അങ്ങനെ സമയം 7 മണിയായ് എറണാകുളം സ്റ്റാൻ്റിൽ നിന്നും വണ്ടി എടുത്തു
18 വയസ്സുവരെ ഞാൻ ജീവിച്ച എറണാകുളത്തോട് ഇന്ന് ഞാൻ വിട പറയുന്നു…..
ഈ നാടിനെ കുറിച്ച് ഓർക്കുമ്പോൾ എൻ്റെ മനസ്സിലേക്ക് വരുന്നത് രണ്ടേ രണ്ട് മുഖമാണ് ഒന്ന് ജിതിൻ എട്ടാം ക്ലാസ് മുതൽ പ്ലസ്ടു വരെ എന്നോടൊപ്പം പഠിച്ച എൻ്റെ ചങ്ക് ജീവിതത്തിൽ അവനോളം എന്നെ മനസ്സിലാക്കിയിട്ടുള്ള മറ്റാരുമില്ല.
പിന്നൊന്ന് എൻ്റെ കല്യാണിയമ്മ, അമ്മയെ ഞാൻ ഈ നാട്ടിൽ വിട്ടിട്ട് പോവുകയല്ല “അമ്മ എൻ്റെ ബാഗിലുണ്ട്”
അതെ “അമ്മയുടെ മൃതശരീരം ദഹിപ്പിച്ച സ്ഥലത്ത് നിന്നും വാരിയെടുത്ത ഒരുപിടി മണ്ണ്” അതാണ് എൻ്റെ കല്യാണിയമ്മ. ജീവിതത്തിൽ ഞാൻ ഒത്തിരി സ്നേഹിച്ച എൻ്റെ കല്യാണിയമ്മ….
ഇനിയൊരു പുതു ജീവിതം
അതും ജീവിതത്തിൽ ഞാൻ ഇന്ന് വരെ കാണാത്തൊരു നാടും ജനങ്ങളും…..
ഹലോ മോനെ എന്താ ഇത്ര ആലോചിക്കുന്നത് ????
എൻ്റെ അടുത്ത് വന്നിരുന്ന് കണ്ടക്ടർ ചോദിച്ചു….
ഹേയ് ഒന്നുമില്ല സർ..
അതേ മോനെ എൻ്റെ പേര് പ്രദീപ് എന്നാണ് ദയവായ് മോനീ സർ വിളി ഒന്ന് നിർത്തുമോ??? നിഷ്ക്കളങ്കമായ എൻ്റെ മുഖത്തേക്ക് നോക്കി കണ്ടക്ടർ ചോദിച്ചു…
ശരി എന്നാൽ ഏട്ടാന്ന് വിളിക്കാം….
ഞാൻ പറഞ്ഞു
ഹൊ ദത് മതി ഇപ്പോളാ മനസിനൊരു സുഖം കിട്ടിയത്.
അല്ല മോൻ്റെ പേരെന്താ???
അമൽ……
മോൻ ഹോസ്റ്റലിൽ നിന്നാണോ പഠിക്കുന്നത്???
അല്ല ഏട്ടാ
ഞാനിന്ന് മുതൽ ഒരു കോഴിക്കോട്ടുകാരനാണ്….
അതെന്താ അപ്പോൾ മോൻ്റെ അച്ഛനും അമ്മയുമൊക്കെ????
മരിച്ചു പോയ് ഏട്ടാ ഞാനിപ്പോൾ പോകുന്നത് എൻ്റെ അമ്മയുടെ വീട്ടിലേക്കാണ് …..
അയ്യോ സോറി മോനെ…
ഹേയ് അത് സാരമില്ല…
അമ്മയുടെ വീട്ടിൽ ആരെല്ലാമുണ്ട് ????
ആരുമില്ല ഏട്ടാ അവിടെയും ഞാൻ തനിച്ചായിരിക്കും…..
ആണോ …..
മോനെന്ത് വരെ പഠിച്ചു???
പ്ലസ്ടു.
ഇപ്പോൾ കോഴിക്കോട് സെൻ്റ് മേരീസ് കോളേജിൽ BSC സുവോളജി പഠിക്കുവാൻ അവസരംകിട്ടി
നാളെ അഡ്മിഷൻ എടുക്കണം ഇനിമുതൽ ഞാനവിടെയാണ്..
