊള്ളാം..”
“നീയെന്താണ് ഉദ്ദേശിക്കുന്നതെന്ന് ഞാൻ ചിന്തിക്കുന്നില്ല, അനാവശ്യം പറയുന്നതും കേൾക്കുന്നതും എനിക്കിഷ്ടമല്ല.” ശിവൻകുട്ടി കൈമഴു എടുത്ത് ക്ഷണമാക്കിയിട്ട തടിയിൽ നിന്ന് കാതൽ വേർപ്പെടുത്താൻ തുടങ്ങി.
“അനാവശ്യം പ്രവർത്തിക്കാം, പറയുന്നതാണു കുഴപ്പം…”
“നിനക്കെന്താണ് വേണ്ടത്? ശിവൻകുട്ടിക്ക് അസഹ്യത തോന്നി
“എനിക്കൊന്നും വേണ്ട, ചെന്ത്രാക്കര കായൽ പുറമെ ശാന്തമാണ് പക്ഷെ, അടിയൊഴുക്ക് ഭയങ്കരമാണ്. ഒരുപാട് ശവങ്ങൾ ഒഴുകി പോയിട്ടുമുണ്ട്. ഓർത്താ നിനക്ക് നന്ന്.”
ശിവൻകുട്ടി പിന്നൊന്നും പറയാൻ പോയില്ല
തോമാച്ചന്റെ പറമ്പിലെ മരങ്ങൾ വെട്ടിത്തീർന്നു. വിചാരിച്ചതിലും അധികം കാതൽ മറ്റിടങ്ങളിൽനിന്നായി മുപ്പത്തഞ്ചോളം കിലോ കാതൽ കൂടി സംഘടിപ്പിച്ച് ഫാക്ടറിയിൽ എത്തിച്ചതോടെ ദിവസം മൂന്നെണ്ണം കൊഴിഞ്ഞു
പാലക്കാട്ടെ ഫാക്ടറിയിൽ പോയി മടങ്ങിയെത്തിയ അന്ന്, വൈകുന്നേരം ശിവൻകുട്ടി ഷാപ്പിൽ കയറി. നല്ല ക്ഷീണമുണ്ടായിരുന്നു. ബാറുകൾ പൂട്ടിയ കാരണം ഷാപ്പിലാണെങ്കിൽ നല്ല തിരക്കും. വീട്ടിലാണെങ്കിൽ ഒരു കുപ്പി കൂടിയേ ബാക്കിയുള്ള. ഷാപ്പിലിരുന്ന് കക്കയിറച്ചിയും കൂട്ടി കുടിക്കുന്നതിന്റെ ഒരു സുഖം മറ്റെവിടേയും കിട്ടില്ല.
ഒരു കുപ്പി മോന്തിയിട്ടും മനസ്സിലെ കാറും കോളും അടങ്ങുന്നില്ല, താരീഖിന്റെ അർത്ഥം വെച്ച സംസാരത്തിൽ ചില ദുഃസൂചനകളുണ്ട്. തോമാച്ചന്റെ പറമ്പിൽ വെച്ചങ്ങിനെ പറഞ്ഞെ പ്പിന്നെ അവനിൽ നിന്നും അത്തരം സംസാരങ്ങൾ ഉണ്ടായിട്ടില്ല! എന്നാലും!
അവൻ രണ്ട് കുപ്പി കൂടി ഓർഡർ ചെയ്തു. കക്കയിറച്ചി വറുത്തതും. വീര്യമേറാൻ പൊടി ചേർത്ത കള്ളാണ്. മനസ്സിനൊരു അയവു വന്നപ്പോഴാണ് അവൻ ഷാപ്പിലെ ബെഞ്ചിൽ നിന്നെഴുന്നേറ്റത്. പണം കൊടുത്തവൻ ഇറങ്ങി നടന്നു
നേരം ഇരുളുന്നു. സന്ധ്യയുടെ ആഗമനമാണ്. നിന്നും നടപ്പാതയിലേക്ക് തിരിഞ്ഞപ്പോഴാണ് ഒരു മാരുതികാർ എതിരെ വന്നത്.
ഫരീദാ ബീവി!
അവൻ സൈഡ് ഡൊതുങ്ങി നിന്നു. കാർ അവനരികിലായി ബ്രേക്കിട്ടു. അവൾ മുൻഡോർ തുറന്നു.
