ബോധ്യത്താലാവണം ക്ഷമാപണത്തോട് കൂടി അവൻ ക്യാബിൻ വിട്ടത്. മറ്റ് ജോലിത്തിരക്കുകളിലേക്കും പതിവ് ഉച്ചയൂണ് സമയത്തെ സംസാരത്തിലേക്കും തുടർന്ന് വീണ്ടുമുള്ള ജോലിയിലേക്കും തിരിഞ്ഞതോടെ അവൻ മറവിയിലേക്ക് മാഞ്ഞിരുന്നു.
അന്ന് വൈകുന്നേരം പഞ്ചിങ് കഴിഞ്ഞ് പിൻ ഗേറ്റിലൂടെ സെൻട്രൽ സ്റ്റേഡിയത്തിന്റെ കവാടത്തിനു മുന്നിലേക്കിറങ്ങിയപ്പോൾ എന്നെ കാത്തു നിന്നെന്ന പോലെ അവൻ, ചിരിച്ചു കൊണ്ട് ഓടി അടുത്തു. വീണ്ടും നന്ദി പറച്ചിലോടെ ചായ കുടിക്കുവാനായി ക്ഷണിച്ചു. എത്ര നിരസിച്ചിട്ടും അവൻ ആവർത്തിച്ച് വിളിച്ചു കൊണ്ടേയിരുന്നു. അപരിചിതനായ ഒരാളുടെ കൂടെ ചായ കുടിക്കാനും മാത്രം ധൈര്യമൊന്നും അന്നും എനിക്കുണ്ടായിരുന്നില്ല. എന്റെ നിരസനം അവന്റെ മുഖത്തു മങ്ങലേൽപ്പിച്ചപ്പോൾ ഉള്ളിലെവിടെയോ അത് വേണ്ടായിരുന്നുവെന്ന് തോന്നി. ഒടുവിൽ സമ്മതമറിയിച്ചപ്പോൾ ആവേശപൂർവം അവൻ തന്നെ സൊസൈറ്റി ക്യാന്റീനിലേക്ക് കൊണ്ട് പോയി. ചൂട് ചായ ഊതിയൂതി കുടിക്കുമ്പോൾ അവൻ വാതോരാതെ സംസാരിക്കുവായിരുന്നു. അവന്റെ വീട്, വീട്ടുകാർ, ബാധ്യതകൾ, കഷ്ടപ്പാടുകൾ, ജീവിതം കൈവിടാതിരിക്കാൻ ഒരു കച്ചിത്തുരുമ്പിനായി മുട്ടിയ വാതിലുകൾ, കയറിയിറങ്ങിയ പടിക്കെട്ടുകൾ അങ്ങനെ അവന്റെ ജീവചരിത്രം മുഴുവൻ ആ കുറഞ്ഞ സമയം കൊണ്ട് അവൻ വിളമ്പിയെങ്കിലും, സ്ഥിരം പല്ലവികളായതിനാൽ അവയൊന്നും എന്നിലുള്ളിലേക്കെത്തിയില്ല. വേണ്ടെന്ന് പറഞ്ഞിട്ടും ക്യാന്റീനിൽ നിന്ന് ബസ്റ്റോപ്പ് വരെ അവൻ അനുഗമിച്ചു. അന്നേരവും തുടർന്ന നന്ദി പറച്ചിലും പുകഴ്ത്തലും അരോചകമായി തുടങ്ങിയിരുന്നു. എന്നോടുള്ള വാതോരാതെയുള്ള സംസാരം ബസ് കാത്തു നിന്ന മറ്റുള്ളവർ പോലും ശ്രദ്ധിക്കാൻ തുടങ്ങിയതോടെ എനിക്കും അല്പം സങ്കോചം അനുഭവപ്പെട്ടു. ഒടുവിൽ ബസ് കയറിയപ്പോൾ വലിയൊരശ്വാസം തോന്നി.
