“രാമാ അബദ്ധം കാണിക്കരുത്.”
ശേഷം തിരുമേനി പുറത്തേക്കിറങ്ങി കാറിന്റെ മുൻപിലേക്കുനിന്നു.
ആക്രമിക്കാൻ വന്ന ആനകൾ തുമ്പികൈ ഉയർത്തി വലിയശബ്ദമുണ്ടാക്കി.
കാറിലിരുന്നുകൊണ്ട് ഒരു കാഴ്ചക്കാരിയെപ്പോലെ ഗൗരി നോക്കിയിരുന്നു.
ആന തന്റെ അടുത്തേക്ക് പാഞ്ഞുവന്നതുകണ്ട തിരുമേനി വലതുകൈ ഉയർത്തി അവിടെ നിൽക്കുവാൻ ആവശ്യപ്പെട്ടു.
“ഇന്നോളമത്രെയും നിന്റെവഴിയിൽ ഞാൻ തടസംനിന്നിട്ടില്ല്യാ. മ്, മറിനിൽക്കാ.”
തിരുമേനിയുടെ വാക്കുകളെ ഗൗനിക്കാതെ അതിലൊരുഗജം അക്രമിക്കാണെന്ന രീതിയിൽ മുന്നോട്ടുവന്നു.
അദ്ദേഹം മിഴികളടച്ച് വിഘ്‌നേശ്വരനെ മനസിൽ ധ്യാനിച്ചു.
” ഓം വിഘ്‌നേശ്വരായ നമഃ
ഓം വിഘ്‌നേശ്വരായ നമഃ
ഓം വിഘ്‌നേശ്വരായ നമഃ”
‘ശുക്ലാംബരധരം വിഷ്ണും
ശശിവർണ്ണം ചതുർഭുജം
പ്രസന്നവദനം ധ്യായേത്
സർവ്വവിഘ്നോപശാംതയേ “
അദ്ദേഹത്തിന്റെ അടുത്തേക്കുപാഞ്ഞുവന്ന ആന മുട്ടുമടക്കി തൊഴുതുനിന്നു.
മറുത്തൊന്നുംപറയാതെ ശങ്കരൻ തിരുമേനി കാറിലേക്കുകയറി.
“രാമാ , വണ്ടിയെടുത്തോളൂ.”
അദ്ദേഹം കൽപ്പിച്ചു.
അദ്‌ഭുദത്തോടെ തിരിഞ്ഞുനോക്കിയ ഗൗരിയുടെ തുടുത്തകവിളിൽ തിരുമേനി ഒന്നുതടവി.
മൺപാതയിലൂടെ ഒരുപാടുനേരം രാമൻ വണ്ടിയോടിച്ചു.
ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ, അംമ്പലത്തിന്റെ അരികിലൂടെ കാർ കടന്നുപോയി.
തിരുമേനി അവിടെക്കു നോക്കിതൊഴുന്നതുകണ്ട ഗൗരി അതിനെപറ്റി ചോദിച്ചു.
“ഗന്ധർവ്വക്ഷേത്രമാണ് അത്.
പണ്ടുകാലം മുതൽ ഇവിടെ പൂജയും കർമ്മങ്ങളുമൊക്കെയുണ്ടായിരിന്നു.
പിൻകാലത്ത് ഗ്രാമത്തിലെ പെൺകുട്ട്യോൾടെ വേളി മുടങ്ങാൻ തുടങ്ങി.
ഗണിച്ചുനോക്കിയപണിക്കർ ഗന്ധർവ്വശാപമാണെന്നുപറഞ്ഞ് അംമ്പലത്തിലെ പൂജകൾ നിറുത്തിവക്കാൻ ആജ്ഞാപിച്ചു.
പക്ഷേ ആ തീരുമാനം തെറ്റായിരുന്നുയെന്ന് വൈകാതെ മനസിലായി.
ശാപം ഒരുനൂറ്റാണ്ട് വരെ നീണ്ടുനിൽക്കുന്നതായിരുന്നു.
ബ്രഹ്മപുരം നശിക്കാൻ തുടങ്ങി.
കൊടും വരൾച്ച, ഐക്യമില്ലായ്മ,തമ്മിതല്ലി ജനങ്ങൾ അക്രമങ്ങൾ അഴിച്ചുവിടുക,
ബലാൽകാരംനടത്തുക അങ്ങനെ..”
“അപ്പൊ, ഇപ്പൊളിതൊന്നുമില്ലേ മുത്തശ്ശാ ?..”
“ഞങ്ങൾ കുറച്ചുപേർ യജ്ഞം നടത്താറുണ്ട്, ശാപമോക്ഷത്തിനുവേണ്ടി, കണക്കുപ്രകാരം ഈ വരുന്നവർഷത്തോടെ ഗന്ധർവ്വശാപം തീരുമെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.
ശേഷം ഗന്ധർവ്വക്ഷേത്രം പൊളിച്ചുപണിയണം,
വിളക്ക് കൊളുത്തി പഴതുപോലെ പൂജയാരംഭിക്കണം.”
മഞ്ചാടികുന്നുകയറി അപ്പൂപ്പൻ കാവിലേക്ക് കാർകടന്നതും വലിയശബ്ദത്തിൽ ഒരു ടയർ പൊട്ടിത്തെറിച്ചു.
“എന്താ രാമാ ?..”
“തിരുമേനി, ടയർ പൊട്ടിന്നാതൊന്നുന്നെ.”
“വേറെ ടയറില്ലേ രാമാ..”
കാറിലിരുന്നുകൊണ്ട് തിരിമേനി ചോദിച്ചു.
“ഉവ്വ്, ഇപ്പോൾ തന്നെ മാറ്റിയിടാം.”
