മഹര്‍ഷി കുമാരന്‍റെ തപോവനം.
തണുത്തുറഞ്ഞ നദീജലത്തില്‍, ദീര്‍ഘവ്രതത്തിന്‍റെ തേജസ്സില്‍ ഋതുപര്‍ണ്ണ.
“അവന്‍ തപോബലത്തില്‍ വസിഷ്ഠനെ വെല്ലുന്നവന്‍ എതിര്‍ത്തു.”
ദിവ്യയുടെ ഭാതീവ്രതയിലേക്ക് മുത്തശ്ശിയുടെ വാക്കുകള്‍ അടര്‍ന്നുവീണു.
“അതിനനുസരിച്ച് അവളുടെ വ്രതത്തിന്‍റെ കാഠിന്യമേറി. തന്‍റെ തപോമണ്ഡലത്തിന്‍റെ കോട്ടകള്‍ ദുര്‍ബ്ബലമാകുന്നത്പോലെ മഹര്‍ഷികുമാരന് തോന്നി. ഏകാഗ്രത നഷ്ട്ടപ്പെട്ട ഒരു നിമിഷത്തില്‍, ഇന്ദ്രശാപത്താല്‍ രാജവെമ്പാലയായി മാറിയ, നാഗത്താന്‍ മലയിലെ ഗന്ധര്‍വ്വന്‍ അവന്‍റെ തപോവനത്തിലെത്തി. രാജവെമ്പാല മഹര്‍ഷികുമാരനെ ദംശിച്ചു. അവന്‍ പ്രജ്ഞയറ്റ് വീണു. ചികിത്സാവിധികളോ, മാന്ത്രിക താന്ത്രിക വിധികളോ മുനികുമാരന്‍റെ പ്രജ്ഞയെ തിരികെ കൊണ്ടുവന്നില്ല. ധനവും ഭൂമിയും വാഗ്ദാനം ചെയ്തെങ്കിലും കൊട്ടാരത്തിലെ ഭിഷഗ്വരര്‍ അടക്കമുള്ള വൈദ്യന്മാര്‍ പരാജയപ്പെട്ടു.”
“ഗ്രാനീ, ഒര് മിനിറ്റ്,”
ദിവ്യ ഇടക്ക് കയറി.
“കൊട്ടാരത്തിലെ ലൈബ്രറീല്‍ ഋതുപര്‍ണ്ണ സംഹിത എന്ന ഗ്രന്ഥമെഴുതീതും ഈ രാജകുമാരി തന്നെയല്ലേ?”
“അതെ മോളെ,”
മുത്തശ്ശി പറഞ്ഞു.
“നീ കേള്‍ക്ക്. സന്യാസിയായ പിതാവും രാജ പരിവാരങ്ങളും പൌരമുഖ്യന്‍മാരും മുനികുമാരന്‍റെ ശരീരത്തിന് മുമ്പില്‍ ഉത്ക്കണ്ഠയോടെ കാത്തിരിക്കുമ്പോള്‍, ഋതുപര്‍ണ്ണ നാഗത്താന്‍മലയില്‍ പോയിരിക്കയായിരുന്നു. മുനികുമാരന്‍റെ മരണം കാത്ത് ഭയപ്പെട്ട് നിന്നിരുന്ന ആളുകളുടെ മദ്ധ്യത്തിലേക്ക് അവള്‍ കടന്ന് വന്നു. ആളുകള്‍ ഭയപ്പെട്ടു നോക്കുമ്പോള്‍ അവള്‍ നാഗമന്ത്രവും മൃത്യുഞ്ജയമന്ത്രവുമുപാസിച്ചു. അവള്‍ തലമുടിയിളക്കി, കണ്ണുകളിലേക്ക് വ്രതതീവ്രതയാവാഹിച്ച് പ്രാര്‍ഥിച്ചു. പെട്ടെന്ന്‍ ദിക്കുകള്‍ ഇളകി. നാഗത്താന്‍ മലയില്‍ നിന്നും കൊടുങ്കാറ്റുയര്‍ന്നു. കൊട്ടാരഭിത്തികളിലേക്ക് കൊടുങ്കാറ്റ് ഇരച്ചെത്തുമ്പോള്‍ ഭയന്ന് വിറച്ച കൊട്ടാരവാസികള്‍ക്കിടയിലൂടെ രാജവെമ്പാല പ്രവേശിച്ചു. അവന്‍ ഋതുപര്‍ണ്ണയുടെയടുത്തെത്തി. ആജ്ഞ കാത്തിട്ടെന്നപോലെ അവള്‍ക്ക് മുമ്പില്‍ ഫണം വിടര്‍ത്തിനിന്നു.”
