ഓർമ്മകൾ മനം തലോടും പോലെ
Ormakal Maanam Thalodum Pole | Author : Tom
നമസ്കാരം വായനക്കാരെ, സൂസൻ, ടാക്സിവാല ക്കു ചെറിയൊരു ഗ്യാപ് ഇട്ടു കൊണ്ട് ഒരു ചെറിയ കഥയിലേക്ക് കടക്കുന്നു.. ഈ കഥക്ക് ഈ ഒരു ഭാഗം മാത്രമേ ഉണ്ടാവുകയുള്ളൂ.. കൊറേ നാൾ ഗ്യാപ് എടുത്തത് കൊണ്ട് ആണോ അറിയില്ല സൂസൻ, ടാക്സിവാല എഴുതാൻ ഇരികുമ്പോൾ ആ പഴയ ഫ്ലോ കിട്ടുന്നില്ല, എഴുതുന്നത് അങ്ങ് ശെരി ആകുന്നും ഇല്ല.. ചെറിയ രണ്ടു മൂന്ന് കഥകൾ എഴുതി പഴയ പോലെ ഒരു ഓളം വന്നിട്ട് സൂസൻ, ടാക്സിവാല തുടരാം എന്ന് കരുതുന്നു….
“മീനു, വേഗം റെഡി ആകു, സമയം അതിക്രമിച്ചു…” ആനന്ദിന്റെ സ്വരം ആ മുറിയിൽ മുഴങ്ങി….
“ദേ കഴിഞ്ഞു ആനന്ദ്…” മീനാക്ഷിയും ആനന്ദ് നു മറുപടി നൽകി….
ബാംഗ്ലൂരിലെ തിരക്കേറിയ ഫ്ലാറ്റിൽ നിന്ന് ഒഫീഷ്യൽ മീറ്റിങ്ങിനായി യു എസിലേയ്ക്ക് പോകുന്ന ഭർത്താവിൻ്റെ ട്രാവൽ ലേഗേജ് റെഡിയാക്കുന്ന തിരക്കിലായിരുന്നു മീനാക്ഷി..
ഭർത്താവിനെ യാത്രയാക്കിയതിനു ശേഷം മൂന്നാം നിലയിലുള്ള ഫ്ലാറ്റിൻ്റെ ബാൽക്കണിയിൽ നിന്ന് പുറം കാഴ്ചകളിൽ നോട്ടമയച്ചു നിൽക്കുമ്പോഴാണ് .. തൊട്ടടുത്തു താമസിക്കുന്ന മലയാളി കുടുംബത്തിൻ്റെ ഫ്ലാറ്റിൽ നിന്നും ചാനലിലൂടെ ഒഴുകി വരുന്ന ഗാനത്തിന് ചെവിയോർത്തത് …
“ശ്യാമ സുന്ദര കേര കേ താര ഭൂമി … ജനജീവിത ഫല ധന്യ സമ്പന്ന ഭൂമി … മാനവർക്ക് സമത നൽകിയ മാവേലിതൻ ഭൂമി … മധുര മഹിത ലളിതകലകൾ വിരിയും മലർവാടി …”
ഫ്ലാറ്റ് ജീവിതം .. തൊട്ടടുത്തുള്ള ചുമരിനപ്പുറത്തുള്ള ജീവനുകളെപ്പോലും അപരിചിതരാക്കി കളയുമെന്ന് പറയുന്നത് എത്ര സത്യമാണ് ..
