അജ്ഞാതന്‍റെ കത്ത് – 3 3

“വേദ നിന്റെ തലയ്ക്ക് ഓളംവെട്ടിയോ? ഓടിച്ചെന്നു പറഞ്ഞാലൊന്നും നടപ്പുള്ള കാര്യമല്ല ഇത്. പോലീസ് പെർമിഷൻ വേണം ഇതിന്”

പിന്നീടവൻ സംസാരിക്കാതെ വണ്ടി ഡ്രൈവ് ചെയ്തു. ചിറ്റൂർ എത്തുംവരെ ആരും സംസാരിച്ചില്ല.
26 വയസുള്ള മെലിഞ്ഞ, അയഞ്ഞ ജുബയും ജീൻസുമിട്ട ഒരു യുവാവായിരുന്നു സ്വാതി സ്വാമിനാഥൻ
കാര്യങ്ങളെല്ലാം അറിഞ്ഞ സ്വാതി പറഞ്ഞു.

“ലോക്കൽ പോലീസ് സ്റ്റേഷനിൽ ഒരു കംപ്ലയിന്റ് കൊടുത്താൽ അവർ അന്വേഷണം നടത്തിയേനെ. പക്ഷേ ഈ കേസിൽ പരാതിപ്പെടേണ്ടവർ മിസ്സിംഗാണ്. മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ അവർ ഇപ്പോൾ ടൂറിലാണ്. നിങ്ങൾ വീട്ടിൽ കണ്ട കാലുകൾ സജീവിന്റേതാണെങ്കിൽ അയാൾ നിങ്ങളെ കണ്ടിട്ടുണ്ടാവും. അങ്ങനെയെങ്കിൽ അയാളുടെ ഭാര്യയും കുഞ്ഞും എവിടെ? അയാൾ ഒളിച്ചു കഴിയുന്നത് എന്തിനാണ്? ആരെയാണ് അയാൾ ഭയക്കുന്നത്?

” ഇതേ ചോദ്യമാണ് എനിക്കും?”

“ആ വീട് പരിശോധന നടക്കണമെങ്കിൽ ഒന്നുകിൽ ഹൗസ് ഓണറെ കാര്യം പറഞ്ഞ് മനസിലാക്കണം, അല്ലാതെ വേറെ വഴി ഇല്ല.”

സ്വാതി തുടർന്നു.

“നമ്മളിതെത്ര ഒളിപ്പിച്ച് ചെയ്താലും ഇതെങ്ങനെയെങ്കിലും ലീക്കാവും. മീഡിയ അറിഞ്ഞാൽ എല്ലാവർക്കും ഒളിക്കാൻ സമയം കിട്ടും. നമുക്കാ ഹൗസ് ഓണറോട് സംസാരിച്ചാലോ”

“അതൊക്കെ റിസ്ക്കുള്ള കാര്യമാണ്. നമ്മൾ വെറുതെയിരിക്കുന്ന ഒരോ നിമിഷവും അപകടം അടുത്തു വരികയാണ്. നമുക്ക് എത്രയും പെട്ടന്ന് ലാബിലെത്തണം., മരണപ്പെട്ടവരിൽ തീർത്ഥ ഉണ്ടോ എന്നറിയണം.അതിന് അവളുടെ ഡയറിയിലെ ബ്ലഡ് സാമ്പിൾ മതി. സ്വാതി ബിസിയല്ലെങ്കിൽ ഞങ്ങളോടൊപ്പം കൊച്ചിക്കു വരൂ “

” ഞാൻ നാളെ എത്താം. ഇന്ന് നൈറ്റ് കുറച്ച് വർക്ക് തീർക്കാനുണ്ട്. പിന്നെ മാതൃഭൂമിയിലെ ജോലി ഞാൻ രാജി വെച്ചു.പുതിയ ജോലിക്കായി നെട്ടോട്ടത്തിലാ.”
” എങ്കിൽ നീ ഗായത്രീ മേഡത്തെ വന്നു കാണൂ “

“നാളെയാവട്ടെ വരാം “.

അവരുടെ സംസാരം ശ്രദ്ധിച്ചിരുന്നതേയുളളൂ ഞാൻ. സ്വാതിയെ വിട്ട് ഞങ്ങൾ യാത്ര തിരിച്ചു.
ജോണ്ടി സീറ്റിൽ ചാരിയിരുന്നുറക്കമായി.അരവി ശബ്ദം കുറച്ച് വെച്ച ഗസലിൽ പോലും എനിക്ക് ദേഷ്യം തുടങ്ങി. ഞാനത് ഓഫ് ചെയ്തു.മഴ ചെറുതായി തുടങ്ങി.
ഇടയ്ക്ക് അരവിയുടെ ഫോണിൽ വന്ന മെസ്സേജിന്റെ ശബ്ദം മാത്രം.നഗരത്തിൽ നിയോൺ ബൾബുകൾ പ്രകാശിച്ചു തുടങ്ങി. നിയോൺ വെളിച്ചത്തിൽ ചെറുമഴനൂലുകൾ തിളങ്ങി.
ഞാനൊന്നു മയങ്ങിയുണർന്നപ്പോൾ സോനയുടെ ലാബിൽ മുമ്പിൽ പാർക്ക് ചെയ്തിരിക്കയാണ് കാർ. പിൻസീറ്റിൽ ജോണ്ടി അപ്പോഴും ഉറക്കം. അൽപസമയത്തിനു ശേഷം ഇരു കൈകളിലും ഗ്ലൗസണിഞ്ഞ് സോന അരവിന്ദിനൊപ്പം പുറത്തിറങ്ങി വന്നു. ഞാനും പുറത്തിറങ്ങി.

“നീയങ്ങു ക്ഷീണിച്ചല്ലോ വേദാ?”

” ഓട്ടമല്ലേ സോന, “

” ഓട്ടത്തിന്റെ കാര്യം ഞാൻ അറിഞ്ഞു, ഒറ്റയ്ക്ക് ടൂറ് പോകാൻ നിനക്ക് വട്ടായോ വേദ ?”

“വട്ടെനിക്ക് പണ്ടേയുള്ളതല്ലേ, നിന്നെപ്പോലെ എനിക്ക് കൂട്ട് വരാൻ കെട്ടിയോനില്ലല്ലോ”

“ഇവനെ കൂട്ടീട്ടു പോകാമല്ലോ?’

അവൾ അരവിയെ ചൂണ്ടി പറഞ്ഞു.

“എന്തിനാ സോന ഉള്ള മന:സമാധാനം കളയാനോ ?”

സോനയുടെ സ്വതസിദ്ധമായ പൊട്ടിച്ചിരിയിൽ അരവി പറഞ്ഞ വാക്കുകൾ ലയിച്ചു പോയി.

” വേദ നീയാ ഡയറി താ. ഞാനാ ബ്ലഡ് ഗ്രൂപ്പ് നോക്കാം”

അവളുടെ വാക്കുകളിൽ നിന്നും അരവി എല്ലാം പറഞ്ഞിട്ടുണ്ടെന്ന് മനസ്സിലായി.വളരെ വേഗത്തിൽ ഞാൻ ബേഗിൽ നിന്നും ഡയറി എടുത്തു കൊടുത്തു.

“സോന ഡയറി ഒരു കാരണവശാലും മിസ്സാവരുത്.”

“ഇല്ലെടീ നീ ധൈര്യമായിട്ട് പോ. ഞാൻ വിളിക്കാം നിങ്ങളെ “

കാറിനടുത്തെത്തിയ അരവി വീണ്ടും സോനയുടെ അടുത്തേക്ക് ചെന്നു.പാൻസിന്റെ പോക്കറ്റിൽ നിന്നും ഒരു വിരലിനത്രയുള്ള ഒരു ചെറിയ കുപ്പി എടുത്ത് സോനയ്ക്ക് കൊടുത്തു.
കാറിൽ കയറിയ പാടെ അരവിയുടെ ഫോൺ ശബ്ദിച്ചു.
അവന്റെ വീട്ടിൽ നിന്നുമാണ് വിളിച്ചത്. കട്ട് ചെയ്ത് പോക്കറ്റിലേക്കിടാൻ നേരം അവൻ ഫോണിലേക്ക് സൂക്ഷിച്ച് നോക്കി.

“വേദ ഇത് നോക്ക് “

ഫോണവൻ എനിക്ക് നേരെ നീട്ടി. ഞാൻ നോക്കിയപ്പോൾ കണ്ടത് സജീവിന്റെ നമ്പറിൽ നിന്നും വന്ന മെസ്സേജാണ്

Leave a Reply

Your email address will not be published. Required fields are marked *