ശലഭം – 6

മലയാളം കമ്പികഥ – ശലഭം – 6

ഷാ ഇരിക്കുന്ന കാറിൽ നിന്നിറങ്ങിയ ആളെക്കണ്ട് ഷഹാന അമ്പറാന്നു പോയി.പ്രമുഖ ഗായകനൊപ്പം ഒരു തമിഴനെ കണ്ടതാണ് അവൾ അമ്പരക്കാനുള്ള കാരണം.

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അർജുനിൽ നിന്നും കാര്യങ്ങൾ മനസ്സിലാക്കിയ ഷാ കാറിൽ നിന്നിറങ്ങി നേരെ റഹീം ഹാജിയുടെ അടുത്തേക്ക് ചെന്നു.
അപ്പോഴും ഹാജിയാർ പിടികിട്ടിയ ആളെ കഴുത്തിനു കുത്തിപിടിച്ചു ചോദ്യം ചെയ്യുകയായിരുന്നു. “അനക്ക് പേര് പറയാൻ പറ്റൂലെങ്കിൽ അന്നെക്കൊണ്ട് പറയിക്കാനുള്ള പണി ഞമ്മളെ അടുത്തുണ്ട്”എന്ന് പറഞ്ഞുകൊണ്ട് ഹാജിയാർ അയാളുടെ കൈകൾ പിന്നിലേക്ക് തിരിച്ചു പിരിക്കാൻ തുടങ്ങി. “ആ….” അയാളുടെ അലർച്ച അവിടമാകെ പ്രതിധ്വനിച്ചു.
ഹാജിയാരുടെ അടുത്തെത്തിയ ഷാ അദ്ദേഹത്തോടു പറഞ്ഞു “ഹാജിയാരെ ങ്ങള് ദേഹോപദ്രവമൊന്നും ഏൽപ്പിക്കണ്ട, മ്മക്ക് പോലീസിൽ അറീക്കാം, അതല്ലേ നല്ലത്”
ഹാജിയാർ പിടികിട്ടിയ ആളുടെ മേൽ നിന്ന് കയ്യെടുത്തു. പതിയെ ഷായെ സമീപിച്ചു കൊണ്ട് പറഞ്ഞു “ങ്ങള് പറേണതൊക്കെ ശെരിയാണ്, പക്ഷെ,ഓനൊന്നു പേര് പറഞ്ഞൂടെ,അതല്ലേ ഞമ്മള് ചോദിച്ചിട്ടുള്ളൂ”ഹാജിയാർ തന്റെ രോഷം പ്രകടമാക്കി കൊണ്ട് പറഞ്ഞു.
“ഹാജിയാരെ ഞാൻ അതൊന്നുമല്ല ഉദ്ദേശിച്ചത്, ങ്ങള് ഇവനെ ഉപദ്രവിച്ചാൽ പിന്നെ അതാവും പോലീസ് കേസെടുക്കുക, അതുകൊണ്ട് പറഞ്ഞതാണ്, അല്ലാ..,ങ്ങള് പോലീസിൽ അറിയിച്ചില്ലേ” ഷാ ഹാജിയാരോടായി ചോദിച്ചു.
“അറിയിച്ചിട്ടുണ്ട്, ഇപ്പൊ വരും”മറുപടി പറഞ്ഞത് ഹാജിയാരുടെ ഇളയ മകൻ സലാഹുദീനാണ്.
“അവരെന്താ പറഞ്ഞത്, ഉടനെ വരുമോ?”ഷാ സലാഹുദീനോട് ചോദിച്ചു.
“ഉടൻ വരും, അവർ പുറപ്പെട്ടിട്ടുണ്ടെന്നാണ് പറഞ്ഞത്, ഉപ്പാക്ക് അറിയുന്ന ആളാണ്‌, അതുകൊണ്ട് വിശ്വസിക്കാം” സലാഹുദീൻ പറഞ്ഞു.
“ഷാഹുൽഹമീദ് സാറാണോ ഹാജിയാരെ” ഷാ ഹാജിയാരോടായി ചോദിച്ചു.
“അതെ, ഓൻ വേഗം വരും”അയാൾ പറഞ്ഞു.
ഷഹാന തന്നെയാണ് ഇടയ്ക്കിടെ നോക്കുന്നത് എന്നു തോന്നിയ അലി വേഗം കാറിൽ തന്നെ കയറി.അവളുടെ നോട്ടത്തിനു മുന്നിൽ അവൻ പലപ്പോഴും പതറുന്നുണ്ടായിരുന്നു.
