മധുമിത പിറുപിറുത്തത് കബനി കേട്ടു…
ഇത് അതു തന്നെയാണ്… !
സ്വയം എല്ലാത്തിൽ നിന്നും സ്വസ്ഥമായാൽ പിന്നെ മറ്റുള്ളവരുടെ ഉറക്കം കളയാനുള്ള ചില സെലിബ്രിറ്റികളുടെ കുത്തിക്കഴപ്പ്…
ഇതിലിനി ആരൊക്കെ ഒലിച്ചു പോകും എന്നേ അറിയേണ്ടൂ…
ഏതൊക്കെ പൊയ്മുഖം അഴിയുമെന്നേ അറിയേണ്ടൂ…
അവർ മനസ്സിൽ ഉറപ്പിച്ച സ്ഥിതിക്ക് താനല്ലെങ്കിൽ മറ്റൊരാൾ…….
ദേവദൂതൻ ഓഫർ ചെയ്ത സംഖ്യ, തന്നെ സംബന്ധിച്ച് ഒരാശ്വാസമാണ്…
എന്നിരുന്നാലും… !
ചിലരുടെ ശാപമേൽക്കാം…
ചിലരുടെ കണ്ണീരിനാൽ നനയാം…
പക്ഷേ, ഒന്നുണ്ട്…
ഇവർ പറയുന്നത് , അല്ലെങ്കിൽ എഴുതാൻ ഉദ്ദേശിക്കുന്നത് സത്യമാകാനും മതി…
കാരണം, അവർക്ക് ഒരാളെ , ഒരാളെ മാത്രം വിശ്വസിപ്പിക്കേണ്ടതുണ്ട്…
ഒരേ ഒരാളെ… ….
അതാര്……….?
മധുമിത വിവാഹിതയായിരുന്നു…
ബന്ധവും പിരിഞ്ഞതാണ്…
അവർ ഒരു കൊലക്കേസ് പ്രതിയുമായിരുന്നു…
അപ്പോഴൊന്നും ഇവർ സൂചിപ്പിച്ച ആ “ഒരാളെ” ക്കുറിച്ച് എവിടെയും ഒരു പരാമർശം ഉണ്ടായിട്ടുള്ളതായി അറിവില്ല…
പിന്നെ… ?
സാമാന്യയുക്തിയ്ക്ക് കാമുകനായിരുന്നു എന്ന് ചിന്തിക്കാം…
എന്നാലും ഇത്രയൊക്കെ സംഭവിച്ചിട്ടും അയാളെവിടെ… ?
ഒന്നുകിൽ ഈ ആത്മകഥ വൈകിയാണെങ്കിലും അയാൾക്കുള്ള ക്ഷണമാകാം…
അതായിരിക്കാം… ….
അതു തന്നെയായിരിക്കാം…
അപ്പോൾ തീർച്ചയായും അനുഭവത്തിൽ വെള്ളം ചേർത്ത് അത്രത്തോളം പ്രിയപ്പെട്ട ഒരാളെ വഞ്ചിക്കാൻ ഇവർ തയ്യാറാവില്ല…
അപ്പോൾ കുത്തിയൊലിച്ചു പോകേണ്ടവർ ഉണ്ടാകാം…
മുഖംമൂടി അഴിയുന്നവരും ഉണ്ടാകാം…
അതവരുടെ കർമ്മഫലം…
അതിൽ കബനീനാഥിന് റോളില്ല…
“ എന്റെ നമ്പർ ദേവ് തരും… മറ്റൊരാളുടെ മുൻപിൽ ഇങ്ങനെ നിൽക്കാനോ കരയുവാനോ എനിക്ക് ആഗ്രഹമില്ല…”
പിൻ തിരിയാതെ തന്നെ മധുമിത പറഞ്ഞു…
അതാണ് സൗകര്യമെന്ന് കബനീനാഥിനും തോന്നി…
“ താങ്കൾ എഴുതുന്നത് എനിക്ക് ഫോർവേഡ് ചെയ്യണം… മൂന്നാമതൊരാൾ ഇതറിയുന്നത് പബ്ളിഷ് ചെയ്ത ശേഷം മാത്രം… …. “
മറ്റൊരു സിനിമയിലെ ഭാവത്തോടെ മധുമിത തിരിഞ്ഞു നോക്കി പറഞ്ഞത് ദേവദൂതന്റെ മുഖത്തു നോക്കിയായിരുന്നു…
“” ക്യാഷ് , മറ്റു സൗകര്യങ്ങൾ എല്ലാം ദേവ് റെഡിയാക്കും… നമ്മളിനി അടുത്ത കാലത്ത് നേരിൽ കാണാൻ വഴിയില്ല…””
കബനീനാഥ് തല കുലുക്കി…
“” ദേവ്………..””
മധുമിത പതിയെ വിളിച്ചു…
സെറ്റിയിൽ നിന്ന് ദേവദൂതൻ എഴുന്നേറ്റു…
“” എല്ലാം വൺലൈൻ ഞാൻ എഴുതിയിട്ടുണ്ട്… അത് തിരക്കഥയൊക്കെ വായിച്ചിട്ടുള്ള പരിചയം വെച്ച്… “
മധുമിത ഒന്നു ചിരിച്ചു…
“” മറക്കാൻ പറ്റാത്ത കുറേ ആളുകൾ , അവരുടെ നെയിം, എല്ലാമതിലുണ്ട്…നിങ്ങളെഴുത്… ഞാൻ കറക്റ്റ് ചെയ്ത് പറഞ്ഞോളാം..””
മധുമിത ദേവദൂതന്റെ കയ്യിൽ നിന്നും ഫയൽ വാങ്ങി, കബനീനാഥിനു നേരെ നീട്ടി…
“നിങ്ങളിതൊരു കഥയായി മാത്രം കണ്ടാൽ മതി… അതായത് എന്നെ വെറുക്കരുത് എന്ന് സാരം… …. “
മധുമിത പുഞ്ചിരിച്ചു…
“” ഓകെ മാഡം…””
കബനി എഴുന്നേറ്റ് ഫയൽ കൈ നീട്ടി വാങ്ങി…
“” നമുക്ക് പോയേക്കാം ദേവ്………. “
പെട്ടെന്ന് ഓടിയൊളിക്കാൻ എന്നപോലെ മധുമിത പറഞ്ഞു…
“” പോകാം…”
ദേവദൂതൻ കബനീനാഥിനെ നോക്കി…
കബനി സമ്മതമെന്ന അർത്ഥത്തിൽ ശിരസ്സിളക്കി…
മധുമിതയും ദേവദൂതനും വാതിൽക്കടന്ന ശേഷം കബനി ചെന്ന് വാതിലടച്ചു……
ശേഷം കബനി സെറ്റിയിൽ വന്നിരുന്നു…
ഫയലിനു പുറത്തെ നിറമുള്ള റിബൺ അഴിച്ചു മാറ്റി, കബനി പുറം ചട്ട മറിച്ചു…
ആദ്യ പേജിൽ ഒരൊറ്റ വരി മാത്രം…
വെളുത്ത പ്രതലത്തിലെ ചുവന്ന അക്ഷരങ്ങൾ……….
എന്റെ മാത്രം നാഥന്……………..
കബനീനാഥ് അടുത്ത പേജ് മറിച്ചു…
വെള്ളിത്തിര………..;
(തുടരും……….)