അമ്മയുടെ രാമേട്ടൻ
2016 ഒക്ടോബർ.
“ഡിംഗ് ഡോങ്.. ഡിംഗ് ഡോങ്….”
ഞാൻ വാതിൽ തുറന്നു.
“അ..മോനെ, ഇത് മായയുടെ വീട് അല്ലെ?” നല്ല പോക്കമുള്ള ഒരു കറുത്ത മാമൻ എന്നെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു.
“അമ്മാ.. അമ്മയെ കാണാൻ ഒരു മാമൻ വന്നേക്കുന്നു..” ഞാൻ അടുക്കള ഭാഗത്തേക്ക് കൂകി.
“ആരാ മോനെ?” അമ്മ ചോദിച്ചു.
“അറിയില്ലമ്മാ..”
“അമ്മ ദാ വരുന്നു..”
“ഇന്ന് എന്താ മോന് ക്‌ളാസ് ഇല്ലേ?.” അയാൾ ചോദിച്ചു.
“ഇന്ന് സ്പോർട്സ്ഡേയാ മാമാ, അതോണ്ട് ഇ..”
“അ..സാറോ?” പറഞ്ഞു തീർക്കുന്നേന് മുൻപ് അമ്മ അവിടേക്ക് വന്നു.
“അകത്തേക്ക് വായോ..ഏട്ടാ, റാം സാറ് വന്നേക്കുന്നു..”
അച്ഛൻ ഷർട്ട് ഇട്ട് മുറിയിൽനിന്ന് ഇറങ്ങുമ്പോഴേക്കും, ഷൂസ് രണ്ടും ഊരി അയാൾ അകത്തുവന്നു.
“ഇരിക്ക് സാറെ..” അമ്മ പറഞ്ഞു.
“ഞാൻ അൽപ്പം പേടിച്ചിട്ടാ ഈ വാതില് മുട്ടിയെ..” മെല്ലെ സോഫയിലേക്ക് ഇരുന്ന് അയാൾ പറഞ്ഞു.
“എന്തിന് സാറെ?” അച്ഛൻ ചോദിച്ചു.
“അല്ലാ, അന്നത്തെ ആ സംഭവത്തിന് ശേഷം, നിങ്ങൾ എന്നോട് എങ്ങനാ പെരുമാറാൻ പോകുന്നേന്നുള്ള ഒരു ചെറിയ പേടി..”
“ശ്ശെ..വീട്ടിൽ വരുന്ന അതിഥികളോട് ഞങ്ങൾ അങ്ങനെ ഒരു മര്യാദകേടും കാണിക്കാറില്ല. പിന്നെ..സാർ അല്ലല്ലൊ അന്ന് ഉണ്ടായത്തിന് കാരണം..”
“അയാൾ അങ്ങനെ ചെയ്യുമെന്ന്, ഞാനെന്നല്ല, സെറ്റിലുള്ള ആരുംതന്നെ വിചാരിച്ചില്ല! അതെങ്ങനാ, ഉള്ളിലെ ഭീകരനെ ആരും അങ്ങനെ പുറത്തു കാണിക്കില്ലല്ലൊ..” അയാൾ പറഞ്ഞു നിർത്തി.
ശേഷം ഒരു നീണ്ട നിശബ്ദത..
പതിയെ അയാൾ തുടർന്നു, “അയാൾക്കു വേണ്ടി, ഞാൻ നിങ്ങളോട് മാപ്പ് ചോദിക്കാം..”
“ആ ഞരമ്പന് വേണ്ടി മാപ്പ് ചോദിച്ച് വെറുതെ സാറിനോടുള്ള ഞങ്ങളുടെ ബഹുമാനവും സാറ് കളയരുത്..” അമ്മ പറഞ്ഞു.
“അതല്ല, എല്ലാത്തിൻ്റെയും തുടക്കം എന്നിൽ നിന്നാണല്ലോ..”
“ഏയ്യ്..അങ്ങനെ ഞങ്ങള് ഒരിക്കലും കണ്ടിട്ടില്ല. സാറ് മായക്ക് ഒരു നല്ലത് ചെയ്യാൻ ശ്രമിച്ചു, അത് ഇങ്ങനൊക്കെയായി തീർന്നു. അതിന് എനിക്കോ അവൾക്കോ സാറിനോട് ഒരു പരിഭവവും ഇല്ല,” അച്ഛൻ പറഞ്ഞു.