അപ്പോഴേക്കും സുമേഷിനെ പിടിക്കാൻ പോയ ഹാജിയാരുടെ മൂത്ത മകൻ സലീം തിരിച്ചെത്തി. ഓടി വന്ന അയാൾ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. അയാൾക് സുമേഷിനെ കിട്ടിയില്ല, സുമേഷ് ഓടി രക്ഷപ്പെട്ടിരുന്നു.
അപ്പോഴേക്കും ഒന്നു രണ്ടു വണ്ടികൾ കൂടി പരിസരത്ത് റോഡ് സൈഡിലായി നിർത്തി. അതിലെ ആളുകൾ സൽമാനും പിടികൂടിയ ആളിനും ചുറ്റും കൂടി നിൽക്കാൻ തുടങ്ങി.
“അപ്പോൾ ഹാജിയാരെ ഞാൻ പോവ്വാണ്, ചെറിയ തിരക്കുണ്ട്. നിങ്ങളുടെ നമ്പർ തരികയാണെങ്കിൽ കാര്യങ്ങൾ വിളിച്ചു തിരക്കാമായിരുന്നു”ഷാ അയാളുടെ ഫോൺ നമ്പർ ആവശ്യപ്പെട്ടു.
ഹാജിയാർ നമ്പർ പറഞ്ഞു കൊടുത്തു. ഷാ അത് തന്റെ ഫോണിൽ ഫീഡ് ചെയ്തു. പിന്നെ വണ്ടിക്കരികിലേക്ക് നടന്നു. ഷാ കയറിയ ഉടൻ തന്നെ അർജുൻ കാർ സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ടെടുത്തു.
ഷായും കൂട്ടരും പോയിക്കഴിഞ്ഞപ്പോഴാണ് അവിടേക്ക് മൊയ്‌ദീൻ എത്തിയത്. പേടിയും ആധിയും മൂലമുണ്ടായ കിതപ്പോടെ അയാൾ മകൾക്കരികിലെത്തി.. “എന്താ മോളെ, എന്താ പറ്റിയെ, ആരാണവർ., എന്തിനാ അവർ നിന്നെ.” ഒറ്റ ശ്വാസത്തിൽ നിരവധി ചോദ്യങ്ങൾ അയാൾ മകളോടായി ചോദിച്ചു.
“ന്റെ മൊയ്‌ദീനെ.. ഇയ്യ് ഒച്ചയുണ്ടാക്കി ആ കുട്ടീനെ കൂടി പേടിപ്പിക്കല്ലേ, അല്ലേൽ തന്നെ ഓളു പേടിച്ചു നിക്കാണ്, അതൊക്കെ ങ്ങള് പൊരേല് ചെന്നിട്ടു ആക്കത്തിൽ ചോയിച്ചാ മതി” മൊയ്ദീന്റെ വെപ്രാളവും വേവലാതിയും അയാളുടെ ചോദ്യങ്ങളിലൂടെ മനസിലാക്കിയ റഹീം ഹാജി അയാളോട് പറഞ്ഞു.
സലീമും സൽമാനും കൂടെ ആ സമയത്തിനകം പിടികിട്ടിയ ആളുടെ കൈകാലുകൾ ബന്ധിച്ചിരുന്നു.
മൊയ്‌ദീൻ ഹാജിയാരുടെ ഉപദേശം കേട്ട് മകളെ ആശ്വസിപ്പിക്കാനായി തോളിൽ കൈ വച്ച് തന്നോട് ചേർത്ത് പിടിച്ചു. ഷഹാന ഒരാശ്രയമെന്നോണം ഉപ്പയുടെ മാറിലേക്ക് ചാഞ്ഞു.
• • •
മിഥുൻ ഓടി അവശനായിരുന്നു. ആരും പെട്ടന്ന് ശ്രദ്ധിക്കാത്ത ഒരിടത്ത് അവൻ ഇരിപ്പുറപ്പിച്ചു. പിന്നെ പോക്കറ്റിൽ നിന്നും ഫോണെടുത്ത് ജയന്റെ നമ്പർ ഡയൽ ചെയ്തു. രണ്ടാമത്തെ റിങ്ങിൽ തന്നെ അപ്പുറത്ത് ഫോൺ എടുത്തു.
“ഹലോ, മിഥുൻ എന്തായി കാര്യങ്ങൾ” ജയൻ ഉദ്ദ്യോഗത്തോടെ ചോദിച്ചു.
