വീട്ടിൽ രാജു ഇല്ലാതിരിക്കണേ. ഒന്നുമല്ല, ആ മോന്ത കണ്ടാൽ ആ സുഖവും കുളിരുമൊക്കെയങ്ങ് പോയിക്കിട്ടും.
ഇറയത്ത് ചാരിനിർത്തിയ കുതിരവണ്ടിയിലേയ്ക്ക് ദ്രവിച്ച ഓലത്തുറുമ്പ് പൊടിഞ്ഞുവീണത് ഷമീനയറിയാതെ ചുരിദാറിന്റെ ഷാളെടുത്ത് ഒന്ന് തട്ടിക്കളയാൻ തോന്നി. എന്തോ ആ ബൈക്ക് സ്വന്തമാണെന്നോ, ആവുമെന്നോ ഉള്ളിലെവിടെയോ എഴുതിച്ചേർത്തതു പോലൊരു തോന്നൽ.
പുറത്തെ നാലുമണിപ്പൂക്കളും, വാടാമല്ലിയുമൊക്കെ വല്ലാതെ കൊതിപ്പിക്കുന്നു. കുറച്ചു സമയം അതിനിടയിലിരുന്ന് അവർ വീടിന്റെ ഉമ്മറത്തേയ്ക്ക് കയറി. പുറത്തെ ചൂടിൽ നിന്ന് രക്ഷനേടാൻ ഓലമേഞ്ഞ വീടിനോളം വരില്ല ഒന്നും.
“ആരാ, എവ്ടുന്നാ?” പ്രായമായ സ്ത്രീയുടെ ഇടർച്ചയുള്ള ശബ്ദമാണത്. രാജുവിന് അച്ഛനും അമ്മയുമില്ലെന്നറിയാം. പിന്നാരാണ്?
“ഹാ ഞങ്ങളിവ്ട്ത്തെ സുനിതടെ സ്കൂളീ പഠിക്ക്ണോരാ. ഇവിടെ കല്ല്യാണത്തിന് വന്നതാ. രാജൂന്റെ മുത്തശ്ശ്യാ?” ഷമീനയാണതിന് മറുപടി കൊടുത്തത്.
“അങ്ങിനേം പറയാം. സുനിത ദേ മണ്ഡപത്തില്ണ്ടാവൂല്ലോ.
രാജു ഇവിടിണ്ട്, കുളിക്ക്യാ. മക്കളിരിക്ക്”
കുളിക്ക്യേ! രാജ്വോ! കണ്ടാൽ തോന്നില്ല. അവൾക്ക് വിശ്വസിക്കാൻ പ്രയാസം തോന്നി. എന്നും കുളിക്കുന്ന രാജു! അങ്ങനെ മേന്മ ഒന്നായി. ഇനിയും ഉണ്ടാവുമായിരിക്കും.
അപ്പോഴാണ് അടുക്കളയിലൂടൊരു ചൂളം വിളിയുമായി ഒന്നരക്കാലിൽ നൃത്തംചവിട്ടി നീർക്കോലി കുളികഴിഞ്ഞെത്തിയത്! കൈകൾ ചിറകുപോലെ വിരിച്ച് ചാടിച്ചാടി വന്നവൻ അവരെ കണ്ടതും സ്തബ്ധനായി. “ഇന്റള്ളോ സൗമ്യ!” എന്നും പറഞ്ഞ് ഓവർസ്പീഡായിരുന്ന വണ്ടി ബ്രേക്ക് ചവിട്ടിയെങ്കിലും വഴുതിപ്പോയി. ദേ കിടക്കുന്നു ചാന്തിട്ട തറയിൽ! ആ വീഴ്ചയിൽ തോർത്തഴിഞ്ഞവന്റെ ഉള്ളിലിരിപ്പ് പുറത്ത് വന്നു! മുത്തശ്ശിയൊന്ന് നിലവിളിക്കാതിരുന്നില്ല.
അല്ല, ആരായാലും നിലവിളിച്ചു പോകും.
ശബ്ദം കേട്ട് ദേ രണ്ടാമതൊരു മുത്തശ്ശി കൂടി പുറത്തുവന്നു. പക്ഷേ ആ മുത്തശ്ശി എന്നും രാമനാമം ജപിക്കുന്നത് കൊണ്ടാവണം, അവർ വരുന്നതിനു മുൻപേ രാജു തോർത്ത് ചുറ്റി സടകുടഞ്ഞെണീറ്റിരുന്നു.
ആ സീനെല്ലാം കഴിഞ്ഞ് രണ്ടുപേരും സുനിതയെ തിരക്കിയിറങ്ങി.
ഒന്ന് കേൾക്കെടോ ശ്ശെന്തൊരു കഷ്ടാണ്ത്…എന്നൊക്കെ പറഞ്ഞ് പലവട്ടം പിറകെ നടന്നിട്ടും ഒന്നിനും നിന്നു തരാതിരുന്ന സൗമ്യ തന്നെ തിരക്കി വന്നതിൽ അത്ഭുതം തോന്നാതിരുന്നില്ല സുനിതയ്ക്ക്. ഏട്ടനെക്കുറിച്ച് ചോദിക്കാനാവണേ ഈശ്വരാ എന്നാശിക്കുന്നതിനു മുൻപേ സൗമ്യ വലിയ അടുപ്പമൊന്നും ഭാവിക്കാതെ ചോദിച്ചു:
“ആരാ വീട്ടില് രണ്ട് വയ്സായോര്?”
