**********************************************
ഇതേ സമയം വിഷ്ണുവും ഐശ്വര്യയും മീറ്റിംഗ് ഒരുക്കിയിരുന്ന ഹാളിൽ എത്തിയിരുന്നു.
മുൻപ് തന്റെ അച്ഛന്റെയും അമ്മയുടെയും അസ്ഥി തറയ്ക്ക് മുന്നിൽ വെച്ച് അവൾ പറഞ്ഞ കാര്യങ്ങൾ അവന്റെ മനസ്സിൽ അലയടിക്കുന്നത് കൊണ്ട് എന്താണ് അവളോട് പറയേണ്ടത് എന്ന് അവന് ഒരു വ്യക്തത കിട്ടിയിരുന്നില്ല. പക്ഷെ ആരുമില്ലാത്ത തന്നെ സ്നേഹിക്കാൻ ഇപ്പോൾ ഒരാൾ ഉണ്ടെന്ന് അവന്റെയുള്ളിൽ തോന്നിയത് കൊണ്ടാവാം വീട്ടിൽ നിന്നും പോന്നതിലും കോൺഫിഡൻസ് അവനിൽ തെളിഞ്ഞിരുന്നു.
തളർത്തുവാൻ ശ്രമിക്കുന്നവർ ഇവിടെയും ഉണ്ടെന്നുള്ള തികഞ്ഞ ഒരു ബോധം അവനിൽ ഉണ്ടായിരുന്നത് കൊണ്ട് തന്നെ എന്ത് വന്നാലും നേരിടാനുള്ള ഒരു മനഃശക്തി ആർജിക്കാൻ അവന് കഴിഞ്ഞിരുന്നു. എങ്ങനെയും തന്നെ എല്പിച്ച ഉത്തരവാദിത്വങ്ങൾ എല്ലാം നല്ലതുപോലെ തന്നെ നിറവേറ്റണം എന്നൊരു ചിന്ത മാത്രം അവനിൽ ഉയർന്നു നിന്ന്.
സ്റ്റാഫുകൾക്ക് ഇരിക്കുവാനായി നിരയായി ഒരുക്കിയിരിക്കുന്ന കസേരകളുടെ മുന്നിലായി 5 പേർക്ക് അവർക്കഭിമുഖമായി ഇരിക്കുവാനുള്ള സൗകര്യങ്ങൾ ചെയ്തിരുന്നു. ഹാളിനകത്തേക്ക് കയറിയ വിഷ്ണുവിനെയും ഐശ്വര്യയെയും അവിടെയിരുന്നവരെല്ലാം തിരിഞ്ഞു നോക്കികൊണ്ട് ഇരുന്നു. ഭൂരിഭാഗം പേരും സ്നേഹത്താലും ബഹുമാനത്താലും നോക്കിയപ്പോൾ ഇടക്ക് തങ്ങളെ എല്പിച്ചിരിക്കുന്ന കാര്യം നിറവേറ്റാനുള്ള വ്യാഗ്രതയോടെ നോക്കുന്ന ചില കണ്ണുകളും അവർക്കിടയിൽ ഉണ്ടായിരുന്നു.
അകത്തേക്ക് വരുന്ന വിഷ്ണുവിന്റെയും ഐഷുവിന്റെയും അടുത്തേക്ക് കുറുപ്പ് സാർ വന്നു. അയാൾക്കൊപ്പം മറ്റു രണ്ടുപേർ കൂടി ഉണ്ടായിരുന്നു. അവർക്കരികിലേക്ക് എത്തിയ ഉടനെ അവർ മൂന്നു പേരും ഇരുവർക്കും ഒരു മോർണിംഗ് വിഷ് ചെയ്തുകൊണ്ട് തന്നെ അകത്തേക്ക് ക്ഷണിച്ചു.
തന്റെ കൂടെ വന്ന രണ്ടാൾക്കാരെയും വിഷ്ണുവിനെയും ഐശ്വര്യയെയും പരിചയപ്പെടുത്തികൊണ്ട് അവർ അഞ്ചുപേരും കൂടെ അകത്തേക്ക് നടന്നു.
നിരയായി ഓരോ ഡിപ്പാർട്മെന്റുകളിലെയും ഉദ്യോഗസ്തർക്കും തൊഴിലാളികൾക്കും പ്രത്യേകം ഒരുക്കിയിരിക്കുന്ന കസേരകൾക്ക് മുന്നിലായി ഒരുക്കിയിരിക്കുന്ന കസേരകളിൽ വിഷ്ണുവും ഐഷുവും ഇരുന്നു. അവർക്കിരുവശവും കുറുപ്പ് സാറും മറ്റു രണ്ടുപേരും പ്രധാനപ്പെട്ട കമ്പനി തൊഴിലാളി യൂണിയൻ നേതാക്കന്മാരും ഉണ്ടായിരുന്നു.
