അജ്ഞാതന്‍റെ കത്ത് – 1

ഉണ്ട് കൊടുക്കാം
തുടർന്നവൾ മൗത്ത് പീസ് പൊത്തിയിട്ട് പറഞ്ഞു.
അപ്പൂ ജോണ്ടിയാ
ശ്വാസഗതി ഇപ്പോഴാണ് നേരെ ആയത്.
ജോണ്ടിയെന്താ ലാന്റ് ഫോണിൽ വിളിച്ചേന്നു ചിന്തിക്കേം ചെയ്തു.
ഹലോ ജോണ്ടി.
ചേച്ചീ ഞാനെത്ര നേരമായി ട്രൈ ചെയ്യുന്നു ഫോൺ സ്വിച്ചോഫാണല്ലോ.
ഓഹ് ഞാനത് ശ്രദ്ധിച്ചില്ല. നീ കാര്യം പറ.
ചേച്ചീ നമ്മുടെ കുര്യച്ചൻ പെരുമ്പാവൂർ പോളിടെക്നിക്കിന് പിന്നിലുള്ള വീട്ടിലുണ്ട് ചേച്ചി വേഗം വരാമോ?
ഏത് കുര്യച്ചൻ? ശെൽവി കൊലക്കേസിലെ..?
അതെ ചേച്ചി എത്രയും പെട്ടന്ന് വാ ഞാൻ സ്റ്റുഡിയോയിൽ ഉണ്ട്.
ഞാനിപ്പോൾ തന്നെ വരാം.നീ അരവിയെ വിളിച്ച് പറ.
അരവി സാർ വേറെ വർക്കിൽ ബിസിയാണ്.
ഒകെ ഡാ 10 മിനിട്ട് .നീയൊരു കാര്യം ചെയ്യ് ഇത് വഴി വാ..
ഫോൺ വെച്ച് കഴിഞ്ഞ് ഓഫായിക്കിടക്കുന്ന മൊബൈൽ ചാർജ്ജിലിട്ടു ഞാൻ വളരെ പെട്ടന്നു തന്നെ റെഡിയായി .
പതിനഞ്ചു മിനിട്ട് വ്യത്യാസത്തിൽ ഗേറ്റിൽ ജോണ്ടി ഹാജർ.
സുനിതേച്ചീ ഒരർജ്ജന്റ് വർക്കുണ്ട് ലേറ്റാവും.ഗേറ്റടച്ചേക്കു
എന്നും പറഞ്ഞ് ചാടി അവന്റെ പിന്നിൽ കയറുമ്പോൾ പിന്നിൽ നിന്നും സുനിതേച്ചി എന്തോ വിളിച്ചു പറയുന്നുണ്ടായിരുന്നു.അത് റെസ്റ്റില്ലാത്ത ജോലിയെ ചീത്ത വിളിച്ചതാവാമെന്ന ബോധുമുള്ളതിനാൽ ശ്രദ്ധിച്ചില്ല.
എടാ നീയിതെങ്ങനെ അറിഞ്ഞു.
യാത്രയിൽ ഞാൻ ചോദിച്ചു.
എന്റെയൊരു സുഹൃത്ത് നിതിൻ താമസിക്കുന്നത് അതിനടുത്താണ്. അവനാണ് സംശയം പറഞ്ഞത് ഞാനപ്പോൾ തന്നെ ലൊക്കേഷൻ സ്കെച്ച് ചെയ്തു. ഒറ്റയ്ക്ക് പോയാൽ ശരിയാവില്ലെന്നറിയാവുന്നതിനാൽ അരവി സാറിനെ വിളിച്ചപ്പോൾ സാർ പറഞ്ഞു ചേച്ചി സ്ഥലത്തെത്തിയിട്ടുണ്ടെന്ന്.അങ്ങനെ ചേച്ചിയെ വിളിച്ചു.