“എടാ ഇവിടുത്തെ പദ്ധതി പാളിപ്പോയി. ഇന്നിനി അവൾ കോളേജിലേക്ക് വരാൻ സാധ്യത ഇല്ല” ഒരു നെടുവീർപ്പോടെയാണ് മിഥുനത് പറഞ്ഞത്.
“എന്തു പറ്റി, നീ വല്ലാതെ കിതക്കുന്നുണ്ടല്ലോ”ജയൻ ചോദിച്ചു.
“ഞാൻ ഉച്ചക്ക് വന്നിട്ട് എല്ലാം പറയാം, തത്കാലം ഇന്ന് ആസൂത്രണം ചെയ്ത പദ്ധതി നാളത്തേക്ക് മാറ്റി വയ്ക്ക്, അല്ലാതെ വേറെ വഴിയൊന്നുമില്ല”
“ശരി നീ ഉച്ചക്ക് തന്നെ വാ.ഞാൻ ഇപ്പോൾ കൂടുതൽ ചോദിച്ച് നിന്റെ ടെൻഷൻ കൂട്ടുന്നില്ല”
“എടാ ഞാനെല്ലാം പറയാം. ടെൻഷൻ കുറച്ചൊന്നു കുറയട്ടെ. അതുകൊണ്ടാടാ”
“കുഴപ്പമില്ലടാ നീ ഉച്ചക്ക് പറഞ്ഞാൽ മതി” ജയൻ പറഞ്ഞു.
“ശരിയെടാ ഞാൻ ഉച്ചക്ക് വരാം”
“ഉച്ചക്ക് ക്ലാസ്സ്‌ കട്ട്‌ ചെയ്യണോ?”ജയൻ മിഥുനോടായി ചോദിച്ചു.
“വേണ്ട ഉച്ച സമയത്ത് നിങ്ങൾ ഒരു മണിക്കൂർ എന്റെ അടുത്ത് വന്നാൽ മതി ഞാൻ ക്യാമ്പസ്‌ ഗ്രൗണ്ടിലേക്ക് വരാം”
“ഓക്കേ മിഥുൻ, ഭക്ഷണം കഴിക്കാറാവുമ്പോൾ ഞങ്ങൾ അവിടെ എത്താം”
“ശെരിയെടാ” അവൻ കാൾ കട്ട്‌ ചെയ്തു. ഇനി എന്തൊക്കെ സംഭവിക്കുമെന്ന് അവനൊരു ‘എത്തുംപിടിയും’ കിട്ടിയില്ല. അവന്മാരെ നാട്ടുകാർക്ക് പിടികിട്ടിക്കാണുമോ, അവരെ തല്ലിക്കാണുമോ അവന്റെ ചിന്തകൾ കാട് കയറി. എന്തായാലും അവിടെവരെ ഒന്ന് പോയി നോക്കാൻ അവനുറപ്പിച്ചു.
അവൻ തൊട്ടടുത്ത റോഡിലേക്ക് ഇറങ്ങിയ ശേഷം സുമേഷിന്റെ നമ്പർ ഡയൽ ചെയ്തു. ഫോൺ റിങ്ങ് ചെയ്യാൻ തുടങ്ങിയപ്പോൾ അവന്റെ ഹൃദയമിടിപ്പ് വർദ്ധിച്ചു. അവർ ഒരുപക്ഷെ സുമേഷ് നാട്ടുകാരുടെ പിടിയിലായെങ്കിൽ നാട്ടുകാർക്ക് ‘തന്നെ’ മനസ്സിലാക്കാനും എളുപ്പം സാധിക്കും എന്നവന് മനസ്സിലാക്കി അവൻ കാൾ കട്ട്‌ ചെയ്തു.
അടുത്ത നിമിഷം അവന്റെ ഫോൺ ബെല്ലടിക്കാൻ തുടങ്ങി. അവൻ ഫോണിലേക്ക് നോക്കി സുമേഷിന്റെ നമ്പർ തന്നെയാണ്. കാൾ എടുക്കാതിരുന്നാൽ അത് കൂടുതൽ ബുദ്ധിമോശമാകും എന്ന് തോന്നിയ മിഥുൻ കാൾ അറ്റൻഡ് ചെയ്തു.
“മിഥുൻ, ഞാനാണ് സുമേഷ്”. കിതച്ചുകൊണ്ടാണ് അവനതു പറഞ്ഞത്.
“എന്തായി, എന്തുപറ്റി?” അവർ പിടിയിലായില്ലാ എന്ന ആശ്വാസത്തിൽ അവൻ ചോദിച്ചു.
