അവരോടുള്ള സ്നേഹം കൊണ്ടാണ് ജോലിക്കാരിൽ പലരും ഇപ്പോഴും എസ്റ്റേറ്റിൽ തുടരുന്നത്…
ഒറ്റ ശ്വാസത്തിൽ ഇത്രയും പറഞ്ഞു നിർത്തി ജോണി..
” അപ്പോൾ മൂത്തമകളും ഭർത്താവും താമസിക്കുന്നത് ബംഗ്ലാവിൽ അല്ലേ..”
അവർക്ക് ടൗണിൽ വലിയ ഒരു വീടുണ്ട്.. മുതലാളി തന്നെ പണിഞ്ഞു കൊടുത്ത വീടാണ്…
“അല്ലാ ചോദിക്കാൻ മറന്നു.. വിജയന് എസ്റ്റെറ്റിൽ എന്തു ജോലിയാ പറഞ്ഞിരിക്കുന്നത്..? ”
” അറിയില്ല.. മുതലാളിയെ കണ്ടാലേ അതൊക്കെ അറിയൂ.. ”
” മുതലാളി ഒന്നും പറയില്ല.. പറഞ്ഞാലും ഇപ്പോൾ അതിന് ഒരു വിലയും അവിടെയില്ല..
കൊച്ചാമ്മയും രണ്ടു പെണ്മക്കളും പോലും ആ ദേവരാജനെയും അവന്റെ ഗുണ്ടകളെയും ഭയന്നാണ് കഴിയുന്നത്..”
” അതാരാ ദേവരാജൻ..? ”
” അവനാണ് മുതലാളിയുടെ മരുമകൻ
ഇപ്പോൾ എസ്റ്റേറ്റ് ഭരിക്കുന്നത്.. അവനല്ലേ.. ”
ജോണിയുമായി സംസാരിച്ചു കൊണ്ട് കോടമഞ്ഞിനെ വകഞ്ഞു മാറ്റി വിജയൻ മുൻപോട്ട് നടന്നു…
🌹🌹🌹🌹🌹🌹🌹
മാവേലിക്കര തട്ടാരമ്പലം കുറത്തികാട് പ്രദേശങ്ങളിൽ വിജയ രാഘവനെ അറിയാത്തവർ ചുരുക്കം.. അറിയപ്പെടുന്ന ഒരു ഒരു റൗഡി എന്ന് തന്നെ പറയാം.. മാവേലിക്കര സ്റ്റേഷനിലെ പലകേസുകളിലെയും പ്രതി.. എല്ലാം തല്ലുകേസ് തന്നെ…
തന്റെ സ്വന്തം ആവശ്യത്തിനായി ഇതുവരെ ആരെയും തല്ലിയിട്ടില്ല…
നാട്ടുകാരുടെ പ്രശ്നങ്ങളിൽ ഇടപെടും.. പാവപ്പെട്ടവന്റെ ഭാഗം പറയും.. വേണ്ടി വന്നാൽ ഏതു കൊമ്പത്തെ അച്ചായൻ ആണെങ്കിലും അടികൊടുക്കും..
രാമദാസ് കൗസല്യ ദമ്പദികളുടെ ഒരേ മകൻ.. മകൻ ഉയർന്ന സർക്കാർ ഉദ്യോഗസ്ഥൻ ആയിക്കാണാനാണ് അവർ ആഗ്രഹിച്ചത്..
ഡിഗ്രി വരെ പഠിച്ചിട്ട് പിന്നെ മുൻപോട്ട് പോയില്ല.. രണ്ടു ചേച്ചിമാരെയും കെട്ടിച്ചു വിട്ടിട്ടും വയസ്സ് മുപ്പത്തി അഞ്ചോട് അടുത്തിട്ടും പെണ്ണ് കെട്ടാൻ പോലും സമ്മതിക്കാതെ നാട്ടുകാർക്ക് വേണ്ടി ഇങ്ങനെ ജീവിക്കുകയാണ്…
അളിയന്മാർ രണ്ടുപേരും പലജോലികളും വാങ്ങി കൊടുക്കാമെന്നു പറഞ്ഞിട്ടും വിജയന് അതിലൊന്നും താല്പര്യം തോന്നിയില്ല..