ജോണ്ടിയുടെ ഫോൺ റിംഗ് ചെയ്തു തുടങ്ങി. അവൻ വണ്ടി സൈഡാക്കി.

” ചേച്ചി നിതിനാ. “

“ഉം നീ ഇറങ്ങ് ഞാൻ ഡ്രൈവ് ചെയ്യാം “

അവനെ പിന്നിലാക്കി ഞാൻ ഡ്രൈവിംഗ് ഏറ്റെടുത്തു.
അവൻ സംസാരിക്കുന്നത് പലതും എനിക്ക് മനസിലാവുന്നുണ്ടായിരുന്നില്ല. വാക്കുകൾ പലതും കാറ്റു കൊണ്ടു പോയിരുന്നു.

” ചേച്ചീ വണ്ടി ഒതുക്കിയെ.”

“എന്താടാ “

വണ്ടി സൈഡാക്കി ഞാൻ ചോദിച്ചു.

” ഇത് നമുക്കൊറ്റയ്ക്ക് മാനേജ് ചെയ്യാൻ പറ്റില്ല ചേച്ചി. കുറച്ചു മുന്നേ അവിടെ പോലീസ് യൂണിഫോമിൽ ഒരാളെ കണ്ടെന്ന് “

“ജോണ്ടി നീ അരവിന്ദിനെ വിളിക്ക്.
ഒരുപായം അവൻ പറയും.”

കുറേ നേരത്തെ റിംഗിനു ശേഷമാണ് അരവിന്ദ് ഫോണെടുത്തത്.
കാര്യങ്ങളുടെ ഗൗരവം ചുരുക്കി വിവരിച്ചപ്പോൾ അവനുടനെ എത്താമെന്നു പറഞ്ഞു.

“എന്തു പറഞ്ഞു അരവി സാർ? “

“വേഗത്തിൽ എത്താമെന്ന്. അവരെത്തും മുന്നേ നമുക്കവിടെയെത്തണം. നീ റൂട്ട് കറക്റ്റ് പറ”

” ചേച്ചീ ഇവിടുന്ന് ലെഫ്റ്റ് കോടനാട് റൂട്ട് “

” ഇത് മലയാറ്റൂർ റൂട്ടല്ലേ.?”

“രണ്ടും ഒരേ വഴിയാ. ഒരു നാലു കിലോമീറ്റർ കാണും ഇവിടുന്നു,
പോളിടെക്നിക് കഴിഞ്ഞ് മൂന്ന് കിലോമീറ്റർ ഉള്ളിലേക്കാ.ഞവിടെ ബംഗാളികൾ താമസിക്കുന്നിടം കഴിഞ്ഞ് നാലാമത്തെ ഒറ്റപ്പെട്ട വീട്.”

പിന്നെ അവിടെത്തുംവരെ സംസാരമൊന്നുമുണ്ടായില്ല. പക്ഷേ റോഡ് വിജനമായിരുന്നു.അടുത്ത ദിവസങ്ങളിലെങ്ങോ ടാർ ചെയ്തതിന്റെ അവശിഷ്ടങ്ങൾ മാത്രം പല ഭാഗത്തും കണ്ടു.
വലിയ ഒരു ഇരുനില മാളികയായിരുന്നു ജോണ്ടി പറഞ്ഞത്. അതിനടുത്തെത്തും മുന്നേ വെളുത്തു മെലിഞ്ഞ നിതിൻ എന്ന ജോണ്ടിയുടെ കൂട്ടുകാരനെ കണ്ടു. എന്നെ നോക്കി പുഞ്ചിരിച്ച ശേഷം അവൻ ജോണ്ടിയോട് പറഞ്ഞു.

“ജോണ്ടി വണ്ടി റോഡിലിടണ്ട. ഇടവഴി കഴിഞ്ഞാൽ ആ വീടിന്റെ പിൻഭാഗത്തെത്താൻ കഴിയും .”

