ഗൂഫി ആൻഡ് കവാർഡ് 30അടിപൊളി 

ഗൂഫി ആൻഡ് കവാർഡ്

Goofy and coward | Author : Jumailath


“കഴിച്ചു കഴിഞ്ഞിട്ട് വർഗീസ് ചേട്ടന്റെ അടുത്തൊന്നു പോണം. നമ്മള് വന്നത് പറയണ്ടേ ”

പത്തിരിയും ചിക്കനും കടിച്ചു പറിക്കുന്നതിനിടെ രേണു പറഞ്ഞു.

 

സാധനങ്ങളൊക്കെ അടുക്കി പെറുക്കി വെച്ചു ആകെയൊന്ന് വൃത്തിയാക്കി കുളിയൊക്കെ കഴിഞ്ഞു ഞങ്ങൾ മഠത്തു വീട്ടിൽ ഗീവർഗീസിനെ കാണാൻ പുറപ്പെട്ടു. അര കിലോമീറ്ററിലേറെ ഉണ്ടാവും. ഒറ്റയടി പാതയുടെ ഇരു വശത്തും ഏക്കറുകളോളം കാപ്പിതോട്ടമാണ്. ഇടയിൽ കുരുമുളകും ഉണ്ട്. തോട്ടത്തിന് വടക്ക് നേരെ താഴത്തായി ചെറിയ ഒരു കുന്നിൻ മുകളിൽ ഒഴിഞ്ഞു കിടക്കുന്ന പാടം. പാടത്തിനു നടുവിൽ വലിയൊരു കുളം. ഒരു വശത്തു ഉയരമുള്ള കയ്യാലയുള്ളതുകൊണ്ട് ഇവിടുന്നു നോക്കിയാൽ കാണില്ല. പാടത്തിന്റെ പിൻ വശത്തു കവുങ്ങാണ്.

കൂട്ടത്തിൽ എന്തൊക്കെയോ ആയുർവേദ മരുന്നിനുള്ള ചെടികളും ഉണ്ട്. കിഴങ്ങോ വേരോ എന്തൊക്കെയോ ഉണക്കി പൊടിച്ച് മൈസൂർക്ക് കൊടുത്ത് വിടും. അവിടുന്ന് വേറെ എങ്ങോട്ടൊക്കെയോ പോകും. അതിനു നടുവിൽ കൂടി കുളത്തിൽ നിന്നുള്ള വെള്ളം ഒഴുകുന്ന ഒരു കൈത്തോട് ഉണ്ട്.

വേനലിൽ കുളത്തിലെ വെള്ളം കുറഞ്ഞതുകൊണ്ട് വറ്റിയതാണ്. വെള്ളമുണ്ടെങ്കിൽ അത് പറമ്പിന്റെ പടിഞ്ഞാറെ അറ്റത്തു കൂടെ ഒഴുകുന്ന ഒരു ചോലയിൽ ചെന്ന് ചേരും. പുഴയാണ് എന്നൊക്കെ പറയുന്നു. അത്രക്ക്‌ വലുപ്പമൊന്നുമില്ല. ബോർഡറിൽ പാടങ്ങൾക്ക് നടുവിലൂടെ ഒഴുകുന്ന ഒരു നീർച്ചാൽ. അത്രേ ഉള്ളൂ. പാടത്തിൻ്റെ പടിഞ്ഞാറെ അറ്റത്തു ഒരു പതിയാണ്. കാപ്പിതോട്ടം കഴിഞ്ഞാൽ പിന്നെ സർപ്പകാവാണ്.

 

അതിന്റെ അങ്ങേയറ്റത്തു കാടുമൂടി കിടക്കുന്ന ഒരു ചതുപ്പാണുള്ളത്. കനത്ത മൂടൽ മഞ്ഞു കാരണം മണ്ണിനോട് ചേർന്ന് കെട്ടിക്കിടക്കുന്ന ഈർപ്പമുള്ള കാറ്റിന് ചതുപ്പിലെ ചീഞ്ഞ ഗന്ധമാണ്. പറങ്കി മരങ്ങളാണ് നിറയെ. വികൃതമായ രീതിയിൽ വളഞ്ഞു പുളഞ്ഞു വളർന്ന ശാഖകളിൽ മുള്ളുള്ള ചില്ല വള്ളികൾ പടർന്നിരിക്കുന്നത് കൊണ്ട് മഞ്ഞിൽ പല രൂപങ്ങളും നിൽക്കുന്നുണ്ടെന്നു തോന്നും.