“രഘു രക്ഷപ്പെട്ടോ എന്നറിയില്ല”
“അതെന്താ അറിയാത്തത്”ഭയത്തോടെയാണ് മിഥുൻ അതു സുമേഷിനോട് ചോദിച്ചത്.
“ഞാൻ മുമ്പേ തന്നെ ഓടിയിരുന്നു, അവരെക്ഷപ്പെട്ടോ എന്നു ഞാൻ കണ്ടില്ല”
“ശ്ശെ ആകെ കുഴപ്പമായല്ലോ”മിഥുൻ തലയിൽ കൈ വച്ചു.
ആ സമയം റഹീം ഹാജിയുടെയും കൂട്ടരുടെയും അടുത്ത് ഒരു പോലീസ് ജീപ്പ് വന്നു നിന്നു.
സർക്കിൾ ഇൻസ്പെക്ടർ ഷാഹുൽ ഹമീദാണ് ആ പോലീസ് ജീപ്പിൽ നിന്നിറങ്ങിയത്. അയാൾ കണ്ണുകൾ കൊണ്ട് പരിസരം ഒന്നു നിരീക്ഷിച്ചു. ചുറ്റും ആളുകൾ കൂടിയിരുന്നു. അയാൾ ഹാജിയാരെ സമീപിച്ചു കൊണ്ട് പറഞ്ഞു. “ഇക്കാ ഇവിടെ, ഈ നാട്ടുകാർക്കിടയിൽ വച്ച് എന്നെ എടാ-പോടാ എന്ന് വിളിക്കരുത്”
“അത് മോനേ”.. എന്താണ് പറയേണ്ടത് എന്നറിയാതെ ഹാജിയാർ ഒരു മാത്ര നിശബ്ദനായി.
“കാര്യം ഞാൻ ഇങ്ങളെ ചങ്ങായിന്റെ മകനൊക്കെ തന്നെയാണ് പക്ഷെ, ഇതൊരു പൊതുസ്ഥലമാണ്, ഞാൻ ഇവിടുത്തെ സർക്കിൾ ഇൻസ്പെക്ടറും ഇവിടെ വച്ചങ്ങനെ അഭിസംബോധന ചെയ്യരുത്” മുമ്പ് ഒരിക്കൽ ഹാജിയാർ തന്നെ അങ്ങനെ വിളിച്ചതോർത്ത് കൊണ്ട് ഷാഹുൽ ഹമീദ് പറഞ്ഞു.
“ശരി സാർ”ഹാജിയാർ അറച്ചറച്ച് മറുപടി നൽകി. തന്റെ സുഹൃത്തിന്റെ മകനെ താൻ ഇഷ്ടപ്പെടുന്ന രീതിയിൽ അഭിസംബോധന ചെയ്യാൻ പറ്റാത്തതിന്റെ അമർഷം ഉണ്ടായിരുന്നു ആ വാക്കുകളിൽ.
ഷാഹുൽ ഹമീദ് സൽമാന് അരികിലേക്ക് നടന്നു. അയാൾക്ക് തൊട്ടു പുറകെ ജീപ്പിൽ നിന്നിറങ്ങിയ മൂന്നു പോലീസുകാരും ഉണ്ടായിരുന്നു. “എന്താ സംഭവം, ആർക്കാ ഒന്ന് വിശദമായി കാര്യങ്ങൾ പറഞ്ഞു തരാൻ കഴിയുക?”എന്ന് ചോദിച്ചുകൊണ്ട് അയാൾ നടന്ന് സൽമാന്റെ അരികിൽ എത്തി.
കൂടി നിന്ന ജനങ്ങൾക്കിടയിൽ പിറുപിറുക്കലുകൾ ഉയർന്നു. അവർ പലതും പറയുന്നുണ്ടായിരുന്നു.അവയൊന്നെും വക വയ്ക്കാതെ അയാൾ സൽമാൻ ബന്ധിച്ചു വച്ചിരുന്ന ആളുടെ അരികിൽ എത്തി. ശേഷം സൽമാനോടായി പറഞ്ഞു “ആദ്യം ഇയാളുടെ കയ്യിലെ കെട്ടുകൾ അഴിക്കൂ..
