“ഏഹ്!!”
ചിത്ര അദ്‌ഭുതപ്പെട്ടു.
“ഒരു കുപ്പി മൊത്തം കുടിച്ചോ? സാധാരണ കാൽ ഗ്ളാസ്സോക്കെയല്ലേ കുടിക്കൂ? ഈ ചേച്ചി!!”
“കാൽഗ്ളാസ്സ് കുടിച്ച് കഴിഞ്ഞ് ആൾക്കാർ എങ്ങനെയാ സംസാരിക്കുക? അവരുടെ നാവൊക്കെ കുഴയില്ലെ?”
“പിന്നില്ലേ?”
“എന്നിട്ട് എന്റെ നാവു കുഴയുന്നുണ്ടോ?”
“ഈശ്വരാ!ശരിയാണല്ലോ! അപ്പോൾ?”
മൃദുല ചിരിച്ചു.
അവൾ രണ്ടാമത്തെ കുപ്പി തുറന്നു.
“അതിനർത്ഥം ഇത് കൊക്കക്കോള പോലത്തെ മറ്റൊരു ഡ്രിങ്ക് ആണ്. അല്ലാതെ മറ്റൊന്നുമല്ല…”
തുറന്ന് വായിലേക്ക് കുപ്പി ചെരിച്ചു കൊണ്ട് മൃദുല ചിത്രയെ നോക്കി.
“വേണോ?”
മൃദുല ചോദിച്ചു.
ചിത്ര കൈ നീട്ടി.
പിന്നെ ബോട്ടിൽ വായിലേക്ക് ചരിച്ചു.
“എങ്ങനെയുണ്ട്?”
“എന്തോ ചവർപ്പ് പോലെ …”
“അതാ അതിന്റെ ടേസ്റ്റ്..ഉള്ള് തണുക്കാനാ ഇത് ആളുകൾ കുടിക്കുന്നെ,”
“ഞാൻ പോയി രണ്ടെണ്ണം കൂടി എടുത്തുകൊണ്ട് വരാം,”
മൃദുല എഴുന്നേറ്റു.
“ഒന്ന് മതി ചേച്ചി …”
ചിത്ര വിളിച്ചു പറഞ്ഞു.
മൃദുല വരുമ്പോഴേക്കും ചിത്ര ബിയർ അൽപ്പാൽപ്പമായി കുടിച്ചു കഴിഞ്ഞിരുന്നു.
“പ്രോബ്ലം ഒന്നും ഇല്ലല്ലോ!”
“ഇല്ല,”
ചിത്ര പറഞ്ഞു.
മൃദുല വന്നപ്പോഴേക്കും ചിത്ര ബോട്ടിൽ താഴെ വെച്ചിരുന്നു.
“ആഹാ!”
മൃദുല ചിരിച്ചു.
“ഇത് കംപ്ലീറ്റ് ചെയ്താരുന്നോ..ഇന്നാ..”
അവൾ അടുത്ത ബോട്ടിലും ചിത്രയുടെ നേരെ നീട്ടി.
അവൾ യാന്ത്രികമായി കൈ നീട്ടി.
“ചിത്രയ്ക്ക് അഫയർ ഉണ്ടാരുന്നോ?”
മൃദുല ചോദിച്ചു.
ചിത്ര ആ ചോദ്യത്തിന് മുമ്പിൽ ഒന്ന് പകച്ചു.
“അല്ല ഷബിനുമായുള്ള വിവാഹം അറേൻജ്‌ഡ് ആയിരുന്നു എന്നാണു ഞാൻ കേട്ടത്… അത്കൊണ്ട് ചോദിച്ചതാ,”
ചിത്രയുടെ മുഖത്തെ വല്ലായ്മ കണ്ടപ്പോൾ മൃദുല വിശദീകരിച്ചു.
പിന്നെ മൃദുല നോക്കിയപ്പോൾ ചിത്രയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ടു.
“അയ്യോ …”
അത് കണ്ട് മൃദുല വിഷമത്തോടെ വിളിച്ചു.
“ഞാൻ വിഷമിപ്പിക്കുന്ന എന്തേലും ആണോ ചോദിച്ചേ?”
ചിത്ര എന്നിട്ടും മൗനം തുടർന്നു.
“എനിക്ക് പഠിച്ചുകൊണ്ടിരുന്നപ്പോൾ ഒരാളോട് ഇഷ്ടമുണ്ടായിരുന്നു ചേച്ചി..”