മുത്തശ്ശിയുടെ വിവരണങ്ങളില്‍ ധ്യാനലീനയായിരിക്കുകയാണ് ദിവ്യ.
കോബ്രാഹില്‍സിന്‍റെ ഏകാന്തതയുടെയും ശാന്തതയുടെയും നിശ്ചലതയുടെയും ആഴം വര്‍ദ്ധിച്ചു.
പ്രപഞ്ചം മുഴുവനും ശ്വാസരഹിതമായെന്ന്‍ ദിവ്യക്ക് തോന്നി.
“മഹര്‍ഷികുമാരനില്‍ നിന്ന്‍ വിഷം തിരികെയെടുക്കൂ…”
ഋതുപര്‍ണ്ണ ക്ഷാത്ര വീര്യത്തോടെ ആജ്ഞാപിച്ചു.
“രക്തത്തില്‍ നിന്ന്‍, ധമനികളില്‍ നിന്ന്‍, മജ്ജയില്‍ നിന്ന്‍, വിഷത്തിന്‍റെ സൂക്ഷ്മ സാന്നിധ്യം പോലും നിര്‍വ്വീര്യമാക്കൂ,”
രാജവെമ്പാല താന്‍ ദംശിച്ച ഭാഗത്ത്, മുനികുമാരന്‍റെ കണങ്കാലില്‍ ഫണം ചേര്‍ത്തു. നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍, രാജപരിവാരങ്ങളും സന്യാസിയായ അച്ഛനും പൌരമുഖ്യന്‍മാരും നോക്കിനില്‍ക്കുമ്പോള്‍, മഹര്‍ഷികുമാരന്‍ പതിയെ പതിയെ അനങ്ങുവാന്‍ തുടങ്ങി. കന്നിമകളും കൈവിരലുകളും. പിന്നെയും അല്‍പ്പ നിമിഷങ്ങള്‍ കഴിഞ്ഞ് അവന്‍ കണ്ണുകള്‍ തുറന്ന്‍ എല്ലാവരെയും നോക്കി…”
ദിവ്യയുടെ മുഖത്ത് ദീപ്തമായ ഒരനുഭൂതി നിറഞ്ഞു.
അവള്‍ മുത്തശ്ശിയുടെ മുഖത്തുനിന്നും നോട്ടം പിന്‍വലിച്ചു.
പുഴയുടെ നിശ്ചലനിശബ്ദതയിലേക്കും നിധികാക്കുന്ന രാജവെമ്പാലയുടെ സാമ്രാജ്യമായ കോബ്രാഹില്‍സിലേക്കും അവള്‍ നോക്കി.
നിലാവിന്‍റെ കാന്തികതയേറി.
മണല്‍പ്പുറം സ്വര്‍ണ്ണനിറം കൊണ്ട് ദീപ്തമായി.
കാഴ്ച്ചയുടെ അതിരുകള്‍ നിറയെ തീവ്രനിശ്ചലത വീണ്ടും തളംകെട്ടി.
“അത് പുതിയ ഒരു സംഭവത്തിന്‍റെ തുടക്കമായിരുന്നു. ഋതുപര്‍ണ്ണയുടെ വിജയത്തിന്‍റെ. അവളുടെ കാമമോഹിതമായ രൂപത്തില്‍, അവളുടെ പാതിവ്രത്യത്തില്‍, അവളുടെ വ്രതശുദ്ധിയില്‍ അവന്‍റെ ഇന്ദ്രിയങ്ങള്‍ നിറഞ്ഞു. ഈ പുഴയുടെ മണല്‍ത്തിട്ടില്‍, നഗത്താന്‍മലയുടെ ഒതുക്കുകളില്‍, രാജവെമ്പാലയുടെ ചൂര് നിറഞ്ഞ കാനന ഭംഗിയില്‍ ഒരാത്മാവും ഹൃദയവും ശരീരവുമായി അവര്‍ സ്നേഹിച്ചു…”
ദിവ്യയുടെ നീള്‍മിഴികള്‍ വിവരണത്തിന്‍റെ മാന്ത്രികഭംഗിയില്‍ തരളമായി.