അവൻ പറഞ്ഞ ഇടവഴിയിലേക്ക് വണ്ടി പാർക്ക് ചെയ്തതിനു ശേഷം അവന്റെ പിന്നാലെ ചെന്നു.
ഇടവഴി എന്നു പറയാമെങ്കിലും ആരും നടക്കാനുപയോഗിത്തതിനാൽ കാട്ടുവള്ളികൾ നിറഞ്ഞിരുന്ന അവിടെ ഒരു ഫോർവീലർ കയറ്റിയിടാനുള്ള സ്ഥലമുണ്ടായിരുന്നു.
രണ്ട് മിനിട്ടു നേരത്തെ നടത്തത്തിനു ശേഷം വീടിന്റെ പിൻവശത്തെത്തി.
വീട്ടിനു പിന്നിൽ നിന്നും പുറത്തേക്ക് നീണ്ടു നിൽക്കുന്ന കൊമ്പിന്റെ സഹായത്താൽ അതിസാഹസികമായി മതിലിനകത്തേയ്ക്ക് ചാടി.
പിന്നാലെ ജോണ്ടിയും .നിതിൻ മതിലിനു പുറത്ത് നിന്നതേ ഉള്ളൂ.
പോക്കറ്റിൽ കിടന്ന ഫോൺ വൈബ്രേറ്റ് ചെയ്തു.അരവിന്ദായിരുന്നു.
ഫോണെടുത്ത് പതിയെ ഞാൻ സംസാരിച്ചു.

“ഞങ്ങൾ വീടിന്റെ പിന്നിലെ മതിൽ വഴി കോമ്പൗണ്ടിനകത്ത് കയറി. നീ എത്തിയോ?”

പുറത്തേയ്ക്കുള്ള വാതിൽ തുറക്കുന്ന ശബ്ദം കേട്ടു ഫോൺ മാറ്റിപ്പിടിച്ചു ചുവരിനു മറപറ്റി പതുങ്ങി. ജോണ്ടിയോട് മിണ്ടരുതെന്ന് ആഗ്യം കാണിച്ചു.
ജോണ്ടി അപ്പോഴേക്കും ക്യാമറ ഓൺ ചെയ്ത് റെഡിയായിരുന്നു. പിന്നിലെ ഡോർ തുറന്ന് കുര്യച്ചൻ പുറത്തിറങ്ങി വീടിന്റെ പുറത്തായി വെച്ച ഡ്രംമ്മിൽ എത്തി നോക്കി അകത്തേയ്ക്ക് പോയി.
ഡ്രമ്മിനു താഴെ ഗ്യാസടുപ്പെരിയുന്നുണ്ടായിരുന്നു. ആ ഡ്രമ്മിനകത്തെന്തായിരിക്കും? പിന്നിലെ വാതിൽ അടയുന്ന ശബ്ദം കേട്ടു .
മാർജ്ജാര പാദങ്ങളോടെ ഡ്രമ്മിനടുത്തെത്തി..
മനുഷ്യ മനസാക്ഷി തകരുന്ന കാഴ്ചയാണ് കണ്ടത്.തിളച്ചുപൊങ്ങുന്ന ടാറിനകത്ത് ഒരു കൈ ഉയർന്നു നിൽക്കുന്നു. നീട്ടി വളർത്തിയ നഖം കണ്ടപ്പഴേ മനസിലായി അതൊരു സ്ത്രീയുടെ വിരലുകളാണെന്നു വിരലിലെ മോതിരത്തിലെ പേരു ഞാൻ വായിച്ചു ‘Sajeev’

“ജോണ്ടി ഫുൾ കവർ ചെയ് “

ഞാൻ പറഞ്ഞു തീരും മുന്നേ വീടിനകത്ത് നിന്നും വെടി പൊട്ടുന്ന ശബ്ദവും ഒരു പുരുഷന്റെ ദയനീയമായ കരച്ചിലും ഉയർന്നു.

തുടരും

Leave a Reply

Your email address will not be published. Required fields are marked *