അർജുൻ ആ പേര് എവിടെയോ കേട്ടിട്ടുണ്ടല്ലോ , ഇന്ന് ഓട്ടോയിലുണ്ടായിരുന്ന പയ്യൻ അവന്റെ പേരും അർജുൻ എന്ന് തന്നെയായിരുന്നില്ലേ ? അവളുടെ ചിന്തകൾ കാടുകയറി ..
സമയം ഏതാണ്ട് രണ്ട് മണിയായി ഇന്ന് പൊതുവേ കസ്ററമേഴ്സ് കുറവായതിനാൽ പാതിവായിച്ചുവച്ച ഒരു സങ്കീർത്തനം പോലെ എന്ന പുസ്തകം അവൾ വായിച്ചു തീർത്തിരുന്നു. വയറ്റിൽ നിന്ന് സംഗീതം പുറപ്പെട്ടു തുടങ്ങിയപ്പോൾ അവൾ ബാഗിൽ നിന്നും ഭക്ഷണം എടുത്തു വച്ച് കഴിക്കാനായി ഇരുന്നു.
എന്ത് ചൂടാപ്പാ,ഇത്… ലേഖ ആരോടെന്നില്ലാതെ സ്വയം പിറു പിറുപിറുത്തു..
എത്ര ദിവസമായി മാത്യുച്ഛായനോട് ഒരു ഏസി വച്ചു തരാൻ പറയുന്നു ഇയാളെ പോലെ ഒരു അറു പിശുക്കൻ ഈ ലോകത്ത് വേറെ കാണില്ല.. മുകളിൽ എന്തിനോ വേണ്ടി കറങ്ങികൊണ്ടിരിക്കുന്ന ഫാനിനെ നോക്കി അവൾ പിറുപിറുത്തു കൊണ്ട് ഭക്ഷണം കഴിക്കുന്നത് തുടർന്നു…
അതിനിടെ ഡോർ തുറന്ന് ഒരു ചെറുപ്പക്കാരൻ ഉള്ളിലേക്ക് കടന്നു വന്നു.
ഒരു നീല ചെക്ക് ഫുൾ സ്ലീവ് ഷർട്ട് ഇൻ ചെയ്തിരിക്കുന്നു. കണ്ണട വെച്ചിട്ടുണ്ട്. ചൂടായതിനാലാവാം തലയിൽ തൊപ്പിയും വച്ചിട്ടുണ്ടായിരുന്നു. ഉള്ളിലേക്ക് കയറിയപ്പോൾ അവൻ ആ തൊപ്പി ഊരി മാറ്റി . തന്റെ വലതു കൈ കൊണ്ട് മുടി ഒന്നു ഒതുക്കി..
ലേഖ മാഡം അല്ലേ ?
മാഡം ആദ്യമായാണ് തന്നെ ഇങ്ങനെ ഒരാൾ അഭിസംബോധന ചെയ്യുന്നത്..
അയ്യോ മാഡം എന്നൊന്നും വിളിക്കണ്ട.
ഞാൻ മാത്യു സാർ പറഞ്ഞിട്ട് വന്നതാണ് , അരുൺ.
ആഹ് സാർ പറഞ്ഞിരുന്നു. ഒരു അഞ്ച് മിനുട്ടേ ഞാൻ ഈ ഭക്ഷണം ഒന്ന് കഴിച്ചോട്ടെ , ഇങ്ങള് ആ കസേരയിലേക്ക് ഇരിക്ക്. മേശയ്ക്ക് അരികിലായി വച്ചിരിക്കുന്ന മറ്റൊരു കസേര ചൂണ്ടിക്കാട്ടി ലേഖ പറഞ്ഞു.
നീ ഫുഡ് കയിച്ചിനേനോ ?
ആഹ് മാഡം ഞാൻ കഴിച്ചിട്ടാ ഇറങ്ങിയെ.
വീണ്ടും അരുൺ മാഡം എന്ന് വിളിച്ചപ്പോൾ അവൾ അവനെയൊന്ന് തറപ്പിച്ചു നോക്കി..