മീറ്റിങ്ങിൽ പങ്കെടുക്കേണ്ട എല്ലാവരും എത്തിയത് കൊണ്ട് ഒരുപാട് വൈകാതെ തന്നെ എല്ലാവരെയും വിളിച്ചു ചേർത്തതിന്റെയും ഇനി മുന്നോട്ടുള്ള കമ്പനി കളുടെയും മറ്റു സ്ഥാപനങ്ങളുടെയും പ്രവർത്തിക്കും സംബന്ധിച്ചുള്ള കാര്യങ്ങൾ ചർച്ച ചെയ്യാം എന്ന് അവർ തീരുമാനിച്ചു കഴിഞ്ഞിരുന്നു. എല്ലാവർക്കും മുന്നിലായി തന്നെ എഴുന്നേറ്റു നിന്നുകൊണ്ട് കുറുപ്പ് സാർ സംസാരിക്കുവാൻ തുടങ്ങി.
“കുറച്ചു കാലങ്ങൾക്ക് ശേഷം ആണല്ലേ നമ്മൾ എല്ലാവരും നേരിട്ട് കാണുന്നത് തന്നെ 😊. വീണ്ടും ഇതുപോലെ ഒരു കുടകീഴിൽ എല്ലാവർക്കും ഒത്തൊരുമയോട് കൂടെ തന്നെ ജോലി ചെയ്യുവാൻ സാധിക്കുമെന്ന് ഞാൻ പോലും കരുതിയിരുന്നതല്ല. പിന്നെ എന്താ ഇപ്പോൾ പറയുക എല്ലാം കണ്ടു മുകളിൽ ഇരിക്കുന്ന ജഗതീശ്വരൻ എല്ലാം നേർ വഴിയിൽ തന്നെ എത്തിച്ചു എന്ന് കരുതാം.
ആ അതൊക്കെ അവിടെ നിൽക്കട്ടെ നമുക്കിപ്പോൾ ഈ സന്തോഷത്തേക്കാൾ കൂടുതലും ചർച്ച ചെയ്യേണ്ട മറ്റൊരു കാര്യമുണ്ട് അത് പറയുന്നതിനും നിങ്ങൾ ഓരോരുത്തരുടെയും അഭിപ്രായങ്ങൾ അറിയുന്നതിനും വേണ്ടിയാണ് ഈ യോഗം ഇവിടെ വിളിച്ചു കൂട്ടിയിരിക്കുന്നത്.
അധികം വെച്ച് താമസിക്കാതെ തന്നെ നമുക്ക് അതിലേക്ക് കടക്കാം. ഇവിടെ ഇരിക്കുന്നവരെ ആരെയും നിങ്ങളെ പരിചയപ്പൊനെടുത്തേണ്ട ആവശ്യമില്ല എന്നറിയാം. അതുകൊണ്ട് തന്നെ ബാക്കി കാര്യങ്ങളൊക്കെ നമ്മുടെ സ്ഥാപനങ്ങളുടെ ഇപ്പോഴത്തെ മാനേജിങ് ഡയറക്ടർ വിഷ്ണു നിങ്ങളോട് സംസാരിക്കുന്നതാണ്. ”
അത്രയും പറഞ്ഞുകൊണ്ട് സംസാരിക്കാൻ ഒരു ആംഗ്യം വിഷ്ണുവിന് നേരെ കാണിച്ചുകൊണ്ട് കുറുപ്പ് സാർ തിരികെ തന്റെ കസേരയിലേക്ക് തന്നെ വന്നിരുന്നു. പക്ഷെ അത്രയും നേരം താൻ മനസ്സിൽ കണക്കു കൂട്ടി സംഭരിച്ചു വെച്ചിരുന്ന എല്ലാ ധൈര്യവും തനിക്കു മുന്നിൽ ഉള്ള ആൾക്കാരോട് സംസാരിക്കാൻ ആയി എഴുന്നേറ്റ വിഷ്ണുവിൽ നിന്നും ചോർന്നു പോവുന്ന കാഴ്ച അവിടെ ഉള്ളവരിൽ പോലും അടക്കിയുള്ള കളിയാക്കലുകളിലേക്ക് നയിച്ചിരുന്നു. അവൻ പോലും അറിയാതെ അവന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു, അവന്റെ നെഞ്ചിടിപ്പിന്റെ വേഗത പതിവിലും കൂടുതലായി ഉയരുന്നത് അവൻ അറിയുന്നുണ്ടായിരുന്നു.
