ശരീരം അനക്കാൻ പോലും കഴിയാതെ വിഷ്ണു തകർന്നു കിടക്കുമ്പോൾ, ആ ഫ്ലാറ്റിന്റെ മുകൾനിലയിൽ നിന്ന് ആരോ സംസാരിക്കുന്ന ശബ്ദം അവന്റെ കാതിലടിച്ചു. വളരെ പതുക്കെ, അടക്കിപ്പിടിച്ചുള്ള സംസാരം .
വിഷ്ണുവിന്റെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ കടന്നുപോയി. നക്ഷത്രയാണോ അത് അവൻ എഴുന്നേൽക്കാൻ ആഞ്ഞു ശ്രമിച്ചു,…
തലയിലെ പെരുപ്പ് വിഷ്ണുവിനെ ബോധരഹിതനാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ഉള്ളിലെ ആധി അവനെ ഉണർത്തി നിർത്തി. അവൻ വിറയ്ക്കുന്ന കൈകളോടെ കാറിന്റെ ഡോർ തള്ളിത്തുറന്നു. ശരീരമാകെ തകർക്കുന്ന വേദന. സീറ്റ് ബെൽറ്റിൽ നിന്ന് മോചിതനായി അവൻ പതുക്കെ പുറത്തേക്ക് വീണു.
നിലത്ത് വീണ വിഷ്ണു ശ്വാസമെടുക്കാൻ പ്രയാസപ്പെട്ടു. ചുറ്റും നോക്കി. പണിതീരാത്ത ആ വലിയ ഫ്ലാറ്റിന്റെ ഭിത്തികൾ പ്രേതാലയങ്ങളെപ്പോലെ അവനെ തുറിച്ചുനോക്കി ഇടക്ക് എവിടെയൊ ചിലക്കുന്ന ചിവിടുകൾ അവന്റെ ചെവിയിൽ തുളച്ചു കയറി…
”നക്ഷത്രാ…”
വിഷ്ണു വീണ്ടും വിളിച്ചു…അവന്റെ ശബ്ദം പുറത്തേക്ക് വന്നില്ല.
അവൻ മുട്ടിലിഴഞ്ഞ് കാറിന്റെ മറുവശത്തേക്ക് നീങ്ങി. പക്ഷേ, അവിടെയും അവളില്ലായിരുന്നു.
എയർബാഗ് മാത്രം ശൂന്യമായി വിരിഞ്ഞു കിടക്കുന്നു. വിഷ്ണു പതുക്കെ നിരങ്ങി നീങ്ങി ആ ഫ്ലാറ്റിന്റെ ഉള്ളിലേക്ക് കയറി. അവിടെ വെളിച്ചമില്ല, പുറത്തെ മിന്നൽ വെട്ടത്തിൽ മാത്രം ഇടയ്ക്ക് തൂണുകൾ തെളിഞ്ഞു കാണാം.
പെട്ടന്ന് ഒരു നിഴൽ രണ്ടാം നിലയിലേക്ക് മാറുന്നതവൻ കണ്ടു…
“നക്ഷത്ര”
“മ്മ്…..ഹ്യൂ”
, മുകൾ നിലയിൽ നിന്ന് ചില ശബ്ദങ്ങൾ കേട്ടു. ചെരുപ്പുകൾ കോൺക്രീറ്റിൽ ഉരയുന്ന ശബ്ദം. അവൻ ശ്വാസമടക്കിപ്പിടിച്ചു മുകളിലേക്ക് നോക്കി. കുറച്ചു ദൂരെയായി ചില നിഴലുകൾ ചലിക്കുന്നത് അവൻ കണ്ടു. ആ നിഴലുകൾക്കിടയിൽ ആരോ ഒരാളെ വലിച്ചിഴച്ചു കൊണ്ടുപോകുന്നതുപോലെ അവന് തോന്നി.
”നക്ഷത്രയായിരിക്കുമോ അത്?”