സൽമാൻ വേഗം തന്നെ അയാളുടെ കയ്യിലെ കെട്ടുകളഴിച്ചു മാറ്റി. ഷാഹുൽ ഹമീദ് ലാത്തികൊണ്ട് അയാളുടെ താടിയിൽ തൊട്ട് തല ഉയർത്തിച്ചു കൊണ്ട് ചോദിച്ചു “എന്താടോ തന്റെ പേര്”
അയാൾ ഒരക്ഷരം മിണ്ടിയില്ല. “ഇരുപതോളം മിനിറ്റായി സാറെ ഞങ്ങളവനോട് പേര് ചോദിക്കുന്നു അവൻ ഇതുവരെ പേര് പറഞ്ഞിട്ടില്ല” സൽമാൻ ഇടയിൽ കയറി സി ഐയോടായി പറഞ്ഞു.
“ഓഹോ അപ്പോൾ ഇവന് നാവില്ല അല്ലേ, അത് ശരി ഇവനെക്കൊണ്ട്‌ പറയിക്കാനുള്ള പണി എനിക്കറിയാം” എന്ന് പറഞ്ഞു കൊണ്ട് ഷാഹുൽ ഹമീദ് കോൺസ്റ്റബിളിനു നേരെ കൈ നീട്ടി. കോൺസ്റ്റബിൾ അയാളുടെ കയ്യിലേക്ക് വിലങ്ങു നൽകി.
ഷാഹുൽ ഹമീദ് അയാളുടെ ഇരു കൈകളും പിന്നിലേക്ക് ആക്കി വിലങ്ങു വച്ച ശേഷം പറഞ്ഞു “നീ ഇപ്പോൾ പേര് പറഞ്ഞാൽ നിനക്ക് കൊള്ളാം, സ്റ്റേഷനിൽ എത്തിയാൽ എന്റെ സ്വഭാവം ഇതായിരിക്കില്ല”
അയാൾ ഒരിക്കലും കൂടി സി ഐയുടെ മുഖത്തേക്ക് നോക്കി. പക്ഷേ ഒന്നും പറഞ്ഞില്ല. “കോൺസ്റ്റബിൾ ഇയാളെ വണ്ടിയിൽ കയറ്റൂ” ഷാഹുൽ ഹമീദ് കോൺസ്റ്റബിളിനോടായി പറഞ്ഞു.
കോൺസ്റ്റബിൾ അയാളുടെ പുറത്തു പിടിച്ചു ജീപ്പിനു നേർക്ക് നടത്താൻ ശ്രമിച്ചു. പക്ഷേ അയാൾ ബലം പിടിച്ചു. അയാളുടെ മനസ്സിലപ്പോൾ ചില റ്റ്കണക്ക്കൂട്ടലുകൾ നടക്കുകയായിരുന്നു. നാട്ടുകാരുടെ മുമ്പിൽ പിടിച്ച് നിന്നത് പോലെ പോലിസിനു മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് തോന്നിയ അയാൾ പറഞ്ഞു “സാർ… എന്റെ പേര് രഘു”
ഷാഹുൽ ഹമീദ് വെട്ടിത്തിരിഞ്ഞ് അയാളുടെ മുഖമടച്ച് ഒരടി കൊടുത്തു കൊണ്ട് ചോദിച്ചു” ഇത്ര നേരം നിന്റെ വായിൽ നാക്കില്ലായിരുന്നോ? ചെന്ന് ജീപ്പിൽ കയറ് ബാക്കിയെല്ലാം സ്റ്റേഷനിൽ ചെന്നിട്ട്”. മൂർച്ചയോടെ രഘുവിനെ നോക്കിക്കൊണ്ടാണ് അയാൾ അതു പറഞ്ഞത്.
പിന്നെ അയാൾ ഷഹാനയെ സമീപിച്ചു.രഘുവിനെ അടിക്കുന്നത് കണ്ടു തന്നെ ഷഹാന ഒന്ന് ഭയന്നിരുന്നു. അയാൾ തന്റെ അടുത്തേക്ക് വരുന്നത് കണ്ട് അവൾ ഉപ്പയോട് ചേർന്ന് നിന്നു. അയാൾ ഷഹാനയുടെ അടുത്തെത്തി. “കുട്ടി പേടിക്കണ്ട,ഞാൻ അത്ര വലിയ ഭീകരൻ ഒന്നുമല്ല” അവളുടെ കണ്ണുകളിലെ ഭയം കണ്ട് അയാൾ പറഞ്ഞു.
അതു കേട്ട് അവളുടെ ചുണ്ടിൽ ഒരു ചിരിയുണ്ടായി. അതു കണ്ടപ്പോൾ സംഭവം ലഘുകരിച്ചെന്ന് തോന്നിയ ഷാഹുൽ ഹമീദ് ചോദിച്ചു “ആരായിരുന്നു അവര്, നിനക്ക് അവരെ മുമ്പ് കണ്ടു പരിചയം ഉണ്ടോ?”