രാമൻ കാറിൽനിന്നിറങ്ങിയതിനുപിന്നാലെ
ഗൗരിയും ഡോർ തുറന്ന് പുറത്തേക്കിറങ്ങി.
ഒഴിഞ്ഞ ഒരു കുന്ന്. കുറെ വൃക്ഷങ്ങളും, ചെടികളും, കാടുപിടിച്ചു നിൽക്കുന്നു
“വേറെ വഴിയില്ല്യേ മുത്തശ്ശാ ”
കാറിലേക്ക് നോക്കിക്കോണ്ട് ഗൗരി ചോദിച്ചു.
“ഉവ്വ്, അതിത്തിരി കൂടുതലാ, ഇതാണ് യഥാർത്ഥവഴി.”
“രാമേട്ടാ എത്രസമയമെടുക്കും.”
കാറിന്റെ ടയറഴിക്കുന്ന രാമനോട് അവൾ ചോദിച്ചു.
“ഇരുപത് മിനിറ്റ്. അതിനുള്ളിൽ ശരിയാകും.”
ഗൗരി അപ്പൂപ്പൻകാവിനു ചുറ്റുംനടന്നു.
“മോളേ, ഇങ്ങട് വരൂ, അങ്ങോട്ടൊന്നും പോവല്ലേ”
കാറിലിരുന്ന് തിരുമേനി വിളിച്ചുപറഞ്ഞു.
പക്ഷെ തിരുമേനിയുടെ വാക്കിന് വിലകല്പിക്കാതെ ഗൗരി അപ്പൂപ്പൻകാവിനുള്ളിലേക്ക് നടന്നു.
ശാന്തമായപ്രകൃതി ഉണർന്നു.
കിളികൾ കലപില ശബ്ദമുണ്ടാക്കാൻ തുടങ്ങി.
ഇളംങ്കാറ്റിൽ എവിടെനിന്നോ അപ്പൂപ്പന്താടികൾ പറന്നുയർന്നു.
അവ ഗൗരിക്കുനേരെ ഒരുമിച്ചൊഴുകിയെത്തി.
“ഹോ, എന്ത് മനോഹരമായ സ്ഥലം, നല്ലതണുത്ത കാറ്റ്,
വെക്കേഷൻ ഇങ്ങട് വന്നിലായിരുന്നെങ്കിൽ വലിയ നഷ്ടമായിരുന്നേനെ.”
അവൾ ഞാന്നുക്കിടക്കുന്ന വള്ളികൾ കൈകൊണ്ട് തട്ടിമാറ്റി കാവിനുള്ളിലേക്ക് കടന്നു.
പിന്നിൽ ചമ്മലകൾ ഞെരിയുന്നശബ്ദം.
ഗൗരി തിരിഞ്ഞുനോക്കി.
“ഇല്ല്യാ, അരുമില്ല്യാ..”
പക്ഷെ തന്റെയടുത്തേക്ക് ആരൊ നടന്നുവരുന്നുണ്ടെന്ന് അവൾക്ക് തോന്നി.
“ഗൗരീ.., മോളേ,”
അകലെനിന്നും തിരുമേനി നീട്ടിവിളിക്കുന്നതുകേട്ട ഗൗരി പെട്ടന്ന്
തിരിഞ്ഞുനോക്കി.
അവളുടെ കണ്മുൻപിലൂടെ എന്തോ ഒന്ന് മിന്നിമായുന്നത് ഒരുമിന്നായം പോലെ കണ്ടു.
പകച്ചുനിന്ന അവളിൽ ഭയം പൊട്ടിപുറപ്പെട്ടു.
തിരിഞ്ഞോടിയ ഗൗരി കാട്ടുവള്ളിയിൽ തട്ടി തടഞ്ഞുവീണു.
കൈകൾ നിലത്തുകുത്തി അവൾ പിടഞ്ഞെഴുന്നേറ്റു.
പെട്ടന്ന് തന്റെ കഴുത്തിലേക്ക് എന്തോ ഒലിച്ചിറങ്ങുന്നതായി അവൾക്കനുഭവപ്പെട്ടു.
വലതുകൈകൊണ്ട് ഗൗരി പതിയെ കഴുത്തിനെ തടവിനോക്കി.
കട്ടിയുള്ള എന്തോദ്രാവകം.
മാവിന്റെ കറയാണെന്നുകരുതിയ അവൾ കൈകളിലേക്ക് നോക്കി.
“രക്തം.”
ഒരുനിമിഷം ശ്വാസംനിലച്ചുപോയ ഗൗരി മുകളിലേക്ക് തന്റെ ശിരസുയർത്തി.
ആകാശംമുട്ടെവളർന്ന വൃക്ഷത്തിന്റെ ശിഖരത്തിൽ ഒരു മൃതദേഹം കാട്ടുവള്ളിയിൽ കിടന്നാടുന്നു.
രക്തം പിന്നെയും തുള്ളികളായി ഗൗരിയുടെ കഴുത്തിലേക്ക് ഇറ്റിവീണു.
ഭയത്തോടെ അവൾ സർവ്വശക്തിയുമെടുത്ത് അലറിവിളിച്ചു.
“മുത്തശ്ശാ..”
ഗൗരിയുടെ നിലവിളികേട്ട് ശങ്കരൻതിരുമേനിയും, രാമനും അപ്പൂപ്പൻ കാവിനുള്ളിലേക്ക് ഓടിവന്നു.
രണ്ടുകൈകളും തന്റെ ചെവിയോട് ചേർത്ത് മിഴികളടച്ചു നിൽക്കുകയായിരുന്നു അപ്പോൾ ഗൗരി.
തുടരും…