പുസ്തക കട എന്നെഴുതിയ ഷോപ്പിന്റെ ഡോർ തുറന്ന് അവൾ അകത്തേക്ക് കയറി…
ശനിയാഴ്ച അവസാനം വന്ന കസ്റ്റമർ വലിച്ചിട്ട കുറച്ച് പുസ്തകങ്ങൾ മേശയുടെ മുകളിൽ കിടപ്പുണ്ടായിരുന്നു അവൾ അതെടുത്ത് ഒതുക്കി വെച്ചു.. കസേരയിലേക്ക് ഇരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ വെള്ള ജുബ്ബയുമിട്ട് നരച്ച താടിയും തടവി ഡോർ തുറന്ന് ഒരാൾ അകത്തേക്ക് കയറി വന്നു. അയാളെ കണ്ട് അവൾ എഴുന്നേറ്റു നിന്നു..
പുതിയ പുസ്തകങ്ങൾ ഇന്ന് വരുമെന്നല്ലേ പറഞ്ഞത് ലേഖേ ,
അതേ മാത്യുച്ഛായ.
ആ.. ഞാൻ ഒന്ന് കോട്ടയം വരെ പോകുവാണ് രണ്ട് ദിവസം കഴിഞ്ഞേ വരുള്ളു. ഇത് അയ്യായിരം രൂപയുണ്ട് കൈയ്യിലുള്ള പൊതി അവൾക്ക് നേരെ നീട്ടി, പുസ്തകം കൊണ്ട് വരുമ്പോൾ കൊടുത്തേക്ക് . എന്തേലും ബാലൻസ് ഉണ്ടെങ്കിൽ എന്നെ വിളിക്കാൻ പറഞ്ഞാൽ മതി
ഓക്കെ അച്ഛായ …
അയാൾ അവിടെയുള്ള ഓഫീസ് മുറിയിലേക്ക് കയറി എന്തൊക്കെയോ ഫയൽസ് എടുത്ത് പുറത്തേക്കിറങ്ങി.
ഡോ ലേഖേ താൻ പറഞ്ഞിരുന്നില്ലേ ഹെൽപിന് ഒരാള് വേണമെന്ന്, ഇന്ന് ഉച്ച കഴിഞ്ഞ് ഒരു പയ്യൻ വരും അരുൺ എന്നോ അർജുൻ എന്നോ എങ്ങാണ്ടാ പേര്. അവനെ കാര്യങ്ങളൊക്കെ ഒന്ന് പഠിപ്പിച്ചു കൊടുക്ക്.. അയാൾ പുറത്തേക്കിറങ്ങുന്നതിനിടെ പറഞ്ഞു.
അർജുൻ ആ പേര് എവിടെയോ കേട്ടിട്ടുണ്ടല്ലോ , ഇന്ന് ഓട്ടോയിലുണ്ടായിരുന്ന പയ്യൻ അവന്റെ പേരും അർജുൻ എന്ന് തന്നെയായിരുന്നില്ലേ ? അവളുടെ ചിന്തകൾ കാടുകയറി ..
സമയം ഏതാണ്ട് രണ്ട് മണിയായി ഇന്ന് പൊതുവേ കസ്ററമേഴ്സ് കുറവായതിനാൽ പാതിവായിച്ചുവച്ച ഒരു സങ്കീർത്തനം പോലെ എന്ന പുസ്തകം അവൾ വായിച്ചു തീർത്തിരുന്നു. വയറ്റിൽ നിന്ന് സംഗീതം പുറപ്പെട്ടു തുടങ്ങിയപ്പോൾ അവൾ ബാഗിൽ നിന്നും ഭക്ഷണം എടുത്തു വച്ച് കഴിക്കാനായി ഇരുന്നു.
എന്ത് ചൂടാപ്പാ,ഇത്… ലേഖ ആരോടെന്നില്ലാതെ സ്വയം പിറു പിറുപിറുത്തു..
എത്ര ദിവസമായി മാത്യുച്ഛായനോട് ഒരു ഏസി വച്ചു തരാൻ പറയുന്നു ഇയാളെ പോലെ ഒരു അറു പിശുക്കൻ ഈ ലോകത്ത് വേറെ കാണില്ല.. മുകളിൽ എന്തിനോ വേണ്ടി കറങ്ങികൊണ്ടിരിക്കുന്ന ഫാനിനെ നോക്കി അവൾ പിറുപിറുത്തു കൊണ്ട് ഭക്ഷണം കഴിക്കുന്നത് തുടർന്നു…
അതിനിടെ ഡോർ തുറന്ന് ഒരു ചെറുപ്പക്കാരൻ ഉള്ളിലേക്ക് കടന്നു വന്നു.