“അറിയില്ല സാർ, ഇതിനു മുമ്പ് ഞാനവരെ കണ്ടിട്ടില്ല”
“നിനക്ക് ശത്രുക്കൾ ആരെങ്കിലും ഉണ്ടോ?”
“ഇല്ല സാർ അങ്ങനെ ഒരു ശത്രു ഉള്ളതായി ഇതുവരെ അറിയില്ല”
“ആരുടെയെങ്കിലും പ്രണയം നിഷേധിച്ചിട്ട് അവർ….” അയാൾ ഒന്ന് നിർത്തി ഷഹാനയുടെ മുഖത്തേക്ക് നോക്കി.
“ഇല്ല സാർ, അങ്ങനെയാരും ഇല്ല “ഷഹാന നിസ്സംശയം മറുപടി പറഞ്ഞു.
“ഓക്കേ, എന്നാൽ ഒരു പരാതി എഴുതി തരണം. ബാക്കി ഞാൻ നോക്കിക്കോളാം”
“സോറി സാർ, ഒരു പരാതി തന്ന് അതിനു പിന്നാലെ നടക്കാൻ താല്പര്യം ഇല്ല, അതുകൊണ്ട് ഞങ്ങൾക്ക് പരാതിയൊന്നും ഇല്ല” മൊയ്‌തീനാണ് ഷഹാനക്കു വേണ്ടി മറുപടി പറഞ്ഞത്.
“ഓക്കേ,എന്റെ സ്വന്തം താല്പര്യപ്രകാരം കേസെടുക്കുന്നതിൽ കുഴപ്പമില്ലല്ലോ അല്ലേ…” ഒരു നിമിഷം നിർത്തിയ ശേഷം തുടർന്നു “ഇനി ഉണ്ടെങ്കിലും കുഴപ്പമില്ല ഞാൻ എന്റെ താല്പര്യപ്രകാരം ഈ കേസുമായി മുന്നോട്ട് പോവുകയാണ്”ഷഹാനയെ നോക്കിക്കൊണ്ടാണ് അയാളതു പറഞ്ഞത്.
ഷാഹുൽ ഹമീദ് റഹീം ഹാജിയുടെ നേർക്ക് തിരിഞ്ഞ് അവരോടു പറഞ്ഞു “നിങ്ങളൊന്നു സ്റ്റേഷൻ വരെ വരണം, കേസ് രേഖപ്പെടുത്താൻ വേണ്ടിയാണ്”
“ഓക്കേ സാർ ഞങ്ങൾ വരാം” മറുപടി പറഞ്ഞത് സലീം ആയിരുന്നു.
അപ്പോഴേക്കും കോൺസ്റ്റബിൾ രഘുവിനെയും കൊണ്ട് ജീപ്പിൽ എത്തിയിരുന്നു. ഷാഹുൽ ഹമീദും അവരുടെ കൂടെ ചെന്ന് കോ-ഡ്രൈവിംഗ് സീറ്റിൽ കയറി. ബാക്കി രണ്ടു കോൺസ്റ്റബിൾമാർ പിന്നിലും. ഡ്രൈവിംഗ് സീറ്റിൽ ഉണ്ടായിരുന്നഎസ് ഐ ഉണ്ണി ജീപ്പ് മുന്നോട്ട് എടുത്തു.
* * *
മിഥുനും സുമേഷും രണ്ടു മൂന്നു വണ്ടികൾക്കു കൈ കാണിച്ചു. പക്ഷേ അതൊന്നും നിർത്തിയില്ല. പിന്നെ അതുവഴി വന്നൊരു ബൈക്ക്കാരനാണ് ബൈക്ക് അവർക്കരികിൽ നിർത്തിയത്. താൻ വരുന്നതു വരെ വെയിറ്റ് ചെയ്യാൻ പറഞ്ഞ് മിഥുൻ ആ ബൈക്കിനു പുറകിൽ കയറി ടൗണിൽ ചെന്നിറങ്ങി. ഒരു ഓട്ടോ വിളിച്ചു അവൻ വീട്ടിലെത്തി. ബൈക്ക് എടുത്ത് സുമേഷനിന്റെ നടുത്ത് എത്തിയപ്പോഴേക്കും ഒരുമണിക്കൂർ കഴിഞ്ഞിരുന്നു.
