എന്താവാൻ ഞാൻ പറഞ്ഞു മടുത്തു …അക്കാര്യത്തിൽ നമ്മുടെ നായന്മാർ രണ്ടും കണക്കാ …അപ്പൊ അവരുടെ പരിഷ്ക്കൃത ചിന്തയും ഇല്ല …നഗര ജീവിതവും ഇല്ല ..നമ്മളെക്കാൾ പഴഞ്ചന്മാരായി മാറും അവർ ..
അതെ ..ഞാൻ പറഞ്ഞു മടുത്തു …അഖിലേട്ടൻ പറയുന്നത് നീ ജോലിക്കുപോയിട്ട് വേണ്ട കുടുംബം കഴിയാൻ എന്നാണ് …കാശിനു വേണ്ടി മാത്രമാണോ കഷ്ടപ്പെട്ടു കുത്തിയിരുന്നു പഠിച്ചത് ..ആ സൈനബാനെ പോലെ ഒന്നും പഠിക്കാതെ നടന്നാ മതിയായിരുന്നു .ഇതിപ്പോ അവളും ഞാനും തമ്മിൽ എന്താ വ്യതാസം അവളും കല്യാണം കഴിച്ചു വീട്ടമ്മയായി ,ഞാനും അതുതന്നെ ..ഇതിനാണോ ഉറക്കമൊഴിച്ചു പഠിച്ചത് …വായിക്കൊള്ളാത്ത എന്തൊക്കെയോ പേരും കാണാതെ പഠിച്ചു പരീക്ഷയും എഴുതി പാസ്സായി ..
എത്രയും പെട്ടന്ന് ജോലിക്കാരി ആകണമെന്നതായിരുന്നു അന്നത്തെ ആഗ്രഹം ..നടന്നതോ എടുപിടിന്നു കല്യാണം .കണ്ണടച്ച് തുറക്കുംമുന്നേ പ്രസവം ..ഇപ്പൊ ഹൗസ് വൈഫ് …പറയുമ്പോ ഒരുപണിയും ഇല്ലാത്ത ജോലി …ഒരുദിവസം ആരോടോ പറയാ …അവൾക്ക് ജോലിയൊന്നുല്ല ഹൗസ് വൈഫ് ആണെന്ന് …
എനികെന്തോരം കലി വന്നെന്നോ ..ഒരുകോട്ട തുണി അലക്കാനുണ്ടായിരുന്നു ചോറ് ഉണ്ടാക്കണം കറി ഉണ്ടാക്കണം കാപ്പി ചായ …തൂക്കണം തുടക്കണം …നടുവൊടിയുന്നത്രയും പണിചെയ്ത് ക്ഷീണിച്ചിരിക്കുമ്പോൾ പറയാ അവൾക്ക് ജോലി ഒന്നും ഇല്ലെന്നു …കുടുംബ കലഹം ഉണ്ടാവേണ്ടന്നു കരുതി ഞാനൊന്നും മിണ്ടിയില്ല
സമയം എത്ര പെട്ടെന്ന പോണേ ..ദേ മണി നാല് ചിന്നു വരാറായി ഞാൻ പോട്ടെ
ശരി ചേച്ചി …സമയം കിട്ടുമ്പോളൊക്കെ വരണേ ..
