ഷജ്ന ഊണു കഴിഞ്ഞ് റൂമിൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാതായപ്പോൾ എണീറ്റ് മേശ തുറന്ന് തങ്ങളുടെ ഫാമിലി ആൽബമെടുത്ത് മറിച്ചു.
അതിനുള്ളിൽ നിന്ന് ഉപ്പാടെ പാസ്പ്പോർട്ടെടുത്ത് മുഖമമർത്തി ചുംബിച്ചു.
ഉപ്പാനെ ഒരിക്കലും കണ്ടിട്ടില്ലാത്ത മകൾക്ക് ഉമ്മ കൊടുത്ത ഉപ്പാടെ ഫോട്ടോ അത് മാത്രമായിരുന്നു.
വെറുതേ താളുകൾക്കുള്ളിൽ മറിച്ച് നോക്കിയ ഷജ്നയ്ക്ക് എന്തോ പന്തികേട് തോന്നി വീണ്ടും മറിച്ചു നോക്കി!
ഉപ്പ വന്നത് 1983 ഓഗസ്റ്റ് 23ന്.
അതിന് മുൻപ് 1982 ഡിസംബറിൽ!
തലയിൽ ഒരു വിമാനം പോകുന്നത് പോലെയൊരു ചൂളം വിളിയുയർന്നു അവൾക്ക്.
തന്റെ ജനനം 1983 ഡിസംബർ 28 നും.
ഉമ്മ ഒരിക്കലും ഇന്തോനേഷ്യയിൽ പോയിട്ടുമില്ല!!!
അപ്പോ ഞാനെങ്ങനെയുണ്ടായി?
അവൾക്ക് ബോധക്ഷയം സംഭവിക്കുന്നത് പോലെ തോന്നി.
ഉമ്മാടെങ്ങനെയിത് ചോദിക്കും?
ചോദിക്കുക തന്നെ..ആരാണെന്റെ ഉപ്പ?
എന്റെ ഉപ്പ ആരായാലും അദ്ദേഹം ജീവിച്ചിരിപ്പുണ്ടെങ്കിൽ ഒന്ന് കാണുകയെങ്കിലും ചെയ്യാമല്ലോ?
താൻ പിഴച്ചു പെറ്റ സന്തതിയാണെന്നോർത്ത് ഉള്ളിൽ ചൂട് കയറി അവൾ ഉമ്മയുടെ അടുത്തെത്തി.
ഉമ്മാ ആരാണെന്റെ ഉപ്പ?
ആ ചോദ്യം കേട്ട് ഉമ്മ ഞെട്ടിത്തരിച്ചു
എന്താപ്പൊ ഇങ്ങനൊരു സശയം?
ഉപ്പ നാട്ടിലില്ലാണ്ട് ഞാനെങ്ങനെ ഉണ്ടായി?
അവൾ പാസ്പോർട്ട് ഉമ്മക്ക് നേരെ നീട്ടി ഉമ്മയെ അടിമുടി നോക്കി അട്ടഹസിച്ചു.
ഉമ്മയൊരു നാട്ടിൻ പുറത്തുകാരി പൊട്ടിപ്പെണ്ണാണെന്ന് ശരിക്കറിയാവുന്ന ഷജ്ന ഉമ്മയ്ക്കരികിലിരുന്ന് തെളിവ് നിരത്തി വിശദീകരിച്ചു കൊടുത്തു.
കുറച്ച് സമയമെടുത്തു സുഹറയ്ക്ക് അത് മനസ്സിലാക്കിക്കൊടുക്കാൻ.
എല്ലാം തന്റെ മോൾ അറിഞ്ഞിരിക്കുന്നു എന്ന് മനസ്സിലാക്കിയ സുഹറയ്ക്ക് അടിവയറ്റിൽ നിന്ന് തലയിലേക്കൊരു തീ പാറി അത് മാത്രമേ സുഹറയ്ക്ക് ഓർമ്മയുള്ളൂ.
ഉമ്മാഉമ്മായെന്നുള്ള മോളുടെ കരച്ചിൽ കേട്ടാണ് സുഹറ കണ്ണു തുറന്നത്.
മകൾ തന്റെ മുഖത്ത് വെള്ളം കോരിയൊഴിച്ചിരിക്കുന്നു.
