==≠=====================
ടൗണിലെ കാര്യങ്ങളെല്ലാം തീർത്ത്, തിരിച്ച് മണിമലയിലെത്തിയപ്പോഴേക്കും പന്ത്രണ്ട് മണിയായിരുന്നു. ചെറിയ വെയിലുണ്ട്. എങ്കിലും അന്തരീക്ഷത്തിൽ തണുപ്പ് തന്നെയാണ്. നാലാളും ജീപ്പിൽ നിന്നിറങ്ങി കറിയാച്ചനോട് ചായയെടുക്കാൻ പറഞ്ഞു.
തിരിച്ച് വരുമ്പോൾ ടോണിക്ക് മണിമലയുടെ വിശദമായൊരു ചിത്രം മൂന്നാളും കൂടി പറഞ്ഞ് മനസിലാക്കിയിരുന്നു.
മണിമലയിൽ ഏകദേശം മുന്നൂറോളം വീടുകളുണ്ട്. മണിമല ആ പഞ്ചായത്തിലെ പതിനെട്ടാം വാർഡാണ്. കാലങ്ങളായി അവിടുത്തെ വാർഡ് മെമ്പർ, മാളിയേക്കൽ മത്തായിച്ചന്റെ ജ്യേഷ്ഠൻ, മാളിയേക്കൽ അവറാച്ചനായിരുന്നു. മൂന്ന് വർഷം മുൻപ് അവറാച്ചൻ മരിച്ചു. പിന്നെ നടന്ന ഉപതെരഞ്ഞെടുപ്പിൽ കൈതക്കോട്ടെ ലാസറിന്റെ മകൻ ബിനോയ് മെമ്പറായി. അവറാച്ചൻ നല്ലാരു വാർഡ് മെമ്പറായിരുന്നു.
കാലങ്ങളായിഅവിടെ ഉണ്ടായിരുന്ന
എൽ. പി. സ്കൂൾ ഹൈസ്കൂളായി ഉയർത്തിയതും, ഒരു അംഗൻവാടി തുടങ്ങിയതും അവറാച്ചൻ മെമ്പറായതോടെയാണ്. ഒരു റേഷൻ കടയും, ഒരു ഹെൽത്ത് സെന്ററും അവറാച്ചന് സ്ഥലം എം. എൽ. എ യുമായുള്ള ബന്ധം കൊണ്ട് നേടിയെടുത്തതാണ്.കരന്റ് കൊണ്ടുവന്നതും, ഒരു മൊബൈൽ ടവർ സ്ഥാപിച്ചതും അവറാച്ചൻ ഓടി നടന്നാണ്. അവറാച്ചന്റെ മരണശേഷം മകൻ ജോണിച്ചനെ മെമ്പറാക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും, അവൻ ജർമനിയിൽ ജോലിയുള്ള ഒരു നഴ്സിനെ കെട്ടി ജർമനിക്ക് പോയി. മണിമലക്കാർ പഴഞ്ചൻ ആൾക്കാരൊന്നുമല്ല. യുവ തലമുറയൊക്കെ നല്ല മോഡേണാണ്. എല്ലാവരുടേയും കയ്യിൽ സ്മാർട്ട് ഫോണുണ്ട്. ഐഫോൺ ഉപയോഗിക്കുന്നവർ പോലുമുണ്ടിവിടെ..
ഭൂരിഭാഗവും കൃഷിയിടങ്ങളാണ്. അവിടുത്തെ കൃഷിപ്പണിയാണ് പ്രധാനമായും ഇവിടുത്തുകാരുടെ തൊഴിൽ. കാപ്പി കൃഷിയും, തേയിലയുമുണ്ട്. മത്തായിച്ചന്റെത് തന്നെയാണ് കൂടുതൽ ഭൂമിയും. പുറത്തുള്ളവർക്കും ഇവിടെ ഭൂമിയുണ്ട്. തലമുറ മാറ്റം വന്നതോടെ കൂടുതൽ പേരും ഇപ്പോൾ ടൗണിൽ പോയി എന്തെങ്കിലും ജോലി ചെയ്യുന്നവരാണ്. ഡോക്ടറും, എഞ്ചിനീയറും, അദ്ധ്യാപകരും ഇപ്പോൾ മണിമലക്ക് സ്വന്തമായുണ്ട്….