തന്‍റെ മുലക്കണ്ണുകള്‍ തുടിച്ചുയര്‍ന്നോ?
ദേഹമാസകലം പ്രണയോന്മാദം തപിക്കുന്നോ?
മണല്‍പ്പുറത്തിന്‍റെ വിശാലതയിലേക്കവള്‍ നോക്കി.
ഋതുപര്‍ണ്ണയുടെ ചിലമ്പോലിക്ക് അവള്‍ കാതോര്‍ത്തു.
“ഇന്ന്‍ ക്രിസ്ത്യാനികളുടെ പള്ളിയിരിക്കുന്ന സ്ഥലമില്ലേ? നിന്‍റെ മുത്തച്ഛന്‍ തമ്പുരാന്‍ ദാനമായി നല്കിയതാണത്. അവിടെയായിരുന്നു മഹര്‍ഷികുമാരന്‍റെ തപോവനവും ആശ്രമവും. കുമാരന്‍റെ ആകാന്‍ നാഗത്താന്‍മലയുടെ ഏതോ കാനനദുര്‍ഗ്ഗത്തില്‍ തപസ്സനുഷ്ട്ടിച്ചുപോന്നു. രാജകുമാരി എന്നും തപോവനത്തിലെത്തുമായിരുന്നു. അവന് വേണ്ടി പുതുപുഷ്പങ്ങളും പഴങ്ങളും തേനും കൊണ്ട്. മഹര്‍ഷികുമാരന്‍റെ ഏറ്റവും ചെറിയ കാര്യങ്ങളില്‍പ്പോലും അവള്‍ ശ്രദ്ധകൊടുത്തിരുന്നു. ഋതുപര്‍ണ്ണയുടെ മനസ്സില്‍ അവന്‍ മാത്രമേയുണ്ടായിരുന്നുള്ളൂ…പക്ഷെ..”
ഒരു ദുരന്തം മുമ്പില്‍ കണ്ടിട്ടെന്നപോലെ മുത്തശ്ശിയുടെ ഭാവം മാറി.
സ്വരവും.
ഒരു നിമിഷം അവര്‍ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി.
നിര്‍ന്നിമേഷയായി നിമിഷങ്ങളോളം അവര്‍ നക്ഷത്രങ്ങളെ തിരഞ്ഞു.
“പക്ഷേ…?”
ദിവ്യ ചോദിച്ചു.
അവളില്‍ ആകാംക്ഷയേറി.
“എന്താ ഗ്രാനീ?”
തങ്ങളുടെ ബന്ധം രഹസ്യമായിവെക്കാനാവില്ലന്ന്‍ ഋഷികുമാരന്‍ മനസ്സിലാക്കി.
മുത്തശ്ശി തുടര്‍ന്നു.
“ഋതുപര്‍ണ്ണയുടെ അച്ചന്‍തമ്പുരാനോട് തങ്ങളുടെ ബന്ധത്തെപ്പറ്റി തുറന്നുപറയാന്‍ അവന്‍ തീരുമാനിച്ചു.”
മുത്തശ്ശി വീണ്ടും ദീര്‍ഘ മൌനത്തിലേക്ക്.
വേദനയും ദുഖവും സമ്മിശ്രമാക്കിയ അവരുടെ മുഖത്തേക്ക് ദിവ്യ ഉറ്റുനോക്കി.
“എന്നിട്ട്? എന്നിട്ട് എന്ത് പറ്റി ഗ്രാനീ?”
“അച്ചന്‍ തമ്പുരാന്‍ വിവരമറിഞ്ഞു. പിറ്റേ ദിവസം, ദാ അവിടെ…”
മുത്തശ്ശി പുഴയുടെ മരുതീരത്തേക്ക് വിരല്‍ ചൂണ്ടി.
അവിടെ, ആകാശത്തിന്‍റെ ഒരു കോണിലെ എകാന്തയായ നക്ഷത്രം പ്രതിഫലിച്ചിരുന്നു.