മുഖവും തലമുടിയും നനഞ്ഞിരിക്കുന്നു.
തറയിൽ വീണത് കൊണ്ട് ഇടുപ്പിലും തലയിലും അസഹ്യമായ വേദന.
അവൾ തന്റെ നൈറ്റി ശരിയാക്കി എണീറ്റ് കൈ തലയിൽ വെച്ച് ഷജ്നയോട് കെഞ്ചി.
ഉപ്പയാരാണെന്ന് ചോദിക്കരുത് മോളേ
മനഃപ്പൂർവ്വമല്ല അവനെന്നെ ബലമായി
സുഹറയ്ക്ക് വാക്കുകൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല
ഇല്ല ഞാൻ ചോദിക്കുന്നില്ല ഉമ്മ വന്ന് കിടക്ക്
ഉമ്മയ്ക്ക് ഇങ്ങനെയൊരു അനുഭവമുണ്ടായി എന്നത് ശരി തന്നെ, പക്ഷേ ആരാണെന്ന് പറയുന്നില്ലഎന്തായിരിക്കും കാരണം?
എന്തായാലും ഉമ്മ തെറ്റുകാരിയല്ലെന്നറിഞ്ഞപ്പോൾ പകുതി ആശ്വാസമായി അവൾക്ക്.
ഇനിയൊരവസരത്തിൽ ഉമ്മാനെക്കൊണ്ട് പറയിക്കും എന്നുറപ്പിച്ച് ഷജ്നയെണീറ്റ് അടുക്കളയിൽ പോയി. കുറച്ച് ചോറെടുത്ത് ഉമ്മാക്ക് വാരിക്കൊടുത്തു.
ഇത്രയൊക്കെയറിഞ്ഞിട്ടും തന്റെ മോൾ തന്നെ വെറുക്കുന്നില്ല പക്ഷേ…ഉപ്പയാരെന്നറിഞ്ഞാൽ അവൾ തന്നെ വെറുക്കും പിന്നെ ജീവനോടെയിരിക്കില്ല ഞാൻ.
അവൾ കൈ കഴുകി ഉമ്മയോടൊപ്പം കയറിക്കിടന്നു.
“തന്റെ ഉമ്മയെ പിച്ചിച്ചീന്തിയ ദ്രോഹിയായ തന്റെ ഉപ്പ ആരായിരിക്കും?”
അയാളന്നത് ചെയ്തില്ലായിരുന്നെങ്കിൽ താൻ ജനിക്കുമായിരുന്നില്ല.
തന്റെ ദേവികയ്ക്ക് മറ്റൊരു കൂട്ടുകാരിയെ കിട്ടുമായിരുന്നു..അത് ചിന്തിച്ചപ്പോൾ അവൾക്ക് അന്നത് നടന്നത് നല്ലതായും തോന്നി.
ഉമ്മ ക്ഷീണവും സങ്കടവും കൊണ്ട് തളർന്നുറങ്ങി.
അവൾ ഉമ്മയുടെ നെഞ്ചിൽ കൈവച്ച് നൂറുനൂറ് ചിന്തകളുടെ കെട്ടഴിച്ചു.
അപ്പോഴാണ് അവൾക്ക് ആൽബത്തിലെ മറ്റൊരു പന്തികേട് മനസ്സിൽ തോന്നിയത്.
അവളെണീറ്റ് വീണ്ടും ആൽബം തുറന്നു.
തന്റെ ഫോട്ടോ മൂന്നോ നാലോ മാത്രം, അതും ഒന്ന് ഇക്കയുമൊത്ത് മറ്റൊന്ന് ദേവികയുമൊത്തുള്ളത്, ഇക്കയുടെ ഒറ്റയ്ക്കുള്ള പത്തോളം ഫോട്ടോകൾ,ഉമ്മയും ഇക്കയുമൊന്നിച്ച് അതിന്റെയിരട്ടി ഫോട്ടോ,ഉമ്മ തനിച്ച് ഇല്ല,ഞാനും ഉമ്മയും ചേർന്നുള്ളതും ഇല്ല.
ഉമ്മ ഇക്കയൊന്നിച്ചുള്ള ഫോട്ടോയിലധികവും ഇക്കയുടെ മുറിയിൽ വച്ചുള്ളത്!