അതുനീ പറഞ്ഞിട്ടുവേണോ …എന്ന ശരിയെടി
ആഹ് ശരിയേച്ചി …
ഞാൻ രേണു ..തനി നാട്ടിന്പുറത്തു ജനിച്ചു വളർന്നു നഗരത്തിലേക്ക് കല്യാണം കഴിപ്പിച്ചയച്ച വീട്ടമ്മ .അച്ഛനും അമ്മയും അനിയന്മാരും ഒരനിയത്തിയും അടങ്ങുന്ന കുടുംബം ..അല്പം സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന കൂട്ടത്തിലാണ് .അച്ഛന് കൃഷി പണിയും അല്ലറചില്ലറ കച്ചവടങ്ങളും ഒക്കെ ഉണ്ട് .2 ഏക്കർ പുരയിടത്തിലെ ഓടിട്ട രണ്ടുനില വീട്ടിൽ ജനിച്ചു ..പറമ്പിലും തൊടിയിലുമായി ബാല്യം .സമപ്രായക്കാരായ നിരവധി കൂട്ടുകാർ, ഇന്നുപല കുട്ടികളും കേട്ടിട്ടുപോലുമില്ലാത്ത പല കളികളും ഞങ്ങൾ കളിച്ചിട്ടുണ്ട് .മണ്ണപ്പം ചുട്ടു കറികളുണ്ടാക്കി വിളമ്പി കളിച്ചതും ഊഞ്ഞാലാടിയതും കുളത്തിൽ നീന്താൻ പഠിച്ചതും അമ്പലത്തിൽ നിന്നും മടങ്ങുമ്പോൾ കുന്നിക്കുരു പെറുക്കി സൂക്ഷിച്ചതും .അമ്മയും കുഞ്ഞുമായി കളിച്ചതും ..ഹോ എന്തൊരു കാലമായിരുന്നു അത് ഓർക്കുമ്പോൾ സങ്കടം തോന്നുന്നു .തോണിയിൽ പുഴയിലൂടെ ഉള്ള യാത്ര പുഴയിൽനിന്നും വീശുന്ന തണുത്ത കാറ്റ് ..ഇപ്പോഴുമുണ്ട് ആ കാറ്റിന്റെ കുളിര് ശരീരത്തിൽ ..സ്‌കൂളിൽ ചേർന്നതും കരഞ്ഞതും പിന്നെ പിന്നെ അതിഷ്ടമായതും ..കോരിച്ചൊരിയുന്ന മഴയത്തു പാവാടയും ബ്ലൗസും ധരിച്ചു മഴകൊണ്ട്, ഒഴുക്കുവെള്ളം തട്ടിത്തെറിപ്പിച്ചു നടന്ന കാലം ..മനയ്ക്കലെ മാവിനുനേരെ കല്ലെറിഞ്ഞതും നായ കടിക്കാൻ ഓടിച്ചതും ..നെഞ്ച് പിടക്കുന്നു ..ഇനി വരില്ലല്ലോ ആ കാലം ..ഓണത്തിന് പൂ പറിക്കാൻ പോയതും പൂക്കളം തീർത്തതും അമ്പലത്തിലേക്ക് മാലകെട്ടിയതും …കൂട്ടുകാരികളുടെ ചിരിയും ഇടക്കുള്ള കളിയാക്കലുകളും മുഖം കനപ്പിച്ചുള്ള നോട്ടവും …അല്പനേരത്തെ പിണക്കവും …പിന്നീട് ഇണങ്ങുമ്പോളുള്ള പുണരലും സ്നേഹം അതൊക്കെയായിരുന്നു നിഷ്കളങ്കമായ സ്നേഹം …വേനലവധിക്ക് സ്‌കൂളടച്ചു അമ്മവീട്ടിൽ പോയതും കുട്ടിസെറ്റുമായി കളിച്ചുനടന്നതും മാങ്ങപെറുക്കി ഉപ്പുംകൂട്ടി തിന്നതും ..ഓർക്കുമ്പോൾ വായിൽ വെള്ളമൂറുന്നു …കാവിലെ വേല കണ്ടതും വളയും ചാന്ധും മാലയും വാങ്ങിയതും ..അമ്മുമ്മ വറുത്തുവച്ച ചക്ക കട്ടെടുത്തു കഴിച്ചത് …അധികം ഓർക്കാൻ കഴിയുന്നില്ല കണ്ണിൽ നനവ് പൊടിയുന്നു …
അഖിലേട്ടൻ എന്നെ കാണുന്നതും ആദ്യമായി സംസാരിക്കുന്നതും മീരേച്ചിയുടെ കല്യാണത്തിനാണ് …എന്റെ അമ്മൂമ്മയുടെ അനിയത്തിയുടെ മകന്റെ മകളാണ് മീരേച്ചി .ചെറുപ്പം തൊട്ടേ ഞങ്ങൾ വലിയ കൂട്ടായിരുന്നു എന്റെ വീടിന്റെ അടുത്തല്ല അവരുടെ വീട് എന്നാലും അവധി ദിവസങ്ങളിൽ ഞാൻ അവിടെ പോകുമായിരുന്നു ഒരുപാടു കുട്ടികൾ ഉള്ള സ്ഥലമാണ് മീരേച്ചിയുടെ വീടിന്റെ പരിസരം അവരുമായി കളിക്കാനും കൂട്ടുകൂടാനും എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു ..മീരേച്ചിയും എന്റെ വീട്ടിലേക്ക് ഇടയ്ക്കിടെ വരുമായിരുന്നു ഞങ്ങൾ തമ്മിൽ വലിയ പ്രായവ്യത്യാസമില്ല സമപ്രായക്കാരെ പോലെയാണ് ഞങ്ങൾ പെരുമാറിയിരുന്നത് ചെറുപ്പത്തിൽ ചേച്ചി എന്ന് വിളിച്ചു ശീലിച്ചു അതിന്നും തുടരുന്നു .
