ദേവസുന്ദരി – 8

ഞാൻ കാറിൽ ചെന്ന് ഇരുന്നു. കണ്ണിലുരുണ്ട് കൂടിയ കണ്ണീരിനെ നിയന്ത്രിക്കാൻ പറ്റുന്നില്ല. മനസ് കിടന്ന് പിടച്ചു.

കുറച്ച് കഴിഞ്ഞപ്പോൾ അമ്മയും അച്ഛനും വന്ന് വണ്ടിയിൽ കയറി. പിന്നാലെ അവളും.

അവളെന്തിന് ഞങ്ങളോടൊപ്പം… ചോദിക്കാൻ നിന്നില്ല. മനസ്സിൽ നിറഞ്ഞ ദേഷ്യം പല്ല് കടിച്ചമർത്തി ഒതുക്കി.

അമ്മയുടെയും അവളുടെയും ഏങ്ങലടികൾ കാറിൽ കേട്ടുകൊണ്ടിരുന്നു.

കാർ ചെന്ന് നിന്നത് ഒരു അമ്പലനടയിൽ ആണ്. അപ്പോൾ മാത്രമാണ് എന്താണ് സംഭവിക്കാൻ പോകുന്നത് എന്നതിനെപ്പറ്റി ഞാൻ ചിന്തിക്കുന്നത്. എനിക്ക് അതൊരു ഞെട്ടലായിരുന്നു.
ഇവളെ എന്നെക്കൊണ്ട് കെട്ടിക്കാൻ പോകുവാണോ…!

അച്ഛനോട് എല്ലാം വിളിച്ച് പറയണം എന്ന് ഉണ്ടായിരുന്നു. പക്ഷേ ആ മുഖത്തെ ഭാവം.. അത് കണ്ടപ്പോൾ ശബ്ദമുയർന്നില്ല.

അഭിരാമിയെ ഞാനൊന്ന് കലിപ്പിച്ച് നോക്കി. അവളുടെ മുഖത്തും ഒരു പകപ്പും ഞെട്ടലും ആയിരുന്നു.

ഹോ… എന്താ താടകയുടെ അഭിനയം.

അമ്മ… അമ്മയെ കാണുമ്പോൾ എന്റെ ചങ്ക് കലങ്ങുന്നുണ്ട്. കണ്ണൊക്കെ കരഞ്ഞ് വീർത്ത്…

ഞങ്ങൾ അകത്തേക്ക് കയറി. അച്ഛൻ അവിടെ പൂജാരിയോട് സംസാരിച്ച് നിൽപ്പുണ്ട്.

വാഴയിലക്കീറിൽ പൂജിച്ച മഞ്ഞച്ചരടുമായി അയാൾ ഞങ്ങളുടെ അടുത്തേക്ക് വന്നു. എന്റെ ഹൃദയമിടിപ്പ് കൂടി. ഇറങ്ങി ഓടണം എന്ന് തോന്നി. പക്ഷേ പറ്റുന്നില്ല. ശരീരം തളരുന്നപോലെ. കാലുകൾക്ക് ബലമില്ലാത്തപോലെ.

ഞാൻ ദയനീയമായി അച്ഛനെയും അമ്മയെയും നോക്കി.

താടക ഇപ്പോഴും കണ്ണീരോലിപ്പിച്ചു നിൽപ്പുണ്ട്.

” കെട്ടടാ…. ”

താലി കയ്യിലെക്കെടുത്ത് തന്ന് അച്ഛൻ കനപ്പിച്ച് പറഞ്ഞ്. എതിർക്കാൻ കഴിഞ്ഞില്ല. എതിർത്താൽ എന്നെ കൊന്നുകളയും എന്നപോലുള്ള ഭാവമായിരുന്നു അച്ഛന്റെ മുഖത്ത്.

പിടക്കുന്ന മനസും വിറക്കുന്ന കൈകളുമായി ഞാൻ താലി തടകയുടെ കഴുത്തിൽ കെട്ടി. എന്റെ കണ്ണ് നിറഞ്ഞിരുന്നു. താലികെട്ടുമ്പോൾ മനസ്സിൽ തടകയോടുള്ള വെറുപ്പ് മാത്രമായിരുന്നു.

