അജ്ഞാതന്‍റെ കത്ത് – 3

“വേദ സജീവ് വിളിക്കുന്നു. നീ എടുക്ക് “

അരവി ഫോണെനിക്ക് നേരെ നീട്ടി.

” വേണ്ട നീയെടുക്ക് അതാണ് ബെറ്റർ”

ഞാൻ പറഞ്ഞു .അരവി വണ്ടിയൊതുക്കി ഫോൺ അറ്റണ്ട് ചെയ്തു.

“ഹലോ ……

…………

“ഹലോ……

ലൗഡ് സ്പീക്കറിലിടാൻ ഞാനവന് ആഗ്യം കാണിച്ചു.അരവി ലൗഡിലേക്ക് മാറ്റി.

“സജീവ്‌ അല്ലേ?”

മറുവശത്ത് നിന്നും കന്നടയിലായിരുന്നു മറുപടി

“നീവ്‌ യാരു ?”

അറിയാവുന്ന കന്നഡ അരവിയും പുറത്തെടുത്തു.

“ഇതു സജീവ്‌ അല്വാ?”

“ആവ്തു സജീവ്‌ ?”

“തീർത്ഥം ലാബ്‌ സജീവ്‌ ?”

“അല്ല, നീവ്‌ യാരു….?”

“തീർത്ഥ നീം ഹുഡുഗ അല്വാ…?”

“അല്ല.”

“ഈ നമ്പർ എല്ലീന്തു സിഖിത്തു….?”
(ഈ നമ്പർ എവിടുന്നു കിട്ടി?)

“ഈ മൊബെയിൽ നൻക്‌ ബിദ്ദി സിക്കിതു.. “

“നീവു ഈക തൊന്തരയല്ലിയിദേ, നീവ്‌ ഈക എല്ലി ഇദിരാ , നിം പത്നി മത്തേ ഹുഡുകയിദു ജാവിനാവു തൊന്തരയല്ലിയിദേ., ”
( നിങ്ങൾ അപകടത്തിലാണ്, നിങ്ങളെവിടെയാണ്? നിങ്ങളുടെ ഭാര്യയുടേയും കുഞ്ഞിന്റേയും ജീവൻ അപകടത്തിലാണ് )

മറുവശത്ത് വീണ്ടും ശബ്ദമില്ല
“ഹലോ……. ഹലോ……. “

” ആരാ വിളിച്ചത്?”

മറുവശത്ത് ഒരു മലയാളി സ്ത്രീ സ്വരം. പെട്ടന്ന് കോൾ ഡിസ്കണക്റ്റായി.

” അരവി അത് സജീവ് തന്നെയാണ് . ഞാനയച്ച മെസ്സേജ് മലയാളത്തിലാ അത് വായിച്ചിട്ടാ അയാൾ തിരിച്ച് വിളിച്ചത്. നമുക്ക് എന്താ ചെയ്യാൻ കഴിയുക? ലൊക്കേഷൻ ട്രെയ്യ്സെയ്താലോ”

“വേദ നിന്റെ തലയ്ക്ക് ഓളംവെട്ടിയോ? ഓടിച്ചെന്നു പറഞ്ഞാലൊന്നും നടപ്പുള്ള കാര്യമല്ല ഇത്. പോലീസ് പെർമിഷൻ വേണം ഇതിന്”

പിന്നീടവൻ സംസാരിക്കാതെ വണ്ടി ഡ്രൈവ് ചെയ്തു. ചിറ്റൂർ എത്തുംവരെ ആരും സംസാരിച്ചില്ല.
26 വയസുള്ള മെലിഞ്ഞ, അയഞ്ഞ ജുബയും ജീൻസുമിട്ട ഒരു യുവാവായിരുന്നു സ്വാതി സ്വാമിനാഥൻ
കാര്യങ്ങളെല്ലാം അറിഞ്ഞ സ്വാതി പറഞ്ഞു.

“ലോക്കൽ പോലീസ് സ്റ്റേഷനിൽ ഒരു കംപ്ലയിന്റ് കൊടുത്താൽ അവർ അന്വേഷണം നടത്തിയേനെ. പക്ഷേ ഈ കേസിൽ പരാതിപ്പെടേണ്ടവർ മിസ്സിംഗാണ്. മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ അവർ ഇപ്പോൾ ടൂറിലാണ്. നിങ്ങൾ വീട്ടിൽ കണ്ട കാലുകൾ സജീവിന്റേതാണെങ്കിൽ അയാൾ നിങ്ങളെ കണ്ടിട്ടുണ്ടാവും. അങ്ങനെയെങ്കിൽ അയാളുടെ ഭാര്യയും കുഞ്ഞും എവിടെ? അയാൾ ഒളിച്ചു കഴിയുന്നത് എന്തിനാണ്? ആരെയാണ് അയാൾ ഭയക്കുന്നത്?

” ഇതേ ചോദ്യമാണ് എനിക്കും?”

“ആ വീട് പരിശോധന നടക്കണമെങ്കിൽ ഒന്നുകിൽ ഹൗസ് ഓണറെ കാര്യം പറഞ്ഞ് മനസിലാക്കണം, അല്ലാതെ വേറെ വഴി ഇല്ല.”

സ്വാതി തുടർന്നു.

“നമ്മളിതെത്ര ഒളിപ്പിച്ച് ചെയ്താലും ഇതെങ്ങനെയെങ്കിലും ലീക്കാവും. മീഡിയ അറിഞ്ഞാൽ എല്ലാവർക്കും ഒളിക്കാൻ സമയം കിട്ടും. നമുക്കാ ഹൗസ് ഓണറോട് സംസാരിച്ചാലോ”

“അതൊക്കെ റിസ്ക്കുള്ള കാര്യമാണ്. നമ്മൾ വെറുതെയിരിക്കുന്ന ഒരോ നിമിഷവും അപകടം അടുത്തു വരികയാണ്. നമുക്ക് എത്രയും പെട്ടന്ന് ലാബിലെത്തണം., മരണപ്പെട്ടവരിൽ തീർത്ഥ ഉണ്ടോ എന്നറിയണം.അതിന് അവളുടെ ഡയറിയിലെ ബ്ലഡ് സാമ്പിൾ മതി. സ്വാതി ബിസിയല്ലെങ്കിൽ ഞങ്ങളോടൊപ്പം കൊച്ചിക്കു വരൂ “

” ഞാൻ നാളെ എത്താം. ഇന്ന് നൈറ്റ് കുറച്ച് വർക്ക് തീർക്കാനുണ്ട്. പിന്നെ മാതൃഭൂമിയിലെ ജോലി ഞാൻ രാജി വെച്ചു.പുതിയ ജോലിക്കായി നെട്ടോട്ടത്തിലാ.”
” എങ്കിൽ നീ ഗായത്രീ മേഡത്തെ വന്നു കാണൂ “

“നാളെയാവട്ടെ വരാം “.

അവരുടെ സംസാരം ശ്രദ്ധിച്ചിരുന്നതേയുളളൂ ഞാൻ. സ്വാതിയെ വിട്ട് ഞങ്ങൾ യാത്ര തിരിച്ചു.
ജോണ്ടി സീറ്റിൽ ചാരിയിരുന്നുറക്കമായി.അരവി ശബ്ദം കുറച്ച് വെച്ച ഗസലിൽ പോലും എനിക്ക് ദേഷ്യം തുടങ്ങി. ഞാനത് ഓഫ് ചെയ്തു.മഴ ചെറുതായി തുടങ്ങി.
ഇടയ്ക്ക് അരവിയുടെ ഫോണിൽ വന്ന മെസ്സേജിന്റെ ശബ്ദം മാത്രം.നഗരത്തിൽ നിയോൺ ബൾബുകൾ പ്രകാശിച്ചു തുടങ്ങി. നിയോൺ വെളിച്ചത്തിൽ ചെറുമഴനൂലുകൾ തിളങ്ങി.
ഞാനൊന്നു മയങ്ങിയുണർന്നപ്പോൾ സോനയുടെ ലാബിൽ മുമ്പിൽ പാർക്ക് ചെയ്തിരിക്കയാണ് കാർ. പിൻസീറ്റിൽ ജോണ്ടി അപ്പോഴും ഉറക്കം. അൽപസമയത്തിനു ശേഷം ഇരു കൈകളിലും ഗ്ലൗസണിഞ്ഞ് സോന അരവിന്ദിനൊപ്പം പുറത്തിറങ്ങി വന്നു. ഞാനും പുറത്തിറങ്ങി.

“നീയങ്ങു ക്ഷീണിച്ചല്ലോ വേദാ?”

” ഓട്ടമല്ലേ സോന, “

” ഓട്ടത്തിന്റെ കാര്യം ഞാൻ അറിഞ്ഞു, ഒറ്റയ്ക്ക് ടൂറ് പോകാൻ നിനക്ക് വട്ടായോ വേദ ?”

“വട്ടെനിക്ക് പണ്ടേയുള്ളതല്ലേ, നിന്നെപ്പോലെ എനിക്ക് കൂട്ട് വരാൻ കെട്ടിയോനില്ലല്ലോ”

“ഇവനെ കൂട്ടീട്ടു പോകാമല്ലോ?’

അവൾ അരവിയെ ചൂണ്ടി പറഞ്ഞു.

“എന്തിനാ സോന ഉള്ള മന:സമാധാനം കളയാനോ ?”

സോനയുടെ സ്വതസിദ്ധമായ പൊട്ടിച്ചിരിയിൽ അരവി പറഞ്ഞ വാക്കുകൾ ലയിച്ചു പോയി.

” വേദ നീയാ ഡയറി താ. ഞാനാ ബ്ലഡ് ഗ്രൂപ്പ് നോക്കാം”

അവളുടെ വാക്കുകളിൽ നിന്നും അരവി എല്ലാം പറഞ്ഞിട്ടുണ്ടെന്ന് മനസ്സിലായി.വളരെ വേഗത്തിൽ ഞാൻ ബേഗിൽ നിന്നും ഡയറി എടുത്തു കൊടുത്തു.

“സോന ഡയറി ഒരു കാരണവശാലും മിസ്സാവരുത്.”

“ഇല്ലെടീ നീ ധൈര്യമായിട്ട് പോ. ഞാൻ വിളിക്കാം നിങ്ങളെ “

കാറിനടുത്തെത്തിയ അരവി വീണ്ടും സോനയുടെ അടുത്തേക്ക് ചെന്നു.പാൻസിന്റെ പോക്കറ്റിൽ നിന്നും ഒരു വിരലിനത്രയുള്ള ഒരു ചെറിയ കുപ്പി എടുത്ത് സോനയ്ക്ക് കൊടുത്തു.
കാറിൽ കയറിയ പാടെ അരവിയുടെ ഫോൺ ശബ്ദിച്ചു.
അവന്റെ വീട്ടിൽ നിന്നുമാണ് വിളിച്ചത്. കട്ട് ചെയ്ത് പോക്കറ്റിലേക്കിടാൻ നേരം അവൻ ഫോണിലേക്ക് സൂക്ഷിച്ച് നോക്കി.

“വേദ ഇത് നോക്ക് “

ഫോണവൻ എനിക്ക് നേരെ നീട്ടി. ഞാൻ നോക്കിയപ്പോൾ കണ്ടത് സജീവിന്റെ നമ്പറിൽ നിന്നും വന്ന മെസ്സേജാണ്

‘ എനിക്ക് നിങ്ങളുടെ സഹായം വേണം. ഞാൻ ആലുവയിലെ ന്യൂഅവന്യൂ ഫ്ലാറ്റിലുണ്ട്. സെവൻത് ഫ്ലോർ റൂം നമ്പർ 307 ‘

മനസിൽ എന്തൊക്കെയോ പ്രതീക്ഷ. സമയം 7.54 Pm.വിശപ്പ് മഥിച്ചു തുടങ്ങിയെങ്കിലും സജീവിനെ കണ്ടിട്ടാവാം ബാക്കി.

” പോകാം ല്ലേ?”

ഞാൻ തലയാട്ടി. ജോണ്ടിയുടെ ഫോൺ ശബ്ദിച്ചു, അവൻ പതിയെ ഇരുന്നു സംസാരം തുടങ്ങി.ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അവൻ ചമ്മലുകാരണം ചിരിച്ചു.
ഞാനവനെ നോക്കി നടക്കട്ടെയെന്നർത്ഥത്തിൽ തലയാട്ടി.
അര മണിക്കൂറിനുള്ളിൽ ഞങ്ങൾ ന്യൂഅവന്യൂവിലെത്തി.കാർ പാർക്കിംഗിൽ നിർത്തിയപ്പോഴും ജോണ്ടി ഫോൺ സംസാരം നിർത്തിയിരുന്നില്ല.

“നീ സംസാരിക്ക് ഞങ്ങൾ പോയിട്ട് വരാം “

എന്നും പറഞ്ഞ് ഞങ്ങൾ നടന്നു. ആളുകൾ ഫ്ലാറ്റിന്റെ ഇടതു വശത്തേക്ക് ധൃതിവെച്ചോടുന്നത് കണ്ടു. ഓടുന്നവരിൽ ഒരാളോട് കാര്യം തിരക്കി.

“ആരോ മുകളിൽ നിന്നും എടുത്തു ചാടിയതാ “

അയാൾക്കൊപ്പം ഞങ്ങളും ഓടി.
കമിഴ്ന്നു കിടക്കുന്ന ഒരു പുരുഷൻ തലയുടെ ഭാഗത്തായി പരക്കുന്ന രക്ത ചുവപ്പ്,

“അയ്യോ ഇത് 307 ലെ സജീവ് സാറാണല്ലോ”

സെക്യൂരിറ്റിയുടെ ശബ്ദം. കാതിൽ കൂടം കൊണ്ടടിച്ചതു പോലെയാണ് തുളഞ്ഞു കയറിയത്. കാണാൻ വന്നവൻ ഇതാ പിണമായി മുന്നിൽ.
അറിയാതെ മുകളിലേക്ക് നോക്കി. അവിടെ ഒരു സ്ത്രീയുടെ നിഴൽ എത്തി നോക്കിയതായി തോന്നി.

Leave a Reply

Your email address will not be published. Required fields are marked *