“പിന്നേ. ഈ യാത്രേം കഴിഞ്ഞാ ഒറക്കള. അങ്ങോട്ടുവന്നേര്.”
മൂന്ന് മണി കഴിഞ്ഞപ്പോൾ ആഹാരം കഴിയ്കാൻ നിർത്തിയപ്പോൾ ഞാൻ ശ്രേയയോട് പറഞ്ഞു.
“ഒമ്പതരയാകുമ്പ എത്തുമെന്നമ്മേ വിളിച്ച് പറഞ്ഞേക്ക്.”
ഭക്ഷണശേഷം യാത്ര തുടങ്ങിയപ്പോൾ റസിയ ഇരുന്ന് തൂങ്ങുവാൻ തുടങ്ങി.
ഞാൻ സീറ്റ് അൽപ്പം കൂടി ചായിച്ച് കൊടുത്തു. അവളും സുഖമായി ഉറങ്ങി.
കൊച്ച് കുട്ടികളെപ്പോലെ നിഷ്കളങ്ക മുഖത്തോടെ അൽപം വായും പൊളിച്ച് ചാരിക്കിടന്നുറങ്ങുന്ന എൻറെ മുത്തിനെ ഞാൻ ഇടയ്കിടെ പാളി നോക്കി….
എന്തായാലും ഞാൻ വാങ്ങി നൽകിയ ചുരിദാറുകൾ റസിയയ്കും ഒപ്പം ശ്രേയയ്കും വല്ലാതങ്ങ് ബോധിച്ചു.
ശ്രേയ ഇവൾക്ക് ഇത്രയും ഇണങ്ങുന്ന ഡ്രസ്സുകൾ വേറെ ഒന്നുമില്ല ഇവളുടെ കൈയിൽ എന്നാണ് പറഞ്ഞത്.
ശ്രീക്കുട്ടിയ്ക് പോലും ഞാനിതുവരെ ഒറ്റയ്ക് പോയി ഒരു തുണി എടുത്തിട്ടില്ല. പെൺകുട്ടികളുടെ വേഷങ്ങളെ അത്ര ചുഴിഞ്ഞ് നോക്കിയിട്ടുമില്ല.
തുണിക്കടയിലെ പെൺകുട്ടിയോട് ആളുടെ രൂപവും മുഖാകൃതിയും നന്നായി വെളുത്തയാൾ ആണ് എന്നും പറഞ്ഞിട്ട് ചുരിദാർ മാത്രമാണ്
ധരിയ്കാറ് അത് ഏറ്റവും പുതിയ മോഡൽ എന്ന് പറഞ്ഞു.
ആ കൊച്ച് എടുത്തിട്ടവ ഓരോന്നും ഞാൻ അത് അവളുടെ ശരീരത്തിൽ വരുന്നത് സങ്കൽപ്പിച്ച് നോക്കി.
എല്ലാം ചേരുമെങ്കിലും എനിയ്ക് ഏറ്റവും ഇഷ്ടപ്പെട്ടത് തിരഞ്ഞെടുത്തപ്പോൾ അത് അഞ്ചെണ്ണമായി. അത് അഞ്ചും വാങ്ങി. അത് നൽകിയപ്പോൾ ചോദ്യം വന്നു ഗൌൺ എവിടേന്ന്.
അത് ഷേപ്പ് ചെയ്യുകയൊന്നും വേണ്ടല്ലോ ഞാൻ വരുമ്പോൾ കൊണ്ടുവരാം എന്ന് പറഞ്ഞ് ഞാൻ തടിയൂരി.
ഞാൻ ഗൌണല്ല വാങ്ങിയത്. പകൽ അവൾ ചുരിദാർ തന്നെ ഇട്ടാൽ മതി. രാത്രി ഞാൻ തീരുമാനിയ്കുന്നതും മതി.
ഒരു മാറിൽ വലിയചതുരത്തിൽ സീനറി പ്രിന്റ് ചെയ്ത പിങ്ക് ഹാഫ് കൈ ടീഷർട്ടിന് ജോഡിയായി കറുത്ത നിറത്തിൽ ഒരുപാട് പോക്കറ്റുകളും ആ പോക്കറ്റുകളുടെ അടപ്പുകളിൽ എല്ലാം രണ്ട് ചെറിയ സ്റ്റീൽ റിംഗുകളും പിടിപ്പിച്ച കോട്ടൺ ത്രീഫോർത്ത്….