കഴുത്തിൽ താലി വീണതും തടകയുടെ മുഖം കുനിഞ്ഞു. അവളുടെ കരച്ചിൽ ഉയർന്നു. അത് കേട്ട് കലി വന്നെങ്കിലും ഒന്നും മിണ്ടിയില്ല.

അമ്മയുടെ മുഖം നന്നേ കുനിഞ്ഞുപോയി. മകന്റെ വിവാഹത്തെപ്പറ്റി എന്തൊക്കെ സ്വപ്‌നങ്ങൾ കണ്ടുകാണും… പാവം.

****************************************

ഫ്ലാറ്റിലേക്കുള്ള വഴിയിൽ എല്ലാരും തീർത്തും നിശബ്ദമായിരുന്നു. മനസാകെ ശൂന്യമായിത്തന്നെ കിടക്കുകയാണ്. ഇവളൊരുത്തി കാരണം എനിക്കെന്റെ അച്ഛനെയും അമ്മയെയും നഷ്ടപ്പെടുന്ന സ്ഥിതിയായി.

ഓരോ നിമിഷവും നെഞ്ചിലെ ഭാരം കൂടിക്കൂടി വന്നു. അച്ഛനെങ്കിലും എന്താണ് സംഭവിച്ചത് എന്ന് ചോദിക്കാമായിരുന്നു.

പക്ഷേ അച്ഛൻ ഒന്നും സംസാരിക്കുന്നില്ല.

പൊതുവെ അച്ഛൻ സംസാരം കുറവാണെങ്കിലും ഇന്നത്തെ ആ മൗനം എന്നെ വല്ലാതെ ഉലച്ചുകൊണ്ടിരുന്നു.

കാർ ഫ്ലാറ്റിലേ പാർക്കിങ്ങിൽ നിന്നപ്പോഴാണ് ചിന്തകളിൽ നിന്ന് ഞാൻ ഉണരുന്നത്.

ഞാൻ കാറിൽനിന്ന് ഇറങ്ങി.

കവിള് പുകയുന്നുണ്ട്. അമ്മാതിരി അടിയാണല്ലോ കിട്ടിക്കൊണ്ടിരുന്നത്.

ഫ്ലാറ്റിലേക് നടക്കുമ്പോൾ ജിൻസി അവളുടെ ഫ്ലാറ്റിന് മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു. അവളുടെ കണ്ണ് നിറഞ്ഞിട്ടുണ്ട്. പക്ഷെയാ ചുണ്ടിൽകണ്ട പുച്ഛച്ചിരി എന്നെ കുത്തിനോവിച്ചു. അപ്പൊ അവളും അറിഞ്ഞിട്ടുണ്ട്. പക്ഷേ ഇവർ ആരും മനസിലാക്കിയതല്ല സത്യം എന്നത് ഉള്ളിൽ കിടന്ന് പുകഞ്ഞു.
ജിൻസി എന്റെ മുന്നിൽ കതക് വലിച്ചടച്ചു. അവളോട് എന്റെയിഷ്ടം പറയാനായിരുന്നു ഇന്ന് നേരത്തെ വരാമോ എന്ന് ചോദിച്ചിരുന്നത്. പക്ഷേ…!

അതൊക്കെ ആലോചിക്കുമ്പോൾ തലവെട്ടിപ്പൊളിക്കണപോലെ തോന്നുന്നു.

താടകയുടെ കള്ളക്കരച്ചിൽ അപ്പോഴും അവസാനിച്ചിരുന്നില്ല.

ഫ്ലാറ്റിലേക്ക് കയറിയതും അമ്മ നേരെ റൂമിലേക്ക് കയറിപ്പോയി.

അല്ലി നിറകണ്ണുകളോടെ ഞങ്ങളെ നോക്കി നില്ക്കുന്നുണ്ട്. എന്റെ കണ്ണ് വീണ്ടും നിറഞ്ഞു തുടങ്ങി.

തെല്ലൊന്ന് കഴിഞ്ഞപ്പോൾ അമ്മ രണ്ട് ബാഗുമായി പുറത്തേക്ക് വന്നു.