“അവിടെ മുനികുമാരന്‍റെ കഴുത്ത് പിളര്‍ന്ന ശരീരം കാണപ്പെട്ടു.”
തന്‍റെ ഉള്ള് വിറയ്ക്കുന്നത് ദിവ്യ അറിഞ്ഞു.
“വെള്ളത്തില്‍… മുനികുമാരന്‍റെ നിലവിളിയില്‍ തപസ്സുണര്‍ന്ന മഹര്‍ഷി പിതാവ് ആരണ്യദുര്‍ഗ്ഗത്തില്‍ നിന്ന്‍ കുതിച്ചെത്തി. ചോരയില്‍ പൊതിഞ്ഞ മകന്‍റെ ശരീരം കെട്ടിപ്പിടിച്ച്, ഹൃദയം നൊന്ത് വിലപിച്ചു, അദ്ധേഹം. മൃതശരീരം കയ്യിലെടുത്തു. ഋതുപര്‍ണ്ണയുടെ അച്ചന്‍റെ മുമ്പിലെത്തി. ശാപാഗ്നിയുടെ വാക്കുകളോടെ അദ്ധേഹം അലറി:
“നിന്‍റെ വംശത്തില്‍ ഒരു പെണ്‍കുട്ടി പിറക്കാതെ പോകട്ടെ! എന്‍റെ ശാപത്തെ ഭേദിച്ച് ഈ വംശത്തില്‍ ഒരു പെണ്‍കുട്ടി പിറന്നാല്‍ അവളെ വേള്‍ക്കാന്‍ ഉയിരെടുത്ത് എന്‍റെ മകന്‍ തിരിച്ചുവരും!”
അല്‍പ്പ സമയത്തേക്ക് മുത്തശ്ശി നിശബ്ദയായി.
‘ഗ്രാനീ, ഋതുപര്‍ണ്ണയ്ക്കെന്തു പറ്റി?”
കഥയുടെ താപം സ്വരത്തിലലിയിച്ച് ദിവ്യ ചോദിച്ചു.
“അന്ന് രാത്രി…”
മുത്തശ്ശി വിവരണത്തിലേക്ക് മടങ്ങിയെത്തി.
“അന്ന് രാത്രി കൊട്ടാരത്തിന്‍റെ തടവ് ഭേദിച്ച് അവള്‍ ഈ നദിക്കരയിലേക്ക് ഓടിവന്നു. തന്‍റെ ഹൃദയവും രക്തവും പ്രാണനും നദിയുടെ ആഴത്തിലേക്കെറിഞ്ഞുകൊടുത്ത് അവള്‍ ഇറങ്ങിപ്പോയി. താഴേക്ക് …താഴേക്ക്…”
ദിവ്യ വീണ്ടും മരുതീരത്തേക്ക് നോക്കി.
മഹര്‍ഷികുമാരന്‍ രാജകൊപത്തിനിരയായി പ്രാണന്‍ പൊളിഞ്ഞ സ്ഥലം.
സ്വര്‍ഗ്ഗത്തിലെ തപോവനത്തില്‍, തന്നെ കാത്തിരിക്കുന്ന പ്രണയഭാജനത്തിനു വേണ്ടി നവനീതങ്ങളുമായി ഋതുപര്‍ണ്ണ നടന്നു പോയ സ്ഥലം.
തന്‍റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയത് ദിവ്യ അറിഞ്ഞു.
“നിലാവെളിച്ചത്തില്‍ ഓളങ്ങള്‍ വെട്ടിത്തിളങ്ങുമ്പോള്‍ സംഭ്രമിച്ചോടിയെത്തിയവരുടെ മുമ്പില്‍ ഋതുപര്‍ണ്ണയുടെ ജഡം ആകാശത്തിലെ ഒരു ഒറ്റ നക്ഷത്രത്തെ നോക്കിക്കിടന്നു.”
“എന്‍റെ ഗ്രാനീ,”
പെട്ടെന്നുണ്ടായ ഒരു വികാരത്തള്ളിച്ചയില്‍ അവള്‍ മുത്തശ്ശിയെ വിളിച്ചു.
പിന്നെ മുഖം അവരുടെ മാറോടു ചേര്‍ത്തു.
മുത്തശ്ശിയ്ക്ക് അദ്ഭുതം തോന്നി.