അടുത്തത് മുട്ടിന് ഒരുചാൺ മുകളിൽ നിൽക്കുന്ന എയർഹോസ്റ്റസ്സുമാർ ധരിയ്കുന്ന പോലുള്ള പിൻവശം കീറലുള്ള നീല ജീൻസ് മിഡി. ടോപ്പ് കൈയില്ലാത്ത വെള്ളയിൽ വിലങ്ങനെ ചെറിയ കറുപ്പ് വരകളുള്ള ടീഷർട്ടും മിഡിയുടെ അതേ തുണിയുടെ ഓവർകോട്ടും. ആ വേഷത്തിൽ അത്യാവശ്യം പുറത്തിറങ്ങേണ്ടി വന്നാൽ അതിന് തീർത്ത് വിലകുറഞ്ഞ കട്ടികുറഞ്ഞ നീലത്തുണിയുടെ ഒരു മുട്ടിന് താഴെ കിടക്കുന്ന നന്നായി ഇറക്കമുള്ള മിഡിയും.
പിന്നെ ട്രാക്ക് സ്യൂട്ട് പോലുള്ള ഒരു ചാരക്കളർ പാന്റും വെള്ള ഫുൾസ്ളീവ് ടീഷർട്ടും.
മൂന്ന് ജോഡിയും മൂന്നായി തന്നെ പായ്ക് ചെയ്ത് വാങ്ങിയത് ക്വാളിസിൻറെ പിന്നിലെ സീറ്റിനടിയിൽ ഇരിപ്പുണ്ട്.
സുൽത്താൻ ബത്തേരിയിൽ എത്തിയതും ഞാൻ റസിയയെ വിളിച്ചുണർത്തി….
“ശ്രേയേ വിളിയെടീ ബെത്തേരിയെത്തി ഇനി വീട്ടിലേയ്കുള്ള വഴി പറയണം.”
എണീറ്റ് കണ്ണും തിരുമ്മി നിവർന്നിരുന്ന ശ്രേയ വഴി പറഞ്ഞുതന്നു……
ശ്രേയയുടെ വീടിൻറെ ഗേറ്റ് കടന്ന് വണ്ടിയുടെ വെളിച്ചം ആ വലിയ ഇരുനിലമാളികയുടെ സിറ്റൌട്ടിൽ എത്തിയതും കണ്ടു ചാന്ദിനിആന്റിയും സേതുവും ഞങ്ങളേയും കാത്ത് നിൽക്കുന്നത്….
വലിയ പ്രായമൊന്നുമില്ല ഒരു നാൽപ്പത്തഞ്ചിൽ കൂടില്ല എങ്കിലും സെറ്റുമുണ്ടാണ് ശ്രേയയുടെ അമ്മ ഉടുത്തിരുന്നത്. നിറദീപം പോലെ തെളിഞ്ഞ് നിന്ന ആ അമ്മ യാതൊരു അപരിചിതത്വവും ഇല്ലാതെ നിറചിരിയോടെ ചോദിച്ചു:
“യാത്രയൊക്കെ സുഖായിരുന്നോ ശ്രീക്കുട്ടാ.”
സത്യത്തിൽ ഒരൽപ്പം വേദനയോടെ ആണ് എങ്കിലും എൻറെ അമ്മ സുരേഖ അമ്മേടെ ശ്രീക്കുട്ടൻറെ പെണ്ണിനെ സ്വീകരിയ്കാൻ നിലവിളക്കുമായി നിൽക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. അത് കൊണ്ട് തന്നെ റസിയ പറഞ്ഞ് കേട്ട് പഠിച്ച ചാന്ദിനിആന്റി എന്ന സംബോധന എൻറെ നാവിൽ വന്നില്ല.
“ചുരത്തിൽ വലിയ മഞ്ഞില്ലാരുന്നു. ചുരം പ്രയാസമില്ലാതെ കടക്കുന്നതാ അമ്മേ വയനാടൻ യാത്രയിലെ ഏറ്റവും സുഖപ്രദമായ കാര്യം.”
“മോളേ റസിയ. തട്ടോം മാറ്റി പൊട്ടും സീമന്തരേഖയിലെ സിന്ദൂരോം മുല്ലപ്പൂവും കൂടി ആയപ്പോൾ നീ ആളാകെ മാറിപ്പോയല്ലോ.”
അമ്മ അതേ ചിരിയോടെ റസിയയുടെ നേരേ തിരിഞ്ഞു. റസിയ ആകെ ചമ്മി നാണിച്ച് നിൽക്കുകയാണ്.
“ഇത്രേമൊക്കെ ഒപ്പിച്ച് വെച്ചിട്ട് അവടൊരു നാണം കണ്ടില്ലേ. ഇനിയിപ്പവെന്നാ നാണിക്കാനാ. അല്ലേടാ ശ്രീക്കുട്ടാ.”
അമ്മ എൻറെ നേരേ തിരിഞ്ഞു. ‘അല്ലേടാ ശ്രീക്കുട്ടാ.’ അപ്പോൾ എനിയ്കുണ്ടായ അതേ തോന്നൽ തന്നാണ് അമ്മയ്ക് എന്നോടും ഉണ്ടായത്.
“ചേട്ടായീ അവിടുന്നെപ്പ പുറപ്പെട്ടു?