“അതാരും ഇല്ലാത്തോരാ. ഏട്ടന് വല്ല്യ ഇഷ്ടായിട്ട് കൂട്ടിക്കൊട്ന്നതാ” അവൾക്ക് വല്ല്യ താത്പര്യമില്ലായിരുന്നു മറുപടി പറയാൻ… പ്രതീക്ഷിച്ച ചോദ്യമല്ലല്ലോ അതുകൊണ്ടാവും.
പക്ഷേ, ഇതുകേട്ട സൗമ്യയുടെ കണ്ണുകൾ വിടർന്നു. അവൾ സൗമ്യഭാവമൊക്കെ വിട്ട് ചോദിച്ചു.
” അന്റെ ഏട്ടന് ഇന്നോടെന്തോ പറയാണ്ട്ന്ന് പറഞ്ഞിലേ ഇയ്യ് പറയ്”
“അത്…അത് പിന്നെ പറയാം. അല്ലെങ്കീ…അല്ലെങ്കി നേര്ട്ട് ചോയ്ക്കോ?”
അവൾ പതറിപ്പോയിരുന്നു. സൗമ്യയുടെ പെട്ടെന്നുള്ള ചോദ്യവും അതിലേറെ, ആഴമേറും ആഴിനിറക്കണ്ണുകളേയും അവൾക്ക് പ്രതിരോധിക്കാനായില്ല.
“എന്തേര്ന്ന് ഓളൊര് ഇത്. ഇത്രക്കൊള്ളൂ ഇയ്യി? ഇന്നാ പൊയ്ക്കോട്ടാ.” ഷമീനയവളെ ഒന്ന് കളിയാക്കി. അത് കേട്ട സുനിത പെട്ടെന്നവിടുന്ന് തടിതപ്പി.
വല്ലാത്തൊരു സൗന്ദര്യമായിരുന്നു സൗമ്യയുടെ മിഴികൾക്കപ്പോൾ…
മൊഴിയിൽ കിലുങ്ങും കൊലുസ്സായിരുന്നു…
അന്ന് എല്ലാമൊന്ന് ഏട്ടനോട് പറയാനായി അവൾ ഓടി വീട്ടിൽ കയറിയതും, രാജുവിന്റെ കാതിൽ മൊഴിയുന്നതും, രാജു തങ്ങൾ പോകുന്നത് വരെ നോക്കി നിന്നതുമൊക്കെ ഇന്നും വേദനയോടെയല്ലാതെ സൗമ്യക്ക് ഓർത്തെടുക്കാനാവില്ല.
പിറ്റേന്ന് രാജുവിനെ, അല്ല…രാജുവേട്ടനെ ബൈക്കുമായി കാണാഞ്ഞ് സൗമ്യ സങ്കടപ്പെട്ട് കൺമഷി കൈത്തണ്ടയിൽ പരന്നു. പിന്നീട് ബസ്സിലിരുന്ന് സങ്കടം പടർന്ന് കണ്ണീരൊഴുക്കിയത് കണ്ണീർക്കടലിൽ ചെന്നെത്തുമെന്ന് വിചാരിച്ചിരുന്നില്ല.
ഒടുവിലൊരു കുലുക്കത്തോടെ ബസ്സ് ഘോരശബ്ദത്തിലാ കാർ ഇടിച്ചു തെറിപ്പിച്ചപ്പോൾ നിർത്തിയിട്ട വാനിനും കാറിനുമിടയിൽ പെട്ടുപോയത് രാജുവേട്ടനാണെന്ന് ഷമീന പറഞ്ഞപ്പോഴും വിശ്വസിച്ചില്ല.
പക്ഷേ, ഓടിവന്നവർ വാൻ തള്ളിമാറ്റിയപ്പോൾ രാജുവിന്റെ വായിൽ നിന്നാണ് കുടംകണക്കേ രക്തമൊഴുകിയതെന്ന് മനസ്സിലായതും കണ്ണിലിരുട്ട് പരന്നു.
പിന്നെയൊന്നും ഓർമ്മയിലില്ല. അഴയിൽ നിന്നുതിർന്നൊരു തട്ടം പോലവൾ ഒഴുകിവീണു.
പിന്നാരോ പറഞ്ഞു കേട്ടു ഒന്നു പിടഞ്ഞു പോലുമില്ലെന്ന്… പക്ഷേ അന്ന് രാജു പിടഞ്ഞില്ലെങ്കിലും സൗമ്യ നിലവിട്ടൊഴുകിയ മനസ്സിന്റെ നിലയില്ലാക്കയത്തിൽ നിലതേടിപ്പിടഞ്ഞിരുന്നു.