ഒരു നീല ചെക്ക് ഫുൾ സ്ലീവ് ഷർട്ട് ഇൻ ചെയ്തിരിക്കുന്നു. കണ്ണട വെച്ചിട്ടുണ്ട്. ചൂടായതിനാലാവാം തലയിൽ തൊപ്പിയും വച്ചിട്ടുണ്ടായിരുന്നു. ഉള്ളിലേക്ക് കയറിയപ്പോൾ അവൻ ആ തൊപ്പി ഊരി മാറ്റി . തന്റെ വലതു കൈ കൊണ്ട് മുടി ഒന്നു ഒതുക്കി..
ലേഖ മാഡം അല്ലേ ?
മാഡം ആദ്യമായാണ് തന്നെ ഇങ്ങനെ ഒരാൾ അഭിസംബോധന ചെയ്യുന്നത്..
അയ്യോ മാഡം എന്നൊന്നും വിളിക്കണ്ട.
ഞാൻ മാത്യു സാർ പറഞ്ഞിട്ട് വന്നതാണ് , അരുൺ.
ആഹ് സാർ പറഞ്ഞിരുന്നു. ഒരു അഞ്ച് മിനുട്ടേ ഞാൻ ഈ ഭക്ഷണം ഒന്ന് കഴിച്ചോട്ടെ , ഇങ്ങള് ആ കസേരയിലേക്ക് ഇരിക്ക്. മേശയ്ക്ക് അരികിലായി വച്ചിരിക്കുന്ന മറ്റൊരു കസേര ചൂണ്ടിക്കാട്ടി ലേഖ പറഞ്ഞു.
നീ ഫുഡ് കയിച്ചിനേനോ ?
ആഹ് മാഡം ഞാൻ കഴിച്ചിട്ടാ ഇറങ്ങിയെ.
വീണ്ടും അരുൺ മാഡം എന്ന് വിളിച്ചപ്പോൾ അവൾ അവനെയൊന്ന് തറപ്പിച്ചു നോക്കി..
സോ .. സോറി ചേച്ചീ..
ലേഖയും അരുണും ഒരുമിച്ച് പൊട്ടി ചിരിച്ചു. ലേഖ ഭക്ഷണം കഴിച്ചു കൈ കഴുകി, അവന് അഭിമുഖമായി ഒരു കസേര വലിച്ചിട്ട് ഇരുന്നു.
എവിടാ ഇന്റെ സ്ഥലം ?
കതിരൂരാ ചേച്ചി. ഇങ്ങളോ ?
ഞാൻ മട്ടന്നൂർ..
പഠിപ്പൊക്കെ കഴിഞ്ഞോ ?
ഞാൻ ഡിഗ്രി കംപ്ലീറ്റ് ചെയ്തു പിന്നെ ഒന്നു രണ്ടു വർഷം ബാംഗ്ലൂർ ഒരു ബേക്കറിയിൽ ജോലിചെയ്തു . അവിടം മടുത്തപ്പോൾ കുറച്ചുനാൾ വീട്ടിലിരുന്നു. അതിനിടെ ആണ് ഇങ്ങനെ ഒരു ജോലി ചങ്ങായി തരപ്പെടുത്തി തന്നത്.
അപ്പോ ഈട മടുക്കുമ്പോൾ ഇതും ഒയിവാക്കി പോകുമായിരിക്കും അല്ലേ?
അങ്ങനെ ചോയിച്ചാ.. ചെലപ്പോ …
ആഹ് ..
പൊരെല് ആരൊക്കെ ഇണ്ട് ?
അച്ഛനും അമ്മേം ചേട്ടനും , ഏട്ടൻ തലശ്ശേരി ഒരു ഫിനാൻസ് കമ്പനായിലാ… ഇങ്ങളെ വീട്ടിലോ.
ഭർത്താവും ഒരു മോളും. അദ്ദേഹം കോൺട്രാക്ടർ ആണ് മോള് ആറിൽ പഠിക്കുന്നു.
വാ ഞാൻ ഇതൊക്കെ ഒന്ന് കാണിച്ച് തെരാം ലേഖ എഴുന്നേറ്റ് പുസ്തകങ്ങൾ അടക്കി വെച്ച ഷെൽഫിനടുത്തേക്ക് നടന്നു പുറകിലായി അരുണും..
