അരളിപ്പൂന്തേൻ – 3

: ആഹാ ട്രോഫി ഒക്കെ കിട്ടിയോ…

: ആട്ടെ നീയെന്താ ഇവിടെ… ലീവിന് വന്നയാണോ, നീ ദുബായിൽ അല്ലെ

: പിങ്കി നീ കളിയാക്കില്ലെങ്കിൽ ഒരു കാര്യം പറയാം…. ഞാൻ ഇവിടെ എം ടെക്കിന് ചേർന്നു.

(അവൾ നിന്ന നിൽപ്പിൽ അറിഞ്ഞൊന്നു ചിരിച്ചു…ചിരിച്ചോ ചിരിച്ചോ പ്രസവം കഴിഞ്ഞ് വയറൊക്കെ അൽപ്പം ചുരുങ്ങാൻ ഉണ്ട്… )

: ബെസ്ററ്… ..ടീച്ചറേന്ന് വിളിക്കെടാ. അല്ല നിനക്കെന്താ ബി ടെക്കുകാരുടെ ക്ലാസ്സിൽ കാര്യം. മീര അറിയാതെ ആരെയെങ്കിലും വളച്ചോ…

: മീര…. അവളുടെ അമ്മേടെ… അതൊക്കെ പിന്നെ പറയാം നീ വന്നേ. ഞാൻ വന്ന കാര്യം പറഞ്ഞിട്ട് പോട്ടെ

: എന്റെ പൊന്നു ശ്രീ , നീ ഇനി പിള്ളേരുടെ മുന്നീന്ന് പിങ്കിന്ന് വിളിച്ചേക്കല്ലേ..
പ്രിൻസീന്ന് വിളിച്ചൂടെ ചക്കരേ

: വാ നോക്കാം..

ക്ലബ്ബിന്റെ ഭാഗമായുള്ള പിരിവിനെയും അനുബന്ധ പ്രവർത്തനങ്ങളെയും കുറിച്ച് ക്ലാസ്സിൽ ഉള്ള എല്ലാവരോടും വിശദീകരിച്ച ശേഷം അവർക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിയ്ക്കാൻ പറഞ്ഞപ്പോഴേക്കും കുറേ എണ്ണം ചാടി എഴുന്നേറ്റ് ഓരോന്ന് ചോദിയ്ക്കാൻ തുടങ്ങി. നീതു എല്ലാവർക്കും മറുപടിയൊക്കെ കൊടുത്തു. ഒരു പെങ്കൊച്ച് എന്തോ ചോദിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് പുറകിൽ നിന്നും വേറൊരുത്തി എഴുന്നേറ്റ് ഇടയിൽ കയറിയത്. ഇത്രയും നേരം ആ ക്ലാസ്സിൽ നിന്നിട്ടും എന്റെ കണ്ണുകൾ എന്തേ അവളിലേക്ക് പോയില്ല…ഫാനിന്റെ കാറ്റേറ്റ് അലസമായ് പാറിനടന്ന ചെമ്പൻ മുടിയിഴകൾ പുറകിലെ ജനവാതിലിൽ കൂടി അകത്തേക്ക് അരിച്ചിറങ്ങുന്ന സൂര്യ പ്രഭയിൽ വെട്ടിത്തിളങ്ങി, കരിമഷി കണ്ണെഴുതി, വെളുത്ത് തുടുത്ത മുഖത്തിൽ ഒരു കുഞ്ഞൻ കറുത്തപൊട്ടുവച്ച മാലാഖ. കണ്ണുകൾ അറിയാതെ അവളിലേക്ക് തന്നെ നീണ്ടു. പിങ്കി പുസ്തകമെടുത്ത് മേശയിൽ ഒന്ന് അടിച്ചപ്പോഴാണ് ക്ലാസ് ആണെന്നുള്ള കാര്യം ഞാനോർത്തത്.

നീതുവിനെ മുഴുവിപ്പിക്കാൻ വിടാതെ ഓരോ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്ന അവളുടെ സ്വരത്തിന് എന്തൊരു മാധുര്യമാണ്. നീതു ഉത്തരം പറഞ്ഞു തീരുന്നതിന് മുന്നേ അവൾ അടുത്ത ചോദ്യങ്ങൾ എറിഞ്ഞു തുടങ്ങി. നീതു ആണെകിൽ ഇടം കണ്ണിട്ട് എന്നെ നോക്കുന്നും ഉണ്ട്. അവളോട് കണ്ണടച്ച് കാണിച്ച് ഞാൻ ആ മാലാഖയുടെ കണ്ണുകളിലേക്ക് നോക്കി നീതുവിനെ മാറ്റി നിർത്തി…

: എടി മോളെ നിർത്തി നിർത്തി ചോദിക്ക്, അവളൊന്ന് പറഞ്ഞു കഴിയട്ടെ..