“എന്നിട്ട്? എന്നിട്ട് എന്ത് പറ്റി?”
ചിത്ര ആ കാലഘട്ടം ഓർത്തു.
കോളേജിൽ,ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സയൻസ് എക്ഷിബിഷൻ സംഘടിപ്പിക്കുന്നു. ഫിസിക്സ് ഡിപ്പാർട്മെന്റിലാണ് താൻ. തങ്ങൾക്ക് കിട്ടിയ പ്രോജക്റ്റ് എങ്ങനെ തീർക്കുമെന്ന് സംശയിച്ച് ദിവസങ്ങളോളം. തല്ലിക്കൂട്ടി ഏൽപ്പിക്കപ്പെട്ട പ്രോജക്റ്റ് എങ്ങനെയോ തീർക്കുന്നു . ഒരു നല്ല ബാനർ കൂടി കിട്ടിയാൽ നന്നായിരുന്നു എന്ന് തോന്നി.
“നല്ല ഒരു ആർട്ടിസ്റ്റ് വേണമെങ്കിൽ ടൗണിൽ ഒരാളുണ്ട് …”
കൂട്ടുകാരി ശാലിനി പറഞ്ഞു.
“ഒരു ആർട്ടിസ്റ്റ് ജെയ്‌സൺ… മഡോണ ആർട്ട് ഹൌസ് എന്നോ മറ്റോ ആണ് അതിന്റെ പേര്. ഫൈനസ്റ്റ്! പുള്ളീടെ ഒരു ബാനർ കിട്ടിയാൽ പൊളിക്കും!”
അങ്ങനെ ശാലിനിയും താനും ബീച്ചിനടുത്തുള്ള അയാളുടെ സ്റ്റുഡിയോയിലേക്ക് ഓട്ടോയിൽ പോയി. തെരുവിൽ നിന്ന് അൽപ്പം ഉള്ളിലേക്ക് മാറിയായിരുന്നു അയാളുടെ സ്റ്റുഡിയോ. ചെല്ലുമ്പോൾ അകത്ത് ആരെയും കണ്ടില്ല.
“ആളെവിടെ?”
താൻ ശാലിനിയോട് ചോദിച്ചു.
“വല്ല ചായകുടിക്കാനോ സിഗരറ്റ് വാങ്ങിക്കാനോ പുറത്ത് പോയിക്കാണും.ഒരു പത്ത് മിനിറ്റ് നോക്കാം,”
അകത്ത് കസേരകളിൽ ഇരിക്കവേ വലിയ ഒരു മേശയുടെ പുറത്ത് കുറെ ഫോട്ടോ ആൽബങ്ങൾ കണ്ടു.താനത്തിൽ ഒന്നെടുത്തു.
“അതൊക്കെ അയാടെ പേഴ്‌സണൽ ആരിക്കും ചിത്രേ,”
അനിഷ്ടം കാണിച്ചുകൊണ്ട് ശാലിനി പറഞ്ഞു.
അവളുടെ ഇഷ്ടക്കേട് അവഗണിച്ചു കൊണ്ട് താനതിന്റെ പേജുകൾ മറിച്ചു.
ഒന്ന് രണ്ടു പേജുകൾ മറിച്ചു കഴിഞ്ഞാണ് അത് സംഭവിക്കുന്നത്.
“അയ്യോ…ദേ നോക്കിക്കേ!!”
താൻ പെട്ടെന്ന് ആൽബം ശാലിനിയുടെ നേരെ കാണിച്ചു.
“ഏഹ്!!”
ഞെട്ടിത്തരിച്ച് ശാലിനി തന്നെ നോക്കി.
“എടീ ഇത് മൊത്തം നിന്റെ പടങ്ങളാണല്ലോ!!”
ആ ആൽബം നിറയെ ചിത്രയുടെ ജലച്ഛായാ ചിത്രങ്ങളായിരുന്നു. പല രൂപങ്ങളിൽ, പല ഭാവങ്ങളിൽ,പല വേഷങ്ങളിൽ …
“ഇത്രേം സുന്ദരിയാണോടീ നീ?”
പേജുകൾ മറിക്കവേ ശാലിനി ചോദിച്ചു.
“സൗന്ദര്യവോ കോപ്പോ ഒന്നുവല്ല എന്റെ വിഷയം..”
