വീണ്ടും വീണ്ടും ആലോചിച്ചങ്ങനെ ഇരുന്നു. എന്തുതന്നെയായാലും ചേച്ചിയെ ഒന്ന് വിളിക്കാം എന്ന് ഒടുവിൽ തീരുമാനിച്ചു. അടുത്തിരുന്ന ആ അപരിചിതന്റെ കയ്യിൽ നിന്നും അറിയാവുന്ന ഭാഷയിൽ പറഞ്ഞു മനസ്സിലാക്കി അയാളുടെ മൊബൈൽ ഫോൺ ഒരു കോൾ ചെയ്യാനായി വാങ്ങി. മനസ്സിൽ ഉണ്ടായിരുന്ന ചേച്ചിയുടെ നമ്പർ ഓർത്തെടുത്തു. കോൾ ചെയ്തു.
ബെല്ലുണ്ട്. മൂന്നാമത്തെ ബെല്ല് തീർന്നപ്പോൾ ചേച്ചി ഫോണെടുത്തു.
“ഹലോ.. ഹലോ.. – എൻറെ ചേച്ചിയുടെ ശബ്ദം. അത് കേട്ടപ്പോൾ തന്നെയെനിക്ക് പകുതി ആശ്വാസമായി, ഒപ്പം കരച്ചിലും. ഞാനൊന്നും മിണ്ടിയില്ല.
“ഹലോ ആരാണ്.. ചേച്ചി വീണ്ടും വീണ്ടും ചോദിച്ചു.
“ആരാടി.. അവനാണോ.. പതിഞ്ഞ സ്വരത്തിൽ അമ്മയുടെ ശബ്ദവും കേൾക്കാം..
അതെല്ലാം ഒരു മുള്ള് പോലെ എന്റെ ശരീരത്തിൽ എവിടെയൊക്കെ കൊള്ളുന്നു..
“ചേച്ചി.. -ഞാൻ പതിയെ വിളിച്ചു.
“മോനെ.. എടാ.. മനു കുട്ടാ.. നീ എവിടെയാണ്.. എത്ര ദിവസമായി.. – അതും പറഞ്ഞു ചേച്ചി കരച്ചിലായി. പെട്ടന്ന് അമ്മ ഫോൺ തട്ടിപ്പറിച്ചു, ഉറക്കെ കരഞ്ഞുകൊണ്ട് ഫോണിലൂടെ പറഞ്ഞു,
“എൻറെ പൊന്നുമോനെ.. നീ ഇങ്ങു വാടാ.. ഞങ്ങൾക്ക് വേറെ ആരും ഇല്ലടാ.. മോനെ നീ ഒന്നും ചെയ്യല്ലേ.. അമ്മ അല്ലേടാ പറയുന്നത്.. വേഗം വാടാ..
“അമ്മേ.. -എൻറെ സകല വിഷമങ്ങളും മാറ്റി ഞാൻ വിളിച്ചു.
“എന്റെ പൊന്നുമോനെ നീയിങ്ങു വാടാ.. അമ്മക്ക് നീയേ ഉള്ളേട.. പൊന്നുമോനെ വാടാ..
അമ്മയുടെ കരച്ചിലും വിളിയും എന്നെ കൂടുതൽ വിഷമത്തിലാക്കി.. ഒന്നും ആലോചിക്കാതെ ഞാൻ പറഞ്ഞു:
“ഞാൻ വരാം.. ഇത്രയും പറഞ്ഞു ഫോൺ കട്ടാക്കി. എൻറെ ശരീരമാകെ വിയർത്തു. എങ്ങനെയെങ്കിലും നാട്ടിലെത്തണം.
നാട്ടിലേക്കിനിയുള്ള അടുത്ത ട്രെയിൻ വൈകുന്നേരം 3 മണിക്കാണ്. ഇപ്പൊ സമയം 1 കഴിഞ്ഞതേയുള്ളൂ.. 345 രൂപയാണ് ടിക്കറ്റ്.. എന്തായാലും ബാക്കി പൈസക്ക് ഒരു മീൽസ് വാങ്ങി കഴിച്ചു. വിശന്നിരുന്നതുകൊണ്ടാകാം, നല്ല രുചിയുണ്ട്.