മോഹിച്ച പുരുഷനുമായുള്ള പ്രണയബന്ധം വീട്ടിൽ അറിഞ്ഞതിനെ തുടർന്ന് വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി അവർ കണ്ട് പിടിച്ച പയ്യനായ അനന്ദ് നെ വിവാഹം കഴിച്ച് അമേരിക്കയിലേയ്ക്ക് ചേക്കേറിയതിൽപിന്നെ മീനാക്ഷി ഏതാണ്ട് വീടും വീട്ടുകാരയുമൊക്കെ മറന്ന മട്ടായിരുന്നു …
അവൾ പിന്നെ വീട്ടിൽ ആരെയും വിളിക്കാൻ ശ്രമിച്ചതുമില്ല … പിന്നീട് വീട്ടുകാർ അവളെ വിളിച്ചതുമില്ല … പീന്നീട് കുറച്ച് നാളുകൾക്ക് ശേഷം തൻ്റെ മകളുടെ ജനനത്തോടെ മീനാക്ഷിയും ഭർത്താവും ബാംഗ്ലുരിൽ സെറ്റിൽ ആയെങ്കിലും കേരളത്തിലുള്ള തൻ്റെ നാടും വീടും അവൾ ഓർക്കാൻ ശ്രമിച്ചതേയില്ല …
പതിവില്ലാതെ ചാനലിൽ നിന്നും ഒഴുകി വന്ന ആ ഗാനം ആ പഴയ പാവടക്കാരിയായ മീനൂട്ടിയുടെ ഓർമ്മകളെ ഉണർത്താൻ ശ്രമിക്കുന്ന ഈരടികൾ പോലെ മാധുര്യമേറിയതായിരുന്നു …
മീനാക്ഷി അവളുടെ ആ പഴയ മധുരം തുളുമ്പിയ, അതിനേക്കാൾ കയപ് നിറഞ്ഞ ആ ഓർമകളിൽ ഊളിയിട്ടു…
“കല്യാണി … എടി കല്യാണി ..” വീട്ടിലെ ചായ്പുരയിൽ കഴിയുന്ന പുറം പണിക്കാരിയെ വിളിച്ച് എന്തൊക്കയോ ശകാരം ചൊരിയുന്ന അമ്മയുടെ ഒച്ച കേട്ടിട്ടാണ് മീനൂട്ടി ഉണർന്നത്…
ചുവന്ന ചേല വാരി ചുറ്റി ,നെറ്റിയിൽ ചുവന്ന വട്ടപ്പൊട്ടിട്ട് കഴുത്തിൽ നിറയെ വിവിധ നിറത്തിലുള്ള മൂത്തു മാലകൾ അണിഞ്ഞ്, കൈനിറയെ കുപ്പിവളകളണിഞ്ഞ് അഴിഞ്ഞുലഞ്ഞ മുടികൾ പാറിപ്പറത്തിയിട്ട്,മുറുക്കി ചുവപ്പിച്ചചുണ്ടുമായി ഇരിക്കുന്ന കല്യാണി മീനുട്ടിക്കെന്നും ഒരു കൗതുകമായിരുന്നു ..
“എന്തിനാ അമ്മേ …കല്യാണിയെ ശകാരിക്കുന്നേ. … കല്യാണി പാവം ..ല്ലേ ..?” മീനുട്ടി അമ്മയോട് ചോദിച്ചു…
“മം.. പാവം .. വല്ലവൻ്റെ കൊച്ചിനെയും വയറ്റിലാക്കി നാടും വീടും ഏതാന്ന് അറിയാതെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ഇവളാണോ പാവം .. ” സ്വന്തം മക്കളോട് ഇങ്ങനെ പച്ചക്കു മറ്റൊരു സ്ത്രീ യെ കുറിച്ച് പറയുന്നത് എന്ന് അറിയാതെ അമ്മ പറഞ്ഞു…
ഇതും പറഞ്ഞ് അമ്മ അകത്തേയ്ക്ക് കയറിപ്പോയി …
അലസമായി കിടക്കുന്ന മുടിക്കുള്ളിൽ വിരലുകൾ കടത്തി മാന്തി ചൊറിഞ്ഞു കൊണ്ട് ഏന്തൊക്കയോ പതം പറഞ്ഞ് ചിരിച്ച് കൊണ്ടിരിക്കുന്ന കല്യാണിയോട് അവൾക്ക് വല്ലാത്ത സഹതാപം തോന്നി …
“കല്യാണി എന്തിനാ ..ചിരിക്കണേ…?” മീനുട്ടിയുടെ ചോദ്യം…
“ഹ ഹ … ഞാൻ ചിരിച്ചോ .. ഇല്ലല്ലോ ഞാൻ ചിരിച്ചില്ലല്ലോ” എന്ന് ഉറക്ക പറഞ്ഞ് കൊണ്ട് പൊട്ടിപൊട്ടിച്ചിരിക്കുന്ന കല്യാണിയെ നോക്കി അവൾ ആശ്ചര്യത്തോടെ നിന്നു …
നേരം പാതിരാവായിട്ടും അമ്മയുടെയും അച്ഛൻ്റെയും നടുക്ക് കിടന്ന മീനൂട്ടിയ്ക്ക് ഉറക്കം വന്നതേയില്ല ..
“അമ്മേ … ആ കല്യാണിയ്ക്ക് ശരിക്കും ഭ്രാന്തുണ്ടോ .. അമ്മേ …” ഉറങ്ങി കിടന്നഅമ്മയെ തട്ടിയുണർത്തി അവൾ ചോദിച്ചു ..
