ധ്വനിചേച്ചി – 1അടിപൊളി  

ധ്വനിചേച്ചി 1

Dwanichechi Part 1 | Author : Aadhi

 


 

പഠിയ്ക്കാതെ കാളകളിച്ചു നടന്നിട്ട് ഇനി പറഞ്ഞിട്ടെന്താ കാര്യം? സ്വന്തം കാര്യത്തിൽ കുറച്ചെങ്കിലും ഉത്തരവാദിത്വം വേണം..

വേറൊരു അഡ്മിഷനുവേണ്ടി പല കോളേജുകളിലും അപേക്ഷിച്ചിട്ട് എവിടെയും കിട്ടാതായതോടെ അച്ഛൻ കലിപ്പായി. ആഹാരത്തിന്റെ മുന്നിലാണ് എന്നുപോലും ഓർക്കാതെ വായിൽ തോന്നീതുമുഴുവൻ പുള്ളിപറഞ്ഞെങ്കിലും അതിൽ എനിയ്ക്കത്ര അതിശയമൊന്നും തോന്നിയില്ല. എങ്ങനെയൊക്കെ വന്നാലും ഇതെല്ലാമവസാനം എന്റെ നെഞ്ചത്തേ വരൂന്നുള്ളത് ഉറപ്പാണല്ലോ.

അങ്ങനെ നോക്കുമ്പോൾ പതിവുള്ളതിനേക്കാൾ കുറച്ചധികം എന്നതിനപ്പുറത്തേയ്ക്ക് മറ്റൊരുപുതുമയും ഇതിനില്ലയെന്നത് മറ്റൊരുസത്യം.

 

എവിടെ? നിന്റെകൂടെ സകല തോന്നിവാസങ്ങൾക്കും ഒപ്പമുണ്ടായിരുന്നവന്മാരൊക്കെ ഇപ്പൊ എന്തിയേ? ഏതെങ്കിലും നല്ല കോളേജിൽ കേറിപ്പറ്റിക്കാണും… ല്ലേ?

 

കഴിയ്ക്കാൻ ഉരുട്ടിയഉരുള വായിലേയ്ക്കു വെച്ചില്ല, അതിനുമുന്നേ അടുത്ത ചോദ്യംവന്നു. ദേഷ്യത്തോടെയാണ് ചോദ്യമെങ്കിലും എന്നോടുള്ള പുച്ഛം ചുണ്ടിന്റെകോണിൽ എന്നത്തേയുംപോലെ സ്ഥാനംപിടിച്ചിരുന്നു.

 

ആ! എവിടെയൊക്കെയോ ചേർന്നെന്നാ കേട്ടെ!

 

പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞുതീർക്കുമ്പോൾ കയ്യിൽക്കരുതിയിരുന്ന ഉരുള എത്രയുംപെട്ടെന്ന് വായിൽ എത്തിയ്ക്കണമെന്നേ എനിയ്ക്കുണ്ടായ്രുന്നുള്ളൂ.

പിന്നെ ആ പറഞ്ഞതിനുള്ള മറുപടി എന്തായിരിയ്ക്കുമെന്ന് ഊഹിയ്ക്കാമെന്നതിനാൽ മുഖത്തുനോക്കി കഷ്ടപ്പെടേണ്ടിയും വന്നില്ല.

 

കണ്ടോ.. എല്ലാ അലമ്പിനും കൂടെനടന്നിട്ടിപ്പോ അവന്മാര് അവന്മാരുടെ കാര്യം സുരക്ഷിതമാക്കി.. നീയോ?

ആഹ്! നീയിങ്ങനെ നാടിനും വീടിനും കൊള്ളാതെ നടന്നോ.. ഇനി നീയൊക്കെ എന്നു നന്നാവാനാടാ? അതെങ്ങനെ, എന്റെ ചെലവിലിങ്ങനെ തിന്നുമുടിച്ചു നടക്കാനല്ലാതെ നിന്നെയൊക്കെ എന്തിനു കൊള്ളും?

അച്ഛനിരുന്ന് കയർത്തെങ്കിലും ഇതൊന്നും ആദ്യത്തെ സംഭവമല്ലാത്തതുകൊണ്ട് അടുത്തിരുന്ന അമ്മയെയൊന്ന് ചുഴിഞ്ഞുനോക്കി ഞാൻ തീറ്റതുടർന്നു. എന്റെകണ്ണുകൾ അമ്മയിലേയ്ക്കു പതിയുന്നതു കണ്ടിട്ടാവണം അച്ഛന്റെ ശ്രെദ്ധയും അമ്മയിലേയ്ക്കു നീണ്ടത്.