“കയറ്.“ ശിവനു കയറാതിരിക്കാനായില്ല. സാരിയായിരുന്നു അവൾ ധരിച്ചിരുന്നത്.
ഒരു മുരൾച്ചയോടെ കാർ മുമ്പോട്ടെടുത്തു. മാരുതി കായലോരത്തേക്കാണ് ചെന്നത്. കാർ ചെമ്മൺപാതയിലേക്കിറങ്ങി നിന്നു.
“ശിവനെ പിന്നെ കണ്ടില്ല.” ഫരീദ് മൗനത്തിനു വിരാമമിട്ടു.
“ഞാൻ. പണി.’ അവൻ തല ചൊറിഞ്ഞു
“ശിവാ, പണം കൊടുത്തായാലും അകിലു മുറിക്കുന്നത് നിയമത്തിന്റെ കണ്ണിൽ പിശകാണ്, അത് അനധികൃത ഫാക്ടറിയിലേക്ക് കടത്തുന്നത് ശിക്ഷാർഹവുമാണ്. ഞാൻ നിന്റെ വ്യക്തി ജീവിതത്തിൽ കൈ കടത്തുകയല്ല. വീട്ടിൽ ചെന്നിട്ടാണു ഞാൻ വരുന്നത്. എന്തേ വീടുപണി നടത്തിണില്ലെ?”
“അത്.”
“എന്റെ കയ്യിൽ കുറച്ചു കാശുണ്ട്.” അവൾ കാറിന്റെ ഡാഷ് ബോർഡ് തുറന്ന് ഒരു പൊതിക്കെട്ടെടുത്ത് അവനു നീട്ടി
അവൻ വാങ്ങാൻ മടിച്ചു.
“വീടുപണിയെന്നു. ശിവൻ സൂചിപ്പിച്ചു. ഞാൻ സഹായിക്കാമെന്നേൽക്കുകയും ചെയ്തു. മടിക്കേണ്ട. മേടിച്ചോളൂ. ഉള്ളപ്പം തന്നാൽ മതി’
അവൻ അനങ്ങാതിരുന്നപ്പോൾ അവന്റെ കയ്യിൽ ബലമായി അവൾ പൊതിയേൽപ്പിച്ചു. അവളുടെ കരസ്പർശമേറ്റപ്പോൾ ശരീരത്തിലൂടെ വിദ്യുത തരംഗം പാഞ്ഞ പ്രതീതി തോന്നി. അവന്റെ അരികിലേക്ക് തിരിഞ്ഞപ്പോൾ കള്ളിന്റെ മണം അവൾക്ക് കിട്ടി
“ശിവൻ മദ്യപിച്ചിട്ടുണ്ടോ? അവൾ തിരക്കുകയും ചെയ്തു. “സ്വൽപം.”
“തുള്ളിമതി. മദ്യം ജീവിതം നശിപ്പിക്കും, ഞാൻ പറഞ്ഞത് കാര്യമാക്കേണ്ട. ഉപദേശിക്കുന്നത് ചിലർക്ക് ഇഷ്ടമാവില്ല”
അവൾ കാർ പിന്നോട്ടെടുത്തു കാർ വന്ന വഴി തിരികെയോടി, ശിവൻകുട്ടിയുടെ വീടിനരികെ കാർ നിന്നു.
“ശിവനോടെനിക്ക് ചില കാര്യങ്ങൾ പറയാനുണ്ട്. ശിവനോടേ പറയാനുള്ള. എനിക്ക് മറ്റാരുമില്ല. ഉണ്ടായിരുന്നവർ ഇന്നില്ല. ആരോടെങ്കിലും പറഞ്ഞാ എന്റെ മനസ്സിനിത്തിരി ശാന്തി ലഭിക്കും. ഇക്കാലമത്രയും മനസ്സിൽ വിങ്ങി നിന്ന സത്യങ്ങൾ. എന്നോട് കൂടെ മണ്ണടിയേണ്ട സത്യങ്ങളല്ല അത്.
“എനിക്കത് പറയാൻ ശിവനേയുള്ളൂ. ബോറടിക്കുന്നോ?”
“ഇല്ല പറഞ്ഞോളൂ.”