അതിനു നടുവിൽ പച്ചപ്പായല് പിടിച്ച് വെള്ളത്തിനു ഒരനക്കവും ഇല്ലാത്ത കുളം. കുളത്തിന്റെ കരയിൽ ഒരു അരളി. അതിന്റെ തടിയിലും കൊമ്പിലും ചൂടി കയറുകൾ കെട്ടിയിരിക്കുന്നു. ഒഴിപ്പിച്ചു കൊണ്ട് വന്ന പലരും ആ അരളി മരത്തിലാണ് ഉള്ളത്.

 

 

നിഗൂഢമായ എന്തൊക്കെയോ ചുറ്റിനും ഉണ്ടെന്ന തോന്നൽ ആകാശം കാണാനാകാത്ത വിധത്തിൽ ഇടതൂർന്നു നിൽക്കുന്ന മരങ്ങളുടെ നിഴൽ ഇരുട്ട് വീഴ്ത്തുന്ന ഭീദിതമായ ഈ വഴിയേ പോകുന്നവർക്കാർക്കും തോന്നാതിരിക്കില്ല. അച്ഛച്ചൻ പലയിടത്തു നിന്നും ഒഴിപ്പിച്ചു കൊണ്ട് വന്ന പലരെയും കുടിയിരുത്തിയിരിക്കുന്നത് ആ പറമ്പിലാണ്.

മറ്റു മൂർത്തികൾ പലരും വിഹരിച്ചു നടക്കുന്നതും അതിനുള്ളിൽ തന്നെയാണ്. വെള്ളിയാഴ്ചകളിലും ചൊവ്വാഴ്ചകളിലും വൈകുന്നേരം വന്നു ചെയ്യാനുള്ളത് ചെയ്ത് വിളക്കും വെച്ച് രാത്രി തന്നെ കുറ്റികാട്ടൂരിലേക്ക് മടങ്ങുന്നതായിരുന്നു എന്റെ പതിവ്.

 

ആഹ്ലാദത്തോടെ കയ്യും കലാശവും കാണിച്ച് ഓരോരോ കാര്യങ്ങൾ പറഞ്ഞ് മുന്നിൽ നടക്കുകയാണ് രേണു. സ്വർണ്ണ തകിടിൽ ഒരു ഏലസ്സുണ്ടാക്കണം. രേണു ഇങ്ങനെ നടന്നാൽ ശരിയാവില്ല. സ്ഥലം അത്ര നല്ലതല്ല.

 

വീട്ടിൽ അന്നമ്മ ചേടത്തിയും വർഗീസ് ചേട്ടനും ഉണ്ട്. അല്ലെങ്കിലും വൈകുന്നേരമായാൽ പിന്നെ വർഗീസ് ചേട്ടൻ പുറത്തോട്ടു ഇറങ്ങാറില്ല. രാത്രി കണ്ണ് കാണാതായിട്ട് നാലഞ്ച് വർഷമായി.

 

“മോളെപ്പോ എത്തി? വാ കണ്ണാ ഇരിക്ക്”

 

“ഇന്നലെയാ എത്തിയത്. എത്തിയപ്പോ പാതിരാത്രിയായി. ഉണർന്നിട്ടാണേല് വീടൊക്കെ ഒന്ന് വൃത്തിയാക്കി. അത് കഴിഞ്ഞ് നേരെ ഇങ്ങോട്ട് പോരുവായിരുന്നു”

 

“നിങ്ങള് ചെറുപ്പക്കാർക്കിത്രക്ക് ക്ഷീണോ?”

 

ഞാൻ ഒടിഞ്ഞു മടങ്ങി ഇരിക്കുന്നത് കണ്ട് ചേടത്തി അത്ഭുതപ്പെട്ടു.

 

ഇപ്പോ പഴയ തടിയുടെ ഗുണങ്ങളെ പറ്റി പറയാൻ തുടങ്ങും. പണ്ടിവിടെ വന്നതും ഭർത്താവിൻ്റെ കൂടെ കാടിനോട് മല്ലിട്ട് പൊന്നു വിളയിച്ചതും ഒപ്പം മറ്റു പലതും ചെയ്തതും.

Leave a Reply

Your email address will not be published. Required fields are marked *