ബൈക്ക് നിർത്തി വണങ്ങി. അതും കഴിഞ്ഞ് വീണ്ടും ബൈക്കെടുത്ത് മുന്നോട്ട്.
വിശാലമായ ഒരു പാടത്തിനു നടുവിലൂടെ ഉള്ള റോഡ്. അവിടവിടെ ചില തുരുത്തുകൾ. അവയിൽ കരിമ്പനകൾ തലയുയർത്തി നിൽക്കുന്നു.
ഇരുവശത്തും ഇല്ലി മുള്ളുവേലികൾ കെട്ടിത്തിരിച്ച പറമ്പുകൾ. നിറയെ പനയും, മാവും, പ്ലാവും, പുളിയും വളർന്നു നിൽക്കുന്നു. തെങ്ങ് കുറവാണ്. വളരെ കുറച്ച് വീടുകളേ ഉള്ളൂ. റോഡിൽ അധികം ആളുകളില്ല. പണികഴിഞ്ഞ് പോകുന്ന പണിക്കാർ. ചില സൈക്കിൾ യാത്രക്കാർ. ഒന്നു രണ്ടു ഓട്ടോറിക്ഷകളും ജീപ്പുകളും കണ്ടത് ഒഴിച്ചാൽ മറ്റു വാഹനങ്ങൾ ഇല്ലെന്ന് പറയാം. അൽപം നീങ്ങിയപ്പോൾ ഒരു കവല കണ്ടു. അവിടെ നിർത്തേണ്ട എന്ന് വച്ചു. കാരണം ചിലപ്പോൾ നാട്ടുകാർ തന്റെ വിശദാംശങ്ങൾ ചോദിച്ചാലോ.
ഇരുൾ പരന്നു തുടങ്ങിയിരുന്നു. തെരുവു വിളക്കുകൾ ഒന്നും കത്തുന്നില്ല.
അൽപം കൂടെ മുന്നോട്ട് പോയപ്പോൾ ഒരു സൈക്കിൾ യാത്രക്കാരനെ കണ്ടു. ബൈക്ക് നിർത്തി. പ്രൊഫസർ. ജയന്തിയുടെ വീട് അന്വേഷിച്ചു.
“പ്രൊഫസർ ജയന്തി? ആ മന്ത്രവാദി ടീച്ചറായിരിക്കും.” അയാൾ എന്നെ സൂക്ഷിച്ച് നോക്കി. എന്നിട്ട് എന്തോ ഉള്ളിൽ വച്ചെന്ന പോലെ ചോദിച്ചു.
“ഈ നേരത്ത് എന്താ അങ്ങോട്ട് ‘
“മന്ത്രവാദിയോ? അവർ ചരിത്ര പ്രൊഫസർ അല്ലേ?” എന്നിൽ ഒരു ദുരൂഹത വളർന്നു.
”അവർ പലതുമാണ്. പഠിക്കലും പഠിപ്പിക്കലും മന്ത്രവാദവും ജ്യോത്സ്യവും എല്ലാമുണ്ട്.. ആ ഞാൻ അധികം പറയുന്നില്ല. അതും സന്ധ്യ സമയത്ത് “ അയാൾ എന്തോ ഭയപ്പെടുന്നതു പോലെ എനിക്ക് തോന്നി.
“ഞാൻ പട്ടണത്തിൽ നിന്നും വരുന്ന ഒരു വിദ്യാർഥിയാണ്. ചില കാര്യങ്ങൾ ചോദിച്ചറിയുവാൻ”
അയാൾ ടോർച്ച് തെളിച്ചു. എന്റെ മുഖത്തേക്ക് നോക്കി.
“അവിടേക്ക് അങ്ങിനെ ആരും പോകാറില്ല. പ്രത്യേകിച്ച് സന്ധ്യ കഴിഞ്ഞാൽ. ഇന്നെന്നെ പോകണം എന്നുണ്ടോ?”
“അതെന്താ…”
“അത്…. ഒന്നൂല്യ… നാളെ രാവിലെ പോയാൽ പോരെ?”
“അയ്യോ അത്യാവശ്യമാണ്. അതോണ്ടാ ഇത്രേം ദൂരം ബൈക്കിൽ വന്നത്.”
