രണ്ടാം ജീവിതം – 1
Randaam Jeevitham | Author : Sree JK
ആദ്യത്തെ കഥയാണ്. കുറച്ച് റിയൽ ലൈഫ് സംഭവങ്ങളും അതിന് വഴി വെച്ച ചില സാഹചര്യങ്ങളാണ് ഇവിടെ എഴുതുന്നത്. അവയിലേക്ക് നയിച്ച സംഭാഷണങ്ങൾ അറിയാത്തതിനാൽ ചില സാങ്കല്പിക സംഭാഷണങ്ങളിലും സാഹചര്യങ്ങളിലും കൂടിയാണ് കടന്നു പോകുന്നത്. മറ്റ് കഥകളെ പോലെ സെക്സിൻ്റെ അതിപ്രസരം ഇതിൽ ഉണ്ടാവാനിടയില്ല. പലരുടെയും വീക്ഷണത്തിലൂടെയാവും കഥ പുരോഗമിക്കുക. അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.
“എല്ലാം പാക്ക് ചെയ്തല്ലോ, അല്ലെ ചിന്തൂ?”
“ആ അമ്മാ..ബുക്കും തുണിയും ഓരോന്നിൽ ആക്കി. ഇനിയുള്ളത് ചാക്കിൽ ആക്കാം. ആക്രിക്കടയിൽ കൊടുക്കാനുള്ളതാ..വെറുതെ വെച്ചിരുന്ന് സ്ഥലം കളയുന്നതെന്തിനാ.”
“അത് പ്രത്യേകം ആക്കി വെയ്ക്ക്. പോകുന്ന വഴിക്ക് തന്നെ കൊടുത്തിട്ട് പോകാം. രാധേച്ചി വിളിച്ചിരുന്നു ഇറങ്ങിയോന്നറിയാൻ.”
“ദാ കഴിഞ്ഞു. ഇറങ്ങാം.”
വളരെ പെട്ടെന്നാണ് സ്മിതയ്ക്കും മകനും വേറൊരു വാടകവീട് തേടേണ്ടി വന്നത്. സ്മിത, വയസ് 42. നഗരത്തിലെ ഒരു കോച്ചിംഗ് കേന്ദ്രത്തിൽ ഇംഗ്ലീഷ് അധ്യാപികയാണ്. ഭർത്താവ് പ്രവീൺ. നഗരത്തിന് പുറത്ത് ഒരു ടെയിലറിങ് യൂണിറ്റ് നടത്തിയിരുന്നു. നാല് വർഷം മുമ്പ് ഒരു അറ്റാക്ക് വന്ന് മരിച്ചു. മകൻ സൂരജ് വയസ് 19.
ചിന്തു എന്ന് വിളിക്കും. ഐടിഐയിൽ പഠിക്കുന്നു. അടുത്ത് തന്നെയുള്ള ഒരു കമ്പ്യൂട്ടർ സർവീസ് സെൻ്ററിൽ പാർട്ട് ടൈം ആയി ജോലിയും ഉണ്ട്. ചിന്തു പത്താം ക്ലാസ് കഴിഞ്ഞ് നിൽക്കുമ്പോഴായിരുന്നു അച്ഛൻ്റെ മരണം. പ്ലസ് വൺ അഡ്മിഷനിൽ ഒന്നും ശ്രദ്ധിക്കാതിരുന്ന് അവസരം പോയപ്പോൾ അച്ഛൻ്റെ സുഹൃത്ത് മുൻകൈയെടുത്താണ് അവനെ ഒരു വർഷം അയാളുടെ സർവീസ് സെൻ്ററിൽ നിർത്തിയത്. അത് ഗുണവുമായി എന്ന് പറയാം. അവൻ്റെ ചെലവിൻ്റെ ഭാരം ഒന്ന് കുറയുകയും ചെയ്തു, അവന് മുന്നോട്ട് പോകാനുള്ള ഒരു മാർഗവുമായി.
അച്ഛൻ ഉണ്ടായിരുന്ന കാലത്തെ കടബാധ്യതകൾ പക്ഷെ അവരുടെ തലയ്ക്ക് മേലെ ഉണ്ടായിരുന്നു. ഒടുവിൽ ആ ബാധ്യതകൾ തീർക്കാൻ വീടും സ്ഥലവും വിറ്റ് ഈ വാടകവീട്ടിൽ അഭയം തേടേണ്ടി വന്നു രണ്ട് പേർക്കും. മൂന്ന് വർഷം താമസിച്ചിരുന്ന വീടാണ്. ഭർത്താവ് നല്ലരീതിയിൽ കൈകാര്യം ചെയുന്നെന്ന് കണ്ട് ഹൗസ് ഓണർക്കും അവരെ താമസിപ്പിക്കാൻ നല്ല താല്പര്യം ആയിരുന്നു. ഹൗസ് ഓണറുടെ അച്ഛൻ മരിച്ചതിന് ശേഷം പൂട്ടിക്കിടന്ന് കാട് കേറിയ ആ വീടിന് ഒരു മാറ്റമുണ്ടായത് ഇവർ വന്ന ശേഷമാണ്.