നാണിച്ച് നിന്ന സേതു എന്തെങ്കിലും ചേദിയ്കണ്ടേ എന്ന്
കരുതി മാത്രം ചോദിച്ചു. ആൾ ഒരു അന്തർമുഖനാണ് എന്നത് റസിയയും ശ്രേയയും മുൻപേ എന്നോട് പറഞ്ഞായിരുന്നു.
“ആ വിശേഷമൊക്കെ നാളെ നേരം വെളുത്തിട്ട്. അമ്മേ വാ… വാടീ റസിയേ നമ്മക്ക് ചോറെടുക്കാം. അത്താഴോം കഴിച്ചിട്ട് രണ്ടൂടെ സ്ഥലം വിട്. നിങ്ങളെ അവിടെ കൊണ്ടുചെന്ന് ആക്കീട്ട് വേണം എനിക്കൊന്ന് കിടക്കാൻ.”
ശ്രേയ തിരക്ക് കൂട്ടി.
“ഞങ്ങളിവിടെ കെടന്നോളാവടീ. ഈ പാതിരായ്കിനി അങ്ങോട്ടുപോകണ്ട.
റസിയ ഭംഗിവാക്ക് പറഞ്ഞു.
“വേണ്ട വേണ്ട. ടൂർപാക്കേജൊന്നും സമയത്ത് മാറ്റാൻ പറ്റില്ല.”
ശ്രേയ പറഞ്ഞതിനെ അമ്മയും പിൻതാങ്ങി.
“ഒരു ദിവസം ഇവിടെ കിടക്കണം. ഇപ്പം കഴിച്ചിട്ട് അങ്ങോട്ടുതന്നെ പൊക്കോ.”
ഇറച്ചിയും മീനും ഒക്കെയായി വലിയൊരു സദ്യതന്നെ ഒരുക്കിയിട്ടുണ്ടായിരുന്നു അവിടെ. ആഹാരത്തിന് ശേഷം സ്വെറ്ററുകൾ എടുത്ത് തന്നിട്ട് ശ്രേയ പറഞ്ഞു:
“ഇന്ന് തണുപ്പ് വളരെക്കുറവാ. നിങ്ങൾക്കിത് ശീലമില്ലാത്തത് കൊണ്ടാ. നിന്ന് വിറക്കാതെ ഇതിടടീ. സാരമില്ല അവിടെ മുറീ ചിമ്മിനിയൊണ്ട്.”
ഞങ്ങൾ നാലുപേരും കൂടി ഞങ്ങളുടെ ബാഗുകൾ ഒക്കെ വണ്ടിയിൽ നിന്നെടുത്ത് ടോർച്ചുമായി അവിടേയ്ക് പോയി.
വണ്ടിയിൽ നിന്നും ഡ്രസുകൾ ഒക്കെ എടുത്തപ്പോൾ കറുത്ത ത്രീഫോർത്തും പിങ്ക് ടീഷർട്ടും അടങ്ങിയ കവറും റസിയ കാണാതെ ഞാൻ എടുത്തു.
വിശാലമായ പുൽത്തകിടിയിൽ അവിടിവിടെ ഒറ്റപ്പെട്ട മരങ്ങൾ.
അതിൽ വിജനമായ ഒരു കൊച്ചുവീട്. രണ്ട് ബഡ്ഡ്റൂം ഹാൾ കിച്ചൺ സിറ്റൌട്ട്. വീട് ഭംഗിയായി ഫർണീഷ് ചെയ്തിരുന്നു. ആധുനിക സൌകര്യങ്ങൾ എല്ലാമുണ്ട്.
ഇവിടെ നിന്നാൽ കാണാൻ ശ്രേയയുടെ വീടല്ലാതെ മറ്റ് വീടുകൾ ഒന്നുമില്ല. ശാന്തസുന്ദരമായ അന്തരീക്ഷം.
വീട് തുറന്ന് ഹാളിലെ ചിമ്മിനി കത്തിച്ച് ആവശ്യമായ വിറകും നിറച്ച് അടുക്കളയിൽ കാലത്ത് ചായ അനത്താനുള്ള പൊടിയും പഞ്ചസാരയും ഒക്കെ കാട്ടിക്കൊടുത്ത് ബാത്ത്റൂമിൽ വാട്ടർഹീറ്ററും രണ്ടുപേർക്കും വച്ചിരുന്ന ബ്രഷും പേസ്റ്റും സോപ്പും തോർത്തുമൊക്കെ കാട്ടിത്തന്ന് കാലത്ത് കട്ടൻ ചായയൊക്കെ അനത്തി കുടിച്ച് കുളിയൊക്കെ കഴിഞ്ഞ് കാപ്പികുടിയ്കാറാകുമ്പോൾ പതിയെ വന്നാൽ മതി എന്ന് പറഞ്ഞിട്ട് സേതുവും ശ്രേയയും യാത്രയായി.