പിന്നെയും നഗരത്തിന്റെ പലയിടങ്ങളിൽ വെച്ച് അവനെ കാണേണ്ടി വന്നു. യാദൃശ്ചികമായെന്നൊക്കെ ആദ്യമാദ്യം തോന്നിയെങ്കിലും അതിലൊരു അസ്വഭാവികത അനുഭവപ്പെട്ടു. കണ്ടുമുട്ടലുകൾ കൂടിയപ്പോൾ എനിക്ക് തോന്നിയ സംശയം ആരായാൻ തുനിഞ്ഞപ്പോളൊക്കെ ഞാൻ പോലുമറിയതെ വളരെ വിദഗ്ധമായി അവൻ സന്ദർഭമോ സാഹചര്യമോ മാറ്റിയെടുത്തിരിക്കും. സംസാരം കൊണ്ടും പെരുമാറ്റരീതി കൊണ്ടും ആൾക്കാരെ കൈയിലെടുക്കാൻ നന്നായി അവനറിയാമെന്ന് മനസിലായി. കണ്ടുമുട്ടലുകൾ കോഫിയിൽ തുടങ്ങി ലഞ്ചിലേക്കും ഷോപ്പിംഗിലേക്കും വീക്കെൻഡ് ഔട്ടിങ്ങിലേക്കും മാറി. ഇടക്ക് കൈമാറിയ ഫോൺ നമ്പറിനാൽ സംസാരത്തിലൂടെ സഞ്ചരിക്കാൻ തുടങ്ങി. അവനോടുള്ള അടുപ്പം കൂടിക്കൂടി വന്നു. മനസുകൾ തമ്മിലുള്ള അകലം കുറഞ്ഞു വന്നു. ആകെമൊത്തം എന്റെ ലക്ഷ്യത്തിൽ നിന്ന് എന്റെ മനം വ്യതിചലിക്കാൻ തുടങ്ങി.
‘ഇവിടെ എവിടെയാ ഇറങ്ങേണ്ടേ..?’
ഓട്ടോക്കാരന്റെ ചോദ്യം അവ്യക്തമായെന്നോണം കേട്ട ഞാൻ അതേ അവ്യക്തതയോടെ ‘ന്താ’ എന്ന് ചോദിച്ചു.
‘ജവഹർ നഗർ ആയി. ഇവിടെ എവിടാ ഇറങ്ങേണ്ടേന്ന്..?’
തെല്ല് അനിഷ്ടത്തോടെ അയാൾ വീണ്ടും ചോദിച്ചു. ഇവിടെ മതി എന്ന് പറഞ്ഞ് അവിടെത്തന്നെ ഇറങ്ങി. ബാഗ് തുറന്ന് നൂറിന്റെ ഒരു നോട്ടെടുത്ത് അയാളുടെ നേർക്ക് നീട്ടി. ‘ചില്ലറയില്ല പെങ്ങളേ..’ എന്നും പറഞ്ഞു നിവർത്തിയ കൈയിലേക്ക് ആ നോട്ട് തിരുകിക്കൊണ്ട് ഞാൻ മുന്നോട്ട് നടന്നു. ഇനിയും 5-6 വീടുകൾ കഴിഞ്ഞു വേണം ഞാൻ താമസിക്കുന്ന വീടെത്താൻ. എന്നിട്ടും എന്തിനാ അവിടെ ഇറങ്ങിയേ എന്ന് ഓർക്കാനുള്ള ശേഷി പോലും മനസിനില്ലായിരുന്നു. എന്തൊക്കെയോ ഉറച്ച പോലെ നീണ്ട കാലടികളുമായി ഞാൻ മുന്നോട്ട് നടന്നു. മനസിലെ കലങ്ങിമറിച്ചിലുകളുടെ അനന്തരഫലം അനുഭവിച്ചത് മതിലുകൾ കടന്ന് പുറത്തേക്ക് ചായ്ഞ്ഞു നിന്നിരുന്ന ചെടികളുടെ ഇലകളായിരുന്നു.
ഗേറ്റ് തുറന്ന് സിറ്റൗട്ടിലേക്ക് കേറിയ എന്റെ തുടരെയുള്ള കാളിംഗ് ബെൽ അമർത്തൽ കൊണ്ടാവും പെട്ടെന്ന് തന്നെ ഷീലേച്ചി വന്ന് കതക് തുറന്നു. ഇത്ര തിടുക്കം ആർക്കെന്നറിയാനുള്ള ആകാംക്ഷ ചേച്ചീടെ മുഖത്തുണ്ടായിരുന്നെങ്കിലും എന്നെ കണ്ടതോടെ ‘എന്താടീ..?’ എന്ന് ദേഷ്യത്തോടെ ചോദിക്കുകയും എന്നാൽ എന്റെ മുഖഭാവത്തിൽ നിന്നും അത് ആകുലതകൾ നിറച്ച് കൊണ്ട് ‘എന്ത് പറ്റി മോളേ..?’ എന്നായി. ആ ഒരൊറ്റ ചോദ്യം കൊണ്ട് തന്നെ സർവ്വനിയന്ത്രണങ്ങളും പൊട്ടിത്തകർന്നു. രണ്ട് കൈയും നീട്ടി ഞാൻ ഷീലേച്ചിയുടെ നേർക്ക് പാഞ്ഞു. കാര്യമെന്തെന്നറിയാത്ത ചേച്ചി അന്തിച്ച് നിൽക്കുവായിരുന്നെങ്കിലും എന്നെ സ്വീകരിക്കാനായി കൈ നിവർത്തി എന്നെ സ്വീകരിച്ചു. പെട്ടെന്നുള്ള എന്റെ ഓടിക്കയറ്റത്തിൽ ചേച്ചി ബാലൻസ് തെറ്റി പിന്നാക്കം പോയെങ്കിലും ഒരുവിധം ബാലൻസ് വീണ്ടെടുത്ത ശേഷം എന്നെയും കൊണ്ട് സോഫയിലേക്ക് ചാഞ്ഞു. ചേച്ചിയുടെ ഇടുപ്പിനു ഇരുവശത്ത് കൂടിയും കൈചുറ്റി ചേച്ചിയുടെ തോളിൽ മുഖം അമർത്തി ഞാൻ ചേച്ചിയിലേക്ക് അമർന്നു.