“ഈ കുട്ടിക്കിത് എന്തിൻ്റെ കേടാ .. നേരം എത്രയായിന്നാ നീയിതു വരെ ഉറങ്ങീല്ലേ … ആവശ്യമില്ലാത്ത ഓരോചോദ്യങ്ങളാ … രാമനാമം ചൊല്ലി ഉറങ്ങാൻ നോക്ക് മീനൂട്ടി ..” ഉറക്ക ചടവോടെ പറഞ്ഞിട്ട് അവളുടെ അമ്മ തിരിഞ്ഞ് കിടന്നു ..
തുറന്ന് കിടന്ന ജാലക കമ്പികൾക്കിടയിലൂടെ പറന്ന് വന്ന മിന്നാമിനുങ്ങിൻ്റെ മിന്നിതിളങ്ങുന്നപ്രകാശം കണ്ട് അവൾ കിടക്കയിൽ നിന്ന് മെല്ലെഎണീറ്റ് ജാലകത്തിനരികിലെത്തി.. ആകാശത്ത് പൂനിലാപ്രഭ തുകി നിൽക്കുന്ന അമ്പിളിമാമനെ നോക്കി അവൾ പുഞ്ചിരി തൂകി .. ഒരായിരം നക്ഷത്രങ്ങൾ ആകാശത്ത് കൺചിമ്മി തുറക്കുന്നത് അവൾ നോക്കി നിന്നു …
പാടത്ത് നിന്ന് പണി കഴിഞ്ഞ് തുമ്പയുമായി വിയർത്തൊലിച്ച് വന്ന പണിക്കാരൻ കേളൻ വാല്യക്കാരി ജാനു വിളമ്പിക്കൊടുത്ത പഴം കഞ്ഞി ഉപ്പും മുളകും ചേർത്ത് ആർത്തിയോടെ വാരി കഴിക്കുന്നത് കണ്ട് നിന്ന മീനു ജാനുവിനോടായി പറഞ്ഞു ..
“ജാനു വേച്ചി … എനിക്കും വേണം കേളനു കൊടുത്ത മാതിരിയുള്ള കഞ്ഞി ..”
“അയ്യോ … മീനൂട്ടി അതൊന്നും വേണ്ടാ ട്ടോ : അമ്മ കണ്ടാൽ നല്ല തല്ലു കിട്ടും ..”
“എനിക്കും വേണം ജാനു വേച്ചി … ” അവൾ വാശി പിടിച്ച് വിമ്മി കരയാൻ തുടങ്ങി..
“മീനൂട്ടിയ്ക്ക് ഞാൻ തരാലോ കഞ്ഞി..” വിയർപ്പ് മണക്കുന്ന തോർത്ത് മുണ്ടിനാൽ ചിറി തുടച്ചിട്ട് കേളൻ പറഞ്ഞു ..
ഇറയത്തിരുന്ന കവിടി പാത്രത്തിൽ നിന്നും പ്ലാവില കുമ്പിളിലിനാൽ കോരിയെടുത്ത കഞ്ഞി മീനുവിൻ്റെ വായിലേയ്ക്ക് ഒഴിച്ച്ക്കൊടുക്കവേ ..
മീനൂട്ടീ …എന്നലറിക്കൊണ്ട് കേളൻ്റെ കൈയ്യിലെ കഞ്ഞി പാത്രം തട്ടി തെറിപ്പിച്ചിട്ട് പുളിയൻ കമ്പ് നീട്ടിപ്പിടിച്ച് അച്ഛൻ മീനൂനേം കൂട്ടി അകത്തേയ്ക്ക് പോയി … ഉച്ചത്തിൽ കരയുന്ന മീനുൻ്റെ എങ്ങലടി കേട്ടാണ് .. ജനലരികിൽ നിന്ന് കൈയ്യിൽ ഒതുക്കി പിടിച്ച മഷി പച്ച തണ്ടുമായി കേളൻ്റെ മകനും മീനുവിൻ്റെ കളി കൂട്ടുകാരനുമായ കുട്ടൻ പതിയെ മീനൂട്ടിയെ വിളിച്ചത് …
“മീനൂട്ടി കരയണ്ടാട്ടോ … പുറത്തേക്ക് ഇറങ്ങി വാ ഞാൻ കൈയ് നിറയെ മഷി പച്ച തരാലോ …”
കുട്ടനെ കണ്ടതും വിമ്മി വിമ്മി കരയുന്ന മീനുവിൻ്റെ കണ്ണിൽ സന്തോഷം തിരതല്ലി ..
ആരും കാണാതെ പതിയെ മുറിയിൽ നിന്നിറങ്ങി കുട്ടൻ്റെ ചുമലിലേറി പാട വരമ്പത്തേയ്ക്ക് പോയി …