വർഷങ്ങൾക്ക് ശേഷം – 1
Varshangalkku Shesham | Author : Manoharan Mangalodayam
ഫോണിന്റെ റിംഗ് കേട്ടാണ് റോഷൻ ഉറക്കമെഴുന്നേറ്റത്. നോക്കിയപ്പോൾ അച്ചുവാണ്. “എവിടെയാടാ..? വീട്ടിൽ തന്നെ കുത്തിയിരിക്കാനാണോ നാട്ടിലേക്ക് വന്നേ” എടുത്തപാടെ അവൻ മുരണ്ടു.
“ഡാ… ഒരു 10 മിനുട്ട്”
“ആഹ് വേഗം വാ.. ഇവിടെ വിമലും എത്തീട്ടുണ്ട്.”
ഫോൺ കട്ട് ചെയ്ത് റോഷൻ സമയം ഒന്നു നോക്കി. 11.00 ആകുന്നു. ഇന്നലെ ലേറ്റ് ആയാണ് ബാംഗ്ളൂർന്ന് എത്തിയത്. ഒന്നാമത് കമ്പനിയിലെ ഡെഡ് ലൈൻ മീറ്റ് ചെയ്യുന്ന പ്രഷറിലായിരുന്നു. കൂടെ യാത്രാ ക്ഷീണം കൂടി ആയപ്പോ പിന്നെ പറയേണ്ടല്ലോ..! വന്നപാടെ മേല് പോലും കഴുകാൻ നിക്കാതെ പോത്തുപോലെ കിടന്നുറങ്ങി.
കുളിച്ചൊരുങ്ങി അമ്പലത്തിലേക്ക് ഇറങ്ങിയപ്പോളാണ് ഓർത്തത്, കാലം കുറച്ചായിരിക്കുന്നു. ജോലി കിട്ടി ബാംഗ്ളൂർ സെറ്റിൽ ആയതിൽ പിന്നെ നാട്ടിലേക്ക് ആകെ വന്നത് രണ്ടേ രണ്ടു വട്ടം മാത്രം. ഒന്ന് വിമലിന്റെ കല്യാണത്തിനായിരുന്നു. അന്ന് പിന്നെ രാത്രിക്ക് രാത്രി തന്നെ തിരികെ പോകേണ്ടതുകൊണ്ട് മര്യാദക്ക് ഒന്നു നാട് കാണാൻ പോലും പറ്റിയില്ല. എന്തിനു സ്റ്റേജിൽ വച്ചല്ലാതെ വിമലിനോടും അവന്റെ പുതുപെണ്ണിനോടും മര്യാദക്ക് ഒന്നു മിണ്ടാൻ കൂടി കഴിഞ്ഞില്ല. എന്തായിരുന്നു അവളുടെ പേര്..? അവൻ ഓർത്തെടുക്കാൻ ഒരു ശ്രെമം ഇല്ല.. കഴിയുന്നില്ല.
രണ്ടാമത്തെ വട്ടം വന്ന സമയത്ത് കൃത്യം ഏതോ പാർട്ടിക്കാരുടെ ഹർത്താലും. എന്തിനായിരുന്നു അത്…? അതും ഓർമ്മ കിട്ടുന്നില്ല. അന്ന് പിന്നെ റെയിൽവേ സ്റ്റേഷനിൽ എത്തും മുന്നേ തന്നെ അച്ചു കാര്യം വിളിച്ചു പറഞ്ഞത് കൊണ്ട് പോസ്റ്റ് ആവാതെ തിരികെ കയറി.