ചായകുടി കഴിഞ്ഞ് ഷംസു എഴുന്നേറ്റ് സുനിക്കുട്ടനോട് പറഞ്ഞു.
“” കുട്ടാ… ഞാൻ നിന്റെ വണ്ടിയൊന്ന് എടുക്കുന്നുണ്ട്… വീട്ടിലൊന്ന് പോയിട്ട് വരാം…”
“” നീ പോയാലെങ്ങിനെയാ ഷംസൂ.. സാധനങ്ങളൊക്കെ ഇപ്പോവരില്ലേ… അതിറക്കണ്ടേ… ഇരുമ്പും, ഷീറ്റുമൊക്കെയാണ്.. ആള് വേണ്ടി വരും…”
ഷംസു പോകാനൊരുങ്ങുന്നത് കണ്ട് മാത്തുക്കുട്ടി പറഞ്ഞു.
“” ഞാനിപ്പോ വരും മാത്തൂ… വീട്ടിലൊന്ന് പോയി വേഗം വരും…”
“” അവൻ പോയിട്ട് വരട്ടെ മാത്തുക്കുട്ടീ..””
അവരുടെ സംസാരം കേട്ട് ടോണി പറഞ്ഞു.
ഷംസു, ടോണിച്ചനെ അടിമുടിയൊന്ന് നോക്കിബൈക്കിൽ കയറി ഓടിച്ചു പോയി.
അവന്റെ ശരീരം ചെറുതായി വിറക്കുന്നുണ്ട്.
വീണ്ടും അവന്റെ മനസ് മന്ത്രിച്ചു.
അമ്പാനേ ശ്രദ്ധിക്ക്….
വീട്ടിലെത്തുമ്പോൾ ഉമ്മ കുളിക്കുകയാണെന്ന് തോന്നുന്നു. അടുക്കളയിൽ നോക്കുമ്പോൾ ഇത്ത അങ്ങോട്ട് തിരിഞ്ഞ് എന്തോ പണിയിലാണ്.. മീൻ പൊരിക്കുകയാണെന്ന് തോന്നുന്നു. അതിന്റെ കൊതിപ്പിക്കുന്ന ഗന്ധം മൂക്കിലേക്ക് വലിച്ച് കയറ്റി, ഇത്തയെ ഒന്നുകൂടി നോക്കി അവൻ മുറിയിലേക്ക് കയറി.
മെല്ലെ വാതിൽ ചാരി കിടക്കയിലേക്ക് കിടന്ന് കണ്ണുകളടച്ചു.
ഷംസുവിന്റെ മനസിൽ ശക്തമായ ഒരു വടംവലി നടക്കുകയാണ്. ഇത് ശരിയോ, തെറ്റോ എന്ന് പോലും അവനറിയില്ല.
താനീ ചെയ്യാൻ പോകുന്നതിന്റെ ഭവിഷ്യത്ത് കൃത്യമായി അവൻ കണക്ക് കൂട്ടിയിട്ടുണ്ട്..ഒന്ന് പാളിപ്പോയാൽ വളരെ വലിയ പ്രത്യാഘാതമായിരിക്കും ഉണ്ടാവുക.. കുടുംബം തന്നെ തകർന്നെന്ന് വരാം..
പക്ഷേ, ഇത് കൃത്യമായ പ്ലാനിംഗോടെ നടപ്പാക്കുന്നത് ഷംസുവാണ്.തന്റെ നീക്കങ്ങളെല്ലാം കിറുകൃത്യമായിരിക്കും. അണുവിട തെറ്റില്ല… തെറ്റാൻ പാടില്ല..എല്ലാ പദ്ധതികളും കൃത്യമായ ആസൂത്രണത്തോടെ തയ്യാറാക്കിയതാണ്.. നാളെയത് നടപ്പിലാക്കാനും തീരുമാനിച്ചതാണ്.
പക്ഷേ… ഇന്ന് രാവിലെ ആ തീരുമാനത്തിൽ ചെറിയൊരു മാറ്റം വരുത്താൻ നിർബന്ധിതനാവുകയായിരുന്നു..
അത്.. അത് ടോണിച്ചനെ കണ്ടതിന് ശേഷം ഉണ്ടായതാണ്..അതോടെ പദ്ധതിയിട്ടത് നാളെ നടക്കില്ലേ എന്നൊരാശങ്ക അവനുണ്ടായി.