അപ്പോൾ ഷാഹുൽ ഹമീദും കൂട്ടരും സ്റ്റേഷനിൽ എത്തിയിരുന്നു. രഘുവിനെ സ്റ്റേഷനിലേക്ക് കയറ്റുമ്പോൾ ഷാഹുൽ ഹമീദ് എസ് ഐയോടു പറഞ്ഞു “ഉണ്ണീ, സംഭവസ്ഥലത്തു നിന്നും ആ വണ്ടി സ്റ്റേഷനിൽ എത്തിക്കണം, അതിനു വേണ്ട കാര്യങ്ങൾ ചെയ്യൂ”
“സാർ, അതിന് ഒന്നുകിൽ പഞ്ചറൊട്ടിച്ചു കൊണ്ടുവരണം അല്ലെങ്കിൽ റിക്കവറി വെഹിക്കിൾ വേണ്ടിവരും, എന്താ സാർ ചെയ്യേണ്ടത്?” അതിവിനയത്തോടെ എസ് ഐ ഉണ്ണി ചോദിച്ചു.
“സാധാരണ താൻ എന്താടോ ചെയ്യാറ്” ഷാഹുൽ ഹമീദ് അയാൾക്ക്‌ നേരെ പൊട്ടിത്തെറിച്ചു.
“റിക്കവറി വാൻ ഉപയോഗിക്കും” അയാൾ മറുപടി നൽകി.
“എന്നാൽ അതു തന്നെ ചെയ്യ്”ഷാഹുൽ ഹമീദ് പറഞ്ഞു.
ഉണ്ണി വേഗം ഷാഹുൽ ഹമീദിനു മുന്നിൽ നിന്നും മാറി. അയാൾ രണ്ടു കോൺസ്റ്റബിൾമാരെയും കൂട്ടി റിക്കവറി വാനിൽ കയറി. അതു സംഭവസ്ഥലം ലക്ഷ്യമാക്കി നീങ്ങി.
“ഇയാള് വന്നതിൽ പിന്നെ നമുക്ക് വല്ലാത്ത തലവേദനയാണല്ലോ” എസ് ഐ ഉണ്ണി സംഭവസ്ഥലത്തേക്ക് പോകുന്നതിനിടയിൽ കൂടെ കൂട്ടിയ കോൺസ്റ്റബിൾമാരോട് പറഞ്ഞു. തന്റെ സിൽബന്ധികളായ കോൺസ്റ്റബിൾമാരെ മാത്രമേ ഉണ്ണി കൂടെ കൂട്ടിയിരുന്നുള്ളു.
“അതെയതെ, സ്വസ്ഥമായി ജോലി ചെയ്യാനും പറ്റുന്നില്ല” ഉണ്ണിയെ പിൻതാങ്ങി ഒരു കോൺസ്റ്റബിൾ പറഞ്ഞു.
“ഇയാളെ ഇങ്ങനെ വിട്ടാൽ ശരിയാവില്ല” ആ അഭിപ്രായം മറ്റൊരു കോൺസ്റ്റബിളിന്റെതായിരുന്നു.
“അതിനുള്ള ചില നീക്കങ്ങളൊക്കെ ഞാൻ നടത്തുന്നുണ്ട്, ആ റഹീം ഹാജിയാണ് അയാളെ ഇവിടെ പിടിച്ചു നിർത്തുന്നത്” ഉണ്ണി തന്റെ ഈർഷ്യ പ്രകടമാക്കി.
അപ്പോഴേക്കും അവർ സംഭവസ്ഥലത്ത് എത്തിയിരുന്നു. അവിടെ കൂടിയിരുന്ന ആളുകളിൽ സിംഹഭാഗവും ഒഴിഞ്ഞു പോയിരുന്നു. അവർ വേഗം തന്നെ ഇറങ്ങി. ഓംനി റിക്കവറി വാനുമായി ഘടിപ്പിച്ചു.
അതു കണ്ടു കൊണ്ടാണ് മിഥുനും സുമേഷും അവിടെ എത്തിയത്. പോലീസ് തങ്ങളുടെ വണ്ടി കൊണ്ടു പോവുകയാണ് എന്നു മനസ്സിലാക്കിയ അവരുടെ ഉള്ളിൽ ഭീതി നിറഞ്ഞു.
രഘുവിനെ പോലീസ് അറസ്റ്റ് ചെയ്തു എന്ന വസ്തുത അവർക്ക് വ്യക്തമായി. ‘രഘു പോലീസിനോട് എന്തെല്ലാം പറഞ്ഞിട്ടുണ്ടാകും?’മിഥു നിന്റെ മനസ് സങ്കർഷഭരിതമായി
* * *
മൊയ്‌തീൻ കാർ പോർച്ചിൽ പാർക്ക്‌ ചെയ്ത് പുറത്തിറങ്ങി. മറുവശതു കൂടി ഷഹാനയും. സംഭവസ്ഥലത്തു നിന്നു മടങ്ങിയ അവർ അപ്പോഴാണ് വീട്ടിൽ എത്തിയത്.
മൊയ്‌തീൻ കാളിങ് ബെല്ലിൽ വിരലമർത്തിയപ്പോൾ തന്നെ ഖദീജ വാതിൽ തുറന്നു. വാതിൽക്കൽ നിന്നിരുന്ന ഭർത്താവിനെ ശ്രദ്ധിക്കാതെ, “ന്താ മോളെ അനക്ക് പറ്റിയെ” എന്നു വിലപിച്ചുകൊണ്ട് അവർ മകളെ സമീപിച്ചു.
എന്നാൽ ആ സമയവും ഷഹാന മറ്റേതോ ലോകത്തായിരുന്നു. രക്ഷപെട്ട സമയം അല്പം ധൈര്യം തോന്നിയിരുന്നെങ്കിലും കാഴ്ചക്കാർ കൂടിയപ്പോൾ അവളുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ഉമ്മയുടെ ചോദ്യവും ഭയവും അവൾ കണ്ടില്ല.
ഷഹാന അകത്തു കടന്നതും തന്റെ മുറിയിലേക്ക് ഓടി. മുറിയിൽ എത്തിയ അവൾ ബാഗ് കട്ടിലിന്റെ ഒരു മൂലയിൽ എറിഞ്ഞ് കട്ടിലിലേക്ക് വീണു. അകാരണമായി അവളുടെ മിഴികൾ നിറയുന്നുണ്ടായിരുന്നു.
“ന്താ..മോളെ അനക്ക് പറ്റിയെ” എന്ന് ചോദിച്ചു കൊണ്ട് ഖദീജയും ആ മുറിയിലെത്തി. മകളുടെ ആ കിടപ്പ് കണ്ട് അവരുടെ ആധി കൂടിയതേയുള്ളു. അവർ പതിയെ കട്ടിലിൽ ഇരുന്ന് മകളുടെ പുറത്തു പതിയെ തലോടിക്കൊണ്ട് പറഞ്ഞു” ഒന്ന് ഉമ്മച്ചി നോട് പറ മോളെ” അവരത് പറയുമ്പോൾ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
“ന്റെ പുന്നാര ഖദീജാ… ഇയ്യ്‌ പ്പൊഓളെ ശല്യം ചെയ്യല്ലേ, ഓൾടെ മനസ്സൊന്നു നേരെയാവട്ടെ ന്നട്ട് ചോദിക്കാം” ഖദീജ ഷഹാനയോട് പതം പറയുന്നത് കേട്ട് അവിടെ എത്തിയ മൊയ്‌തീൻ ഖദീജയോട് പറഞ്ഞു.
ഖദീജ പെട്ടന്ന് കട്ടിലിൽ നിന്നെഴുന്നേറ്റു കൊണ്ട് മൊയ്‌തീനോടായി പറഞ്ഞു “ഞാനോൾടെ ഉമ്മയല്ലേ ഓക്ക് ന്നോട് ഒന്നു പറഞ്ഞൂടെ കാര്യങ്ങള്”
മൊയ്‌തീൻ ഷഹാനയുടെ മുറിയിൽ നിന്നു പുറത്തിറങ്ങി. കൂടെ ഖദീജയും. ശേഷം മുറിയുടെ വാതിൽ ചാരിക്കൊണ്ട് അയാൾ പറഞ്ഞു “ഓളൊന്നു കിടക്കട്ടെ, ഒന്ന് ഉറങ്ങി എണീറ്റ ശേഷം ചോദിക്കാം കാര്യങ്ങൾ, ഇപ്പൊ ഓളെ ഒന്നും ചോദിച്ചു വിഷമിപ്പിക്കണ്ട”
“ന്നാലും” ഒന്നുകൂടി വിങ്ങിപ്പൊട്ടിയെങ്കിലും അത് പൂർത്തിയാക്കാൻ സമ്മതിക്കാതെ മൊയ്‌തീൻ പറഞ്ഞു “ഒരെന്നാലും ഇല്ല ഇനിയെല്ലാം ഓള് ഉണർന്നെണീറ്റിട്ടു ചോദിക്കാം”

Leave a Reply

Your email address will not be published. Required fields are marked *