മീരേച്ചിയുടെ ഭർത്താവ് നഗരത്തിലെ വലിയൊരു ആശുപത്രിയിലെ HR മാനേജർ ആണ് ..എപ്പോഴും തിരക്കാണ് എന്നെപ്പോലത്തെന്നെ ഒരുമോളാണ് ചേച്ചിക്ക് ചിന്നു എന്ന് വിളിക്കുന്ന അവന്തിക മിടുക്കി കൊച്ചാണ് ചിന്നു നല്ല സ്മാർട്ട് ..അതല്ലേലും അങ്ങനല്ലേ വരൂ അവരുടെ കുടുംബത്തിലെ എല്ലാവരും നല്ല സ്മാർട്ടാണ് നല്ല വിദ്യാഭ്യാസമുള്ള കുടുംബമാണ് അവരുടേത് .സാമ്പത്തികമായും മുൻപന്തിയിൽ എല്ലാവരും നല്ല ഉയർന്ന ജോലിയിലും ..സമൂഹത്തിൽ ഉന്നത ജീവിത നിലവാരം പുലർത്തുന്നവർ നഗര ജീവിതം നയിക്കുന്നവർ .മീരേച്ചി സിറ്റിയിൽ പഠിക്കുന്ന കാലത്തു കണ്ടതാണ് കിരണേട്ടൻ അതീവ സുന്ദരിയാണ് മീരേച്ചി നല്ല തറവാട്ടുകാരും കിരണേട്ടൻ വീട്ടുകാരുമായി വന്നു കല്യാണം ആലോചിച്ചു ..ജാതക പൊരുത്തവും കൂടി ഒത്തുവന്നതോടെ കല്യാണം നടന്നു .കിരണേട്ടന്റെ അമ്മാവന്റെ മോനാണ് അഖിലേട്ടൻ സിറ്റി ബ്രാഞ്ചിൽ മാനേജർ ആണ് ചെറുപ്പത്തിൽത്തന്നെ ബാങ്കിൽ മാനേജരായി ജോലിനേടി സൽസ്വഭാവി ദുശീലങ്ങൾ ഒന്നുമില്ല .മീരേച്ചിയുടെ കല്യാണത്തിന് ഞങ്ങൾ പരിചയപെട്ടു വളരെ വിനയത്തോടെയുള്ള സംസാരം കാണാൻ സുന്ദരൻ ഏതൊരുപെണ്ണും ആഗ്രഹിക്കുന്നതരത്തിലുള്ള പുരുഷൻ എന്റെ മനസ്സിൽ അന്നുതന്നെ എന്തൊക്കെയോ മോഹങ്ങൾ പൂവിട്ടിരുന്നു .വളരെ മാന്യമായി അദ്ദേഹം എന്നോട് പെരുമാറിയത് അതാണ് എനിക്കേറ്റവും ഇഷ്ടമായതും ഒരുപെണ്ണിന് പുരുഷനോട് തോന്നുന്ന ബഹുമാനവും ഇഷ്ടവും അയാളുടെ പെരുമാറ്റത്തിൽ നിന്നുമാണല്ലോ അല്ലാതെ പലരും കരുതുന്നപോലെ സൗന്ദര്യമുള്ള മുഖവും ബലിഷ്ഠമായ ശരീരവും വെളുത്തനിറവും ഒന്നുമല്ല ..എന്നെ ഇഷ്ടമായോ എന്ന് അന്നെനിക്കറിയില്ലായിരുന്നു എന്തായാലും എന്റെ മനസ്സിൽ വിങ്ങലായി ആ മുഖം നിറഞ്ഞു .എന്നെ അമ്പരപ്പിച്ചു കൊണ്ട് ഒരുനാൾ അഖിലേട്ടനും മീരേച്ചിയും കിരണേട്ടനും വീട്ടിൽ വന്നു …വെറുതെ വന്നതായിരിക്കുമെന്ന ഞാൻ കരുതിയത് പഠിത്തം കഴിഞ്ഞു വീട്ടിൽ നിക്കുന്ന സമയം ആയതുകൊണ്ട് ഞാൻ വീട്ടിൽത്തന്നെ ഉണ്ടായിരുന്നു ..