“ഇല്ല ഉപ്പാ… എനിക്കിവിടെ നിങ്ങൾ എല്ലാവരും ഉണ്ടല്ലോ. പിന്നെ എന്റെ അലിയും. ഇതിൽ കൂടുതൽ ഒരു സന്തോഷം എനിക്ക് ഇനി കിട്ടാനില്ല.”
മകളുടെ ആ നിശ്ചയദാർഢ്യത്തിന് മുന്നിൽ ഹാജി മൗനം പാലിച്ചു. എങ്കിലും, തന്റെ കാലശേഷം മകൾ തനിച്ചാകുമോ എന്നൊരു നേർത്ത ഭയം ആ വൃദ്ധന്റെ മനസ്സിൽ എപ്പോഴും ഉണ്ടായിരുന്നു. ഹാജിയുടെ കഠിനാധ്വാനം കൊണ്ട് കെട്ടിപ്പടുത്ത ആ സാമ്രാജ്യം മുഴുവൻ അലിക്ക് വേണ്ടിയുള്ളതാണ്. പക്ഷേ അലിയുടെ അലസത കാണുമ്പോൾ ഹാജിക്ക് ചെറിയൊരു ആശങ്ക തോന്നും. എങ്കിലും റസിയയുടെ മുഖത്തെ സന്തോഷം കാണുമ്പോൾ അദ്ദേഹം എല്ലാം മറക്കും.
കോളേജ് കഴിഞ്ഞു സൈക്കിളിൽ കിതച്ചു വന്ന അലി മുറ്റത്തെ വലിയ മാവിൻ ചുവട്ടിൽ സൈക്കിൾ വെച്ച് ഉമ്മറത്തേക്ക് കയറി. അവിടെ ചാരുകസേരയിൽ ഇരുന്നു പത്രം വായിക്കുകയായിരുന്നു അലവി ഹാജി. അലിയെ കണ്ടപ്പോൾ അദ്ദേഹം കണ്ണട മൂക്കിൻ്റെ തുമ്പത്തേക്ക് താഴ്ത്തി വെച്ച് ഗൗരവത്തിൽ അവനെ നോക്കി.
“അലി… ഇങ്ങോട്ട് വന്നേ,” ഹാജിയുടെ ശബ്ദത്തിൽ ഒരു പ്രത്യേക ഉറപ്പുണ്ടായിരുന്നു. അലി വിനയത്തോടെ അടുത്തു ചെന്നു.
“നിന്റെ പഠിത്തമൊക്കെ ഏകദേശം കഴിയാറായല്ലോ. ഇനിയിപ്പോ ഇങ്ങനെ അലഞ്ഞു നടക്കുന്നത് ശരിയല്ല. നാളെ മുതൽ നീ എന്റെ കൂടെ മില്ലിലേക്കും കച്ചവട സ്ഥാപനത്തിലേക്കും വരണം. ബിസിനസ്സ് ഒക്കെ ഒന്ന് പഠിച്ചു തുടങ്ങണ്ടേ? ഇനി ഇതൊക്കെ നോക്കി നടത്തേണ്ടത് നീയാണല്ലോ.”
അലി ഒന്നും മറുപടി പറഞ്ഞില്ല. തലയാട്ടി എല്ലാം സമ്മതിച്ചെങ്കിലും ഉള്ളിൽ വലിയൊരു ഭാരം വന്നതുപോലെ അവന് തോന്നി. ഉപ്പൂപ്പയെ ഒന്ന് നോക്കിയിട്ട് അവൻ നേരെ വീടിന്റെ അകത്തേക്ക്, അടുക്കള ഭാഗത്തേക്ക് നടന്നു. അവിടെ റസിയ വൈകുന്നേരത്തെ ചായയ്ക്കുള്ള ഒരുക്കത്തിലായിരുന്നു.
“ഉമ്മ…” അലിയുടെ വിളിയിൽ ഒരു കൊച്ചു കുട്ടിയുടെ സങ്കടമുണ്ടായിരുന്നു.
റസിയ തിരിഞ്ഞു നോക്കി. വിയർത്തൊലിച്ചു നിൽക്കുന്ന മകനെ കണ്ടപ്പോൾ അവൾക്കൊരു കൗതുകം തോന്നി. “എന്താടാ… എന്താ ഒരു വല്ലാതെ?”
“ഉമ്മ അറിഞ്ഞോ? വലുപ്പ പറയുന്നു ബിസിനസ്സ് ഒക്കെ എന്നെ പഠിപ്പിക്കാൻ പോവാണെന്ന്. ഞാൻ ആണത്രേ ഇനി ഇതൊക്കെ നോക്കി നടത്തേണ്ടത്!” ഒരു വലിയ ആപത്ത് വന്നതുപോലെ അവൻ പരാതി പറഞ്ഞു.
അതുകേട്ടതും റസിയയുടെ മുഖത്ത് ആ മനോഹരമായ പുഞ്ചിരി വിരിഞ്ഞു. അവൾ അവനെ കളിയാക്കിക്കൊണ്ട് പറഞ്ഞു, “അതിനെന്താടാ? അത് നല്ലതല്ലേ? ഉപ്പയ്ക്ക് പ്രായമായില്ലേ, പാവത്തിന് ഇനി ഒന്ന് വിശ്രമിക്കാലോ. എന്റെ മോൻ അതൊക്കെ ഏറ്റെടുക്കണം.”
അലി മുഖം ചുളിച്ചു കൊണ്ട് റസിയയുടെ അടുത്തുള്ള തടിമേശയിൽ ഇരുന്നു. “അതല്ല ഉമ്മ… എനിക്ക് ഇതിലൊന്നും വലിയ താല്പര്യം ഇല്ല. എനിക്കിങ്ങനെ ഉമ്മയുടെ കൂടെ നടക്കാനല്ലേ ഇഷ്ടം.”
റസിയ അവന്റെ അരികിൽ വന്ന് തോൾ ചേർത്തുവച്ചു. “അങ്ങനെ പറഞ്ഞാൽ എങ്ങനെയാ അലീ? എന്നും ഇങ്ങനെ കളിച്ചും ചിരിച്ചും നടന്നാൽ മതിയോ? ഉപ്പയുടെ കാലം കഴിഞ്ഞാൽ പിന്നെ നീ തന്നെയല്ലേ ഞങ്ങളെ ഒക്കെ നോക്കേണ്ടത്? മോൻ വിഷമിക്കേണ്ട, നീ ഉപ്പൂപ്പന്റെ കൂടെ പോയി എല്ലാം ഒന്ന് കണ്ടു മനസ്സിലാക്കിയാൽ മതി. ബാക്കിയൊക്കെ താനേ ശരിയായിക്കോളും.”
അമ്മയുടെ ആശ്വാസ വാക്കുകൾ കേട്ടപ്പോൾ അലിക്ക് വലിയ മറുപടിയൊന്നും ഉണ്ടായിരുന്നില്ല. “ഹാ… ഉമ്മയുടെ ഇഷ്ടം പോലെ നടക്കട്ടെ,” അവൻ ഒട്ടും താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു.
റസിയ അവനെ സ്നേഹത്തോടെ നോക്കി. അവന്റെ നെറ്റിയിൽ പടർന്ന വിയർപ്പുതുള്ളികൾക്കിടയിൽ അമർത്തി ഒരു ഉമ്മ കൊടുത്തു. എന്നിട്ട് പെട്ടെന്ന് മൂക്ക് പൊത്തി ചിരിച്ചു കൊണ്ട് അവനെ തള്ളി മാറ്റി.
“ഹൊ! നാറുന്നു… പോയി കുളിക്കെടാ ചെക്കനേ! വേഗം പോയി കുളിച്ചു വാ, ഞാൻ നിനക്ക് ഇഷ്ടപ്പെട്ട പലഹാരവും ചായയും എടുത്തു വെക്കാം.”
റസിയയുടെ ആ ചിരിയും സ്നേഹവും കണ്ടപ്പോൾ അലിയുടെ മനസ്സിലെ ആ ഭാരമൊക്കെ എങ്ങോ പോയ്മറഞ്ഞു. അവൻ ചിരിച്ചു കൊണ്ട് കുളിക്കാനായി ഓടി.
സമയം നീങ്ങി നേരം ഇരുട്ടിഴപോയേക്കും ആകാശത്തിന്റെ ഭാവം മാറിത്തുടങ്ങിയിരുന്നു. അലവി ഹാജിയും അലിയും നിസ്കരിക്കാനായി പള്ളിയിലേക്ക് പോയി..തിരിച്ചു ഇറങ്ങുമ്പോൾ അന്തരീക്ഷം കനത്തു നിന്നു. അലിയുടെ കൈപിടിച്ചു പാടവരമ്പിലൂടെ നടക്കുമ്പോൾ ഹാജി ആകാശത്തേക്ക് നോക്കി പറഞ്ഞു:
