യക്ഷയാമം – 10

“പക്ഷെ ഗൗരിക്ക് അതെടുക്കാൻ കഴിയില്ല. ഇവൾക്കെ പറ്റു.”
സീത അമ്മുവിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു.

“ഇല്ല്യാ, എനിക്ക് പറ്റില്ല്യ.”
അമ്മു തീർത്തുപറഞ്ഞു.
“അമ്മു, ദുഷ്ട്ടനായ മാർത്താണ്ഡന്റെ ചതിയിൽപെട്ടതല്ലേ സീത. എന്റെ മനസുപറയുന്നു ഇതോടുകൂടി എല്ലാം അവസാനിക്കും ന്ന്.”
ഗൗരി അവളെ പറഞ്ഞുമനസിലാക്കി.

“പക്ഷെ ഗൗര്യേച്ചി മുത്തശ്ശനറിഞ്ഞാൽ..”

“മുത്തശ്ശനൊന്നുമറിയില്ല്യ. നീ ധൈര്യമായിട്ടിരിക്ക്.”
ഗൗരി അവളെ പറഞ്ഞുസമ്മതിപ്പിച്ചു.
ശേഷം സീതക്കുനേരെ തിരിഞ്ഞു.

“ഞങ്ങൾ പോകാം. പക്ഷെ ഞങ്ങളുടെ ജീവന് സംരക്ഷണം നൽകണം.”

“ഹഹഹ..”
സീത ആർത്തട്ടഹസിച്ചു.

“നീയിപ്പോഴും ഒരുകാര്യംമറന്നു ഗൗരി.
അമാവാസിയിലെ കാർത്തികയിലാണ് നിന്റെ ജനനം.
നിന്നെ അപായപ്പെടുത്താൻ മാർത്താണ്ഡൻ വരെ ഭയക്കും.”
പുഞ്ചിരിപൊഴിച്ചുകൊണ്ട് സീത പറഞ്ഞു.

“മ്, പോയ്‌കോളൂ…”
സീത വലതുകൈ ഉയർത്തി പോകുവാൻ ആംഗ്യം കാണിച്ചു.

ഗൗരി അമ്മുവിന്റെ കൈയ്യുംപിടിച്ച് ആ വീടിന്റെ ഉമ്മറത്തേക്ക് ചെന്നു.

അടഞ്ഞുകിടക്കുന്ന തിരുട്ടിവതിൽ പതിയെ തുറന്നതും പൊടിയും,മാറാലയും ഒരുമിച്ച് മുകളിൽനിന്നും താഴേക്ക് പതിച്ചു.

ഗൗരി പിന്നിലേക്ക് തിരിഞ്ഞുനോക്കി.

പുഞ്ചിരിപൊഴിച്ചുകൊണ്ട് സീത അവിടെത്തന്നെ നിൽക്കുകയായിരുന്നു.

പൊടിപടലങ്ങൾ കൊണ്ട് നിറഞ്ഞിരുന്ന ചെറിയ ഹാളിന്റെ മധ്യത്തിലായി അവർ നിന്നു.
ചന്ദനത്തിരിയുടെയും കർപ്പൂരത്തിന്റെയും രൂക്ഷഗന്ധം ചുറ്റിലും പരന്നു.

“ഗൗര്യേച്ചി, അതാ..”
അമ്മു വിരൽചൂണ്ടിയ ഭാഗത്തേക്ക് ഗൗരി നോക്കി.

“അതെ, അതുതന്നെ വാ..”
ചെറിയ ഇടനാഴികയിലൂടെ അവർ മുന്നോട്ട് നടന്നു.

ഇടനാഴികയിലൂടെ നീങ്ങി രണ്ടാമത്തെ മുറിയുടെ വാതിലിന്റെ മുൻപിൽ അവർ നിന്നു.
മാറാല പിടിച്ചുദ്രവിച്ച ആ വാതിൽപൊളി ഗൗരി പതിയെ തുറന്നു. വവ്വാൽ കൂട്ടങ്ങൾ വലിയശബ്ദത്തോടുകൂടി പുറത്തേക്ക് വന്നു.
ആ തിരക്കിൽപെട്ട ഒരു വവ്വാൽ
അമ്മുവിന്റെ നെറ്റിയിൽ വന്നടിച്ചു.
ശേഷം വവ്വാൽ നിലത്തു വീണ് ഭയപ്പെടുത്തുന്ന ശബ്ദത്തിൽ നിലവിളിക്കാൻ തുടങ്ങി.

“ആഹ്,അമ്മേ..”
വേദനയെടുത്ത അമ്മുവിന്റെ കണ്ണിൽനിന്നും മിഴിനീർക്കണങ്ങൾ ഒഴുകാൻ തുടങ്ങി.