‘എന്താടീ പെണ്ണേ..? എന്ത് പറ്റി എന്റെ കുട്ടിക്ക്..?’ ആ ചോദ്യം കൂടി വന്നതോടെ ഉരുണ്ടു കൂടിയിരുന്ന കണ്ണീർ ആർത്തലച്ചു പെയ്തു കൊണ്ട് ഞാൻ കരയാൻ തുടങ്ങി. എല്ലാ പിടിച്ചു കെട്ടലുകളും അയച്ചു വിട്ടു കൊണ്ട് ഒരു തടസ്സവുമില്ലാതെ ഞാൻ ചേച്ചിയുടെ തോളിൽക്കിടന്ന് അലമുറയിട്ട് കരഞ്ഞു. കാര്യമൊന്നും തന്നെ മനസിലായില്ലെങ്കിലും ചുരുങ്ങിയ കാലയളവിൽ തന്നെ ഒരു പേയിങ് ഗസ്റ്റ് ആയ എന്നെ സ്വന്തം അനിയത്തിയെപ്പോലെ കണ്ട ഷീലേച്ചി ഒന്നും ചോദിച്ചില്ല. തലയിൽ തടവുകയും ഒരു കൈ കൊണ്ട് മുതുകിൽ തട്ടി ‘പോട്ടെ.. പോട്ടെ..’ എന്ന് പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്തു.
എന്റെ കണ്ണീർ വീണു ചേച്ചിയുടെ നൈറ്റി തോൾഭാഗം നനഞ്ഞു കുതിർന്നു. കരഞ്ഞു വിയർത്ത എന്നെ ഒരു അറപ്പും കൂടാതെ ചേച്ചി അപ്പോളും ചേർത്ത് പിടിച്ചിരുന്നു. കരച്ചിൽ നീണ്ടു നീണ്ട് തൊണ്ട അടക്കാൻ തുടങ്ങി. കരച്ചിലിൽ നിന്നും തേങ്ങലുകളിലേക്ക് മാറി ഞാൻ. അപ്പോളും ചേച്ചി എന്നെ സാന്ത്വനിപ്പിച്ചു കൊണ്ടിരുന്നു. അണകെട്ടി നിർത്തിയ സങ്കടക്കടൽ കണ്ണീരായും കരച്ചിലായും പുറത്തേക്കൊഴുകിയപ്പോൾ മനസ് തെല്ലൊന്ന് ശാന്തമായി. ഓളമടങ്ങിയ മനസിലേക്ക് അവന്റെ ചിന്തകൾ വീണ്ടും ഓടിയെത്തി. അറപ്പും വെറുപ്പും ഉളവാക്കുന്ന ചിന്തകൾ. ഒരാളെ വിശ്വസിച്ചു എന്നൊരൊറ്റ തെറ്റ് കൊണ്ട് മാത്രം തന്റെ ജീവിതം പോലും ഇല്ലതാകുന്ന അവസ്ഥയിലേക്ക് എത്തിയ നിമിഷങ്ങളോർത്ത് എനിക്ക് എന്നോട് തന്നെ അമർഷം തോന്നി. ഒപ്പം അവൻ പറഞ്ഞ വാക്കുകളും കാതുകളിൽ മുഴങ്ങുന്നതായി തോന്നി.
‘നീ ഒരൊന്നാന്തരം ഉരുപ്പടിയാ. നിന്നെക്കൊണ്ട് ഞങ്ങൾക്ക് ഒരുപാട്
