ജ്യൂസിന് ഓർഡർ നൽകിയിട്ട് ഇരിയ്കുമ്പോൾ റസിയ പറഞ്ഞ് തുടങ്ങി ഒരു മുഖവരയോട് കൂടി…..
“ഇക്കാ…. ശ്രേയയ്കൊക്കെ വയനാട്ടിൽ വലിയ തോട്ടമൊക്കെയുണ്ട്.
അവരുടെ വീടിനോട് ചേർന്ന് നൂറുമീറ്റർ മാറി ഒരു ഔട്ട്ഹൌസുമുണ്ട് അച്ചൻറെ ബിസിനസ്സ് സുഹൃത്തുക്കൾ വരുമ്പോൾ താമസിക്കാനായി.
ഒരു റിസോർട്ട് ഫീൽ.
ശ്രേയ വീട്ടിൽ ഇടയ്കിടെ എന്റൂടെ വന്ന് താമസിച്ച് ഉപ്പയ്കും ഉമ്മയ്കുമൊക്കെ നല്ല പരിചയവും ഇഷ്ടവുമാ അവളെ.”
റസിയ പറച്ചിൽ നിർത്തി എൻറെ മുഖത്തേയ്ക് ഉറ്റുനോക്കി.
അടുത്ത പണി എന്താണെന്ന ആകാംഷയിൽ ചുരുങ്ങിയ കണ്ണുകളോടെ ഞാൻ അവളെ ഉറ്റ് നോക്കി….
പിടിയ്കപ്പെട്ടു എന്ന് മനസ്സിലായ അവൾ ചമ്മലിൽ എൻറെ നേരേ മുഖം കോട്ടി.
“ന്നാ കുന്തം പറയുന്നില്ല.”
“ഹഹഹ നീയേതായാലും പറഞ്ഞേ നമുക്ക് നോക്കാം വയനാടിന് പോകാൻ പറ്റുവോന്ന്.”
ഇതിനിടയിൽ ജ്യൂസ് വന്നു. അതിൽ നിന്ന് ഒരൽപ്പം കുടിച്ച അവൾ തല ചെരിച്ച് മേൽപ്പോട്ട് നോക്കി ഒരു താൽപ്പര്യവും ഇല്ലാത്ത ഭാവത്തിൽ പെട്ടന്ന് പറഞ്ഞു.
“അടുത്ത വ്യാഴാഴ്ച ആണേൽ പിന്നെ വരുന്ന നാല് ദിവസം അവധിയാ. വേണേ…. നല്ല താൽപ്പര്യമൊണ്ടേ വയനാട്ടിന് പോയാ ഹണിമൂണും അങ്ങ് കഴിഞ്ഞോളും”
ഞാൻ ഗൌരവത്തിൽ വിളിച്ചു:
“മോളേ…..”
അവൾ എൻറെ മുഖത്തോട്ട് നോക്കിയിട്ട് മുഖം കുനിച്ചിരുന്നു.
ഞാൻ തുടർന്നു…..
“ഇപ്പ വെറുതേയൊന്ന് രേഖകൾ ഉണ്ടാക്കുക പിന്നീട് കല്യാണമൊക്കെ കഴിഞ്ഞ് ജീവിച്ച് തുടങ്ങാം എന്നാ ഞാൻ കരുതിയത്…..”
ആ മുഖം വാടി…. കുനിഞ്ഞിരുന്ന് തന്നെ നിരാശ കലർന്ന ശബ്ദത്തിൽ അവൾ ആരോടെന്നില്ലാത്തത് പോലെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു:
“അതിപ്പ അഞ്ചാറ് വർഷം കഴിഞ്ഞ് നടന്നാ നടന്നു. അപ്പഴും ദേപോലെ ഒളിച്ചാരുമില്ലാതെ വേണോന്നൊരു ഒറപ്പുമില്ലല്ലോ”
അതിന് മറുപടി എനിയ്ക് ഇല്ലായിരുന്നു. ആകെയുള്ള ഒരു ആൺതരി മുസ്ളീംപെൺകുട്ടിയെ കെട്ടണം എന്ന് പറഞ്ഞാൽ പ്രതികരണം അത്ര സന്തോഷകരം ആവില്ല. ഇവളുടെ വീട്ടിൽ അറിഞ്ഞാൽ അതിലുമപ്പുറം. ഞാൻ പതറി.