അവര്‍ അവളുടെ മുഖം പിടിച്ചുയര്‍ത്തി.
അവളുടെ കണ്ണുകള്‍ നിരഞ്ഞിരിക്കുന്നതും ചുണ്ടുകള്‍ വിതുമ്പുന്നതും അവര്‍ കണ്ടു.
“ഈ കുട്ടി എന്ത് ഭ്രാന്താ ഈ കാണിക്കണേ?”
അവര്‍ ചോദിച്ചു.
“ഒര് കഥയല്ലേ മോളെ അത്? അത്‌ന് കരയ്യാ വേണ്ടേ?”
“പിന്നെന്താ ഉണ്ടായേ? ഗ്രാനി അത് പറയു,”
ഗൌരവമായ ഒരു നിശബ്ദതയായിരുന്നു മുത്തശ്ശിയുടെ പ്രതികരണം, നിമിഷങ്ങളോളം.
‘പിന്നെ സൂര്യ വംശത്തില്‍ ഒരു പെണ്‍കുട്ടിയുണ്ടായില്ല,”
മുത്തശ്ശി നിശബ്ദത കൈവെടിഞ്ഞു.
“വംശോല്പ്പത്തി മുതല്‍ നമ്മള്‍ നടത്തുന്ന ഒരു യാഗമുണ്ട്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്നത്. ഒരു മഹാ ഉത്സവം പോലെ ആഘോഷിക്കപ്പെടുന്നത്ക റ്റ്വംശത്തിലെ കന്യകയായ രാജകുമാരിയെ ശക്തിസ്വരൂപിണിയായി അവരോധിച്ചാണ് ആ യാഗം നടത്തപ്പെടുക. എന്ന്‍ വെച്ചാല്‍ പെണ്‍കുട്ടിയാണ് സൂര്യവംശത്തിന്‍റെ ഐശ്വര്യം. ഋതുപര്‍ണ്ണയുടെ മരണത്തോടെ ആ യാഗം തടസ്സപ്പെട്ടു. പിന്നെ…”
മുത്തശ്ശി അവളുടെ കണ്ണുകളിലേക്ക് നോക്കി.
“പിന്നെ നൂറ്റാണ്ട്കള്‍ക്ക് ശേഷം ആ യാഗം പുനരാരംഭിച്ചത് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. മോള്‍ക്ക് അഞ്ചു വയസ്സുള്ളപ്പോള്‍.”
“ഗ്രാനീ ….??”
ദിവ്യ അവിശ്വസനീയതയോടെ മുത്തശ്ശിയെ നോക്കി.
“അതെ മോളെ…”
അവര്‍ വീണ്ടും അവളുടെ മുഖം കൈയിലെടുത്തു.
“ഋതുപര്‍ണ്ണയ്ക്ക് ശേഷം നമ്മുടെ വംശത്തില്‍പ്പിറന്ന ആദ്യത്തെ പെണ്‍കുട്ടി നീയാണ്!”
“ഞാന്‍!!!”
അദ്ഭുതത്തേക്കാളേറെ സംഭ്രമമാണ് അവളുടെ വിളിയില്‍ നിറഞ്ഞുനിന്നത്.
അത് മുത്തശ്ശി ശ്രദ്ധിച്ചു.
“ഈശ്വരാ…”
അവള്‍ മന്ത്രിക്കുന്നത് അവര്‍ കേട്ടു.
പെട്ടെന്ന്‍ ഒരു കുസൃതിയും കൌതുകവും അവളുടെ മുഖത്ത് ഓളം വെട്ടുന്നത് അവര്‍ കണ്ടു.
“ഇതൊക്കെ വെറും കഥകള്‍ മാത്രാന്നല്ലേ ഗ്രാനി പറഞ്ഞെ?”
“അങ്ങനെ ചോദിച്ചാല്‍…അതെ ഞാന്‍ തന്നെയാണ് മോളോട് അത് പറഞ്ഞത് …മോള്‍ മുമ്പേ കരഞ്ഞപ്പോള്‍…പക്ഷെ …”
അവര്‍ ഒരു നിമിഷം നിര്‍ത്തി.
കോബ്രാഹില്‍സിലേക്ക് നോക്കി.