“ഇല്ലെങ്കിലിന്നു വേണ്ട.. സന്ധ്യയാവുന്നു. കഴിഞ്ഞ കായൽ സവാരി കഴിഞ്ഞതോടെ ഞാൻ ഇക്കാടെ നോട്ടപ്പുള്ളിയായി. മുമ്പു പോയപ്പോ പൗലോസു ചേട്ടൻ ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ തവണ അങ്ങേരില്ല. ഷാപ്പീന്ന് താരീഖ് കാണുകേം ചെയ്തു. ശിവനോടുള്ള എന്റെ താൽപര്യം കൂട്ടി വായിച്ച ഇക്ക ചിലതെല്ലാം കാണണ്. എന്നോട് ചോദിക്കേം ചെയ്യു’
ഫരീദ് ഇളകിച്ചിരിച്ചു. പർദ്ദ ധരിച്ചത് സൗകര്യത്തിനല്ല. വിശ്വാസം കൊണ്ടാണെന്നു പറഞ്ഞു.” ശിവൻകുട്ടിക്ക് ഭീതിയാണു തോന്നിയത്.
“അപ്പൊ ഞാനുറച്ചു. എനിക്ക് പറയാനുള്ളത് അറിയേണ്ടത് ശിവനാണെന്നും, അത് കായൽ മദ്ധ്യത്തിൽ വെച്ചാവണമെന്നും. എന്നാൽ ശിവൻ പൊയ്ക്കോ. അമ്മയും പെങ്ങളുമല്ലേ വീട്ടിലുള്ളതു ?”
അവൻ പുറത്തിറങ്ങി. “ബൈ, ശിവാ. ഗുഡ്നൈറ്റ്” ഫരീദ് കൈ വീശി കാണിച്ചു. മാരുതികാർ അവിടെയിട്ട് തിരിച്ച അവൾ ഓടിച്ചു പോയി.
അൽപനേരം ചലനശേഷി നഷ്ടപ്പെട്ട് ശിവൻകുട്ടി തരിച്ചു നിന്നു! ഈ സ്ത്രീ ഒരു സമസ്യയാണ്. പൂരിപ്പിക്കാനാവാത്ത സമസ്യ..!
മാരുതി റോഡിലേക്ക് കയറി മറഞ്ഞു സന്ധ്യ രാത്രിക്ക് വഴിമാറിക്കഴിഞ്ഞിരുന്നു എങ്കിലും നിലാവുപോലെ ചെറിയ വെട്ടമുണ്ട്. അവൻ വീട്ടിലേക്ക് നടന്നു. സാധാരണ ശനിയാഴ്ച്ചകളിൽ താൻ പത്തുമണി കഴിഞ്ഞെ വീട്ടിലെത്താറുള്ളൂ. ഇന്ന് വളരെ നേരത്തെയാണ്. ഫരീദ സുഹൃത്തുക്കളോടൊപ്പമുള്ള കൂടലൊന്നും നടന്നില്ല.
വീട്ടുമുറ്റത്തെത്തിയതും തന്റെ പിറകിലാരോ വരുന്നതുപോലൊരു തോന്നൽ . അവനുണ്ടായി തിരിഞ്ഞു നോക്കിയപ്പോൾ ശരിയാണ്. ആ രോ വരുന്നുണ്ട്. പതുക്കെയാണു വരുന്നത്. തന്റെ വീട്ടിലേക്കു തന്നെയാണോ?. തൊട്ടടുത്ത വീടിന്റെ അടുക്കളയിൽ നിന്നുള്ള വെളിച്ചത്തിൽ അവൻ ആളെ കണ്ടു. ശ്രീകലയുടെ അച്ചൻ രാഘവൻ! തന്നെ കാണാനുള്ള വരവായിരിക്കും. എന്തായാലും ഈ പരുവത്തിൽ കാണാതിരിക്കുകയാകും നല്ലത്. ഭാവി മരുമോൻ മൂക്കറ്റം കുടിച്ചാണു വീട്ടിലെത്തുന്നതെന്ന് അമ്മായിയച്ചൻ അറിയേണ്ട, മാത്രമല്ല, താൻ കുടിച്ച കാര്യം ശ്രീകല അറിയുകയും ചെയ്യും……….തുടരും