“ഉം… നിങ്ങളുടെ ഇഷ്ടം ഞാൻ പറയാൻ ഉള്ളത് പറഞ്ഞു. ദാ ആ കാണുന്ന വളവ് കഴിഞ്ഞാൽ ഇടത്തോട്ട് ഒരു ചെങ്കൽ വഴിയുണ്ട്. അതിലൂടെ നേരെ ചെന്നാൽ പുഴയിലേക്കുള്ള വഴിയാണ്. അതിലൂടെ പോയാൽ പുഴകാണാം. അത് എത്തുന്നതിനു മുമ്പേ വീണ്ടും ഇടത്തോട്ട് വഴികാണാം. അത് ടീച്ചറുടെ ബംഗ്ലാവിലേക്കുള്ള വഴിയാണ്.’
“താങ്ക്സ് ” ഞാൻ പറഞ്ഞു.
“അതേ സൂക്ഷിച്ചോളോട്ടാ.” ഒരു മുന്നറിയിപ്പ് പോലെ വീണ്ടും അയാൾ പറഞ്ഞു. ഒന്ന് നിർത്തിയിട്ട് തുടർന്നു.
“ഇനി അവർ അവിടെ ഇല്ലേൽ എന്തേലും ആവശ്യം ഉണ്ടേൽ ജംഗ്ഷനിൽ ചെന്ന് കേശവൻ നായർടെ വീട് ചോദിച്ചാൽ മതി. അങ്ങേരു ഇവിടത്തെ ഒരു നാട്ടു പ്രമാണിയാ. ദൂരേന്ന് വരണോരൊക്കെ അദ്ദേഹത്തിന്റെ വീട്ടിൽ തങ്ങാറുണ്ട്. ഇവിടെ ഹോട്ടലൊന്നും ഇല്ല”
“താങ്ക്സ്” വീണ്ടും നന്ദി പറഞ്ഞ് ഞാൻ മുന്നോട്ട് നീങ്ങി. അയാൾ പറഞ്ഞ പോലെ വളവ് കഴിഞ്ഞ് ഇടത്തോട്ട് തിരിഞ്ഞു. കല്ലും മണ്ണും നിറഞ്ഞ പാത. മഴപെയ്തതുകൊണ്ടാകാം ചളിയുണ്ട്. ഇരുവശത്തും വലിയ മരങ്ങൾ നിറഞ്ഞു നിൽക്കുന്ന പറമ്പുകൾ. വീടുകൾ ഒന്നും ഇല്ല. ഒരു ഇറക്കം ഇറങ്ങി ചെന്നതും പുഴകണ്ടു. ഇടത്തോട്ട് തിരിയുന്ന വഴിയിലൂടെ വണ്ടി തിരിച്ചു. വൻ മരങ്ങളും അതിൽ നിന്നും നീണ്ടു കിടക്കുന്ന വള്ളിച്ചെടികളും. വഴിയിൽ നിറയെ ഇലകൾ വീണു കിടക്കുന്നു. ഉള്ളിലായി മൂന്ന് നിലയുള്ള ഓടുമേഞ്ഞ വലിയ ഒരു വീട് കണ്ടു. ഒരു കൂറ്റൻ ബംഗ്ലാവെന്ന് പറയാം. മുറ്റം നല്ല വൃത്തിയാക്കി ഇട്ടിരിക്കുന്നു. അവിടവിടെ ചളിവെള്ളം കെട്ടി നിൽക്കുന്നുണ്ട്. ഔട്ട് ഹൗസ് പോലെ ഒരു എണ്ണം വീടിനോട് ചേർന്നുണ്ട്. അതിന്റെ മുമ്പിൽ ഒരു കാർ കിടക്കുണ്ട്. ഞാൻ വണ്ടി മുറ്റത്ത് സ്റ്റാൻഡ് ഇട്ടു നിർത്തി.
മുൻ വശത്ത് വലിയ ഒരു പൂമുഖം. വശങ്ങളിലേക്ക് നീളുന്ന കോലായ. ഒരു വില കൊരുതി വച്ചിരിക്കുന്നു. പുറത്ത് ആരെയും കാണുന്നില്ല. ഉമ്മറത്ത് തൂക്കിയിട്ടിരുന്ന മണിയുടെ ചരടിൽ പിടിച്ച് വലിച്ചു.