3.20 നു ആണ് ട്രെയിൻ വന്നത്.. ജനറൽ ആയതിനാൽ നല്ല തിരക്കുണ്ട്.. തള്ളിയിടിച്ചു കയറി. ഭാഗ്യത്തിന് സീറ്റുകിട്ടി. മറ്റന്നാൾ രാവിലെ ട്രെയിൻ അവിടെ എത്തു.. കഴിഞ്ഞുപോയ സംഭവങ്ങൾ എല്ലാം വീണ്ടും വീണ്ടും മനസ്സിലേക്ക് ഒരു സിനിമ പോലെ തെളിഞ്ഞു വന്നു.. അതെല്ലാം ഓർത്ത് കണ്ണ് നിറഞ്ഞു.. ആ വിഷമത്തിൽ എപ്പോഴോ ഒന്ന് മയങ്ങി.
സമയം രാത്രി 9 മണിയായി.. ഇനിയും കാത്തിരിക്കണം വീടുത്തുവാൻ. എങ്ങനെയേലും എത്തിയിരുന്നേൽ..
സമയം രാവിലെ ആറു മണിയാകുന്നു. ഇനിയും മുക്കാൽ മണിക്കൂർ കൂടി കഴിഞ്ഞാലേ എനിക്കിറങ്ങാനുള്ള സ്ഥലമാകു. ഓരോ മിനിറ്റും ഓരോ മണിക്കൂർ പോലെ തോന്നുന്നു. അമ്മ എന്നെ കൊന്നാലും വേണ്ടില്ല, എങ്ങനെയെങ്കിലും വീടെത്തി എൻറെ മനസ്സിലെ വിഷമങ്ങൾ ഇല്ലാതാക്കണം. കഴിഞ്ഞ ദിവസം ചേച്ചിയെ വിളിച്ചതല്ലാതെ പിന്നീട് ഞാൻ വിളിച്ചില്ല. ഞാൻ മടങ്ങിവരും എന്നൊരു മറുപടി മാത്രമേ കൊടുത്തോളു.. എപ്പോൾ മടങ്ങിവരുമെന്ന് പറഞ്ഞില്ല. എനിക്ക് ഇറങ്ങാനുള്ള സ്ഥലം എത്തുന്നതും കാത്തു ഞാനിരുന്നു. .
വലിയൊരു ചൂളം വിളിയോടെ ട്രെയിൻ നിന്നു. ഞാൻ ഇറങ്ങി. വീടിനടുത്താണ് സ്റ്റേഷൻ. ആർക്കും മുഖം കൊടുക്കാതെ വേഗത്തിൽ വീട്ടിലേക്ക് നടന്നു.
വീട് അടുക്കുംതോറും ഉള്ളിലെ ഭയം കൂടി വരുന്നു. അമ്മയെ എങ്ങനെ ഫേസ് ചെയ്യും. അമ്മയ്ക്ക് എന്നോടുള്ള ദേഷ്യവും സങ്കടങ്ങളും മാറിയോ എന്നറിയില്ല. “ഇറങ്ങിപ്പോടാ പെഴച്ചവനെ.. എന്ന് അമ്മയുടെ ആക്രോശം ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നു. അല്പം ധൈര്യം സംഭരിച്ച് നടന്നു വീടിൻറെ മുറ്റത്തെത്തി. ആരെയും കാണുന്നില്ല നല്ല നിശബ്ദത. ഇങ്ങനെ ഒരു അവസ്ഥയിൽ ഈ വീട് കണ്ടതായി എൻറെ ഓർമ്മയിൽ ഇല്ല. അകത്തേക്ക് കയറിയാലോ എന്നൊരു നിമിഷം ആലോചിച്ച് ഞാൻ അകത്തേക്ക് കയറി ചേച്ചിയാണ് എന്നെ കണ്ടത് മനുക്കുട്ടാ എന്നും വിളിച്ചു ചേച്ചി ഓടിവന്നു . ചേച്ചിയുടെ കരച്ചിൽ കേട്ട് മുറിയിൽ കിടന്നിരുന്ന അമ്മയും പുറത്തേക്ക് ഓടിവന്നു. എന്നെ കെട്ടിപ്പിടിച്ച് രണ്ടുപേരും കരഞ്ഞു. വീട്ടിലെ ബഹളവും കരച്ചിലും ഒക്കെ കേട്ട് അപ്പുറത്ത് നിന്നും ഒന്ന് രണ്ട് അയൽവാസികളും കൂടി വന്നു.