സോ .. സോറി ചേച്ചീ..
ലേഖയും അരുണും ഒരുമിച്ച് പൊട്ടി ചിരിച്ചു. ലേഖ ഭക്ഷണം കഴിച്ചു കൈ കഴുകി, അവന് അഭിമുഖമായി ഒരു കസേര വലിച്ചിട്ട് ഇരുന്നു.
എവിടാ ഇന്റെ സ്ഥലം ?
കതിരൂരാ ചേച്ചി. ഇങ്ങളോ ?
ഞാൻ മട്ടന്നൂർ..
പഠിപ്പൊക്കെ കഴിഞ്ഞോ ?
ഞാൻ ഡിഗ്രി കംപ്ലീറ്റ് ചെയ്തു പിന്നെ ഒന്നു രണ്ടു വർഷം ബാംഗ്ലൂർ ഒരു ബേക്കറിയിൽ ജോലിചെയ്തു . അവിടം മടുത്തപ്പോൾ കുറച്ചുനാൾ വീട്ടിലിരുന്നു. അതിനിടെ ആണ് ഇങ്ങനെ ഒരു ജോലി ചങ്ങായി തരപ്പെടുത്തി തന്നത്.
അപ്പോ ഈട മടുക്കുമ്പോൾ ഇതും ഒയിവാക്കി പോകുമായിരിക്കും അല്ലേ?
അങ്ങനെ ചോയിച്ചാ.. ചെലപ്പോ …
ആഹ് ..
പൊരെല് ആരൊക്കെ ഇണ്ട് ?
അച്ഛനും അമ്മേം ചേട്ടനും , ഏട്ടൻ തലശ്ശേരി ഒരു ഫിനാൻസ് കമ്പനായിലാ… ഇങ്ങളെ വീട്ടിലോ.
ഭർത്താവും ഒരു മോളും. അദ്ദേഹം കോൺട്രാക്ടർ ആണ് മോള് ആറിൽ പഠിക്കുന്നു.
വാ ഞാൻ ഇതൊക്കെ ഒന്ന് കാണിച്ച് തെരാം ലേഖ എഴുന്നേറ്റ് പുസ്തകങ്ങൾ അടക്കി വെച്ച ഷെൽഫിനടുത്തേക്ക് നടന്നു പുറകിലായി അരുണും..
ഈ ഷെൽഫിൽ എല്ലാം ബാലസാഹിത്യമാണ്, ഇവിടെ നോവൽ , ഇതിൽ കഥകൾ, ദാ ഇത് ആത്മകഥയും ജീവചരിത്രങ്ങളും അങ്ങനെ ഒരോ ഷൈൽഫും അതിലെ പുസ്തകങ്ങളും അവൾ അവനു പരിചയപ്പെടുത്തി കൊടുത്തു.
പുതിയ പുസ്തകങ്ങളുടെ സ്റ്റോക്ക് വരുമ്പോൾ അത് എടുത്തു വയ്ക്കണം, പിന്നെ അത് കമ്പ്യൂട്ടറിൽ എൻട്രി ചെയ്യണം അത് പോലെ തന്നെ വിൽക്കുന്നതിന്റെയും ഡാറ്റ ഇതിൽ ഉണ്ടായിരിക്കണം . മേശയുടെ മുകളിലിരിക്കുന്ന കമ്പ്യൂട്ടർ ചൂണ്ടിക്കാട്ടി ലേഖ പറഞ്ഞു.
അവർ പിന്നെയും പരസ്പരം ഓരോ കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു. അതിനിടയിൽ ഡിസി ബുക്സ് എന്നെഴുതിയ ഒരു വാൻ കടയുടെ മുന്നിൽ വന്നു നിന്നത് കണ്ട് ലേഖ ഗ്ലാസ്സ് ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി.
ഇന്ന് കുറേ ഓർഡർ ഉണ്ടല്ലോ ലേഖേ..