വീടിൻ്റെ അവകാശി ആയിരുന്ന സഹോദരി വർഷങ്ങൾക്ക് മുമ്പ് കാമുകനൊപ്പം പോയിരുന്നു. അങ്ങനെയിരിക്കെയാണ് ഇറങ്ങിപ്പോയ ആ സഹോദരി മക്കളുമായി തിരിച്ച് വരുന്നതും വീടിനുമേൽ അവകാശം ചോദിക്കുന്നതും. പോലീസ് കൂടി ഇടപെട്ട കേസായത് കൊണ്ട് പ്രശ്നങ്ങൾക്ക് ഒന്നും പോകാതെ പെട്ടെന്ന് തന്നെ മാറാമെന്ന് സ്മിത സമ്മതിച്ചു. പക്ഷേ എങ്ങോട്ട്? ഒരുമാസത്തെ സമയം ഉണ്ട്. പക്ഷേ ഈ വാടകയ്ക്ക് എവിടെ വീട് കിട്ടും ഇന്നത്തെ കാലത്ത്?
.
.
.
“ഒരു വീടുണ്ട്. നീ പറഞ്ഞ വാടകയ്ക്ക് കിട്ടും. പക്ഷെ കുറച്ച് ഉള്ളിലാണ്. സൗകര്യവും കുറച്ച് കുറവാ.”
ട്രെയിനിൽ വച്ച് കണ്ട് പരിചയപ്പെട്ട് കൂട്ടായ രാധേച്ചി അത് പറയുമ്പോൾ സ്മിത ഒന്ന് സന്തോഷിച്ചു. വീട്ട് ചെലവും ബൈക്ക് ലോണും ലാപ്ടോപ് ഇഎംഐയും പഴയ വാടകയും എല്ലാം മാറ്റി വെച്ചാൽ കഷ്ടിച്ച് ഒരു മിച്ചം തുക കിട്ടുമെന്നെ ഉണ്ടായിരുന്നുള്ളൂ. വാടക കുറച്ച് കൂടിയാൽ പോലും കാര്യങ്ങൾ അവതാളത്തിലാകും.
രാധ. വയസ് 50 ആവാറായി. സ്മിത യാത്ര ചെയ്യുന്ന അതേ ട്രെയിനിലെ യത്രക്കാരിയാണ്. ഇവർ പതിനഞ്ചോളം പേർ വരുന്ന ഒരു ഗ്രൂപ്പാണ്. ഒന്നിച്ചാണ് പോക്കും വരവും. പരസ്പരം ഉള്ള രണ്ട് സീറ്റുകളിലായി ഇരുന്ന് കാര്യം പറച്ചിലും തമാശകളും ഒക്കെയായി ഒരു യാത്ര. സ്മിതയുടെ ആകെയുള്ള സന്തോഷം ഈ ഗ്രൂപ്പ് ആണെന്ന് പറയാം.
രാധയാണ് ഏറ്റവും അടുത്ത കൂട്ട്. രാവിലെ ട്രെയിൻ എവിടെ എത്തിയെന്ന് വിളിച്ച് അറിയിക്കുന്നത് രാധയാണ്. നഗരത്തിലെ ഒരു ഫിനിഷിങ് സ്കൂളിലെ സ്റ്റാഫ് ആണ്. മകൻ ദുബായിൽ ആണ്. 2 3 വർഷം കൂടുമ്പോഴാണ് നാട്ടിലേക്ക് വരാറുള്ളത്. ഭർത്താവ് രമേശൻ ഒരു ബുക്ക് സ്റ്റോറിലെ ജീവനക്കാരൻ.
“എവിടാ ചേച്ചീ?”
“ഞങ്ങളുടെ വീടിനടുത്താ. ഞാൻ പറഞ്ഞിട്ടില്ലേ ഒരു തോട്ടം ഉള്ളത്. അതിലാ, ഒരു മൂന്ന് മുറി വീട്. വീട് എന്ന് പറയാമോ എന്നറിയില്ല. പണ്ട് സാധനങ്ങൾ വെയ്ക്കാൻ കണക്കിന് കെട്ടിയതാ. ഏട്ടൻ അവരോട് ചോദിച്ചപ്പോൾ സമ്മതം മൂളിയിട്ടുണ്ട്. നിനക്ക് ഓക്കെ ആണെങ്കിൽ പോയി കാണാമല്ലോ.”