ആണോ…..
അമ്മയുടെ വീട് കോയിക്കോടെവിടാണ് ???
കൊയിലാണ്ടി …..
മ്മ്…. ഞാനും കോയ്ക്കോട്ട്കാരനാണ് മോനെ…
ആണോ അപ്പോൾ ഏട്ടനെവിടാ താമസിക്കുന്നത്???
കാപ്പാട് …
കേട്ടിട്ടുണ്ടോ???
പിന്നെ നമ്മുടെ വാസ്കോഡ ഗാമ വന്ന സ്ഥലമല്ലെ???
അതെ…..
കോഴിക്കോടും കോഴിക്കോട്ടുകാരും എങ്ങനാണ് ഏട്ടാ…?
അതിന് അദ്ദേഹം മറുപടി പറഞ്ഞത് ഒരു പാട്ടിലൂടെയാണ്
” ഖൽബില് തേനൊഴുകണ കോയ്ക്കോട്
കടലമ്മ മുത്തണ കര കോയ്ക്കോട്
അലുവാ മനസുള്ളൊരീ കോയ്ക്കോട്
വേണേ കണ്ടോളീ ചങ്ങായീ ഞമ്മട കോയ്ക്കോട്
കായ വറുത്ത് തരാടോ കറുമുറെ വയറ് നിറച്ച് കയിച്ചോ
ദം ബിരിയാണി കയിച്ചാ പിന്നെ സങ്ങതി നല്ല ഉസാറ്
ഖൽബില് തേനൊഴുകണ കോയ്ക്കോട്
മിഠായ് തെരുവൊരു ബീവി
സൽക്കാര മിടുക്കുള്ള ബീവി
മീഞ്ചന്ത വഴിക്കൊന്ന് കേറീ മൊഞ്ചുള്ള നടക്കാവ് താണ്ടി
പുതിയാപ്പ ബീച്ചില് കേട്ടോ ബാബൂക്ക പാടണ പാട്ട്
കല്ലായ് വീശണ കാറ്റിള്ളോ സന്തോയം പൂക്കണ ചൂര്
അങ്ങട് തട്ടി ഇങ്ങട് തട്ടി തമ്മില് തമ്മിൽ പുഞ്ചിരി കൂട്ടി
എല്ലാരുമിവിടൊരു കൂട് പത്തിരിചുട്ട് ഒപ്പന തട്ടി ഇത്തിരി മുക്കിൽ നമ്മള് കൂടി ഒന്നായിട്ടിരിക്കണ നാട്
ബാപ്പോ…. മുത്താണ് ഞമ്മട കോയ്ക്കോട്
പ്രദീപേട്ടൻ പാടി തീർത്തതും എറണാകുളം വിടുന്നതിലുള്ള എൻ്റെ സങ്കടം പാടെ മാറി ഞാൻ ചിരിക്കുവാൻ തുടങ്ങി
എൻ്റെ ചിരി കണ്ട് പ്രദീപേട്ടൻ ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു
മോനെ എനിക്ക് ഇപ്പോൾ 42 വയസ്സുണ്ട് ഇക്കാലമത്രയും ഞാൻ ജീവിച്ചത് ഈ കോയ്ക്കോട്ടാണ് അത്കൊണ്ട് മോനൊന്നുകൊണ്ടും പേടിക്കണ്ട
സ്നേഹിക്കാൻ മാത്രമറിയാവുന്നവരാണ് കോയ്ക്കോട്ടുകാർ,
കോയ്ക്കോട്ടുകാരുടെ സ്നേഹം എന്താണെന്ന് മോന് മനസ്സിലാവും…..
പിന്നെ കോയ്ക്കോടെന്ന് പറഞ്ഞാൽ സുലൈമാനിക്ക് പ്രസിദ്ധമാണ് കോയ്ക്കോട്ട് നിന്നും സുലൈമാനി കുടിച്ചിട്ട് മോൻ ലോകത്ത് വേറെ എവിടെ ചെന്ന് കുടിച്ചാലും അതിൻ്റെ ടേസ്റ്റ് കിട്ടില്ല കാരണം ഞങ്ങളാ സുലൈമാനിയിൽ സ്നേഹവും കൂടി ചേർത്താണ് നൽകുന്നത്
