അങ്ങനെ മൈലാഞ്ചി കല്യാണമൊക്കെ ആഘോഷമായിട്ട് നടന്നു. ഒരു ചുവന്ന നിറത്തിലുള്ള ലാച്ചയായിരുന്നു എന്റെ വേഷം. കണ്ണൊക്കെ എഴുതി, കൈകളൊക്കെ മൈലാഞ്ചി ഇട്ട് ചുവപ്പിച്ച്, ആഭരണങ്ങളൊക്കെ അണിഞ്ഞ് അധരങ്ങളിൽ ആരും നോക്കി നിന്ന് പോകുന്ന ചെറു ചിരിയുമായി നല്ല മൊഞ്ചത്തി പെണ്ണായിട്ട് അന്നത്തെ ദിവസം മുഴുവൻ ഞാൻ നിറഞ്ഞ് നിന്നു. മൈലാഞ്ചിയുടെയും, മുല്ലപ്പൂവിന്റെയും, അത്തറിന്റെയുമൊക്കെ മനം മയക്കുന്ന സുഗന്ധം അന്തരീക്ഷത്തിൽ മുഴുവൻ നിറഞ്ഞു നിന്നു.
ചടങ്ങുകളൊക്കെ കഴിഞ്ഞപ്പോൾ സമയം രാത്രി 11 കഴിഞ്ഞു. ഞാൻ ആകെ തളർന്നിരുന്നു. വിയർത്ത് കുളിച്ച് ഒരു പരുവമായി. ഡ്രസ്സൊക്കെ നനഞ്ഞ് കുതിർന്നിരുന്നു. എല്ലാം കൂടി കെട്ടി പൊതിഞ്ഞ് രാവിലെ മുതൽ നിൽക്കുവല്ലേ… മുറിയിലെത്തി ലാച്ചയും ഇന്നറുകളുമൊക്കെ അഴിച്ച് മാറ്റി. ഒരു അര ബക്കറ്റിൽ പിഴിഞ്ഞെടുക്കാനുള്ള വിയർപ്പുണ്ടായിരുന്നു അതിൽ. ഞാൻ പോയി നല്ല തണുത്ത വെള്ളത്തിലൊന്ന് കുളിച്ചപ്പോൾ എന്തെന്നില്ലാത്ത ആശ്വാസം തോന്നി. കൈയ്യിൽ കിട്ടിയ ഒരു നൈറ്റിയും എടുത്തിട്ട് ഞാൻ ഫാനിന്റെ കീഴിൽ കുറച്ച് നേരം ഇരുന്നു. നാളത്തെ ദിവസത്തിനെക്കുറിച്ചോർത്ത് വല്ലാത്ത ടെൻഷൻ. പ്രധാനമായിട്ടും നാളെ തൊട്ട് തന്റെ ജീവന്റെ ജീവനായ വാപ്പിയേയും ഉമ്മിയേയും വിട്ട് പിരിയണമല്ലോയെന്ന വിഷമമായിരുന്നു എനിക്ക്. അതോർത്തപ്പോൾ ഒരിക്കലും കല്യാണമേ വേണ്ടിയിരുന്നില്ല എന്ന് പോലും തോന്നിപ്പോയി.
അങ്ങനെ റിസപ്ഷനും നിക്കാഹുമൊക്കെ കഴിഞ്ഞു. കല്യാണമൊക്കെ ആഘോഷമായി നടന്നു. ആഡിറ്റോറിയത്തിൽ നിന്നും ഇറങ്ങാൻ സമയമാകുന്തോറും എന്റെ കണ്ണൊക്കെ നിറഞ്ഞൊഴുകാൻ തുടങ്ങി. പിന്നീട് അതൊരു പൊട്ടി കരച്ചിലായി മാറി. കരഞ്ഞ് കരഞ്ഞ് എന്റെ മുഖമൊക്കെ ചുവന്നു കണ്ണുകളൊക്കെ കലങ്ങി മറിഞ്ഞു. അവസാനം വാപ്പിയും ഉമ്മിയും ഫൈസലിക്കായും കൂടി പിടിച്ച് വലിച്ചാണ് എന്നെ ഒരു വിധത്തിൽ കാറിൽ കേറ്റിയത്.