: മോളോ… എനിക്കിങ്ങനൊരു തന്തയുള്ള കാര്യം അമ്മ പറഞ്ഞിട്ടില്ലല്ലോ…

( മുഖത്തടിച്ചുള്ള അവളുടെ റിപ്ലൈ കേട്ട് ക്ലാസ് മുഴുവൻ എന്നെനോക്കി ചിരിച്ചു. മുന്നിലെ ബെഞ്ചിൽ ഇരിക്കുന്ന ചില പെൺപിള്ളേരൊക്കെ സഹതാപത്തോടെ എന്നെ നോക്കുന്നുണ്ട്. ശ്രീ, നീ തീർന്നെടാ… പോയി ചത്തോ അതാ നല്ലത്..ഇത്രയും അപമാനം അതും ഒരു പെണ്ണിന്റെ അടുത്തുനിന്നും…. ഛേ… അടങ്ങ് ശ്രീ അടങ്ങ്…മനസ്സിങ്ങനെ ഓരോന്ന് ഉരുവിട്ടുകൊണ്ടിരുന്നു..)

: തുഷാര…മൈൻഡ് യുവർ വേർഡ്‌സ്..

: മാം… അയാള് വിളിച്ചത് കേട്ടില്ലേ. എനിക്കൊരു പേരുണ്ട് അല്ലാതെ എടി, പോടീ മോളെന്നൊന്നും ആരും വിളിക്കാൻ നിക്കണ്ട. മാം ചുമ്മാതിരി. എന്റെ ചോദ്യങ്ങൾ ജനുവിൻ ആണ്. ലെറ്റ് ദം റിപ്ലൈ…

: ഓക്കേ തുഷാര കൂൾ… ഞാൻ ശ്രീലാൽ, ഈ ക്ലബ്ബിന്റെ സെക്രട്ടറി ആണ്. ചോദ്യം ഒന്നുകൂടി ചോദിച്ചാൽ നന്നായിരുന്നു.

: മിസ്റ്റർ ശ്രീലാൽ… നിങ്ങൾ ഇതുവരെ എത്ര പൈസ പിരിച്ചു, ആകെ എത്ര വേണം, പിരിച്ച പണം എങ്ങനെ വിനിയോഗിക്കാൻ ആണ് പ്ലാൻ… ഇതിനൊക്കെ ഒരു കൺവിൻസിങ് ആയ ഉത്തരം താ. എന്നിട്ട് നോക്കാം എത്ര തരണമെന്ന്.

: പിരിവ് തുടങ്ങിയിട്ടേ ഉള്ളു, അതുകൊണ്ട് എത്ര കിട്ടി എന്നതിനെക്കുറിച്ച് ഇപ്പൊ വലിയ ധാരണയില്ല, ബാക്കി കാര്യങ്ങൾ ഞാൻ വിശദമാക്കാം..

ഒരു പത്തുമിനിറ്റ് അവളെ അതുപോലെ നിർത്തി ഭാവി പരിപാടികൾ വിശദമായി പറഞ്ഞുകൊടുത്തു. ഒരു നാരങ്ങാ വെള്ളത്തിന്റെ കണക്ക് പോലും പറയുന്ന കേട്ട് ക്ലാസ്സിലെ കുട്ടികൾ എല്ലാവരും ഒന്ന് ഞെട്ടിയെങ്കിലും തുഷാര
കുലുങ്ങിയില്ല. ജീവിതത്തിൽ ഇതുപോലെ ബോൾഡായ ഒരു കൊച്ചിനെ കണ്ടിട്ടില്ല. അതുകൊണ്ട് ചെറിയ ആരാധന അവളോട് മനസ്സിൽ തോന്നുന്നുണ്ട് പക്ഷെ വായിലെ നാവിനെ പറ്റി ഓർക്കുമ്പോൾ ചവിട്ടി തേക്കാനും തോന്നുന്നുണ്ട്. എല്ലാം കേട്ടുകഴിഞ്ഞ് അവൾ ശരിയെന്നും പറഞ്ഞ് ഇരുന്നു. ഇത്രേം അപമാനിച്ചതല്ലേ അങ്ങനെ വിടാൻ പറ്റുമോ.