ഈ ഷെൽഫിൽ എല്ലാം ബാലസാഹിത്യമാണ്, ഇവിടെ നോവൽ , ഇതിൽ കഥകൾ, ദാ ഇത് ആത്മകഥയും ജീവചരിത്രങ്ങളും അങ്ങനെ ഒരോ ഷൈൽഫും അതിലെ പുസ്തകങ്ങളും അവൾ അവനു പരിചയപ്പെടുത്തി കൊടുത്തു.
പുതിയ പുസ്തകങ്ങളുടെ സ്റ്റോക്ക് വരുമ്പോൾ അത് എടുത്തു വയ്ക്കണം, പിന്നെ അത് കമ്പ്യൂട്ടറിൽ എൻട്രി ചെയ്യണം അത് പോലെ തന്നെ വിൽക്കുന്നതിന്റെയും ഡാറ്റ ഇതിൽ ഉണ്ടായിരിക്കണം . മേശയുടെ മുകളിലിരിക്കുന്ന കമ്പ്യൂട്ടർ ചൂണ്ടിക്കാട്ടി ലേഖ പറഞ്ഞു.
അവർ പിന്നെയും പരസ്പരം ഓരോ കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു. അതിനിടയിൽ ഡിസി ബുക്സ് എന്നെഴുതിയ ഒരു വാൻ കടയുടെ മുന്നിൽ വന്നു നിന്നത് കണ്ട് ലേഖ ഗ്ലാസ്സ് ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി.
ഇന്ന് കുറേ ഓർഡർ ഉണ്ടല്ലോ ലേഖേ..
അവിടിടയായി നര കയറിയ താടിയിൽ തടവിക്കൊണ്ട് അയാൾ ചോദിച്ചു..
ആഹ് കുറച്ചധികം ഉണ്ട് ബാബു ഏട്ടാ…
ഈയിടെ ആയിട്ട് വായനക്കാരുടെ എണ്ണം കൂടിയോ..
ആളുകൾക്ക് ബുദ്ധി വച്ചെന്ന് തോന്നുന്നു ലേഖ ചിരിച്ചു കൊണ്ടു പറഞ്ഞു, ഒപ്പം ബാബുവും ചിരിച്ചു.
ആഹ് നീ വാതിൽ തുറക്ക് ഞാൻ ഇതൊക്കെ എടുത്ത് അകത്തേക്ക് വെയ്ക്കാം.
നിങ്ങള് തനിച്ചേ ഉള്ളോ , ഹരി എവിടെ. ? ബാബുവിന്റെ കൂടെയുള്ള സഹായിയാണ് ഹരി.
അവന് നല്ല സുഖമില്ല ,
ഓഹ്,
ബാബു വാനിന്റെ പുറകിലത്തെ ഡോർ തുറന്ന് അകത്തു കയറി പുസ്തക കെട്ടുകൾ ഓരോന്നായി ഡോറിനടുത്തേക്ക് നീക്കി വെച്ചു .
അരുണേ ഒന്നിങ്ങോട്ട് വന്നേ ലേഖ നീട്ടി വിളിച്ചു..
എന്താ ചേച്ചീ.. നീ ഇതൊക്കെ ഒന്ന് എടുത്തു അകത്തേക്ക് വെയ്ക്കാൻ ബാബുവേട്ടനെ ഒന്ന് സഹായിക്കണം ഞാൻ ഡെലിവറി നോട്ട് ഒന്ന് ചെക്ക് ചെയ്യട്ടെ ..
ഉം ശരി ചേച്ചീ..
പുതിയ ആളാ അല്ലേ? ഞാൻ ബാബു എന്താ മോന്റെ പേര് ?
അരുൺ എന്നാ അങ്കിൾ..
എന്റെ കൂടയുള്ള പയ്യൻ ഇന്ന് വന്നില്ല അതോണ്ടാ. മോനോട് ലേഖ മോൾ ഇതെടുത്ത് വയ്ക്കാൻ പറഞ്ഞത്. മോന് ബുദ്ധിമുട്ടായോ..
ഹേയ് എന്ത് ബുദ്ധിമുട്ട് , ഇതൊക്കെ എൻറെ ജോലിയുടെ ഭാഗമല്ലേ
പുസ്തകങ്ങൾ എല്ലാം അകത്തെത്തിച്ചതിനുശേഷം ലേഖ അച്ചായൻ തന്ന പൈസ ബാബുവേട്ടന് നൽകി