“മ്..അതെ, ഇപ്പോഴും സാറിനെ ഞാൻ അതേ ആരാധനയോടുകൂടെയാണ് കാണുന്നത്..” അമ്മയും ശരിവെച്ചു.
“ഹാവു, സമാധാനായ. മനസിലെ ഭാരം അങ്ങ് നീങ്ങിയ പോലെ.” അയാൾ സോഫയിൽ ഒന്ന് നിവർന്നിരുന്നു.
“ഹാ..നമ്മുടെ അതിഥിയേയും ഇരുത്തി നീ സംസാരിച്ചു നിൽക്കുവാണോടി? പോയി വേഗം ചായ എടുക്ക്..” അച്ഛൻ അമ്മയോട് പറഞ്ഞു.
“അയ്യോ, വേണ്ട. ഞാൻ ലൊക്കേഷനിലേക്ക് പോകുന്ന വഴിയാ, ഇപ്പൊഴേ ഒരുപാട് വൈകി..”
“എന്നാലും വീട്ടിൽ വന്നിട്ട് ഒരു ചായ കുടിക്കാതെ..” അമ്മ പരിഭവം കാട്ടി.
“ഏതായാലും രണ്ടു മാസം ഞാൻ ഇവിടുണ്ടല്ലോ, അപ്പൊ എപ്പോഴെങ്കിലും വന്ന് ഞാൻ കുടിച്ചോളാം, പോരെ?”
“ഒ, മതി..”
“സാറ് കടയിലേക്ക് ഇറങ്ങാൻ നിൽക്കുവാരുന്നോ?? ഞാൻ വൈകിപ്പിച്ചേൽ ക്ഷമിക്കണം..”
“ഏയ്യ്..ഞാൻ ഒരു 10 മണിക്കൊക്കയേ ഇറങ്ങു..” അച്ഛൻ പറഞ്ഞു.
“ഓ.. അപ്പൊ ശരി, ഞാൻ അങ്ങോട്ട്..”
“അ..ആയിക്കോട്ടെ..”
യാത്ര പറഞ്ഞ് അയാൾ ഇറങ്ങി.
“എന്തൊരു മനുഷ്യനാ.. എന്നെ ‘സാറെ’ എന്ന്! ഇത്രയും എളിമ വേറെ ഒരു ആർട്ടിസ്റ്റിനും കാണില്ല. അല്ലേ ടി?” യാത്രയാകുന്ന അയാളുടെ കാറിനെ നോക്കി അച്ഛൻ പറഞ്ഞു.
“അതുകൊണ്ടല്ലേ ഞാൻ അയാളുടെ കട്ട ഫാൻ ആയത്..” എന്ന് അമ്മ.
“ശരി, നീ ഭക്ഷണം എടുക്ക്, പോകാൻ നേരായി..”
*****
നിങ്ങൾക്ക് കഥ മനസിലായി കാണില്ല. മനസിലാവണേൽ, നമുക്ക് രണ്ടു മാസം മുന്നേക്ക് ഒന്ന് പോയിട്ട് വരാം.
രണ്ടു മാസം മുന്നെ, കൃത്യമായി പറഞ്ഞാൽ ഓഗസ്റ്റ് 22, 2016. അമ്മയും അനിയനും, മാലതി ചേച്ചിയുടെ കല്യാണം കൂടിയിട്ട് വരുന്നവഴി ബസ്സ് ഒരു ആൾക്കൂട്ടത്തിന് മുന്നിലൂടെ വേഗത കുറക്കുകയുണ്ടായി. ഒരു സീരിയൽ ഷൂട്ടിംഗായിരുന്നു അവിടെ. അതിനിടയിലൂടെ മെല്ലെ കടന്നുപോകേയാണ് അമ്മയുടെ ഇഷ്ട്ട താരവും, ആരാധാനാ കഥാപാത്രവുമായ റാം സാറിനെ അമ്മ ആ സെറ്റിൽ കണ്ടത്. ഉടൻ അമ്മ ബസ്സ് നിർത്തിച്ച് അനിയനുമായി അവിടെ ഇറങ്ങുകയായി.