“ഏയ്‌, ഒന്നുല്യ അമ്മു പേടിക്കേണ്ട, ഞാനില്ലെ,വാ..”

മുറിയാകെ ചുമർ ചിത്രങ്ങളാൽ നിറഞ്ഞുനിന്നിരുന്നു.
ഭയപ്പെടുത്തുന്ന ചുടലഭദ്രയുടെ വിവിധ ഭാവങ്ങൾ.

കൗതുകത്തോടെ ഗൗരി അതെല്ലാം നോക്കിക്കണ്ടു.

കിഴക്കേ ഭാഗത്തെ ആണിയിൽ ചുടലഭദ്രയുടെ ഒരുപടം തൂക്കിയിട്ടിരിക്കുന്നത് കണ്ട ഗൗരി അമ്മുവിനോട് അതെടുക്കാൻ പറഞ്ഞു.
വിറക്കുന്ന കൈകൾകൊണ്ട് അമ്മു അതെടുത്തതും കൈയ്യിൽനിന്നും വഴുതിവീണതും ഒരുമിച്ചായിരുന്നു.

താഴെവീണ പടത്തിന്റെ ചില്ലുകൾ ചിന്നംഭിന്നമായി തെറിച്ചു വീണു.

രണ്ടടി പിന്നിലേക്ക് വച്ച ഗൗരി അണിയിൽതൂക്കിയ താക്കോൽകൂട്ടങ്ങളെ ശ്രദ്ധിച്ചു.
അതിൽ നിന്നും 9 താക്കോലുകളുള്ള ഒരു കൂട്ടം അമ്മു വലതുകൈ നീട്ടിയെടുത്തു.
ശേഷം തിരിഞ്ഞുനടന്ന അവർ
സീതപറഞ്ഞ രണ്ടാമത്തെ മുറിയിൽകയറി.
ചുറ്റിലും നോക്കിയ അമ്മു ജാലകത്തിനോട് ചെറിയ ചെറിയ മേശപ്പുറത്ത് ഒരു മൺകൂജയിരിക്കുന്നത് കണ്ടു.

“ഗൗര്യേച്ചി ദേ..”
അമ്മു ചൂണ്ടിക്കാണിച്ചു.

അവർ രണ്ടുപേരും ജാലകത്തിനോട് ചാരിനിന്നു.
അമ്മു ആ കൂജയിൽ തന്റെ വലതുകൈ ഇട്ടു.

“ആഹ്, ”
വേദനകൊണ്ട് അവൾ പെട്ടന്നു തന്നെ കൈ പിൻവലിച്ചു.

ഉടനെ ഗൗരി ആ കൂജ കമഴ്ത്തിപിടിച്ചു.
അതിൽ നിന്നും രണ്ട്‌ താക്കോൽ താഴേക്ക് വീണു.
കൂടെ കുറച്ചു കുപ്പിച്ചില്ലുകളും വളപ്പൊട്ടുകളും.

താക്കോൽ കൈക്കലാക്കിയ അവർ ആദ്യത്തെ മുറിയിലേക്ക് വീണ്ടും നടന്നു.
തെക്കുഭാഗത്തെ മൂലയിൽ അവർ സൂക്ഷമായി പരിശോദിച്ചു.
പൊടിപടലങ്ങൾ നിറഞ്ഞുനിന്നകാരണം കാൽപാടുകൾ കണ്ടെത്താൻ അവർക്ക് കഴിഞ്ഞില്ല.

ഗൗരി തന്റെ കൈകൾകൊണ്ട് നിലത്ത് പറ്റിപ്പിടിച്ച പൊടിപടലങ്ങളെ തുടച്ചുനീക്കി.
പതിയെ അവിടെ കാൽപാടുകൾ തെളിഞ്ഞുവന്നു.

ഒറ്റനോട്ടത്തിൽ തന്നെ അതൊരു സ്ത്രീയുടെയാണെന്ന് ഗൗരിക്ക് മനസിലാക്കാൻ കഴിഞ്ഞു.

അവൾ അമ്മുവിനോട് ആ കാൽപാദത്തിന്റെ മുകളിൽ കയറിനിൽക്കാൻ പറഞ്ഞു.

ഭയം തോന്നിതുടങ്ങിയതുകൊണ്ടായിരിക്കാം അമ്മു ആദ്യം വിസമ്മതിച്ചു.
പിന്നീട് ഗൗരിടെ നിർബന്ധിപ്രകാരം അവൾ ആ പാദത്തിന്റെ മുകളിൽചവിട്ടിനിന്ന് 6 അടി നടന്നു.
7മത്തെ അടി വച്ചഭാഗത്ത് ചെറിയ ശബ്ദവ്യത്യാസം അനുഭവപ്പെട്ടു.

