” രണ്ട് മാസം ”
” ഞങ്ങൾ മൂന്നാല് ചെക്കന്മാരെ കണ്ടായിരുന്നു… അതിൽ ഒരു ചെക്കൻ…, പൊൻകുന്നത്തുകാരൻ ജോസ്… കണ്ടാൽ നമ്മുടെ ആസിഫ് അലി തന്നെ… മോളൊന്ന് കണ്ട് നോക്ക്…”
വളരെ സാവകാശം ബിൻസി പറഞ്ഞു വച്ചു
” ആർക്കാ ?”
ഒരു താല്പര്യവും ഇല്ലാത്ത മട്ടിൽ റീന ചോദിച്ചു
“എനിക്കാ…. എന്താ? അധികമാവരുത്… നല്ല കൂട്ടരാ… അച്ചായൻ പോയി അന്വേഷിച്ചതാ…. പെട്ടെന്നായാൽ ഒരു മാസത്തിനകം നടത്തിയാൽ ഒരു മാസം കിട്ടും… അവർക്ക് വിശേഷിച്ച് ഡിമാന്റ് ഒന്നൂല്ല…”
ബിൻസി തുടർന്നു
“മമ്മി അതിന് പാട് പെടണ്ട….”
“അതെന്താ…നിന്റെ മനസ്സിൽ ആരേലും…? നോക്കാം.. നമുക്ക്…”
എന്തിനും ബിൻസി തയാറാണ്
” എന്റെ മനസ്സിൽ ആരുമില്ല… ഇനി ഒട്ട് ഉണ്ടാവുകേമില്ല…”
റീന ദൃഢ സ്വരത്തിൽ പറഞ്ഞു
” നീയെന്താ… വട്ട് പറേന്നോ…? ആണങ്ങൾ എങ്ങനേം ജീവിക്കും… പെണ്ണുങ്ങൾ അത് പോലെയാ…? ഇപ്പോൾ അങ്ങനൊക്കെ തോന്നുന്നത് പ്രായത്തിന്റെ തിളപ്പിൽ… ആൺ തുണയില്ലാതെ എയെന്ന് വച്ചാ?”
പ്രപഞ്ച സത്യം വെളിവാക്കുന്നത് പോലെ ബിൻസി പറഞ്ഞു
” മമ്മിക്ക് ഇത്ര കടുപ്പിച്ച് എങ്ങനെ പറയാൻ തോന്നുന്നു?… ഞാൻ കണ്ടതല്ലേ…. മമ്മീടെ “ആസിഫ് അലി ” എന്താ മോശായിരുന്നോ? എന്നിട്ടെന്നായി…? മമ്മിയെ മർദ്ദിക്കാത്ത ദിവസം ഉണ്ടായോ? ഏഴ് തിരി വിളക്ക് പോലെ വിളങ്ങി നിന്ന മമ്മിയെ വീട്ടിലിരുത്തി കണ്ട അറുവാണികളെ ബൈക്കിന്റെ പിന്നിൽ ഇരുത്തി പോയാൽ മമ്മി സഹിക്കും… എനിക്കാവില്ല…. എനിക്കാവില്ല…. മരതകം കൊടുത്ത് കുപ്പിച്ചില്ല് വാങ്ങാൻ ഞാനില്ല… ഇന്നത്തെ എന്റെ സ്വസ്ഥത…. അത് മതി… എനിക്ക്…”
എല്ലാം ആലോചിച്ച് ഉറച്ച പോലെ റീന പറഞ്ഞപ്പോൾ നാവിറങ്ങിയ പോലെ…. മരവിച്ച മനസ്സുമായി ബിൻസി പകച്ചു നിന്നു
തുടരും