: തുഷാരേ .. ഞാൻ പറഞ്ഞ കാര്യങ്ങൾ വ്യക്തമായല്ലോ അല്ലെ. ഇനി പറ തുഷാര എത്രയാണ് സംഭാവന തരാൻ ഉദ്ദേശിക്കുന്നത്…

: ഒരു നൂറ് എഴുതിക്കോ… തുഷാര രാജീവൻ

: വിനൂ.. അവളുടെ പേര് എഴുത് എന്നിട്ട് തുകയുടെ കോളത്തിൽ ഒരു 500 എഴുതിക്കോ. 100 അവളുടെ വക, 400 അവളുടെ നാക്കിന്റെ നീളത്തിനും.

പേഴ്‌സ് തുറന്ന് അഞ്ഞൂറിന്റെ നോട്ട് വിനുവിന് നേരെ നീട്ടിക്കൊണ്ട് ഇത് പറഞ്ഞപ്പോഴേക്കും അവളുടെ മുഖത്തെ കലിപ്പൊന്ന് കാണണം. ക്ലാസ്സിലെ പിള്ളേരുടെയൊക്കെ മുഖം വിടർന്നു. പലരുടെയും ചുണ്ടുകളിൽ പുഞ്ചിരി വിടർന്നപ്പോൾ തുഷാരയുടെ മുഖം മാത്രം അടുപ്പിലെ കനൽ പോലെ ചുവന്നിരുന്നു.

പിരിവ് കഴിഞ്ഞ് ക്ലാസ്സിൽ നിന്നും ഇറങ്ങുമ്പോൾ പിങ്കി തുഷാരയെ വിളിച്ച് ക്ലാസ്സ് കഴിഞ്ഞ് സ്റ്റാഫ്‌റൂമിൽ വന്നൊന്ന് കാണണം എന്നു പറയുന്നത് പുറകിൽ നിന്നും കേട്ടു …

: ഡാ വിനൂ… ഏതാടാ ഈ സാധനം.. എന്റെ കൈ തരിച്ചു വന്നു, പെണ്ണായ ഒറ്റ കാരണത്താൽ വിട്ടതാ.

: എന്റെ ബ്രോ.. അത് നമ്മൾ കൂട്ടിയാ കൂടാത്ത ഇനമാ… കോളേജിൽ വന്നിറങ്ങിയത് ബെൻസിലാ. കണ്ണൂർ പച്ചക്കറി മാർക്കറ്റ് മുഴുവൻ അവളുടെ തന്തയുടെ കയ്യിലാണെന്നാ കേട്ടത്. ഇല്ലിക്കൽ രാജീവൻ. രണ്ട് ഗുണ്ടകൾ എപ്പോഴും കൂടെയുണ്ടാവും. ഇല്ലിക്കൽ ട്രാൻസ്‌പോർട്, ഇല്ലിക്കൽ ട്രേഡേഴ്സ്, ഇല്ലിക്കൽ പ്ലാസ ..അങ്ങനെ എന്തൊക്കെയോ ബിസിനസ് ആണ്.

: ആഹാ.. നമുക്ക് മുട്ടാൻ പറ്റിയ പാർട്ടി ആണല്ലോ…

: ലാലു വെറുതേ വേണ്ട.. അവളെ നല്ലോണം നാണംകെടുത്തി വിട്ടില്ലേ.. ഇനി എന്തിനാ വാശി. അവരൊക്കെ വലിയ ടീമാ. അവളുടെ അച്ഛൻ ഒന്നിനും മടിക്കാത്തവൻ ആയിരിക്കും. നീ ഒന്ന് സൂക്ഷിച്ചോ. അവളുടെ കണ്ണിൽ നിന്നെ കൊല്ലാനുള്ള ദേഷ്യം ഉണ്ട്.

: എന്റെ നീതു… അവളുടെ തന്തേടെ അത്രേം പേടിത്തൂറി വേറെ ഉണ്ടാവില്ല.

: അതെന്തേ ബ്രോ…

: അവൻ ആണാണെങ്കിൽ കൂടെ രണ്ട് ഗുണ്ടകളെ കൊണ്ടുനടക്കുമോടാ… ഒറ്റയ്ക്ക് നിന്ന് തല്ലില്ലേ…

(തുടരും)

© wanderlust

Leave a Reply

Your email address will not be published. Required fields are marked *