വിജയന്റെ ഈ രീതിയിലുള്ള പോക്ക് അച്ഛനെയും അമ്മയെയും തെല്ലൊ ന്നുമല്ല വിഷമിപ്പിക്കുന്നത്…
ചിലർക്കൊക്കെ ആള് റൗഡിയാണ് എന്ന് തോന്നുമെങ്കിലും മറ്റുചിലർക്ക് വിജയൻ നല്ലവനും പാവവും സത്യ സന്ധനുമാണ്…
രണ്ടാമത് പറഞ്ഞവരുടെ കൂടെ കുറേ സ്ത്രീകളും ഉണ്ട്.. അല്പം അടുത്തുകഴിഞ്ഞാൽ ഏറ്റവും വിശ്വസിക്കാവുന്ന ആളാണ് വിജയൻ എന്ന് പല സ്ത്രീകൾക്കും അറിയാം..
അതിൽ ചില കോളേജ് കുമാരികൾ മുതൽ രണ്ടും മൂന്നും പെറ്റ കുല സ്ത്രീകൾ വരെയുണ്ട്…
ഒരു പക്ഷേ വിവാഹത്തോട് താല്പര്യം കാണിക്കാത്തതും അത് കൊണ്ടായിരിക്കും.. ചോറു കൊടുക്കാൻ ധാരാളം പേരുള്ളപ്പോൾ എന്തിനാണ് സ്വന്തം അടുക്കളയിൽ ചോറുണ്ടാക്കുന്നത്…
മകനെ നാട്ടിൽ നിന്നും എങ്ങോട്ടെങ്കിലും അകറ്റി നിർത്തിയാൽ അവന് എന്തെങ്കിലും മാറ്റം ഉണ്ടാകുമെന്ന് കരുതി പല വഴികളും നോക്കിയെങ്കിലും ഒരിടത്തും ഒരാഴ്ചക്ക് അപ്പുറം നിൽക്കാൻ വിജയൻ തയാറായില്ല..
അവൻ അതിനുള്ളിൽ മാവേലിക്കര എത്തിയിരിക്കും..
അങ്ങിനെ ഇരിക്കുമ്പോഴാണ് രാമദാസിനു തന്റെ പഴയകാല സുഹൃത്തും സഹപാഠിയും ആയിരുന്ന ശേഖരനിൽ നിന്നും ഒരു കത്ത് വരുന്നത്… ശേഖരൻ ഇടുക്കിയിൽ വലിയ എസ്റ്റേറ്റ് ഉടമയും പ്രമാണിയും ആണെന്ന് രാമദാസിന് അറിയാം.. സുഹൃത്തിന്റെ എസ്റ്റേറ്റിൽ പലതവണ അയാൾ അതിഥിയായി പോയിട്ടുണ്ട്…
പക്ഷേ ഇപ്പോൾ കുറേ വർഷങ്ങൾ ആയി പോകാറില്ല.. പ്രായം ആയതിന്റെ പ്രശ്നങ്ങൾ അതിന് കാരണമായി..
വിജയന്റെ ചേച്ചിമാരുടെ രണ്ടു പേരുടെയും വിവാഹത്തിന് ശേഖരൻ
വലിയ ഒരു തുക തന്ന് സഹായിച്ചതും വിവാഹങ്ങളിൽ പങ്കെടുത്തതും രാമദാസ് ഓർത്തു…
ലെറ്റർ വായിച്ച് വല്ലാത്തൊരു വിഷമത്തിലായി ആയി രാമദാസ്..
തന്റെ ഇപ്പോഴത്തെ അവസ്ഥയും എസ്റ്റേറ്റും സ്വത്തുക്കളും മരുമകൻ കൈയടക്കി വെച്ചിരിക്കുന്നതും ഇങ്ങനെ പോയാൽ തന്റെയും രണ്ടു പെണ്മക്കളുടെയും ജീവൻ തന്നെ ആപത്തിൽ ആണെന്നും ആ കത്തിൽ ശേഖരൻ എഴുതിയിട്ടുണ്ടായിരുന്നു…