 

ദേ.. എന്റെ ചെലവിൽ തിന്നുമുടിപ്പിച്ച് നടക്കാനാണ് ഇനീം മോന്റെ ഉദ്ദേശമെങ്കിൽ അതിനിവേണ്ടാന്നു പറഞ്ഞേക്ക് നിന്റെമോനോട്.. എവിടേം കിട്ടിയില്ലേൽ വല്ല കൂലിപ്പണിയ്ക്കെങ്കിലും ഇറങ്ങി പോവാൻപറ..

അമ്മയോട് താക്കീതുപോലെ പറഞ്ഞവസാനിപ്പിച്ച് വാഷ്ബെയ്സനടുത്തേയ്ക്ക് നടന്നതും, അതുവരെ മിണ്ടാതെ പ്ളേറ്റിലേയ്ക്കു നോക്കിയിരുന്ന അമ്മ കണ്ണുയർത്തി അച്ഛനെനോക്കി.

 

അപ്ലൈ ചെയ്തിട്ട് എവിടേംകിട്ടാത്തത് അവന്റെ കുറ്റമാണോ?

എന്തിനുമേതിനുംഎനിക്കുവേണ്ടി  ന്യായങ്ങൾ നിരത്താൻ പണ്ടേ ശീലിച്ചയാളെന്ന നിലയിൽ ഇവിടെയും അമ്മ എനിയ്ക്കുവേണ്ടി വാദിച്ചു. പക്ഷെയതിന് അച്ഛന്റെ തിരിഞ്ഞുള്ളൊരു തുറിച്ചു നോട്ടത്തോളവും അതിനോടൊപ്പം വന്ന  വാക്കിനോളവുമേ ആയുസുള്ളായിരുന്നു.

 

അല്ല! എന്റെയാ! ഇവനെ ജനിപ്പിച്ചതും ഇത്രയൊക്കെ വളർത്തിയതും പഠിപ്പിച്ചതുമൊക്കെ എന്റെമാത്രം തെറ്റാ.. നീയിനീം ഇവനെയിങ്ങനെ സപ്പോർട്ട് ചെയ്തു നടന്നോ.. അവസാനം ആരുടെയെങ്കിലും പിച്ചാത്തിപ്പിടിയിൽ തീർന്നു കിടക്കുന്നതു കാണുമ്പഴും ഈ ന്യായീകരണം കാണണം..

 

എന്റെ ദൈവമേ ഇതിയാന്റെയൊരു നശിച്ചനാക്ക്!പിള്ളേരാവുമ്പോ ഓരോ കുരുത്തക്കേടൊക്കെ കാട്ടീന്നൊക്കെയിരിയ്ക്കും.. അതോന്നുമിത്ര വിഷയമാക്കാനും മാത്രമില്ല.. അല്ലേത്തന്നെ ഇപ്പോഴീക്കേസിൽപ്പോലും ഇവന്മാരങ്ങോട്ടുപോയി തല്ലുണ്ടാക്കീതൊന്നുമല്ലല്ലോ? അവരിങ്ങോട്ടുവന്ന് ഇവരുടെ കൂട്ടുകാരെ തല്ലീപ്പോ ഇവന്മാരുകേറി പിടിച്ചുമാറ്റാൻ നോക്കീതല്ലേ? എന്നിട്ടവസാനം കുറ്റംമുഴുവൻ ഇവരുടെ തലയിലും..

 

ദേ ഞാനെന്തേലും പറഞ്ഞാ കൂടിപ്പോകും.. നീയിപ്പഴും ഇവന്റെ വാക്കുംകേട്ട് നടന്നോ.. മോനെന്തു നൊണപറഞ്ഞാലും തൊള്ളതൊടാതെ വിഴുങ്ങിക്കോളും.. അതുകൊണ്ടാണല്ലോ മാസാമാസം സ്റ്റാഫ്‌റൂമിന്റെ വാതിൽക്കൽ നിനക്കുപോയി നിൽക്കണ്ടിവന്നതും.. ഇവിടെയെന്തിന്റെ കുറവുണ്ടായിട്ടാ? സൗകര്യം ഏറിപ്പോയി അതുതന്നെയാ നിന്റെയൊക്കെ പ്രശ്നവും..

കയ്യുംവായും കഴുകി, ടവലിൽ മുഖവും തുടച്ചുകൊണ്ട് തിരിയുന്നതിനിടയിലുള്ള അച്ഛന്റെവാക്കുകൾ. അതു പുള്ളിക്കാരൻ പറഞ്ഞതിലും കാര്യമുണ്ട് കേട്ടോ..

ഇവിടെ എനിയ്ക്കൊരു കുറവും ഉണ്ടായിട്ടല്ല. പക്ഷെ എന്താപറയുക? ഈ തിന്നിട്ട് എല്ലിന്റിടയിൽ കേറുന്ന പരിപാടിയുണ്ടല്ലോ.. അതിന്റെ ഏനക്കേടിൽ ഓരോന്നു കാണിച്ചുവെയ്ക്കും.. ഉടനേ ടീച്ചർ അമ്മയെ വിളിപ്പിയ്ക്കും.. പിന്നെ പ്രിൻസിപ്പാളിന്റെ മുറിയിലാവും ഒരുമണിക്കൂർ.