ഗൗരി വേഗം അവിടെ തന്റെ കൈകൾകൊണ്ട് വൃത്തിയാക്കി.

ചെറിയ താക്കോൽദ്വാരം കണ്ട അവൾ അമ്മുവിനോട് തുറക്കാൻ ആവശ്യപ്പെട്ടു.
തന്റെ കൈയ്യിലുള്ള വലിയ താക്കോലുപയോഗിച്ച് അവൾ ആ രഹസ്യ അറയുടെ വാതിൽ പതിയെ തുറന്നു.
ദ്രവിച്ച വിജാവിരിയുടെ ഭീതിപ്പെടുത്തുന്ന ശബ്ദം ചുറ്റിലും പരന്നു.

“വാ,”
ഗൗരി പതിയെ പടവുകളിലൂടെ താഴേക്ക് ഇറങ്ങി.

എവിടെയോ നീർച്ചോലയൊഴുകുന്ന ശബ്ദം കേൾക്കുന്നുണ്ടായിരുന്നു.

അകത്തേക്ക് ചെല്ലുംതോറും അന്ധകാരം വ്യാപിക്കാൻ തുടങ്ങി.

അവസാന കൽപടവിൽ ചെന്നുനിന്ന അവർ ഇടത്തെഭാഗത്തെ ചുമരിനോടു ചാരിയുള്ള ചെറിയ അറ തന്റെ കൈയ്യിലുള്ള അവശേഷിക്കുന്ന താക്കോൽ ഉപയോഗിച്ച് തുറന്നു.

അതിൽനിന്നും വീണ്ടും മൂന്ന് താക്കോലുകളും ഒരു ബാഗും കിട്ടി.
ബാഗിനെ തിരിച്ചും മറിച്ചും നോക്കിയത്തിനു ശേഷം ഗൗരി കൈവശം വച്ചു.

അകത്തേക്ക് അടുക്കുംതോറും മാംസത്തിന്റെ രൂക്ഷഗന്ധം ചുറ്റിലും പരക്കാൻ തുടങ്ങി.

അമ്മുവിന്റെ നാസികയിലേക്ക് അടിച്ചുകയറിയ ദുർഗന്ധം വായിലൂടെ ഛർദ്ദിച്ചുകൊണ്ട് പുറത്തേക്ക് വന്നു.

“ഗൗര്യേച്ചി നിക്ക് പേടിയാവുന്നു. നമുക്ക് തിരിച്ചു പോകാം.”
കിതച്ചുകൊണ്ട് അമ്മു പറഞ്ഞു.

“നിൽക്ക്, ഇത്രേം ആയില്ല. ദേ ആ കാണുന്നതാണ് സീതപറഞ്ഞ മുറി.”

അവർ രണ്ടുപേരും തലയോട്ടി പതിച്ച ആ മുറിയെ ലക്ഷ്യമാക്കി നടന്നു.
അമ്മു കൈയുള്ള താക്കോൽ ഉപയോഗിച്ച് ആ മുറി തുറന്നു.

അവിടെ കണ്ട കാഴ്ച്ച അവരെ ഭയത്തിന്റെ മുൾമുനയിൽ നിറുത്തി.

ചുടലഭദ്രയുടെ വലിയ വിഗ്രഹം ചുറ്റിലും 7 നിലവിലക്കുകൾ അഞ്ചുതിരിയിട്ട് കത്തിച്ചു വച്ചിരിക്കുന്നു.

അതിന്റെ അടുത്ത് വലിയൊരു മരത്തിന്റെ തടി, അതിനുചുറ്റും രക്തം കട്ടപിടിച്ചു നിൽക്കുന്നുണ്ടായിരുന്നു.
നിലത്ത് മുറിച്ച ഒരുപാട് മുടികൾ കിടക്കുന്നുണ്ട്

വിഗ്രഹത്തിന് ധാരയായി മുകളിൽ നിന്നും എന്തൊ ദ്രാവകം ഒഴുകിവരുന്നതുകാണാം

“മതി ഗൗര്യേച്ചി വാ പോകാം..”
ഭയംകൊണ്ട് അമ്മുവിന്റെ ശബ്ദം ഇടറി.

വിഗ്രഹത്തിന്റെ വലതുഭാഗത്ത് ചുവന്ന പട്ടിൽ ഒരു ചെപ്പ് ഇരിക്കുന്നുണ്ടായിരുന്നു

“അമ്മു, ദേ സീത പറഞ്ഞ ചെപ്പ്. അതിങ്ങടുക്കൂ..”

അമ്മു പതിയെ ആ ചെപ്പ് കൈക്കലാക്കി.
പെട്ടന്ന്

നിലവിളക്കുകൾ ഓരോന്നായി അണയാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *