തല്ലു സഹിക്കാന്‍ വയ്യാതെ അവന്‍ ഓടി… അവന്റെ പുറകെ അവരും. ഓടി തുടങ്ങിയപ്പോള്‍ അവനു സ്ഥലം ഏതാണ്ട് മനസിലായി. ഇവിടെ അവന്‍ പണ്ട് പല തവണ അലഞ്ഞു നടന്നിട്ടുണ്ട്.. ഇടവഴികള്‍ അവനു കാണാപ്പാഠം ആയിരുന്നു. ഏതോ ഒരു ഇടവഴി കയറി അവന്‍ പാഞ്ഞു. ഓടി ഓടി ക്ഷീണിച്ചു അവസാനം ഒരു വെളിമ്പ്രദേശത്ത് എത്തി. പക്ഷെ ദാഹവും ക്ഷീണവും കൊണ്ട് നിലത്തു കിടന്നു കിതച്ചു.
എന്താണ് തല്ലു കൊള്ളാന്‍ ഉണ്ടായ കാരണം എന്ന് മാത്രം അവനു മനസിലായില്ല. …ഉടനെ തന്നെ അവന്‍ ദൈവത്തെ വിളിച്ച് കരഞ്ഞു….
ഇത്തവണ ദൈവം പ്രത്യക്ഷപെട്ടത് ഒരു തെരുവുപട്ടിയുടെ രൂപത്തിലായിരുന്നു. ” കുഞ്ഞേ നിനക്കെന്തു പറ്റി? ദേഹമാസകലം മുറിവാണല്ലോ….” ഇതും പറഞ്ഞു കൊണ്ട് ദൈവം ഒരു പുല്‍നാമ്പ് മണക്കുകയും, അതില്‍ എന്തോ ഓതുകയും ചെയ്തശേഷം കടിച്ചെടുത്തു അവനു നല്‍കി.. “ദാ ഇത് ചവച്ചു തിന്നാല്‍ മതി, വേദന മാറിക്കോളും”. അവന്‍ അത് രണ്ടു കൈയും നീട്ടി വാങ്ങി. കുനിഞ്ഞു നിന്നു ആദരവ് പ്രകടിപിച്ച ശേഷം പറഞ്ഞു ” ദൈവമേ നീ എത്ര കരുണാമയന്‍.. ഇത്തവണയും എനിക്ക് അബദ്ധം പിണഞ്ഞിരിക്കുന്നു..ഈ ശരീരത്തിന് യോജിച്ച രീതികള്‍ എനിക്ക് പറ്റുന്നവയല്ല എന്ന് തോന്നുന്നു. ദയവായി മറ്റൊരു അവസരം കൂടി തന്നാലും…”
ദൈവം അല്‍പനേരം ചിന്തിച്ചു. ” ശെരി, നിന്റെ ഇഷ്ടം പോലെയകട്ടെ.. ഇത്തവണ ഏതു തരം മനുഷ്യന്‍റെ ശരീരം വേണമെന്ന് നീ തന്നെ പറയു”. അവന്‍ പറഞ്ഞു ” സ്വയം തീരുമാനങ്ങള്‍ എടുക്കാന്‍ കെല്പുള്ള ,അധികാരം ഉള്ള ഒരു മുതിര്‍ന്ന ആളുടെ ശരീരം മതി”. ദൈവം മന്ദഹാസം തൂകിക്കൊണ്ട് അവനെ തഴുകി. അവന്‍ സാവധാനം നിദ്രയിലാണ്ടു.
അവന്‍ മെല്ലെ കണ്ണ് തുറന്നു. ഒരു വീടിന്റെ രണ്ടാം നിലയില്‍ ആണ് താനിപ്പോള്‍… കസേരയില്‍ ഇരുന്ന്നു പത്രം നോക്കുന്നു. അകത്തു നിന്നും ഒരു സുന്ദരിയായ സ്ത്രീ വന്നു പറഞ്ഞു..”അതേയ്..വന്നു കഴിക്കു…. എത്ര നേരമായി വിളിക്കുന്നു”. അയാൾ എഴുന്നേറ്റു ചുറ്റുപാടും വീക്ഷിച്ചു. വളരെ വലിയൊരു വീടാണ്. പുറത്തു നീളം കൂടിയ കാറുകള്‍ കിടപ്പുണ്ട്. നിരവധി മനുഷ്യര്‍ പൂന്തോട്ടം നനക്കാനും അടിച്ചു വാരാനും മറ്റുമായി അങ്ങിങ്ങ് ഓടി നടക്കുന്നു. ..കൊള്ളാം..ഇത്തവണ ദൈവം തന്നെ അറിഞ്ഞനുഗ്രഹിച്ചിരിക്കുന്നു. ഇവിടെ തനിക്ക് അധികാരം ഉണ്ട്. താനൊരു മുതിര്‍ന്ന മനുഷ്യന്‍ ആണ്!. തന്റെ തിരഞ്ഞെടുക്കല്‍ എന്തുകൊണ്ടും നന്നായി എന്നയാളോര്‍ത്തു. ദൈവത്തോടുള്ള നന്നിയും മനസ്സില്‍ പറഞ്ഞു കൊണ്ട് അയാൾ താഴെ ഡൈനിങ്ങ് ടേബിളിനരുകിലെത്തി.
“ആഹ!!! എങ്ങും ഭക്ഷണത്തിന്റെ ഹൃദ്യമായ നറുമണം. അലഞ്ഞു തിരിഞ്ഞു നടന്ന തെരുവുകളിലെ മുന്തിയ ഹോട്ടലുകളുടെ പിന്നാമ്പുറങ്ങളിലുണ്ടായിരുന്ന അതേസുഗന്ധം. അവന് വായില്‍ വെള്ളമൂറി. എന്താണ് ഇവിടെ ഉള്ളത് ആവോ ! ! കോഴി ഇറച്ചി ആണോ? അതോ ആട്ടിറച്ചി ആയിരിക്കുമോ… ചിലപ്പോ വേറെന്തെങ്കിലും ആവും…..ഒരു പരിചാരകന്‍ നീക്കിയിട്ട് കൊടുത്ത കസേരയില്‍ അയാൾ കയറിയിരുന്നു…ഉടനെ ആ സ്ത്രീ ഒരു പ്ലേറ്റ് എടുത്തു മുന്‍പില്‍ വെച്ചു. അതിലേക്കു പുഴുങ്ങിയ കുറച്ചു പച്ചക്കറികളും ചീരയിലകളും ഒരു കഷ്ണം ബ്രെഡും വിളമ്പി.
“എഹ്….ഇതെന്താ !!!! ” അവന്‍ അമ്പരപ്പോടെ ചോദിച്ചു…
അത്യധികം നീരസഭാവത്തിൽ അവര്‍ പറഞ്ഞു : ” ആഹ ? നല്ല കഥ… നിങ്ങള്ക്ക് ഷുഗര്‍ 120 ആണെന്നറിയില്ലേ മനുഷ്യനെ… ഡോക്ടര്‍ ഡയറ്റ് കണ്ട്രോള്‍ പറഞ്ഞത് ഒക്കെ അങ്ങ് മറന്നു പോയോ ഇത്ര വേഗം ?”
ഇതും പറഞ്ഞു അവർ കസേര വലിച്ചിട്ടിരുന്നു. ഒരു വലിയ പാത്രത്തില്‍ നിന്നും ഹൃദ്യമായ ഗന്ധം പരത്തുന്ന വിഭവങ്ങള്‍ മറ്റുള്ളവര്‍ക്ക് സന്തോഷത്തോടെ വിളമ്പി കൊടുത്തു. അതിനുശേഷം നീട്ടിവിളിച്ചു.
“ടിങ്കു….”
ഒരു വെളുത്ത ലാബ്രഡോര്‍ നായ ഓടി വന്നു വാലാട്ടി നിന്നു. ഒരു ചെറു പാത്രത്തില്‍ ആ രുചിയേറിയ വിഭവം എടുത്തു വിളമ്പി നായയ്ക്ക് മുന്നില്‍ വെച്ചു.. “വയര്‍ നിറയെ കഴിക്കുട്ടോ ടിങ്കു…..” അവർ നായയുടെ ചെവിയിലും തലയിലും തലോടി താലോലിച്ചു.
മേശമേലിരുന്ന ഒരു പാത്രത്തില്‍ പ്രതിഫലിച്ച തന്റെ രൂപത്തെയും ടിങ്കുവിനെയും അയാൾ മാറി മാറി നോക്കി. അന്ന് രാത്രി വിശപ്പ് സഹിക്കാന്‍ വയ്യാതെ അയാൾ വീടിനു പുറത്തിറങ്ങി. പിന്നാമ്പുറത്തെ വേസ്റ്റ് കൂമ്പാരത്തില്‍ പോയി ചികഞ്ഞു. എച്ചിലായ കുറച്ചു എല്ലിന്‍ കഷ്ണങ്ങളും ബാക്കി വന്ന കുറച്ചു ചോറും കിട്ടി. അത് ആര്‍ത്തിയോടെ തിന്നിട്ടും വിശപ്പ് മാറാതെ വീണ്ടും തെരുവിലിറങ്ങി അലഞ്ഞു. എങ്ങോ കൊണ്ടിട്ട വേസ്റ്റ് കൂനയുടെ മണം പിടിച്ചവന്‍ ഓടി. ഒരു കൂട്ടം തെരുവുപട്ടികളും അയാളുടെ പിന്നാലെയോടി. പക്ഷെ രോഗങ്ങള്‍ ക്ഷീണിപ്പിച്ച ആ മനുഷ്യശരീരം അല്പദൂരം പിന്നിട്ടപ്പോഴേക്കും കിതച്ചു നിലത്തുവീണു.
കൂടെ ഓടിയിരുന്ന ഒരു പട്ടി, മെല്ലെ ഓട്ടം മതിയാക്കി തിരികെ വന്ന ശേഷം അയാളോടു പറഞ്ഞു “അലയാന്‍ ആണ് വിധിയെങ്കില്‍ ശ്വാനജന്മമാണ് സഹോദരാ നല്ലത്. ഒരു ശ്വാനജന്മം കിട്ടാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കു”
ആ നായ അയാളുടെ തന്നെ പഴയ രൂപം ആയിരുന്നു. കിടന്ന കിടപ്പില്‍ നിന്നും എണീക്കാതെ മറ്റൊരു ശ്വാനജന്മത്തിനുവേണ്ടി അയാൾ ദൈവത്തെ വിളിച്ച് അലറിക്കരഞ്ഞു