മീരേച്ചിയാണ് എന്നോട് അതൊരു പെണ്ണുകാണൽ ആണെന്നസത്യം പറഞ്ഞത് .അതുവരെയില്ലാതിരുന്ന ഒരു നാണം എന്നിൽ മൊട്ടിട്ടു ..കോളേജിൽ പലരും പ്രേമഭ്യര്തന നടത്തിയിട്ടുണ്ടെങ്കിലും തറവാടിന്റെ അന്തസ്സും മനസ്സിലെ പേടിയും കാരണം ഞാൻ അതിനൊന്നും ചെവി കൊടുത്തിട്ടില്ലായിരുന്നു ..അഖിലേട്ടന്റെ മുഖത്തേക്ക് നോക്കാൻ പോലും എനിക്കായില്ല .ചായകുടി കഴിഞ്ഞു ഞങ്ങൾ സംസാരിച്ചു അന്നത്തെപോലെതന്നെ സ്നേഹപൂർവ്വമുള്ള സംസാരം വാക്കിലും നോക്കിലും ഒരു ബഹുമാനവും വിനയവും.അന്നേ ഇഷ്ടമായതാണ് കൂടുതലൊന്നും സംസാരിക്കാൻ എനിക്കായില്ല അന്ന് ഞാൻ മടിയില്ലാതെ സംസാരിച്ചു പക്ഷെ അപ്പോൾ അതിനു കഴിഞ്ഞില്ല പെണ്ണിന്റെ സഹജമായ നാണം എന്നിൽ നിറഞ്ഞിരുന്നു ..എന്താണ് എന്നോട് പറഞ്ഞത് ഞാൻ തിരിച്ചെന്താണ് പറഞ്ഞത് എന്നൊന്നും എനിക്കറിയില്ല
യാത്ര പറഞ്ഞു അഖിലേട്ടൻ പടിയിറങ്ങുമ്പോൾ ചങ്കിൽ മുള്ളുകുത്തുന്ന വേദന എനിക്കനുഭവപ്പെട്ടു പിന്നീടുള്ള കാര്യങ്ങൾ വേഗത്തിലായിരുന്നു നിശ്ചയവും കല്യാണവും എല്ലാം ..ആദ്യമൊക്കെ നഗരജീവിതം ഞാൻ ആസ്വദിച്ചു അഖിലേട്ടനു എന്നും തിരക്കാണ് ബാങ്കിലെ ജോലികഴിഞ്ഞു വീട്ടിൽ എത്തുമ്പോൾ രാത്രി ഒരുപാടു വൈകുമായിരുന്നു ജോലിയുടെ സ്വഭാവം അതായകാരണം ഞാൻ പരിഭവം പറഞ്ഞില്ല ഒഴുവുള്ള സമയങ്ങൾ ഞങ്ങളുടെ മാത്രം ലോകമായിരുന്നു .അവിടെ ഞങ്ങൾ പരസ്പരം സ്നേഹിച്ചും വഴക്കിട്ടും ജീവിച്ചു .ആദ്യമൊക്കെ സിറ്റിയിലേക്കുള്ള കറക്കം എനിക്കിഷ്ടമായിരുന്നു പിന്നെപ്പിന്നെ കണ്ടതുതന്നെ കണ്ടു എനിക്കതിനോട് വിരക്തിതോന്നി തുടങ്ങി ..കല്യാണം കഴിഞ്ഞു ഒരുവർഷം കൊണ്ടുതന്നെ ഞാൻ അമ്മയായി പിന്നെ എന്റെ ലോകം മുഴുവനായും മോളെച്ചുറ്റിപ്പറ്റിയായി .അവളുടെ കൊഞ്ചലും ചിരിയും എന്റെ വിരസതക്ക് ഒരുപരിധിവരെ ആശ്വാസമായിരുന്നു .