 

അല്ല! എന്താ ഇനി നിന്റെ മോന്റെ പ്ലാൻ? ഇനിയുമെന്റെ പൈസ മുടിപ്പിച്ചേ അടങ്ങുള്ളൂന്നാണെങ്കിൽ ഇവിടെ നിൽക്കണ്ടാ.. ഇറങ്ങിക്കോളണം, എങ്ങോട്ടേയ്ക്കാന്നു വെച്ചാൽ..

ഒന്നുത്തരവിട്ടശേഷം കൂട്ടിച്ചേർത്തു,

എനിയ്ക്കിനിയും നിനക്കുവേണ്ടി നാട്ടുകാരുടെമുന്നിൽ നാണംകെടാൻ വയ്യ.. ഇനിയെങ്കിലും കുറച്ചുനാൾ തലയുയർത്തി നടക്കണമെന്ന് ആഗ്രഹമുണ്ട്.. അതോണ്ടെന്റെ സന്തതിയ്ക്ക് പഠിച്ചാലേ മതിയാവുള്ളൂങ്കിൽ  ഈ നാട്ടിൽവേണ്ട… വേറെ എവിടാന്നുവെച്ചാ പൊക്കോ..

വിചാരണ കഴിഞ്ഞു.. ശിക്ഷയും വിധിച്ചു..

എന്നെയിങ്ങനെ നാടുകടത്താനും വേണ്ടി ഞാനെന്താ ചെയ്തത്? ഒന്നുരണ്ടു തല്ലുണ്ടാക്കിയതോ? അതോ, ആ കേസിന് കോളേജിൽനിന്നും പുറത്താക്കിയതിന്റെ പേരിൽ വേറൊരു കോളേജിലും അഡ്മിഷൻ കിട്ടാത്തതോ?

 

ആൺപിള്ളേരാവുമ്പോൾ പ്രായത്തിന്റെ അല്ലറചില്ലറ പ്രശ്നങ്ങളൊക്കെ ഉണ്ടാകുന്നത് സാധാരണയല്ലേ? നിങ്ങടെ അച്ഛനും അമ്മയും ഉണ്ടായിരുന്നെങ്കിൽ ചോദിയ്ക്കാമായ്രുന്നു, ഈ പ്രായത്തിൽ നിങ്ങള്കാണിച്ച വെകിടത്തരങ്ങൾ എന്തോരമെന്ന്..

അമ്മ വീണ്ടുംകേറി എനിക്കുവേണ്ടി ഡിഫൻഡ് ചെയ്തു. പക്ഷേ അതിനിടയിലും അച്ഛന്റെവാക്കുകൾ ഒന്നുകൂടി സ്ട്രൈക്കുചെയ്തു.

 

അതാപറഞ്ഞത് ഇനിയിവിടെ നിൽക്കണ്ടാ, വേറെ എങ്ങോട്ടെങ്കിലും പറഞ്ഞുവിടാൻ.. ഇവന്റെയീ നശിച്ച കൂട്ടുകെട്ട് പോയാലേ ഇവൻ നന്നാകൂ…

സത്യത്തിൽ എനിയ്ക്കും അത്രയുമേ വേണ്ടിയിരുന്നുള്ളൂ. തുടർന്നും ഇവിടെത്തന്നെ നിന്നാൽ അച്ഛന്റെ കണക്കുപറച്ചിലാവും ബാക്കി.. മാത്രവുമല്ല, പ്ലസ്ടു കഴിഞ്ഞിട്ട് എങ്ങോട്ടെങ്കിലും പോകണമെന്ന് ആഗ്രഹമുണ്ടായ്രുന്ന എനിയ്ക്ക് അതൊരു സുവർണ്ണാവസരവുമായിരുന്നു

വേറെ എവിടേയ്ക്കെങ്കിലുമെന്ന് പറഞ്ഞെന്നല്ലാതെ കൃത്യമായൊരു ഓപ്ഷൻ അങ്ങേർക്കുമില്ലായിരുന്നു. ഇത്രനാളും സകല അലമ്പിനും തലവെച്ചുകൊടുത്ത് നടന്നിരുന്ന എനിയ്ക്ക് എവിടെ അഡ്മിഷൻ ശരിയാക്കാനാണെന്ന ചിന്ത അവരിലും മുള പൊന്തിയിരുന്നെങ്കിലും അവിടംതൊട്ട് എന്റെ തലച്ചോർ പ്രവർത്തിച്ചു തുടങ്ങുകയായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *