അജ്ഞാതന്‍റെ കത്ത് – 3

ആ സ്ത്രീ വീണ്ടും പറഞ്ഞു.ആയൊരു സമയം മതിയായിരുന്നു എനിക്ക്.
സൈഡിൽ വെച്ചിരുന്ന സോഡാ മേക്കറിന്റെ സിലിണ്ടർ എടുത്ത് പിന്നിലിരിക്കുന്ന സ്ത്രീയെ ലക്ഷ്യം വെച്ച് അടിച്ചു. കറക്റ്റ് തലയിൽ തന്നെ കൊണ്ടു.വലിയ ആർത്തനാദത്തോടെ അവൾ തോക്കിലെ പിടി വിട്ടു തലയിൽ കൈയമർത്തി .ഞാനാ പിസ്റ്റൾ കൈയിലെടുത്തു. അവളുടെ തലയ്ക്കു നേരെ ചൂണ്ടി.

“ഇറങ്ങ്……”

പല്ലിനിടയിൽ കുടുങ്ങി എന്റെ വാക്കുകൾ ഞെരുങ്ങി .അവൾ ഇറങ്ങിക്കഴിഞ്ഞപ്പോഴാണ് അതൊരു പുരുഷനായിരുന്നെന്നു തിരിച്ചറിഞ്ഞത്. സ്ത്രീ ശബ്ദമുള്ള പുരുഷൻ.അയാളുടെ മുഖത്തു കൂടി ചാലിട്ട ചോര വെളുത്ത ബനിയനിൽ ചുവന്ന വരകൾ തീർത്തിരുന്നു.
ഇനിയവിടെ നിന്നാൽ അപകടമാണ്. തോക്കു ചൂണ്ടിക്കൊണ്ട് തന്നെ ഞാൻ വണ്ടിയെടുത്തു
പിന്നിൽ ഒരു വാഹനം വന്നു നിൽക്കുന്ന ശബ്ദം.
പിന്നീട് കാറിന്റെ സ്പീഡ് എത്രയെന്ന് നോക്കാനുള്ള ധൈര്യം പോലും എനിക്കുണ്ടായില്ല.
ഓരോ വളവുകളിലും ഞാൻ ഭയപ്പാടോടെ എനിക്ക് നേരെ ആഞ്ഞടിക്കുന്ന ശത്രുവിനെ നോക്കിയിരുന്നു.
സാമുവൽ സാറിന്റെ വീടെത്തിയപ്പോഴാണ് ശ്വാസം വീണത്.
സാമുവേൽ സാറിന്റെ ഭാര്യയുടെ കുശലങ്ങൾ അധികം നീട്ടാൻ ഞാനൊരുക്കമായിരുന്നില്ല.സാറിനോട് കാര്യങ്ങളെല്ലാം ഞാൻ പറഞ്ഞു.

” എതിരാളികൾ ആരാണെന്നു വ്യക്തമാവാത്ത സ്ഥിതിക്ക് നമുക്കിത് പോലീസിൽ അറിയിക്കുന്നതാണ് ഉചിതമെന്ന് തോന്നുന്നു വേദ. നിനക്ക് പോലീസ് പ്രൊട്ടക്ഷൻ വേണ്ടി വരും”

ചിരിച്ച് തള്ളാൻ തോന്നിയില്ല. അത്രയും മാനസികമായി കുറച്ചു നേരം കൊണ്ട് ഞാൻ അനുഭവിച്ചിരുന്നു.
“വേദ കുറച്ചു ദിവസം ഇവിടെ വന്ന് നിൽക്കൂ, ഒറ്റയ്ക്ക് താമസിക്കുന്നത് സേഫല്ല.”

പക്ഷേ അതിനൊന്നും ഞാനൊരുക്കമായിരുന്നില്ല. കാറിലെ രക്തക്കറ കണ്ടപ്പോൾ സാമുവേൽ സാർ കളിയാക്കി.

” അയാള് തട്ടിപ്പോയിട്ടുണ്ടാവുമോടാ?”

“അതിനു ചാൻസില്ല, ഇറക്കിവിട്ടപ്പോൾ വേദന കൊണ്ടയാൾ പുളയുന്നുണ്ടായിരുന്നു.”

” വീട്ടിൽ പോവണമെങ്കിൽ ഡ്രൈവർ കൊണ്ടു വിടും.രാത്രികാലങ്ങളിൽ നീയിനി ഒറ്റയ്ക്ക് സഞ്ചരിക്കേണ്ട.”

അതൊരു പിതാവിന്റെ ആജ്ഞയായിരുന്നു.

“എങ്കിൽ സർ പറയുന്ന പോലെ ഞാൻ ചെയ്യാം.”

സാമുവേൽ സാറിന്റെ ഡ്രൈവർക്കാപ്പം വീടെത്തുമ്പോൾ പതിനൊന്നു കഴിഞ്ഞിരുന്നു. തിരിഞ്ഞും മറിഞ്ഞും പലതവണ കിടന്നിട്ടും ഉറക്കം വരാതെ, ഭയം എന്നെ പിടിച്ചിരുന്നു. ഉണരാനും ഒരുപാട് വൈകിയിരുന്നു. ഇന്ന് പെരുമ്പാവൂരിലെ വീട്ടിൽ നിന്നും അന്വേഷണം തുടങ്ങണം.
ഒറ്റയ്ക്ക് ഇനിയാത്ര ചെയ്യാതിരിക്കുന്നതാണ് ഉത്തമം.

ഇറങ്ങാൻ നേരം സുനിതയെ കാണുന്നില്ല. അമ്പലത്തിൽ പോയിട്ടുണ്ടാവും.പാട്ടുപുരയ്ക്കലമ്മയുടെ ഭക്ക്തയാണവൾ.
അത്താഴം കഴിക്കാഞ്ഞതിനാൽ വിശപ്പുണ്ടായിരുന്നു.കാപ്പി പോലും ഉണ്ടാക്കിയിട്ടില്ല സുനിത.
കുറച്ച് കാപ്പിയിട്ട് രണ്ട് സ്ലൈഡ് ബ്രഡും ഒരു മുട്ടയും ചേർത്ത് കഴിച്ചപ്പോൾ വിശപ്പങ്ങു പോയി. സുനിയെ കാത്തു നിൽക്കാതെ ഞാനിറങ്ങി.

ജോണ്ടിക്കൊപ്പം പെരുമ്പാവൂരിലെ വീട്ടിനു മുന്നിലെത്തിയപ്പോൾ ആ വീടിനു വെളിയിലും അകത്തും കുറച്ച് ജോലിക്കാർ.മുറ്റത്ത് പുൽത്തകിടി പിടിപ്പിക്കുന്ന തടിയനോട് കാര്യം തിരക്കി.

“ഇന്ത വീട്ക്ക് പെരിയവർ ഇന്തവാരം ഊര്ക്ക് തിരുമ്പിവരേൻ.ആനാൽ ഇങ്കെയെല്ലാം ഡെക്കറേറ്റ് പന്നണത്. “

പെയിന്റിംഗ് പണിയും പുരോഗമിച്ചിട്ടുണ്ട്.ഇത്രയധികം പണിക്കാരെ നിർത്തി പണിയിപ്പിക്കുമ്പോൾ ഒരു കാര്യം ഉറപ്പാണ്. ഡെഡ് ബോഡി അവിടുന്നു മാറ്റിയിട്ടുണ്ട്.

” ഈ ചെടി എവിടുന്നു കൊണ്ടുവന്നതാ?”
ചെടിയിൽ എനിക്ക് താൽപര്യമുണ്ടെന്നു തമിഴനെ തെറ്റിദ്ധരിപ്പിക്കണം എന്ന ഉദ്ദേശത്തിൽ ഞാൻ ചോദിച്ചു. അതിൽ ഞാൻ വിജയിച്ചു.
തമിഴൻ ചെടികളെ പറ്റി വാ തോരാതെ സംസാരിക്കാൻ തുടങ്ങി.
വീടിനോട് ചേർന്ന് ചാരി വെച്ച തൂമ്പയിൽ എന്റെകണ്ണുകളുടക്കി.
അതേ സമയം അരവിയുടെ കാൾ വന്നു..
വേദ വെണ്ടുരുത്തി പാലത്തിനു താഴെ ഒരു സ്ത്രീയുടെ ശവശരീരം. അത് താനൊന്ന് ഐഡന്റിഫൈ ചെയ്യണം..
ഞാനോ?
അത് നമുക്കറിയാവുന്ന ഒരാളാണെന്ന് തോന്നുന്നു
തുടരും

Leave a Reply

Your email address will not be published. Required fields are marked *