ജ്യൂസ് കുടിച്ച് കടയിൽ നിന്ന് ഇറങ്ങും വരെ രണ്ടുപേരും യാതൊന്നും മിണ്ടിയില്ല.
“അപ്പ ബുധൻ അങ്ങ് ഫിക്സ് ചെയ്യട്ടേ?”
അവൾ തലകുലുക്കി.
“ഞാൻ വീട്ടിചെന്നിട്ട് ശ്രേയേ വിളിച്ചു ബ്ളൌസ് തിങ്കളാഴ്ച തന്നെ തൈയ്കാൻ പറയണോന്ന് പറയാം. അല്ലേ അഥവാ ചൊവ്വാഴ്ച തൈച്ച് കിട്ടിയില്ലേലോ?”
അവൾ പതിവ് ചിരിയോടെ പറഞ്ഞു. ഞാൻ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് നോക്കി റേഞ്ചില്ല. . ബൈക്ക് ഞാൻ മുൻപോട്ടെടുത്തു.
ഈ വർഷം എന്നേലും ഒന്ന് ഞാനവടെ വീട്ടി പൊക്കോട്ടേ? ലിജോയേം കൂട്ടി നിങ്ങളും വാ… നമ്മക്കൊരുമിച്ച് അവിടൊക്കെ കാണാലോ നിങ്ങക്ക് വേണേ ഔട്ട്ഹൌസി തങ്ങാം അല്ലേ രണ്ടുകിലോമീറ്ററ് മാറി ലോഡ്ജുമുണ്ട്.”
ഞാൻ സമ്മതം മൂളി. ഫോണിന് റേഞ്ചായപ്പോൾ ഞാൻ വണ്ടി സൈഡിലേയ്ക് ഒതുക്കി. ഫോൺ അവളുടെ നേരേ നീട്ടി…
“നീ ശ്രേയേ വിളി വീട്ടീന്ന് ഒളിച്ചും പാത്തും വിളിയ്കണ്ടേ…?”
റസിയ വണ്ടിയിൽ നിന്ന് ഇറങ്ങി ഫോൺ ഡയൽ ചെയ്ത് കാതോട് ചേർത്തു. മറുതലയ്കൽ എടുത്തത്
ശ്രേയ തന്നെയാണെന്ന് തോന്നുന്നു.
“ആ എടീ ഞാനാ….”
“ഇല്ലങ്ങ് ചെന്നില്ല ശ്രീയേട്ടൻറെ ഫോണേന്നാ.”
“ബ്ളൌസ് തിങ്കളാഴ്ച തന്നെ തൈച്ചേക്കണോന്നാന്റിയോട് പറയണേ. ബുധനാഴ്ച മതീന്നാ പറഞ്ഞേ”
“ഇല്ല. വരുന്നില്ല. പിന്നൊരിക്കൽ ഞങ്ങളുരണ്ടൂടങ്ങ് വന്നേക്കാം”
ഞാൻ ഫോൺ വേണമെന്ന് ആംഗ്യം കാട്ടി.
“ദേ ശ്രീയേട്ടന്റേ കൊടുക്കാവേ….”
അവൾ ഫോൺ എൻറെ കൈയിൽ തന്നു.
“ശ്രേയേ…. ഞങ്ങള് വന്നാ തൻറെ വീട്ടിൽ എന്ത് പറയും? അവർക്കറിയാവോ ഈ കാര്യം”
“അച്ചനവിടില്ല ചേട്ടാ. സിംഗപ്പൂരിന് പോയി. അടുത്ത മാസേ വരൂ. അമ്മയോട് പറഞ്ഞിട്ടൊണ്ട് നിങ്ങള് കല്യാണം കഴിഞ്ഞ് വന്നാ അവിടുന്ന് ചേട്ടൻറെ വീട്ടിലോട്ടാ പോരുന്നേ രണ്ടുദിവസം പ്രശ്നങ്ങൾ ഒന്നാറാൻ മാറിനിക്കാനാന്നാ പറഞ്ഞേ. പിന്നെ അനിയനും അമ്മൂമ്മേയാ ഒള്ളത് അനിയൻ പ്രീഡിഗ്രിയ്ക് പഠിച്ചോണ്ടിരിക്കുവാ. ഞാൻ പറഞ്ഞ് അവനും റസിയേം
ചേട്ടനേമൊക്കെ അറിയാം. വീട്ടി പ്രശ്നവൊന്നുമില്ല”