മോൾ സ്കൂളിൽ പോകാൻ തുടങ്ങിയതുമുതൽ ഞാൻ വീണ്ടും ഒറ്റപെട്ടു .രാവിലെ അഖിലേട്ടൻ ബാങ്കിൽ പോകും മോൾ സ്കൂളിലും അവൾ വരുന്നതുവരെ ഞാൻ ജോലികളിൽ മുഴുകി സമയം കളയും .ടി വി കാണുന്നത് പണ്ട് മുതലേ എനിക്ക് വലിയ താല്പര്യമുള്ള കാര്യമല്ല .ഒഴിവു സമയം വേറെ നിവർത്തികളില്ലാതെ ഞാൻ എന്തേലും കാണും .ഇടയ്ക്കു മീരേച്ചി വരുന്നതാണ് ആകെയുള്ള ആശ്വാസം .അഖിലേട്ടൻ ആള് സ്നേഹമുള്ളവനാണ് പക്ഷെ സമൂഹത്തിൽ ഭയങ്കര സ്റ്റാറ്റസ് നോക്കുന്ന കൂട്ടത്തിലാണ് .ഞങ്ങൾ താമസിക്കുന്ന വീട് ഒരു ഹൗസിങ് കോളനി ആണ് വലിയവർ മാത്രം താമസിക്കുന്ന കോളനി .ഇവിടെയുള്ളവർ പരസ്പരം സംസാരിക്കുന്നതും അടുപ്പം കൂടുന്നതും വളരെ വിരളമാണ് .എന്തെങ്കിലും പാർട്ടി ഉണ്ടെങ്കിലോ മറ്റെന്തെങ്കിലും വിശേഷം ഉണ്ടെങ്കിൽ മാത്രമേ പരസ്പരം കാണാറുള്ളു .എല്ലാവരും അടച്ചിട്ട വീടുകളിൽ മാത്രം ഒതുങ്ങിക്കൂടി അനന്യന്റെ സ്വകാര്യതയിലേക്കു കടന്നുചെല്ലുന്നത് ശരിയല്ലത്രേ .അഖിലേട്ടന്റെ കർശന നിർദേശങ്ങൾ ആയിരുന്നു മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുത് അവരൊക്കെ ഭയങ്കര സ്റ്റാറ്റസ് ഉള്ളവരാണ് നിന്റെ പട്ടികാട്ട് രീതിയൊന്നും ഇവിടെ എടുക്കരുത് ..അതുകൊണ്ടു തന്നെ ആരുമായും ഞാൻ വലിയ അടുപ്പത്തിനൊന്നും പോകാറില്ല ..ഞാൻ കാരണം ആരുടെയും സ്റ്റാറ്റസ് പോകണ്ട .ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട് ആളുകൾ പരസ്പരം സംസാരിച്ചാൽ അടുത്തിടപഴകിയാൽ എങ്ങനെയാണ് കുറച്ചിൽ ഉണ്ടാവുന്നത് .മാന്യമായി പരസ്പരം സംസാരിക്കുന്നത് നല്ലതാണെന്നാണ് എന്റെ വിശ്വാസം ..അടുത്തുള്ള വീടുകളിൽ ആരൊക്കെയാണ് താമസമെന്ന് കുറെ കാലത്തേക്ക് എനിക്കറിയില്ലായിരുന്നു ..വല്ലാത്ത വീർപ്പുമുട്ടൽ ഞാൻ അന്നൊക്കെ അനുഭവിച്ചു
കാലം പോകെ ഞാൻ പതിയെ അയൽക്കാരെ പരിചയപെട്ടു എല്ലവരും വലിയ ജോലിക്കാർ ബിസിനസ് ചെയ്യുന്നവർ .പക്ഷെ പെണ്ണെന്നും പെണ്ണുതന്നെ .തുടങ്ങാനുള്ള ബുദ്ധിമുട്ടു മാത്രമാണ് ഉണ്ടായത് .അവരും കരുതിയിരുന്നത് ഞാൻ ആരോടും സംസാരിക്കാൻ ഇഷ്ടപെടുന്ന കൂട്ടത്തിലല്ല എന്നായിരുന്നു .അടുത്ത വീട്ടിൽ ഉണ്ടായിരുന്നത് ഡോക്ടറും ഭാര്യയുമാണ് അവർക്കും ജോലി ഉണ്ട് പലപ്പോഴും കാണാറില്ല .കണ്ടാൽത്തന്നെ ചിരിക്കും അത്രമാത്രം പിന്നെപ്പിന്നെ ഞങ്ങൾ സംസാരിച്ചു തുടങ്ങി .അവരൊരു സർക്കാർ ജീവനക്കാരിയാണ് അതിന്റെ ജാഡയൊന്നും ഞാൻ അവരിൽ കണ്ടില്ല സൂസൻ ജോസഫ് എന്നാണ് അവരുടെ പേര് .ഒരിക്കൽ അവർ എന്നെ വീട്ടിലേക്കു ക്ഷണിച്ചു .ആദ്യം ഞാൻ മടിച്ചെങ്കിലും പിന്നീട് പോകാൻ തന്നെ തീരുമാനിച്ചു അവരുമായി ഞാൻ കൂടുതൽ അടുത്ത് ഇടപഴകി …