നടക്കുന്നതിനിടെ ഒന്നു ചുറ്റുപാടും നോക്കി. എല്ലാം മാറിയിരിക്കുന്നു. ഒന്നോ രണ്ടോ വീടൊഴിച്ചു ബാക്കി തിരിച്ചറിയാൻ കൂടി പറ്റുന്നില്ല. ഈ നാട്ടിൽ തന്നെയായിരുന്നോ താൻ ബാല്യവും കൗമാരവും എല്ലാം ചിലവഴിച്ചത് എന്നു ആലോചിച്ചപ്പോൾ റോഷന് സ്വയം അത്ഭുതം തോന്നിപ്പോയി. പലതും ഓർമ്മകൾ മാത്രമായി മാറിയിരിക്കുന്നു. അതിൽ തന്നെ പലതും തലച്ചോറിനുള്ളിൽ എവിടെയോ മണ്ണ്മൂടി കിടക്കുന്നു. ഇടയ്ക്കു നാട്ടുകാരിൽ പരിചയമുള്ള ചിലരെ കണ്ടപ്പോൾ അവനൊന്നു ചിരിക്കാൻ ശ്രെമിച്ചു. പക്ഷെ അവർക്കവനെ മനസ്സിലായില്ലെന്ന് വ്യക്തം. വേണ്ട നിന്ന് പരിചയം പുതുക്കാൻ നിക്കണ്ട. അവന്റെ അന്തർമുഖത്വം അവനെ പിൻവലിപ്പിച്ചു. സ്വന്തം നാട്ടിൽ താനൊരു അപരിചനായി മാറിയിരിക്കുന്നു എന്ന സത്യം അമ്പലത്തിൽ എത്തിചേരുന്നതിനിനുള്ളിൽ അവന്റെ മനസ്സ് തിരിച്ചറിഞ്ഞു.
“മിസ്റ്റർ മാനേജർ, ഹൌസ് ലൈഫ്?” കണ്ടപാടെ വിമലിന്റെ ഗ്രീറ്റിംഗ് എത്തി.
“അങ്ങനെയൊന്നുമില്ല” വിമലിനു ഒരു മാറ്റവും ഇല്ല. പണ്ടത്തെ അതേ തെറിച്ചു നിക്കണ പ്രകൃതം. കളിയായി മറുപടി പറയുന്നതിനിടെ റോഷൻ ഓർത്തു.
“എന്നാലും 5 കൊല്ലത്തിനിടെ ഒരിക്കൽ പോലും ഉത്സവം കൂടണമെന്ന് നിനക്ക് തോന്നിയില്ലല്ലോ…! പണ്ടൊക്കെ നമ്മൾ എത്ര ആർമാദിച്ചതാ.. ഓർക്കുന്നുണ്ടോ..?”
“മറക്കാൻ പറ്റുമോടാ.. സത്യം പറഞ്ഞാ ശരീരം മാത്രേ വളർന്നിട്ടുള്ളൂ.. മനസ്സുകൊണ്ട് ഇപ്പോഴും അവിടെത്തന്നെയാ…”
പറഞ്ഞുതീർന്നതും അവർക്ക് നേരെ രണ്ട് കോൽ- ഐസ് നീട്ടപ്പെട്ടു. നോക്കിയപ്പോൾ അച്ചുവാണ്. മനസ്സ് വായിച്ചത് പോലെ അവനതു അപ്പോൾ വാങ്ങിക്കാൻ തോന്നിയത് എന്തു അത്ഭുതമാണെന്ന് റോഷൻ മനസ്സിലോർത്തൂ. അവനിൽ നിന്നും അതു വാങ്ങി വായിൽ വച്ചപ്പോൾ, ആ രുചിയുടെ കൂടെ വർഷങ്ങൾക്ക് മുൻപുള്ള കുറെയധികം ഓർമ്മകളും തിരികെ വന്നതായി അവന് തോന്നി. കുറച്ചു നിമിഷങ്ങൾ റോഷൻ അറിയാതെ നൊസ്റ്റാൾജിയയിൽ തന്നെ മതിമറന്നു നിന്നു.
“ഡാ…” വിമലിന്റെ വിളി കേട്ടാണ് സ്വബോധത്തിലേക്ക് തിരികെ വന്നത്. നോക്കിയപ്പോൾ അവനരികിൽ സാമന്യം വെളുത്ത നിറമുള്ള, സെറ്റ് സാരി ധരിച്ച പെൺകുട്ടി കൂടി നിൽക്കുന്നുണ്ട്.
“എന്താടാ ഇങ്ങനെ നോക്കുന്നെ… ഇതാണ് എന്റെ സഹധർമിണി, അഞ്ജൂ” വിമൽ തമാശാ രൂപത്തിൽ അവനവളെ പരിചയപ്പെടുത്തി.