അവൻ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും ശരീരം അവനെ പിന്നിലേക്ക് വലിച്ചു . ആ നിഴലുകൾക്ക് മുഖമില്ലായിരുന്നു, വെളിച്ചമില്ലാത്തതുകൊണ്ട് അവരാരാണെന്ന് തിരിച്ചറിയാൻ വിഷ്ണുവിന് സാധിച്ചില്ല.
നക്ഷത്രയെ അവർ അപകടപ്പെടുത്തുമോ എന്ന ഭയം വിഷ്ണുവിനെ തളർത്തി. അവൻ എങ്ങനെയൊക്കെയോ കൈകൾ തറയിൽ കുത്തി മുന്നോട്ട് നിരങ്ങി നീങ്ങി. പക്ഷേ, തലയിലെ ആ പെരുപ്പ് കഠിനമായി. കാഴ്ചകൾ മങ്ങാൻ തുടങ്ങി. ആ നിഴലുകൾ പതുക്കെ അവ്യക്തമായി… ഒടുവിൽ ഒരു വലിയ ഇരുട്ടിലേക്ക് വിഷ്ണു വീണുപോയി.
പിന്നീട് ബോധം തെളിയുമ്പോൾ വിഷ്ണു ആശുപത്രിയിലായിരുന്നു. ഉള്ളിൽ ചോദ്യങ്ങൾ ഇരമ്പുകയായിരുന്നു. ആ ഫ്ലാറ്റിൽ താൻ കണ്ടത് എന്താണ്? നക്ഷത്രയെ ആരാണ് വലിച്ചിഴച്ചത്?
”കണ്ണുകൾ വീണ്ടും തുറക്കുമ്പോൾ വെളുത്ത സീലിംഗും മരുന്നിന്റെ രൂക്ഷഗന്ധവുമായിരുന്നു അവനെ സ്വീകരിച്ചത്.
ഓർമ്മകൾ ഓരോന്നായി തിരിച്ചുവന്നു.
ആ അപകടം, ആ ഫ്ലാറ്റ്, പിന്നെ ആ ശബ്ദങ്ങൾ…
”നക്ഷത്രാ!”
അവൻ ഉറക്കെ വിളിച്ചുകൊണ്ട് എഴുന്നേൽക്കാൻ ശ്രമിച്ചു.
”വിഷ്ണു… പേടിക്കണ്ട, ഞാൻ ഇവിടെയുണ്ട്.”
അപരിചിതമായ ആ ശബ്ദമല്ല, അവന്റെ പ്രാണനായ നക്ഷത്രയുടെ തെന്നൽ പോലുള്ള ശബ്ദം. വിഷ്ണു വട്ടം തിരിഞ്ഞു നോക്കി.
അരികിലെ കസേരയിൽ നക്ഷത്ര ഇരിക്കുന്നുണ്ട്. അവളുടെ കൈകളിൽ ചെറിയ മുറിവുകളുണ്ട്, മുഖത്ത് പേടിയും തളർച്ചയുമുണ്ടെങ്കിലും അവൾ സുരക്ഷിതയാണ്.
വിഷ്ണുവിന് ഒന്നും മനസ്സിലായില്ല. ആ ഫ്ലാറ്റിൽ താൻ കണ്ടതും കേട്ടതും സ്വപ്നമായിരുന്നോ? നക്ഷത്ര എങ്ങനെ അവിടെ നിന്ന് ഇവിടെയെത്തി?
”നീ… നീ എവിടെയായിരുന്നു? ഞാൻ നോക്കിയപ്പോൾ കാറിൽ നിന്നെ കണ്ടില്ലല്ലോ?”
വിഷ്ണു സംശയത്തോടെ അവളുടെ കൈകളിൽ പിടിച്ചു.
നക്ഷത്ര ഒന്നു പതറി. അവളുടെ കണ്ണുകളിൽ മിന്നിമറഞ്ഞ ആ ഭാവം വിഷ്ണുവിനെ കൂടുതൽ അസ്വസ്ഥനാക്കി.