” നിന്നെ… നിന്നെയെനിക്കിനി കാണണമെന്നില്ല… വെറുത്തുപോയി നിന്നെ… എനിക്കിനിയിങ്ങനെ ഒരുമകനില്ല… ഇവിടെവാടി… ”

എന്നോട് പറഞ്ഞ് അല്ലിയുടെ കയ്യും പിടിച്ച് അമ്മ ഫ്ലാറ്റിന് പുറത്തേക്കിറങ്ങി.

അച്ഛൻ ഒരുനിമിഷം എന്നെത്തന്നെ നോക്കി നിന്നു. പിന്നേ എന്റെ നെറ്റിയിലെ മുറിവിലേക്കും. അച്ഛന് എന്തോ സംശയം ഉള്ളത് പോലെ തോന്നി.

എല്ലാം പറയണമെന്ന് കരുതി നിന്നതാണ്. പക്ഷേ അമ്മയുടെ ആ വാക്കുകൾ… അതെന്നെ വല്ലാതെ നോവിക്കുന്നു .

ചങ്കിൽ ചോരപൊടിഞ്ഞുകൊണ്ടിരുന്നു.

” വരണുണ്ടോ ഒന്നിങ്ങട്… ”

പുറത്ത് നിന്ന് അമ്മ അച്ഛനോടായി അലറി. അതോടെ അച്ഛനും പടിയിറങ്ങി.

കരുതിയത് പോലെ താടകകാരണം എനിക്കെന്റെ കുടുംബം നഷ്ടമായി.

അവളെ കൊല്ലണം എന്ന് തോന്നി എനിക്ക്.

എന്റെ ശരീരം ചൂട് പിടിച്ചു. കണ്ണ് തുറിച്ചു. ഞരമ്പിലേക്ക് രക്തമിരച്ചു. ക്രോധം മാലോകരെ അന്ധരാക്കും എന്നത് സത്യമാണ്. ഞാൻ അവൾക്ക് നേരെ നടന്നു.

എന്റെ ഭാവം കണ്ട് വിറച്ച അവൾ കരഞ്ഞുകൊണ്ട് ഓടി ഒരു റൂമിൽക്കയറി വാതിലടച്ചു. കതകിൽ ശക്തിയിൽ അടിച്ചു ഞാൻ. അവളുടെ അടക്കിപ്പിടിച്ച കരച്ചിൽ എനിക്ക് കേൾക്കാമായിരുന്നു.

ഞാൻ ചെന്ന് മുൻവശത്തെ കതക് അടച്ച് ലോക്ക് ചെയ്തു. നേരെ മുറിയിലേക്ക് ചെന്ന് കട്ടിലിലേക്ക് വീണു.

മുഖത്തിനിരുവശത്തേക്കും കണ്ണുനീർ ഒലിച്ചിറങ്ങിക്കൊണ്ടിരുന്നു.

അമ്മയുടെ വാക്കുകൾ എന്റെ ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നു.

“നിന്നെ… നിന്നെയെനിക്കിനി കാണണമെന്നില്ല… വെറുത്തുപോയി നിന്നെ… എനിക്കിനിയിങ്ങനെ ഒരുമകനില്ല…”

” നിന്നെയെനിക്കിനി കാണണമെന്നില്ല…”

അതെന്നിൽ കൊളുത്തി.

ആർക്ക് വേണ്ടിയാണ് ഇനി ജീവിക്കേണ്ടത്.

ആ അമ്മ വളർത്തിയ മകൻ എങ്ങനെ പിഴച്ചുപോകാനാണ് എന്നൊരുവട്ടം പോലും ആലോചിച്ചില്ലല്ലോ…. ഇനിയാർക്കുവേണ്ടി.

ആർക്കും വേണ്ടാത്ത പാഴ്ജന്മമായി എന്തിന് ഇനിയും…
മനസിലേക്ക് കടന്നുവന്ന ചിന്തകൾക്ക് മൂർച്ചക്കൂട്ടാനെന്നോണം കഴിക്കാനായി കൊണ്ടുവച്ചിരുന്ന പഴങ്ങൾക്കിടയിൽ കിടന്ന ഒരു കുഞ്ഞ് കത്തി എന്നെ നോക്കി തിളങ്ങിക്കൊണ്ടിരുന്നു…. അതിന്റെ തിളക്കം എന്നെ അതിലേക്ക് ആകർഷിച്ചുകൊണ്ട്…!!!

തുടരും

Leave a Reply

Your email address will not be published. Required fields are marked *