“കൊട്ടാരത്തില് ഗ്രന്ഥപ്പൊരേല് നിറം മങ്ങാത്ത താളിയോലക്കെട്ടുകള്‍ അനവധീണ്ട്..”
അവര്‍ തുടര്‍ന്നു.
“സംസ്കൃതത്തിലും ചെന്തമിഴിലും എഴുതീത്. ഒന്നെടുത്ത് മറിച്ച് നോക്കൂ. വംശാവലിപ്പട്ടിക കാണാം മോള്‍ക്കതില്‍. പക്ഷെ ഋതുപര്‍ണ്ണയ്ക്ക് ശേഷം മറ്റൊരു പെണ്‍കുട്ടിയുടെ പേര് മോള്‍ക്കതില്‍ കാണാന്‍ കഴിയില്ല.”
മുത്തശ്ശി ഓരോ വക്കുച്ചരിക്കുമ്പോഴും തന്നില്‍ അകാരണമായ ഒരു ഭയം നിറയുന്നത് ദിവ്യ അറിഞ്ഞു.
എങ്കിലും അവള്‍ സ്വയം ശാസിച്ചു.
ബീ ബോള്‍ഡ്. ഇതെല്ലം കെട്ടുകഥ. ഋതുപര്‍ണ്ണ പുനര്‍ജ്ജനിക്കും പോലും!
അസംബന്ധം! ഹും!
“ആശ്വിന മാസത്തിലെ പൌര്‍ണ്ണമിയിലാണ് ഋതുപര്‍ണ്ണയും ഋഷികുമാരനും മരിച്ചത്. അന്നവള്‍ക്ക് പതിനെട്ട് തികഞ്ഞ ദിവസായിരുന്നു. ഇത് ആശ്വിനമാസം. ഇന്ന് തുടങ്ങി മൂന്നാമത്തെ ദിവസം പൌര്‍ണ്ണമിയാണ്.”
ദിവ്യയുടെ സംഭ്രമത്തിലേക്ക് മുത്തശ്ശിയുടെ വാക്കുകള്‍ ചിതറിവീണു.
“അന്ന്‍ നിന്‍റെ പിറന്നാളാണ്. പതിനെട്ടാം പിറന്നാള്‍!”
വിസ്മയവും സംഭ്രമവും ഉച്ചസ്ഥായിയിലേക്ക് കുതിക്കുന്നത് അവള്‍ അറിഞ്ഞു.
താരതമ്യങ്ങളൊക്കെ ഒന്നിനൊന്ന് പൊരുത്തപ്പെട്ടു വരികയാണ്.
അതിനര്‍ഥം ഇനിയും ചില പൊരുത്തങ്ങള്‍ സംഭവിക്കുമെന്നോ?
നെവര്‍!
അവള്‍ വീണ്ടും സ്വയം ശാസിച്ചു.
തലമുറകളിലൂടെ പാതിപ്പതിഞ്ഞ പുരാവൃത്തത്തിന്‍റെ നിഴലല്ല താന്‍!
“നാളെ കഴിഞ്ഞ് പൌര്‍ണ്ണമി രാത്രീല്‍ ആ മഹര്‍ഷികുമാരന്‍ വീണ്ടും വരൂന്ന്‍ ഗ്രാനി കരുതുന്നുണ്ടോ?”
ദിവ്യ മന്ദഹാസത്തോടെ ചോദിച്ചു.
“അതൊക്കെ ഈശ്വരന്മാരുടെ കൈയിലിരിക്കണ കാര്യങ്ങളാ കുട്ട്യേ,”
മുത്തശ്ശി പറഞ്ഞു.
“ഈശ്വരന്‍ അറിയാതെ ആരും വരില്ല, പൂവൂം ചെയ്യില്ല്യ,”
“ഏതായാലും നാളെ കഴിഞ്ഞ് വരണം ഇവിടെ,”
ദിവ്യ പറഞ്ഞു.
തന്‍റെ സ്വരത്തില്‍ ഒരു വെല്ലുവിളിയടങ്ങിയിട്ടുണ്ടോ എന്ന്‍ അവള്‍ സംശയിച്ചു.
“ഋഷികുമാരനെ കാണാന്‍ തിടുക്കായീ, അല്ലേ?”