ചടങ്ങുകളെല്ലാം കഴിഞ്ഞ് ഞാൻ ഇക്കാടെ വീട്ടിലെത്തി. ബഷീർ മാമായും ഭാര്യ ഹസീനയും മകൻ ഫൈസലും അനുജൻ അൻവറും അടങ്ങിയ കുടുംബത്തിലേക്ക് ഇപ്പോൾ ഞാനും കൂടി വന്ന് ചേർന്നു. അൻവർ എന്നെക്കാളും 1 വയസ്സിന് മാത്രം ഇളയതാണ്. ഇപ്പോൾ ഡിഗ്രി ഫൈനൽ ഇയർ പഠിച്ച് കൊണ്ടിരിക്കുന്നു.
അവിടെയെത്തിയപ്പോൾ ശരിക്കും ഒറ്റയ്ക്ക് പരിചയമില്ലാത്ത ഒരിടത്ത് വന്ന് പെട്ട പേടമാന്റെ അവസ്ഥയായിരുന്നു. ആകെ ഒരു മൂകത പോലെ. പിന്നെ ഹസീന ഉമ്മ എനിക്ക് വിടൊക്കെ നടന്ന് പരിചയപ്പെടുത്തി തന്നു. മുകളിലും താഴെയുമായി 6 മുറികളുള്ള വലിയൊരു വീട്. മുകളിലാണ് ഞങ്ങളുടെ റൂം. അൻവർ എന്റെ ബാഗുകളൊക്കെ കൊണ്ട് പോയി മുകളിൽ വെച്ചു. അവൻ ഇക്കായെപ്പോലെയല്ലായിരുന്നു, ഫൈസലിക്ക അത്യാവശ്യം നീളവും വണ്ണവുമൊക്കെ ഉള്ളയാളാണ് പക്ഷേ അൻവറാണെങ്കിൽ മെലിഞ്ഞ് ചുള്ളിക്കമ്പ് പോലെയും. ഭാരമുള്ള എന്റെ ബാഗൊക്കെ കഷ്ടപ്പെട്ട് എടുത്ത് പൊക്കി അവൻ കൊണ്ട് പോകുന്ന കണ്ടപ്പോൾ സത്യത്തിൽ എനിക്ക് സങ്കടം തോന്നി. അൻവറേ അതൊക്കെ അവിടെ വെച്ചേക്ക് പിന്നീട് എടുക്കാമെന്ന് ഞാൻ പറഞ്ഞെങ്കിലും സാരമില്ല ഇത്തൂസേ ഞാൻ കൊണ്ട് പോയി വെച്ചോളാന്നും പറഞ്ഞ് അവൻ ജോലി തുടർന്നു. ബഷീർ മാമായും (ഇനി മുതൽ മാമാ വിളി നിർത്തണോന്ന് എന്നോട് പറഞ്ഞെങ്കിലും ഞാൻ പണ്ട് മുതലേ അങ്ങനെ വിളിച്ച് ശീലിച്ച് പോയോണ്ട് മാറ്റാൻ പാടായിരുന്നു.) ഹസീന ഉമ്മായും കൂടി ഇക്കാടെ ബന്ധുക്കളെയൊക്കെ പരിചയപ്പെടുത്തി.
ഉമ്മിയെയും വാപ്പിയെയും പിരിഞ്ഞതിലുള്ള എന്റെ സങ്കടം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഫൈസലിക്കാക്കും അത് നന്നായിട്ട് മനസ്സിലായതിനാൽ ആദ്യത്തെ രണ്ട് ദിവസം മറ്റ് കാര്യങ്ങുളൊന്നും ചെയ്യാതെ കടന്നു പോയി. എന്റെ മനസ്സ് മനസ്സിലാക്കി ഒന്നിനും നിർബന്ധിക്കാതെ മാറോട് ചേർത്ത് എന്നെ ആശ്വസിപ്പിച്ച ഇക്കായോട് എനിക്ക് വല്ലാത്ത ബഹുമാനവും ഇഷ്ടവും തോന്നി.
മനസ്സ് കൊണ്ട് ഞാൻ തീരെ തയ്യാറാകത്തതിനാൽ ഒരാഴ്ചയോളം അതുപോലെ കടന്ന് പോയി. വിരുന്നുകളുടെ ഉത്സവമായിരുന്നു. ഫുഡ് കഴിച്ച് ഞാൻ ഒരു വഴിക്കായി. ഇതിനിടയിൽ ഞങ്ങൾക്ക് പരസ്പരം ഒരുപാട് അടുത്തറിയാൻ കഴിഞ്ഞു. സമയം കിട്ടുമ്പോഴൊക്കെ ഉമ്മിയെയും വാപ്പിയെയും വീഡിയോ കോൾ ചെയ്ത് സംസാരിച്ച് കൊണ്ടിരുന്നു…