“ചേച്ചി, ട്രെയിൻ സൗകര്യം ഒക്കെ? സമയത്തിന് ഇങ്ങെത്താൻ പറ്റുമോ?”
“അവിടന്ന് നടക്കാനുള്ള ദൂരമേ ഉള്ളൂ പെണ്ണേ..ഞാൻ എന്നും വരുന്നതല്ലേ. എൻ്റെ വീടും അടുത്ത് തന്നെയല്ലേ. നമുക്ക് ഒന്നിച്ച് ഇറങ്ങാമല്ലോ. ഒരു വരുമാനം കൂടി ആവുമ്പോൾ വേറെ നോക്കാമെന്നെ. ഇപ്പോഴത്തെ പ്രശ്നങ്ങളിൽ ഈ വാടക കൂടി കൂടിയാൽ ശരിയവില്ലെന്ന് നീ തന്നെയല്ലേ പറഞ്ഞത്.”
“ആഹ് ചേച്ചി. എപ്പൊ പോകാനാ?”
“ഇപ്പൊ തന്നെ ആയാലോ? ട്രെയിൻ അങ്ങോട്ട് അല്ലെ. തിരിച്ച് ബസിൽ വരാല്ലോ.”
“മോൻ വീട്ടിൽ വന്നിട്ടുണ്ടാവും. കാത്തിരിപ്പാവും ഇപ്പൊ.”
“നീ വിളിച്ച് പറയ് അങ്ങോട്ട് വരാൻ. അവന് സ്ഥലം അറിയാമല്ലോ. തിരിച്ച് ഒരുമിച്ച് വരാമെന്നെ.”
“ശെരി ചേച്ചി.”
രാധയുടെ വീട്ടിൽ എത്തി കാര്യം പറഞ്ഞിരിക്കുന്ന നേരം ചിന്തുവിനെയും കൂട്ടി രാധയുടെ ഭർത്താവ് അവിടെ എത്തി. പിക്ക് ചെയ്യാൻ അയച്ചതായിരുന്നു അവർ. നാല് പേരും കൂടി വീട് കാണാൻ ഇറങ്ങി. രാധയുടെ വീടിൻ്റെ മതിലിനപ്പുറമാണ് വീട്. ഒരു ഹാളും മൂന്ന് മുറികളും. അതിലൊന്ന് കിച്ചൺ ആണ്. പണിക്കാർക്ക് വേണ്ടിയെന്നോണം പണിത് ഇട്ടതാണ്. അധികം ഉപയോഗിച്ചിട്ടില്ല. കുളിമുറി എല്ലാം പുറത്താണ്. സൗകര്യം കുറവാണെങ്കിലും അവർക്ക് അത് ഇഷ്ടപ്പെട്ടു.
രാധയുടെ പരിചയക്കാർ ആയതുകൊണ്ട് അധികം സംസാരം ഇല്ലാതെ തന്നെ എല്ലാം തീരുമാനിച്ചു. അഡ്വാൻസ് വങ്ങിയതുമില്ല. മാസാവസാനം താമസം മാറാമെന്ന് തീരുമാനിച്ച് പിരിഞ്ഞു.
———-
വണ്ടിയിൽ നിന്ന് സാധനങ്ങൾ ഇറക്കുകയാണ്. സഹായത്തിനു രമേശേട്ടനും ഉണ്ട്. അമ്മയ്ക്കും മകനും ഓരോ മുറികളിലായി സാധനങ്ങൾ വെച്ച് ഒരുക്കി. വീട്ടുടമസ്ഥൻ തന്നെ ആളെ വിട്ട് കഴുകി വൃത്തിയാക്കി വെച്ചതുകൊണ്ട് വീട്ടിൽ പൊടിയൊന്നും ഉണ്ടായിരുന്നില്ല. സാധനങ്ങൾ ഒതുക്കി വെച്ചപ്പോഴേക്കും എല്ലാരും തളർന്നു.
“ഇന്നിനി ഒന്നും വെക്കാൻ നിക്കണ്ട രാധേ, പുറത്ത് നിന്ന് വാങ്ങിക്കാൻ ഏട്ടനോട് പറയാം. നിങ്ങൾ രണ്ടും കുളിച്ച് ഫ്രഷ് ആയിട്ട് അങ്ങോട്ട് പോരേ.”