മുത്തശ്ശി ചിരിച്ചു.
“പിന്നില്ല്യെ,”
ദിവ്യയും ചിരിച്ചു.
“കമണ്ഡലൂം ചൊമന്ന്‍, കഞ്ചാവും വലിച്ച്, മെതിയടി ധരിച്ച്, ഉണ്ണിക്കുടവയറും താങ്ങി മാന്യശ്രീ വിശ്വാമിത്രന്‍ പുഷ്പകവിമാനമിറങ്ങുമ്പോള്‍ത്തന്നെ എതിരേല്‍ക്കണം നമ്മള്‍. പറ്റൂങ്കില്‍ ആചാരവെടീം ഒരുക്കണം. എന്‍റെ ഈശ്വരാ, ദിഗംബരനാകാതിരുന്നാ മതിയേരുന്ന്‍. കാര്യം രാജകുമാരിയാണേലും അതൊന്നും കാണാനുള്ള ധൈര്യമൊന്നും ഈയുള്ലോള്‍ക്കില്ലേ!”
വിശ്വസിക്കാന്‍ ദിവ്യയുടെ മനസ്സ് വിസമ്മതിച്ചെങ്കിലും മുത്തശ്ശി വിവരിച്ച സംഭവങ്ങള്‍ അവളുടെ മനസ്സിനെ ആഴത്തില്‍ സ്വാധീനിക്കുക തന്നെ ചെയ്തു.
ഇതിലും വിചിത്രവും അസാധാരണവുമായ സംഭവങ്ങള്‍ തങ്ങളുടെ കുടുംബത്തില്‍ നടന്നിട്ടുള്ളത് അവള്‍ ഓര്‍ത്തു.
അവയൊക്കെ വിവരിക്കപ്പെട്ടപ്പോള്‍ കേട്ട് ആസ്വദിച്ചതല്ലാതെ ഒരനുഭൂതിയായി, അനുഭവമായി, മനസ്സിനെ തോട്ടിരുന്നില്ല.
എന്നാല്‍ ഈ കഥ അങ്ങനെയല്ല.
ഇത് തന്‍റെ ഇന്ദ്രിയങ്ങളില്‍ മാത്രമല്ല, ബോധത്തില്‍ കൂടി നിറഞ്ഞിരിക്കുന്നു.
സമീപത്തു തന്നെ ഋതുപര്‍ണ്ണ നില്‍ക്കുന്നതുപോലെ തോന്നുന്നു.
ദൂരെ കോബ്രാഹില്‍സില്‍ നിന്ന്‍ മഹര്‍ഷി പിതാവ് ഇറങ്ങി വരുന്നതുപോലെ.
വിഷം തിരികെയെടുക്കാന്‍ രാജവെമ്പാല കാട്ടുപാതയുടെ നിഴലുകളില്‍ നിന്ന്‍ പുറപ്പെടുന്നു.
പ്രണയത്തിന്‍റെ പ്രതിരോധത്തിന് മുമ്പില്‍ മാന്ത്രിക ശക്തിയുള്ള കണ്ണുകളോടെ യുവതപസ്വി ഋതുപര്‍ണ്ണയെ നോക്കുന്നു.
“ഗ്രാനീ, ആ മുനികുമാരന്‍റെ പേരെന്തായിരുന്നു?”
കോബ്രാഹില്‍സില്‍ത്തന്നെ മിഴികലുറപ്പിച്ച് അവള്‍ ചോദിച്ചു.
മുത്തശ്ശിയില്‍ നിന്ന്‍ മറുപടി കിട്ടാതെ വന്നപ്പോള്‍ അവള്‍ അവരെ നോക്കി.
“പാറയൊതുക്കില്‍ ചാരിയിരിക്കയായിരുന്ന മുത്തശ്ശി ഉറങ്ങാന്‍ തുടങ്ങി എന്ന്‍ ദിവ്യ കണ്ടു.
അവളും അവരുടെ മാറിടത്തില്‍ മുഖമമര്‍ത്തി ചാരിക്കിടന്നു.
ഋതുപര്‍ണ്ണയേയും ഋഷികുമാരനേയും അവരുടെ ദുരന്തത്തേയും ഓര്‍ത്തോര്‍ത്ത് അവളും അവസാനം ഉറങ്ങി.