“അതാരും ഇല്ലാത്തോരാ. ഏട്ടന് വല്ല്യ ഇഷ്ടായിട്ട് കൂട്ടിക്കൊട്ന്നതാ” അവൾക്ക് വല്ല്യ താത്പര്യമില്ലായിരുന്നു മറുപടി പറയാൻ… പ്രതീക്ഷിച്ച ചോദ്യമല്ലല്ലോ അതുകൊണ്ടാവും.
പക്ഷേ, ഇതുകേട്ട സൗമ്യയുടെ കണ്ണുകൾ വിടർന്നു. അവൾ സൗമ്യഭാവമൊക്കെ വിട്ട് ചോദിച്ചു.
” അന്റെ ഏട്ടന് ഇന്നോടെന്തോ പറയാണ്ട്ന്ന് പറഞ്ഞിലേ ഇയ്യ് പറയ്”
“അത്…അത് പിന്നെ പറയാം. അല്ലെങ്കീ…അല്ലെങ്കി നേര്ട്ട് ചോയ്ക്കോ?”
അവൾ പതറിപ്പോയിരുന്നു. സൗമ്യയുടെ പെട്ടെന്നുള്ള ചോദ്യവും അതിലേറെ, ആഴമേറും ആഴിനിറക്കണ്ണുകളേയും അവൾക്ക് പ്രതിരോധിക്കാനായില്ല.
“എന്തേര്ന്ന് ഓളൊര് ഇത്. ഇത്രക്കൊള്ളൂ ഇയ്യി? ഇന്നാ പൊയ്ക്കോട്ടാ.” ഷമീനയവളെ ഒന്ന് കളിയാക്കി. അത് കേട്ട സുനിത പെട്ടെന്നവിടുന്ന് തടിതപ്പി.
വല്ലാത്തൊരു സൗന്ദര്യമായിരുന്നു സൗമ്യയുടെ മിഴികൾക്കപ്പോൾ…
മൊഴിയിൽ കിലുങ്ങും കൊലുസ്സായിരുന്നു…
അന്ന് എല്ലാമൊന്ന് ഏട്ടനോട് പറയാനായി അവൾ ഓടി വീട്ടിൽ കയറിയതും, രാജുവിന്റെ കാതിൽ മൊഴിയുന്നതും, രാജു തങ്ങൾ പോകുന്നത് വരെ നോക്കി നിന്നതുമൊക്കെ ഇന്നും വേദനയോടെയല്ലാതെ സൗമ്യക്ക് ഓർത്തെടുക്കാനാവില്ല.
പിറ്റേന്ന് രാജുവിനെ, അല്ല…രാജുവേട്ടനെ ബൈക്കുമായി കാണാഞ്ഞ് സൗമ്യ സങ്കടപ്പെട്ട് കൺമഷി കൈത്തണ്ടയിൽ പരന്നു. പിന്നീട് ബസ്സിലിരുന്ന് സങ്കടം പടർന്ന് കണ്ണീരൊഴുക്കിയത് കണ്ണീർക്കടലിൽ ചെന്നെത്തുമെന്ന് വിചാരിച്ചിരുന്നില്ല.
ഒടുവിലൊരു കുലുക്കത്തോടെ ബസ്സ് ഘോരശബ്ദത്തിലാ കാർ ഇടിച്ചു തെറിപ്പിച്ചപ്പോൾ നിർത്തിയിട്ട വാനിനും കാറിനുമിടയിൽ പെട്ടുപോയത് രാജുവേട്ടനാണെന്ന് ഷമീന പറഞ്ഞപ്പോഴും വിശ്വസിച്ചില്ല.
പക്ഷേ, ഓടിവന്നവർ വാൻ തള്ളിമാറ്റിയപ്പോൾ രാജുവിന്റെ വായിൽ നിന്നാണ് കുടംകണക്കേ രക്തമൊഴുകിയതെന്ന് മനസ്സിലായതും കണ്ണിലിരുട്ട് പരന്നു.
പിന്നെയൊന്നും ഓർമ്മയിലില്ല. അഴയിൽ നിന്നുതിർന്നൊരു തട്ടം പോലവൾ ഒഴുകിവീണു.
പിന്നാരോ പറഞ്ഞു കേട്ടു ഒന്നു പിടഞ്ഞു പോലുമില്ലെന്ന്… പക്ഷേ അന്ന് രാജു പിടഞ്ഞില്ലെങ്കിലും സൗമ്യ നിലവിട്ടൊഴുകിയ മനസ്സിന്റെ നിലയില്ലാക്കയത്തിൽ നിലതേടിപ്പിടഞ്ഞിരുന്നു.
പിന്നീട് ആരും കാണാതുള്ളം ചുടുകാട്ടിൽ കത്തിപ്പടർത്തി കെട്ടടക്കി.
അപ്പോഴും അടങ്ങാത്ത കനൽക്കല്ലുകൾ ബാക്കിയായിരുന്നുള്ളിൽ.
പിന്നൊരിക്കൽ ചെണ്ടുമല്ലിപ്പൂവിനും നാലുമണിപ്പൂവിനുമിടയിൽ നടന്നു കയറിയ സൗമ്യയ്ക്ക് വീണ്ടും സങ്കടമായി.
മുറ്റമാകെ മാറിയിരുന്നു.
അന്നത്തെ ഭംഗിയൊക്കെ പോയിരുന്നു.
വണ്ടിയുടെ ടയർ മണ്ണോട് പതിഞ്ഞ് പോയിരുന്നത് കണ്ട് പിടിച്ച് നിൽക്കാനായില്ല സൗമ്യയ്ക്ക്.
പൂക്കൾക്കെല്ലാം ചോരച്ചുവപ്പ് നിറമായിരുന്നന്ന്.
വാടാമല്ലിയും വാടിത്തുടങ്ങി.
വിതുമ്പലൊതുക്കാൻ പാടുപെട്ട സൗമ്യയുടെ മിഴികളിലന്നത്തെ തീവ്രത കാണാഞ്ഞ് സുനിതയൊന്ന് ചിണുങ്ങാതിരുന്നില്ല.
എല്ലാം കഴിഞ്ഞ് യാത്രയാവുമ്പോൾ മുത്തശ്ശിമാരുടെ ചുളിഞ്ഞ പാളികൾക്കിടയിലെ നാലു മണിപ്പൂങ്കണ്ണുകളിലും പ്രതീക്ഷയുടെ എല്ലാ തിരിവെട്ടവും കെട്ടുപോയിരുന്നു…
അവളുടെ ഉള്ളു പിടഞ്ഞതറിഞ്ഞാവണം, നേർത്തുനേർത്തൊരാ കുഞ്ഞിക്കാറ്റ് വീണ്ടും വന്ന് ചിണുങ്ങി വീശിയവളുടെ മിഴിനീരുണക്കാൻ കുഞ്ഞിനേപ്പോലെ വെറുതേ ശ്രമിക്കുന്നുണ്ടായിരുന്നു.
* * * * * * * * *
അകാലത്തിൽ പൊലിഞ്ഞ നന്മനക്ഷത്രം രാധാകൃഷ്ണേട്ടന്റെ മരിക്കാത്ത ഓർമ്മകൾക്ക് മുൻപിൽ ശിരസ്സ് നമിക്കുന്നു.